Tuesday, May 29, 2007

ദാ, കുഴൂര്‍ പറഞ്ഞ ആ കറുത്ത ക്രിസ്‌തു ഇവിടെ.


കുഴൂര്‍ വില്‍സന്റെ 'വിവര്‍ത്തനത്തിന്‌ ഒരു വിഫല ശ്രമം' എന്ന പുസ്‌തകത്തിലെ 'വെളുപ്പിക്കുകയെന്നാല്‍ എന്താണ്‌ ശരിയായ അര്‍ത്ഥം' എന്ന ലേഖനത്തിന്റെ പൂരണംപോലെയാണ്‌ ഈ ലേഖനം. ആ ലേഖനത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്ന ഒരു ക്രിസ്‌തു ചിത്രമുണ്ട്‌.

കുഴൂരിന്റെ ലേഖനത്തില്‍ നിന്നും : അമേരിക്കയില്‍ ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു ചിത്രത്തിന്‌ നിരോധനം ഏര്‍പ്പെടുത്തി. ആ ചിത്രകാരിയുടെ പേരു മറന്നുപോയി. ക്രിസ്‌തുവിന്റെ അവസാന അത്താഴമാണ്‌ ആ ചിത്രത്തിലെ പ്രമേയം. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരിയായ ഒരു ചിത്രകാരിയാണ്‌ അതിന്റെ ഉടമ. അവര്‍ ക്രിസ്‌തുവിന്റെ അവസാന അത്താഴം ചിത്രീകരിച്ചപ്പോള്‍ ചെയ്‌ത കാര്യം വളരെ ശ്രദ്ധേയമാണ്‌. ക്രിസ്‌തുവിനെയും പതിനൊന്ന് ശിഷ്യന്മാരെയും വരയ്ക്കാന്‍ ഉപയോഗിച്ചത്‌ കറുപ്പു നിറമാണ്‌. ക്രിസ്‌തുവിന്‌ പകരം നഗ്നയായി നില്‌ക്കുന്ന തന്റെ ഫോട്ടോയാണ്‌ അവര്‍ പതിച്ചത്‌. ചിത്രത്തില്‍ യൂദാസ്‌ മാത്രം വെളുത്ത നിറക്കാരനായി. (കറുത്ത വര്‍ഗ്ഗക്കാരും സ്‌ത്രീകളും ക്രൂശിക്കപ്പെടുന്ന വലിയൊരു തലത്തിലേക്ക്‌ ആ ചിത്രം നമ്മെ കൊണ്ടുപോകും.) അമേരിക്കന്‍ ഭരണകൂടത്തെ ആ ചിത്രം ഏറെ ചൊടിപ്പിച്ചു. വെളുത്തവനുനേരെ ശബ്ദമുയര്‍ത്തിയ ആ ചിത്രകാരിക്കുനേരെ അവര്‍ തിരിഞ്ഞു. ചിത്രം നിരോധിച്ചു.

കുഴൂരിന്റെ ലേഖനത്തിലെ ഈ ഭാഗം വായിച്ചപ്പോള്‍ ആ ചിത്രത്തെപ്പറ്റി ഞാന്‍ വായിച്ച്‌ അറിഞ്ഞിട്ടുള്ള കുടുതല്‍ വിവരങ്ങള്‍ ബൂലോഗവുമായി പങ്കുവയ്ക്കണമെന്ന് ആഗ്രഹം തോന്നി. കുഴൂര്‍ പറഞ്ഞ കറുത്ത വര്‍ഗ്ഗക്കാരിയായ ചിത്രകാരിയുടെ പേര്‌: റെനി കോക്‌സ്‌ എന്നാണ്‌. വിവാദമായ ആ പ്രശസ്‌ത ക്രിസ്‌തു ചിത്രത്തിന്റെ പേര്‌ 'യോ മാമസ്‌ ലാസ്‌റ്റ്‌ സപ്പര്‍' എന്നും.

1994 രചിച്ച ഈ ഫോട്ടോഗ്രാഫിന്‌ പതിനഞ്ച്‌ അടി നീളമുണ്ട്‌. ഡാവിഞ്ചിയുടെ മാസ്റ്റര്‍ പീസായ ലാസ്റ്റ്‌ സപ്പറിന്‌ ഒരു ആഫ്രിക്കന്‍ പാരഡി രചിക്കാനാണ്‌ റെനി കോക്‌സ്‌ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്‌. ഒരു കലാസൃഷ്ടി എന്ന നിലയില്‍ ഇത്‌ നല്ല നിലവാരം പുലര്‍ത്തുന്നു എന്ന് പല നിരൂപകരും വാഴ്ത്തിയിട്ടുണ്ട്‌. വളരെ ശക്‌തമായ ഇമേജുകള്‍കൊണ്ട്‌ അമേരിക്കയിലെ പാര്‍ശ്വവത്‌കരുടെ ജീവിതം ആവിഷ്‌കരിക്കുന്ന റെനി കോക്‌സിന്‌ ഭരണാധികാരികളില്‍ നിന്നും ശക്‌തമായ എതിര്‍പ്പാണ്‌ നേരിടേണ്ടി വന്നിട്ടുള്ളത്‌. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ മ്യൂസിയത്തില്‍ 2001-ല്‍ ഈ ചിത്രം പ്രദര്‍ശനത്തിനു വച്ചപ്പോള്‍ ഭരണാധികാരികള്‍ അതിനെതിരെ തിരിഞ്ഞു. ചിത്രം എടുത്തുമറ്റിയില്ലെങ്കില്‍ മ്യൂസിയത്തിനുള്ള സബ്‌സീഡിയായ 7.2 മില്യണ്‍ ഡോളര്‍ മരവിപ്പിക്കുമെന്ന് അന്നത്തെ ന്യൂയോര്‍ക്ക്‌ മേയര്‍ ഭഷണിപ്പെടുത്തി. റെനി ചോദിക്കുന്നത്‌ ഇതാണ്‌ : എന്തുകൊണ്ട്‌ ക്രിസ്‌തുവിന്‌ ഒരു സ്‌ത്രീയായിക്കൂടാ..? ദൈവത്തിന്റെ ഛായയില്‍ മനുഷ്യരെ സൃഷ്ടിച്ചുവെന്ന് ബൈബിള്‍ പറയുന്നു. ഞങ്ങള്‍ സ്‌ത്രീകള്‍ ജീവദാതാക്കളാണ്‌. എന്റെ ദൈവം എന്റെ ഛയയുള്ളതുതന്നെ. റെനി കോക്‌സിന്റെ യോ മാമാസ്‌ ലാസ്റ്റ്‌ സപ്പര്‍ കാണുക.

