Tuesday, June 24, 2008

കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന - 3

8. ഇവിടെ കേരളങ്ങളെ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് തോന്നിയിട്ടുണ്ടോ..? ഗള്‍ഫിലെ പല തെരുവുകളിലും സൈന്‍ ബോര്‍ഡായും മറ്റും മലയാളം സ്ഥാനം പിടിച്ചിട്ടുണ്ടല്ലോ. ഇവിടുത്തെ ജീവിതം എഴുതാന്‍ അനുവദിക്കാത്ത ഘടകങ്ങള്‍ എന്തെങ്കിലും ഉണ്ടോ..?
അങ്ങനെയൊരു കേരളനിര്‍മ്മിതി തികഞ്ഞ മിഥ്യാധാരണയാണ്‌. ഭാഷ മാത്രമായാല്‍ കേരളമാവില്ലല്ലോ. നമ്മുടെ ഭൂപ്രകൃതി, കാലാവസ്ഥ, ജൈവവൈവിധ്യം, ഉത്സവങ്ങള്‍ ആഘോഷങ്ങള്‍, കലകള്‍, മതങ്ങള്‍ രാഷ്‌ട്രീയങ്ങള്‍ ചിന്താധാരകള്‍ ഇവയെല്ലാം ചേര്‍ന്നൊരു പുനര്‍നിര്‍മ്മിതി ചിന്തിക്കാനാവുന്നുണ്ടോ..?
ഇവിടുത്തെ ജീവിതത്തെ എഴുതാന്‍ ഭയപ്പെടുത്തുന്ന ഘടകമൊന്നും എനിക്കനുഭവപ്പെട്ടിട്ടില്ല. ജീവിതങ്ങള്‍ കണ്ടെത്തപ്പെടാതെ പോകുന്നതിന്റെ പരാധീനത മാത്രമേയുള്ളൂ.
9. പച്ചപ്പില്‍ നിന്ന് മരുഭൂമിയുടെ വരണ്ട നിറത്തിലേക്ക്‌ മാറിയത്‌ താങ്കളുടെ എഴുത്തിനെ ബാധിച്ചിട്ടുണ്ടോ..? പി. കുഞ്ഞിരാമന്‍ നായരെപ്പോലെ ഒരു കവിയ്ക്ക്‌ ഗള്‍ഫില്‍ വന്ന് എന്തെങ്കിലും എഴുതാന്‍ കഴിയുമോ എന്ന് ശങ്കിച്ചിട്ടുള്ളവരുണ്ട്‌..?
!മരുഭൂമിയുടെ വരള്‍ച്ച എഴുത്തിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നു എന്നതാണ്‌ എന്റെ വ്യക്‌തിപരമായ അനുഭവം. എഴുത്തിനു പറ്റിയ സ്വാസ്ഥ്യം കൂടുതല്‍ ലഭിക്കുക ഈ അകന്നജീവിതത്തിലാണ