( ഈ ചിത്രത്തിനും ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ക്കും കടപ്പാട്‌ : ജയന്‍ കെ.സി. എന്ന കവിയും അദ്ദേഹത്തിന്റെ പോളിമോര്‍സിസം എന്ന കവിതാസമാഹാരവും)

അടി-ക്കുറിപ്പ്‌ : എന്റെ 'കാനാവില്‍ ഒരു കല്യാണ സദ്യ' എന്ന പോസ്‌റ്റിന്‌ അനോനി കമന്റയച്ച സുഹൃത്തിനോട്‌ ഒരു ചോദ്യം : ചിന്തയില്‍ മറ്റൊന്നും തെളിയാതെ വന്നപ്പോഴാകുമോ ഈ ചിത്രകാരി ക്രിസ്‌തുവിനെ ചിത്രീകരിക്കാന്‍ തുനി‍ഞ്ഞിറങ്ങിയിരിക്കുക? അതേത്‌ സമ്മാനം നേടാനാണ്‌? ജ്ഞാനപീഠമോ നോബലോ..? അവര്‍ക്ക്‌ ഭരണാധികാരികള്‍ കൊടുത്ത സമ്മാനം കണ്ടില്ലേ..? ബിംബങ്ങള്‍ക്കുനേരെ കൈചുണ്ടിയവരെയൊന്നും ഒരുകാലത്തും ആരും അവാര്‍ഡ്‌ കൊടുത്ത്‌ ആദരിച്ചിട്ടില്ല, (താങ്കളെപ്പോലെ) കല്ലെറിഞ്ഞിട്ടേയുള്ളു എന്ന് ആര്‍ക്കാണ്‌ അറിയാത്തത്‌? പരക്കെ അറിയപ്പെടുന്ന ഒരു ബിംബത്തിലൂടെ നമ്മുടെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതും ആ ബിംബത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന ചില മുഖംമൂടികള്‍ അഴിച്ചുകളയുന്നതും ആശയ ദാരിദ്ര്യംകൊണ്ടല്ലെന്ന് അദൃശ്യനായ സുഹൃത്തെ താങ്കളെന്നാണാവോ തിരിച്ചറിയുക..?!!

Saturday, May 26, 2007

കാനാവില്‍ ഒരു കല്യാണസദ്യ

(പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം എന്ന നോവലില്‍ നിന്ന് ഒരധ്യായം)
ഒലിവുമരങ്ങളുടെ പച്ചത്തഴപ്പുകള്‍ ആകാശച്ചരുവുകളില്‍ തിരിയിളക്കത്തിന്റെ രേഖാചിത്രം വരക്കുന്ന കാനാവിന്റെ അതിര്‍ത്തിയിലെത്തിയപ്പോഴേ അവര്‍ തപ്പുമേളങ്ങളുടെ മാറ്റൊലി കേട്ടുതുടങ്ങിയിരുന്നു. ദൂരങ്ങള്‍ പിന്നിടുന്തോറും അത്‌ മുറുകി വന്നു. ഗ്രാമത്തിലെ പ്രധാന നിരത്തുകളെല്ലാം കുരുത്തോലകളുടെ തളരസൗന്ദര്യങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. ഒരു ഉത്സവസന്ധ്യയുടെ മായികതയിലേക്കാണ്‌ ജനം ആ വഴികളിലൂടെ ഒരു പുഴപോലെ ഒഴുകിവന്നത്‌. കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ന്നുവരുന്ന ആഘോഷങ്ങളാല്‍ അനന്യാസ്‌ തന്റെ മകളുടെ വിവാഹം ആ ഗ്രാമത്തിന്റെ ഉത്സവമാക്കി തീര്‍ക്കുകയായിരുന്നു. ആ നിറവില്‍ അഭിമാനിതനായി അതിഥികളെ സ്വീകരിച്ചാനയിച്ച്‌ അയാള്‍ പടിവാതില്‍ക്കല്‍ത്തന്നെയുണ്ടായിരുന്നു.
യേശുവിനെ ദൂരെനിന്ന് കണ്ടതും അനന്യാസ്‌ ബാക്കിയെല്ലാവരെയും വേഗത്തില്‍ പറഞ്ഞുപേക്ഷിച്ച്‌ അവന്റെയരുകിലേക്ക്‌ ഓടിവന്നു."എന്നാലും എന്റെ സ്നേഹിതാ... ഈ മുഹൂര്‍ത്തസമയത്തെങ്കിലും നിനക്കൊന്ന് വരാന്‍ തോന്നിയല്ലോ..." അയാള്‍ സ്നേഹാതിഥ്യങ്ങളിലെ പതിവു പരിഭവമാവര്‍ത്തിച്ചു. "തന്റെ പിതാവുണ്ടായിരുന്നെങ്കില്‍ ഒരാഴ്ച മുന്‍പേ ഇവിടെയെത്തി ഈ വിവാഹം നടത്തിക്കൊടുത്തേനേം.."
യേശു ചിരിച്ചതേയുള്ളൂ. അവര്‍ ആശ്ലേഷത്തിലമര്‍ന്നു. അതില്‍നിന്ന് വിടര്‍ന്ന് അവന്‍ തന്റെ മൂന്നു ശിഷ്യരെയും അയാള്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു. അവരേയും അനന്യാസ്‌ ആശ്ലേഷങ്ങള്‍ കൊണ്ടുതന്നെ സ്വീകരിച്ചു.
"കേട്ടോ.. ഞാനും ഈ യേശുവിന്റെ അപ്പനും പഴയ സ്നേഹിതരാ.. ആ നല്ല മനുഷ്യന്‍ പോയതിനുശേഷവും എനിക്കാ കുടുംബവുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ടില്ല. ങാ.. അമ്മയും പെങ്ങന്മാരും അകത്തുണ്ട്‌. അവരിന്നലെയെങ്കിലും എത്തി. നിന്നെപ്പോലെ സ്നേഹമില്ലാത്തവരല്ല അവര്‍.."അനന്യാസ്‌ യേശുവിന്റെ കൈപിടിച്ച്‌ അകത്തേക്കു നടന്നു. ആ കൈ വിടുവിക്കാന്‍ അയാള്‍ കൂട്ടാക്കിയതേയില്ല. "അല്ല... ഞാനെന്തൊക്കെയാ കേള്‍ക്കുന്നത്‌ എന്റെ യേശൂ..? എന്തിനുള്ള പുറപ്പാടാ ഇത്‌..? അപ്പന്‍ കഷ്ടപ്പെട്ട്‌ സമ്പാദിച്ചതൊക്കെ ഇങ്ങനെ വഴിയാധാരമാക്കണോ..?"
"ഒന്നുമാവില്ല. എല്ലാം ഞാന്‍ യാക്കോബിനെ ഏല്‌പിച്ചിട്ടാണ്‌ പോയത്‌.."
"ങാ... അതുമതിയല്ലോ. അവനെക്കൊണ്ട്‌ അതെല്ലാം ഒറ്റയ്ക്ക്‌ നോക്കി നടത്താനാവുമോ..? ആ മരപ്പണിശാലയില്‍ത്തന്നെ രണ്ടു പേരുടെ കണ്ണെത്തണം. ഇളയവന്മാരുടെ കാര്യം ഞാനായിട്ട്‌ ഓര്‍മ്മിപ്പിക്കണോ.? കഴിഞ്ഞമാസം ഇത്തിരി മരസാമാനങ്ങളുടെ പണിയേല്‌പിക്കാന്‍ ചെന്നപ്പോഴല്ലേ യാക്കോബ്‌ കാര്യങ്ങളൊക്കെ പറയുന്നത്‌. നിന്റെ തലയില്‍ ഇപ്പോ പെട്ടെന്ന് ഏതു ചെകുത്താനാണ്‌ കുടിയേറിയിരിക്കുന്നത്‌..?!"
"ദൈവമെന്ന ചെകുത്താന്‍..!" യേശു ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"കേട്ടോ സ്നേഹിതന്മാരെ... ഒന്ന് സമ്മതം മൂളിയിരുന്നെങ്കില്‍ ഇന്നു വരനായി നില്‌ക്കേണ്ട ചെറുപ്പക്കാരനാണിവന്‍. ങാ.. പോകട്ടെ ഇനി അതൊക്കെ പറഞ്ഞിട്ടെന്താ കാര്യം. എന്റെ മകളുടെ വിധി മറ്റൊന്നായിപ്പോയി.."
"എന്റെ സ്വപ്നങ്ങള്‍ മറ്റു ചിലതാണ്‌.." യേശു പറ‍ഞ്ഞു
"ഒക്കെ ഞാനറിയുന്നുണ്ട്‌. ആരെങ്കിലുമൊക്കെ പറയുന്നതുകേട്ട്‌ ചാടിപ്പുറപ്പെട്ട്‌ ജീവിതം വെറുതേ തുലച്ചുകളയല്ലേ സ്നേഹിതാ... ഒരപ്പന്റെ സ്ഥാനത്തു നിന്നാ ഞാനിതൊക്കെ പറഞ്ഞുതരുന്നത്‌. ങാ- ഈ തിരക്കൊക്കെ ഒന്നു കഴിയട്ടെ നമുക്കൊന്ന് വിശദമായിട്ട്‌ സംസാരിക്കണം. പിന്നേ എത്ര തിരക്കായാലും കല്യാണം കഴിഞ്ഞ്‌ സഫീറയെ ഒന്നു കണ്ടിട്ടേ പോകാവേ... അവളെന്നും നിന്നെപ്പറ്റി തിരക്കും.."
പുഷ്പാലങ്കാരങ്ങള്‍ നടത്തിയ വിശാലമായ പന്തലിനുള്ളിലേക്ക്‌ അവര്‍ പ്രവേശിച്ചു. പരിചാരകര്‍ കാലുകഴുകിയും മുടിയും താടിയും എണ്ണകൊണ്ട്‌ അഭിഷേകം ചെയ്‌തും അവരെ സ്വീകരിച്ചാനയിച്ചു. അവര്‍ മുന്‍പന്തിയില്‍ തന്നെയിരുന്നു എന്ന് ഉറപ്പാക്കിയ ശേഷം അനന്യാസ്‌ പടിപ്പുര വാതിലിലേക്കു മടങ്ങി. പന്തലിന്റെ നടുഭാഗത്ത്‌ വിരിച്ചൊരുക്കിയ പരവതാനിയില്‍ അപ്പോള്‍ താളമേളങ്ങള്‍ കൂടുതല്‍ കൊഴുത്തിരുന്നു. അണിഞ്ഞൊരുങ്ങിയ നാടന്‍ പെണ്‍കൊടികള്‍ അവയ്ക്കൊപ്പം ചുവടുവയ്ക്കുന്നു. ആ നൃത്തം നിലച്ചപ്പോള്‍ അതിഥികള്‍ക്കിടയില്‍ ഉടുപ്പ്‌ വിതരണം ചെയ്‌തുതുടങ്ങി. പ്രഭുക്കന്മാരുടെ ഓരോരോ ആഢംബരങ്ങള്‍ എന്ന് യേശു മനസിലോര്‍ത്തു. അതുകഴിഞ്ഞ്‌ സ്‌ത്രീകളുടെ സംഘം ഗാനമാലപിച്ചു. ഏറ്റവും മുന്‍ നിരയിലിരിക്കുന്ന മൂപ്പന്മാര്‍ ആ നാടന്‍ശീലുകള്‍ തലയാട്ടി രസിക്കുന്നുണ്ട്‌.
പന്തല്‍ നിറഞ്ഞുകൊണ്ടിരുന്നു. ഒരു ഗ്രാമം മുഴുവന്‍ അതിലേക്ക്‌ പ്രവഹിച്ചെത്തി. അവരെ ഒക്കേയും സ്വീകരിച്ച്‌ യഥാസ്ഥാനത്ത്‌ ഇരുത്തുന്ന തിരക്കിനിടയിലും അനന്യാസ്‌ യേശുവിന്റെ അടുത്തെത്തി ക്ഷേമാന്വേഷണങ്ങള്‍ നടത്തിപ്പോകന്‍ മറന്നില്ല. അയാള്‍ക്ക്‌ അവിവാഹിതയായ ഒരു മകള്‍കൂടി ബാക്കിയുണ്ടായിരുന്നു!അകത്ത്‌ അപ്പോള്‍ വധുവിന്റെ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. അവളെ വാല്യക്കാരത്തികളും മുതിര്‍ന്ന സ്‌ത്രീകളും ചേര്‍ന്ന് കുളിപ്പിച്ച്‌ എണ്ണപൂശി. പിന്നെ മഹോഹരങ്ങളായ വിവാഹവസ്‌ത്രം ധരിപ്പിച്ചു. തഹശുതോലുകൊണ്ടുള്ള ചെരുപ്പിടുവിച്ചു. ശണപടംകൊണ്ടു ചുറ്റി പട്ടു പുതപ്പിച്ചു. പിന്നെ അവളുടെ കയ്യില്‍ വളകളും കഴുത്തില്‍ വിലകൂടിയ രത്‌നമാലകളും അണിയിച്ചു. മൂക്കുത്തിയും കാതില്‍ കുണുക്കുകളും ഇടുവിച്ചു. തലയില്‍ ഭംഗിയുള്ള ഒരു കിരീടം വെച്ചു. അരക്കച്ച കെട്ടി...
ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വധുവിനെ അതിഥികളുടെ ഇടയിലേക്ക്‌ ആനയിച്ചു. അപ്പോള്‍ അതുവരേയും പുറത്ത്‌ കാത്തുനിന്ന വരന്റെ ആള്‍ക്കാര്‍ അകത്തേക്ക്‌ പ്രവേശിച്ചു. 'ഇനിയും ആരെങ്കിലും അകത്ത്‌ കടക്കാനുണ്ടോ..?' എന്ന അചാരപരമായ ചോദ്യത്തിനുശേഷം അനന്യാസ്‌ പടിപ്പുരവതിലടച്ച്‌ കൊളുത്തിട്ടു!
അവിടെ സന്നിഹിതനായിരുന്ന മുഖ്യപുരോഹിതന്‍ എഴുനേറ്റ്‌ വരനെയും വധുവിനെയും അടുത്തുനിറുത്തി, യെഹോവയുടെ നാമത്തില്‍ തങ്ങള്‍ ജീവിതകാലം മുഴുവന്‍ വിശ്വസ്‌തതയുള്ള ഭാര്യാഭര്‍ത്താക്കന്മാരായി, മോശയുടെ ന്യായപ്രമാണങ്ങള്‍ പാലിച്ച്‌ ജിവിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുപ്പിച്ചു. പിന്നെ വരന്റെ പിതാവ്‌ സമൂഹമദ്ധ്യത്തില്‍ വെച്ച്‌ ഏല്ലാവരുടെയും അനുവാദത്തോടെ വധുവിന്റെ പിതാവിന്‌ ഒരു പണക്കിഴി കൈമാറി. അവര്‍ പരസ്പരം ആലിംഗനം ചെയ്‌തു.
വീണ്ടും ആഘോഷങ്ങള്‍ തുടങ്ങുകയായി. സ്‌ത്രീകള്‍ പാട്ടും നൃത്തവും ആരംഭിച്ചു. വിരുന്നുവാഴി എഴുന്നേറ്റ്‌ ഓരോരുത്തരെയും ഭക്ഷണത്തിനു ക്ഷണിച്ചു. ഉന്നതന്മാരുടെയും ബഹുമാനിതരുടെയും ആയിരുന്നു ആദ്യപന്തി. അതിനിരിക്കാതെ യേശു ശിഷ്യന്മാരെയും കൂട്ടി ഒഴിഞ്ഞുനിന്നു. അനന്യാസ്‌ അതറിഞ്ഞ്‌ തിരക്കിട്ടുവന്ന് അവരെ പന്തിയിലിരിക്കാന്‍ നിര്‍ബന്ധിച്ചു. "ഞാന്‍ അടുത്ത പന്തിക്കിരുന്നോളാം.." അവന്‍ പറഞ്ഞൊഴിഞ്ഞു."പറ്റില്ല. ഒരു ദാവീദന്‍ എന്റെ മകളുടെ വിവാഹത്തിന്‌ രണ്ടാം പന്തിക്കിരിക്കാനോ..? എനിക്കാണതിന്റെ മോശക്കേട്‌.."
"സാരമില്ല അനന്യാസ്‌. ഞാനതെപ്പറ്റി യാതൊന്നും വിചാരിക്കില്ല. പിന്നെന്താ.." അനന്യാസ്‌ വൈഷമ്യത്തോടെ പിന്‍വാങ്ങി. യേശുവിന്റെ ചില പരിചയക്കാര്‍ അവനു ചുറ്റുംകൂടി അവന്റെ പുതിയ സംഘത്തെപ്പറ്റി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു.ആദ്യ പന്തികഴിഞ്ഞിരുന്നു. രണ്ടാമത്തേതിന്‌ ജനം ഇരുന്നു തുടങ്ങി.
"യേശൂ- എന്റെ സ്നേഹിതാ... ഇതിലെങ്കിലും ഒന്നു വന്നിരിക്കൂ..." അനന്യാസ്‌ പിന്നെയും അവനെ വന്നുക്ഷണിച്ചു."സാരമില്ല. ഞാന്‍ പിന്നിരുന്നോളാം.."
"ശരിക്കും ഇവന്റെ തലയിലെന്തോ കൂടിയിട്ടുണ്ട്‌.." അയാള്‍ പരിതപിച്ചുകൊണ്ട്‌ നടന്നകന്നു. നീണ്ട ഏമ്പക്കങ്ങളുടെ അകമ്പടിയില്‍ ചില മൂപ്പന്മാരും യേശുവിനോടു ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കൊപ്പം കൂടി.അവന്‍ അവര്‍ക്ക്‌ തക്കതായ മറുപടി കൊടുത്തു.
രണ്ടും മുന്നും നാലും പന്തികള്‍ അവസാനിച്ചിരുന്നു. അടുത്തത്‌ സമൂഹത്തിലെ താഴ്‌ന്നപടിക്കാര്‍ക്കുള്ള പന്തിയായിരുന്നു. "വരൂ സ്നേഹിതരേ.. നമുക്കും ഇവരോടൊപ്പമിരിക്കാം." യേശു ശിഷ്യന്മാരെ ക്ഷണിച്ചു. കണ്ടുനിന്നവര്‍ക്ക്‌ അതും ഒരത്ഭുതമായിരുന്നു. ഒരു ദാവീദന്‍ - ഒരു പക്ഷേ ആദ്യമായി- താഴ്‌ന്നപടിക്കാര്‍ക്കൊപ്പം പന്തിപങ്കിടുന്നു! അവര്‍ സ്വപ്നത്തില്‍പ്പോലും അങ്ങനെയൊന്ന് സങ്കല്‍പിച്ചിട്ടില്ല. പക്ഷേ ഇതാ തങ്ങളുടെ കണ്‍ മുന്നില്‍... ചിലര്‍ മൂക്കത്ത്‌ വിരല്‍ വെച്ചു. ഇവന്‌ ശരിക്കും ഭ്രാന്തായിപ്പോയോ..?!
അനന്യാസ്‌ എവിടുന്നോ ഓടിക്കിതച്ചെത്തി. "എന്റെ സ്നേഹിതാ- നീ എന്താ ഈ കാട്ടുന്നത്‌..? നിനക്കും കുടുംബത്തിനും സമൂഹത്തില്‍ ഒരു വിലയും നിലയുമില്ലേ..? നീ ഇവര്‍ക്കൊപ്പമാണോ പന്തിക്കിരിക്കുന്നത്‌..? വരൂ... നിനക്കു ഞാന്‍ അകത്ത്‌ പ്രത്യേകം വെച്ചുവിരിക്കാം.."
യേശു ഒന്നു ചിരിച്ചു. "പരിഭ്രമിക്കാതെ അനന്യാസ്‌. ഈ സാധാരണക്കാര്‍ക്കൊപ്പം ഒരു ദാവീദന്‍ പന്തിപങ്കിട്ടാല്‍ ലോകത്തിന്‌ എന്തെങ്കിലും മാറിപ്പോകുമോ എന്നൊന്ന് നോക്കാം.."
"നിന്റിഷ്ടം പോലെ..." അവനുകൊടുക്കാന്‍ മറുപടിയില്ലാതെ അനന്യാസ്‌ അകത്തേക്കുപോയി.
ആഹാരം വിളമ്പിത്തുടങ്ങി. വിരുന്നുവാഴി യേശുവിന്റെ അരുകിലെത്തി കുശലാന്വേഷണം നടത്തി. അയാള്‍ പരിചാരകരെ വിളിച്ച്‌ യേശുവിനും ശിഷ്യന്മാര്‍ക്കും മാത്രമായി വീഞ്ഞ്‌ എടുപ്പിച്ചു.
"ഇതെന്താണ്‌ ഞങ്ങള്‍ക്കുമാത്രം വീഞ്ഞ്‌..? !" അവന്‍ കഴിക്കുന്നത്‌ നിറുത്തി "ഇവര്‍ക്കെല്ലാവര്‍ക്കും വീഞ്ഞ്‌ വിളമ്പൂ.."
വിരുന്നുവാഴി ആശ്ചര്യപ്പെട്ടു "അങ്ങെന്താണീ പറയുന്നത്‌..? ഈ സാധാരണക്കാര്‍ക്ക്‌ വീഞ്ഞു വിളമ്പാനോ..?! അത്‌ വീഞ്ഞിനര്‍ഹതപ്പെട്ട ഉന്നതരെ അപമാനിക്കലാണെന്ന് അറിയില്ലേ..?!"
"അതെങ്ങനെ അപമാനിക്കലാവും..?! ഇവര്‍ വീഞ്ഞുകുടിച്ചാല്‍ അവര്‍ കുടിച്ചതില്‍ വല്ലതും കുറഞ്ഞുപോകുമോ..?" യേശുവിന്റെ ശബ്ദം വല്ലാതെ ഉയര്‍ന്നിരുന്നു.
"ദയവായി അങ്ങ്‌ ശബ്ദം താഴ്ത്തി സംസാരിക്കൂ.. അപ്പുറത്ത്‌ വിശിഷ്ടാതിഥികള്‍ ഇരുപ്പുണ്ട്‌."
"അതിനെനിക്കെന്താണ്‌..? താങ്കള്‍ ഇവര്‍ക്കുകൂടി വീഞ്ഞ്‌ വിളമ്പുന്നില്ലായെങ്കില്‍ എനിക്ക്‌ ഈ പന്തിയുപേക്ഷിച്ച്‌ പോകേണ്ടിവരും.."യേശു കൈകുടഞ്ഞ്‌ എഴുന്നേറ്റു കഴിഞ്ഞു.
പെട്ടെന്ന് പാട്ടും മേളവും നൃത്തവും എല്ലാം നിലച്ചു. സര്‍വ്വം നിശബ്ദമായി. അനന്യാസ്‌ പിന്നെയും ഏതോ തിരക്കില്‍ നിന്നും ഓടിപ്പാഞ്ഞെത്തി. "എന്താണ്‌..? എന്താ പ്രശ്‌നം..?!"
"യജമാനന്‍.. സാധാരണക്കാര്‍ക്കുകൂടി വീഞ്ഞു വിളമ്പണമെന്ന്.." വിരുന്നുവാഴി തലചൊറിഞ്ഞുകൊണ്ട്‌ അറിയിച്ചു. അനന്യാസ്‌ കുറേ നേരത്തേക്ക്‌ മറുപടിയില്ലാതെ അന്തിച്ചു നിന്നു. ചില മൂപ്പന്മാര്‍ കൂടി കാര്യംതിരക്കി അവിടേക്കു വന്നു. "എന്താ നമ്മുടെ ആചാരങ്ങളും കീഴ്‌വഴക്കങ്ങളും ഒരു ദാവീദന്‌ ഇനിയും അറിയില്ലെന്നുണ്ടോ..? " അവരില്‍ ഒരാള്‍ ചോദിച്ചു.
"അതു തിരുത്താന്‍ തന്നെയാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌. സമൂഹത്തില്‍ ആരും വലിയവനും ചെറിയവനുമല്ല. ഇവര്‍ താഴ്‌ന്നഗോത്രങ്ങളില്‍ ജനിച്ചുപോയത്‌ ഇവരുടെ കുറ്റമാണോ.? അതുകൊണ്ടു മാത്രം ഇവര്‍ ഒരു വിവാഹസദ്യയില്‍ വെള്ളം കൊണ്ടു തൃപ്‌തിപ്പെടണോ..? ഇവര്‍ക്ക്‌ കുടിക്കാന്‍ എവിടുന്നെങ്കിലും അല്‌പം വീഞ്ഞ്‌ കിട്ടാതെയല്ല. പക്ഷേ ഒരു വിവാഹസദ്യയില്‍ അതു വിളമ്പുമ്പോള്‍ അവരും മറ്റുള്ളവര്‍ക്കൊപ്പം ആദരിക്കപ്പെടുകയാണ്‌. അതേ ഞാനാവശ്യപ്പെടുന്നൊള്ളൂ..."
"നിന്റെ വാദമൊന്നും കാനയുടെ മുറ്റത്ത്‌ വിലപ്പോവില്ല. ആതിഥേയനെ ബുദ്ധിമുട്ടിക്കാതെ കഴിച്ചിട്ട്‌ പോകുന്നതാണ്‌ നിനക്ക്‌ നല്ലത്‌.." മറ്റൊരു മൂപ്പന്റെ സ്വരം വല്ലാതെ കയര്‍ത്തിരുന്നു."ഞാനെന്താണ്‌ വേണ്ടത്‌..?" വിരുന്നുവാഴി ആശങ്കപ്പട്ടു.
"അനന്യാസ്‌.. താങ്കളിതിനു മുതിരുന്നില്ലായെങ്കില്‍ എനിക്ക്‌ നിശ്ചയമായും ഈ പന്തിയുപേക്ഷിച്ചുപോകേണ്ടിവരും.." യേശുവിന്റെ സ്വരത്തിലും നല്ല നിശ്ചയദൃഢതയുണ്ടായിരുന്നു.
"യേശു എന്റെ സ്നേഹിതാ... ഒരുവന്‍ എന്റെ പന്തിയുപേക്ഷിച്ചുപോകുന്നതില്‍പരം എന്ത്‌ അപമാനമാണ്‌ എനിക്കും എന്റെ മകള്‍ക്കും വരാനുള്ളത്‌..? വിരുന്നുവാഴി... ഇവന്‍ പറയുന്നതുപോലെ ചെയ്യൂ... എല്ലാവര്‍ക്കും വീഞ്ഞ്‌ വിളമ്പട്ടെ.."
അതുവരെ അന്തിച്ചുനിന്ന ജനത്തിന്റെ തൊണ്ടയില്‍ നിന്നും ഒരാരവം അറിയാതെ പൊന്തിവന്നു! തപ്പും മേളവും പാട്ടും നൃത്തവും പുനരാരംഭിച്ചു. കല്‍ഭരണികളില്‍ സൂക്ഷിച്ചിരുന്ന വീഞ്ഞുമായി പരിചാരകര്‍ പന്തികള്‍ക്കിടയിലൂടെ തിടുക്കപ്പെട്ട്‌ നടന്നു. മൂപ്പന്മാരും നാട്ടുപ്രമാണികളും അനന്യാസിനെ കരുതി മുറുമുറുപ്പിലൊടുങ്ങി. സാധാരണക്കാര്‍ സന്തോഷത്തിലും ചിരിയിലും നിറഞ്ഞ്‌ സദ്യയില്‍ പങ്കുകൊണ്ടു. ഇതാ ഞങ്ങളുടെ മുറ്റത്ത്‌ ഒരു മഹാത്ഭുതം നടന്നിരിക്കുന്നു! യെഹൂദചരിത്രത്തിലാദ്യമായി വെള്ളത്തിന്റെ ഈ തഴ്‌ന്നവര്‍ഗ്ഗം വീഞ്ഞിനാല്‍ ആദരിക്കപ്പെട്ടിരിക്കുന്നു!
അവര്‍ യേശുവിനെ വാഴ്ത്തി. അവന്റെ ധീരതയെ വാഴ്ത്തി. അവന്റെ അമ്മയെയും സഹോദരിമാരെയും കണ്ടവര്‍ അവനെപ്പറ്റി പുകഴ്‌ത്തി സംസാരിച്ചു. ഇതാ ഞങ്ങള്‍ക്കൊരു ധീരനായ രാജാവിനെ കിട്ടിയിരിക്കുന്നു എന്ന് തമ്മില്‍തമ്മില്‍ പറഞ്ഞാഹ്ലാദിച്ചു.
യെഹൂദജാതിക്കുമേലെ നസറേനിയ സംഘം വിതച്ചുപോയ കൊടുങ്കാറ്റുകളുടെ തുടക്കമായിരുന്നു അത്‌!
ആ രാത്രി അവര്‍ മടങ്ങുമ്പോള്‍ ഒരുവന്‍ യേശുവിനെ പിന്‍പറ്റിച്ചെന്നു. "ഗുരോ - ഞാന്‍ നിന്നെ കാത്തുനില്‌ക്കുകയായിരുന്നു.."
"സന്തോഷം സ്നേഹിതാ... നിന്റെ പേര്‌..?"
"മത്തായി!"
"നാട്‌..?"
"കഫര്‍ന്നഹോം.."
"പിന്നെ ഇവിടെ..? വരന്റെ ബന്ധുവോ വധുവിന്റെയോ..?"
"രണ്ടുമല്ല. ഞാന്‍ ഈ പ്രവിശ്യയുടെ ചുങ്കത്തലവനാണ്‌. വിവാഹത്തിന്‌ ആളെണ്ണി ചുങ്കം കണക്കാക്കാന്‍ വന്നതാണ്‌..."
"എന്തിനാണ്‌ നീ എനിക്കുവേണ്ടി കാത്തുനിന്നത്‌..?"
"ഗുരോ ഈപണിയുപേക്ഷിച്ച്‌ ഞാന്‍ നിന്നെ അനുഗമിച്ചോട്ടെ..?"
"എവിടേക്ക്‌..?"
"നീ നയിക്കുന്നത്‌ എവിടേക്കായാലും അവിടേക്ക്‌..!"
"വരൂ... ഇനിമുതല്‍ നീ ഞങ്ങളിലൊരുവനാണ്‌..!"

Thursday, May 24, 2007

പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം - പുതിയ നോവല്‍


പ്രിയ സുഹൃത്തുക്കളെ

എന്റെ പുതിയ നോവല്‍ 'പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം' കറന്റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ചു. ക്രിസ്‌തുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി എഴുതിയിരിക്കുന്ന ഒരു നോവലാണിത്‌.

പുസ്‌തകത്തിന്റെ പിന്‍പുറത്തില്‍ (back cover caption) നാം ഇങ്ങനെ വായിക്കുന്നു:

എത്രയൊക്കെ വിധത്തില്‍ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാസാധ്യതകള്‍ ഒഴിഞ്ഞുകിടക്കുന്നൊരു മഹാചരിതമാണ്‌ ക്രിസ്‌തുവിന്റെ ജീവിതം. ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളില്‍ നിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തില്‍ യേശുക്രിസ്‌തുവിന്റെ ജീവിതവും ചരിത്രവും അദ്ഭുതകരമാംവിധം മാറ്റിവായിക്കുന്ന മലയാളത്തിലെ ആദ്യനോവല്‍.ക്രിസ്‌തു മാത്രമല്ല; പത്രോസ്‌, ലാസര്‍, മറിയ ബാറാബാസ്‌, യൂദാസ്‌ എന്നിവരെല്ലാം ഇവിടെ തിരുത്തിയെഴുതപ്പെടുന്നു. ക്രിസ്‌ത്യന്‍ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചു പണിയുന്ന നോവല്‍.

എല്ലാ കറന്റ്ബുക്‌സ്‌/ ഡി.സി. ബുക്‌സ്‌ ശാഖകളിലും പുസ്‌തകം ലഭ്യമാണ്‌ വില: 100 രൂപ

(പിന്നാലെ ബൂലോക സുഹൃത്തുക്കള്‍ക്കായി ഒരദ്ധ്യായം ഞാന്‍ പ്രസിദ്ധീകരിക്കാം)

എല്ലാവരും പുസ്‌തകം വാങ്ങി വായിച്ച്‌ അഭിപ്രായം അറിയിക്കുമല്ലോ.

Wednesday, May 16, 2007

കേരളത്തിലേക്ക്‌ ഒരു തുമ്പിക്കൈ നീളുമ്പോള്‍...

ജെസിബി എന്ന ഓമനപ്പേരിലറിയപ്പെടുന്ന മണ്ണുമാന്തിയന്ത്രമാണ്‌ കേരളത്തിന്റെ ഇപ്പോഴത്തെ സാംസ്‌കാരികചിഹ്നം എന്നു പറഞ്ഞത്‌ നമ്മുടെ കവയത്രി സുഗതകുമാരിയാണ്‌. നേരത്തെ അത്‌ തെങ്ങ് ആയിരുന്നു. പിന്നീടത്‌ ആനയായി. ഇപ്പോള്‍ അത്‌ മണ്ണുമാന്തിയന്ത്രവും. ടീച്ചറിന്റെ നല്ലൊരു നിരീക്ഷണവും സറ്റയറുമായിട്ടാണ്‌ ഞാനതിനെ കാണുന്നത്‌.
ഒരു ദേശത്തിന്റെ തനിമയോട്‌ അടുത്തു നില്‌ക്കുന്നതായിരിക്കണമല്ലോ അതിന്റെ ചിഹ്നം. ആ അര്‍ത്ഥത്തില്‍ നമ്മുടെ സമകാലിക ജീവിതത്തോടെ ഇന്ന് ഏറ്റവും ഒട്ടി നില്‌ക്കുന്നതും നമ്മുടെ ദേശത്തിന്റെ വര്‍ത്തമാനകാലത്തിന്റെ ശരിയായ പ്രതിബിംബവുമാകുന്നു അത്‌. കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ തെങ്ങുണ്ടായിരുന്നതുപോലെ ആനയുണ്ടായിരുന്നതുപോലെ ഇന്ന് നമ്മുടെ റോഡുകളില്‍ പറമ്പുകളില്‍ ഈ ഒരു യന്ത്രം നിത്യക്കാഴ്ചയായി മാറിയിരിക്കുന്നു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലംകൊണ്ട്‌ ഈയൊരു യന്ത്രം നമ്മുടെ ദേശത്തിനുവരുത്തിയ മാറ്റങ്ങള്‍ വിവരിക്കാവുന്നതല്ല. നമ്മുടെ എത്ര മനോഹരകാഴ്ചകളെയാണ്‌, നമ്മുടെ എത്ര ലാന്റ്‌സ്കേപ്പുകളെയാണ്‌ നമ്മുടെ എത്ര കുന്നുകളെയാണ്‌ നമ്മുടെ എത്രയെത്ര സ്വപ്‌നങ്ങളെയാണ്‌ അത്‌ ഒരു ദിവസംകൊണ്ട്‌ കോരി മാറ്റിക്കളഞ്ഞത്‌. നമ്മുടെ എത്ര കുളങ്ങളെയാണ്‌ നീര്‍ത്തടങ്ങളെയാണ്‌ തോടുകളെയാണ്‌ കുന്നിന്‍ ചരുവുകളെയാണ്‌ അത്‌ ഒരു രാത്രികൊണ്ട്‌ മൂടിക്കളഞ്ഞത്‌. കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട്‌ നമ്മുടെ ഭൂപ്രകൃതിയ്ക്കുണ്ടായ മാറ്റം പഠിക്കുക ഭീകരമാവും.
കവി പി.പി, രാമചന്ദ്രന്‍ പറഞ്ഞതാണ്‌ ഓര്‍ക്കുന്നത്‌ ' ഇന്ന് കുന്നുകളെക്കുറിച്ചും മലകളെക്കുറിച്ചും എങ്ങനെ കവിതയെഴുതും. നമ്മള്‍ തലേന്നുവരെ കണ്ടുകൊണ്ടിരുന്ന ഒരു കുന്ന് പിറ്റേന്ന് നേരംവെളുക്കുമ്പോള്‍ നമ്മുടെ കാഴ്ചയില്‍ ഉണ്ടാകുമെന്നതിന്‌ ഇന്ന് എന്താണുറപ്പുള്ളത്‌' ശരിയായിരുന്നില്ലേ ആ ചോദ്യം. നമ്മുടെ ഒക്കെ സ്വപ്‌നത്തിലേക്ക്‌ ഒരു ഭീകരജീവിയുടെ നിഴല്‍പ്പാടോടെയാണ്‌ ആ യന്ത്രം കടന്നുവന്നുകൊണ്ടിരുന്നത്‌. എപ്പോഴാണ്‌ നമ്മുടെ സ്വപ്‌നങ്ങളെ തോണ്ടിയെടുക്കാന്‍ അതിന്റെ നീളന്‍ കൈകള്‍ നീണ്ടുവരുന്നതെന്ന ഭയത്തോടെ...
എന്നാല്‍ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി, നമ്മുടെ പ്രകൃതിയെ നശിപ്പിക്കാനല്ലാതെ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാന്‍ നമ്മുടെ ദേശത്തിന്റെ അവശേഷിക്കുന്ന മനോഹാരിത അത്രയെങ്കിലും നിലനിര്‍ത്താനായി ആ യന്ത്രം തന്റെ കൈ നീട്ടുന്നത്‌ നാം കഴിഞ്ഞ ദിവസങ്ങളില്‍ - അത്ഭുതത്തോടെ കുറേയൊക്കെ അതിശയത്തോടെ അതിലധികം അവിശ്വസനീയതയോടെ കണ്ടു. യന്ത്രത്തിന്റെ അങ്ങനെയൊരു രൂപമാറ്റം നാമാരും പ്രതീക്ഷിച്ചില്ല എന്നതാണ്‌ ശരി. ഇന്നലെവരെ പ്രകൃതിക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്രം പെട്ടെന്ന് കടകം തിരിഞ്ഞ്‌ പ്രകൃതിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ മോണ്‍സ്‌ടറുടെ മനംമാറ്റം അപ്രതീക്ഷിതമായിരുന്നു. മനംമാറിയത്‌ യന്ത്രത്തിന്‌ അല്ല മനുഷ്യര്‍ക്കാണെന്ന് നമുക്കറിയാം. മനുഷ്യര്‍ക്ക്‌ മനംമാറിയപ്പോള്‍ ഒരു യന്ത്രത്തിനുണ്ടായ രുപമാറ്റം അത്ഭുതാവഹമാണ്‌. ഇത്രകാലം ഭീതിയോടെ കണ്ടിരുന്ന ആ യന്ത്രത്തിനെ നാമിന്നെ സ്നേഹത്തോടെ നോക്കിക്കാണുന്നു. അതിന്റെ നീളന്‍തുമ്പിക്കൈയ്യിനെ നാം അഹ്ലാദപൂര്‍വ്വം സ്വപ്‌നം കാണുന്നു.
നമ്മുടെ അവശേഷിക്കുന്ന പ്രകൃതിയെയും ജൈവസമ്പത്തിനെയും സംരക്ഷിക്കാന്‍ മാത്രമാണ്‌ ആ തുമ്പികൈ ഇനിമേലില്‍ നീളുന്നതെങ്കില്‍ അതിനെ നമ്മുടെ ദേശീയ ചിഹ്നമാക്കുന്നതില്‍ ഒരു തെറ്റുമില്ല എന്നാണ്‌ എന്റെ പക്ഷം. അതേസമയം ഇനി ഒരിക്കലും ആ തുമ്പിക്കൈ പ്രകൃതി നാശത്തിനായി ഉയരില്ലെന്ന് ഉറപ്പാക്കേണ്ടത്‌ നമ്മള്‍ ഓരോ മലയാളിയുടെയും കടമയാണ്‌.

Saturday, May 05, 2007

എങ്ങോട്ടാ..? പോട്ട വരെ...

എണുപതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും കേരളത്തിലെ ഏത്‌ ക്രിസ്‌ത്യന്‍ യുവാവിനോടു ചോദിച്ചാലും കിട്ടുന്ന ഉത്തരമായിരുന്നു ഇത്‌. എന്തായിരുന്നു അന്നത്തെ ഒരു പുകില്‍. തലേന്നുവരെ ഒന്നിച്ചിരുന്ന് മദ്യപിച്ചവനെ പിറ്റേന്നു തൊട്ട്‌ കാണാനില്ല. ഒളിച്ചോട്ടത്തിന്‌ പത്രത്തില്‍ പരസ്യം കൊടുക്കണമോ എന്നാലോചിക്കുമ്പോള്‍ ടി വിദ്വാന്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. പോട്ടയുടെ മുരുങ്ങൂരിന്റെ രോഗശാന്തിശിശ്രൂഷയുടെ ഒടുങ്ങത്ത വാക്‌ധോരണിയുമായി. എത്ര പറഞ്ഞാലും അവന്‌ മതിയാവുന്നില്ല. വാചകമടിയില്‍ വീണുപോയ പലരും അവനെ അനുഗമിച്ച്‌ പോട്ടയുടെ ആരാധകരാകുന്നു. പിന്നെ വൈകിട്ടൊരു കൂടലിന്‌ ക്ഷണിച്ചാല്‍ ഞാനില്ലേ - പ്രാര്‍ത്ഥിക്കാനുണ്ട്‌ എന്നൊരു ആന്തലോടെ ടീ വിദ്വാന്‍ വീട്ടിലേക്കോടുന്നു.
ആരെന്തുപറഞ്ഞാലും - പ്രത്യേകിച്ച്‌ സുഹൃത്തുക്കള്‍ - വിശ്വസിക്കുന്ന പ്രായം - കൗമാരകാലത്തിലായിരുന്നിട്ടും എന്തോ എന്റെ ആന്തരിക ചോദന ഈ ആഘോഷപ്രാര്‍ത്ഥനകളില്‍ ഒരിക്കലും വിശ്വാസമര്‍പ്പിച്ചുമില്ല, വീണുപോയതുമില്ല.
പിന്നീട്‌ ഒരു പ്രലോഭനം വന്നത്‌ ഭാര്യയുടെ ഭാഗത്തുനിന്നാണ്‌. അക്കാലത്ത്‌ മിക്കവരും മധുവിധു ആഘോഷിക്കാന്‍ പോകുന്നതുവരെ പോട്ടയിലേക്കായിരുന്നു. ആദ്യനാളിലെ ആ പ്രലോഭനത്തിനും ഞാനേതായാലും വീണില്ല. പോട്ടയിലെ അച്ചന്മാര്‍ അലറിക്കൂവിത്തരുന്ന ആത്മീയത എനിക്കാവശ്യമില്ലെന്ന് പറയാന്‍ എനിക്കന്നും സാധിച്ചു. ഇത് വെറും ‘മാസ്‌ഹിസ്റ്റീരിയ’മാത്രമാണെന്ന് ഭാര്യയെ പറഞ്ഞുധരിപ്പിക്കാനും കഴിഞ്ഞു. അതുകൊണ്ട് ഞങ്ങളുടെ മധുവിധു പോട്ടയ്ക്കു പകരം കോവളത്തായിരുന്നു.
ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും രോഗികള്‍ സുഖം പ്രാപിക്കുന്നെങ്കിലും ഇല്ലെങ്കിലും പ്രാര്‍ത്ഥിക്കേണ്ടേതും ആത്മീയതയില്‍ നിറയേണ്ടതും ഇങ്ങനെയൊന്നുമല്ലെന്ന് ഒരു 'കോമണ്‍ സെന്‍സ്‌' അത്രമാത്രം. ഒരു ദിവസം പ്രാര്‍ത്ഥിച്ചതുകൊണ്ടോ കൈകൊട്ടിപാടിയതുകൊണ്ടോ മനസ്സില്‍ നിറയുന്നതാണോ ഈ ആത്മീയത എന്നൊരു തോന്നല്‍.
സംശയം സത്യമായിരുന്നു എന്ന് കാലം തെളിയിച്ചു. പോട്ടയുടെയും ദൈവീകതയുടെയും വചന ശിശ്രൂഷയുടെയും പ്രചാരകരായിരുന്നവരൊക്കെ പതിയെ തലയില്‍ മുണ്ടിട്ടുകൊണ്ട്‌ നാണത്തോടെ ഞങ്ങളുടെ മുന്നിലൂടെ ബാറിലേക്ക്‌ മടങ്ങി വരാന്‍ കാലം അധികം എടുത്തില്ല. ബാറ്‌ നല്ലതാണെന്നും പ്രാര്‍ത്ഥന മോശമാണെന്നുമല്ല പറഞ്ഞത്‌. ഒരാഴ്‌ചത്തെ പ്രാര്‍ത്ഥനകൊണ്ടും അനുഗ്രഹംകൊണ്ടുമൊന്നും ആരും അങ്ങനെയൊന്നും മാറില്ലെന്നു തന്നെ. അതിന്‌ മനസ്സുറച്ച കഠിനപ്രയത്നം തന്നെ വേണം. ധാരളം മനനങ്ങള്‍ വേണം. ആഴത്തില്‍ ഇറങ്ങിച്ചെന്നുള്ള പഠനങ്ങള്‍ വേണം. അങ്ങനെ ആ അനുഭവം സ്വയം ബോധ്യമാകണം. അല്ലാതെ ഇന്‍സ്‌റ്റന്റ്‌ പ്രാര്‍ത്ഥനകള്‍കൊണ്ട്‌ ലഭിക്കുന്നതല്ല ആ ആത്മീയത എന്നുതന്നെ.
ഇതുന്നുമല്ലാതെ ഇതിന്റെയൊക്കെ പിന്നില്‍ എന്തോ ഒരു നിഗൂഢത അന്നേ സംശയിച്ചിരുന്നു. വിദേശസഹായം തീര്‍ച്ചയായും ഉറപ്പായിരുന്നു. പക്ഷേ പറഞ്ഞപ്പോഴൊക്കെ ഇന്‍സ്‌റ്റന്റ്‌ വിശ്വാസികള്‍ എന്നെ പുച്‌ഛത്തോടെ തള്ളിക്കളന്നു. എല്ലാവര്‍ക്കും എല്ലാവരെയും എല്ലാ കാലത്തേക്കും പറ്റിക്കാന്‍ കഴിയില്ലെന്ന ആപ്‌തവാക്യം ഇതാ ശരിയായിവന്നിരിക്കുന്നു. ഈ റെയ്ഡുകള്‍ നേരത്തെ നടത്തേണ്ടതായിരുന്നു. ഈ കള്ളത്തരങ്ങള്‍ നേരത്തെ കണ്ടത്തേണ്ടതായിരുന്നു. പക്ഷേ ആര്‍ജ്ജവമില്ലാത്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ നാല്‌ വോട്ടിനു മുന്നില്‍ കഴ്‌ന്നു കിടന്നു നക്കുന്ന നേതാക്കള്‍ ഇതിനെയൊക്കെ മൂടിവയ്ക്കാനാണ്‌ ശ്രമിച്ചത്‌. ഒടുവില്‍ കോടതി വേണ്ടിവന്നു പൂച്ചയ്ക്ക്‌ മണികെട്ടാന്‍. പോട്ടപോലുള്ള ധ്യാനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന ഹിന്ദുസംഘടനകളുട ആവശ്യത്തിനോട്‌ ഞാനും യോജിക്കുന്നു, പക്ഷേ അതാവശ്യപ്പെടാന്‍ അവര്‍ക്കെന്തു യോഗ്യതയാണുള്ളത്‌..? ഇതിനേക്കള്‍ മാരകമായി വിഷം വമിക്കുന്ന അമൃതാന്ദമയീമഠത്തിന്റെ അരുമസന്താനങ്ങളല്ലേ അവര്‍. സ്വന്തംകണ്ണിലെ കോലെടുത്തിട്ട്‌ അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ പറഞ്ഞത്‌ എത്ര സത്യം. അമൃതാന്ദമയി മഠത്തിലും ഇതുപോലെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാന്‍ ധൈര്യമുള്ള എത്ര ഹിന്ദുക്കളുണ്ട്‌..? എത്ര രാഷ്ട്രീയ പാര്‍ട്ടികളുണ്ട്‌.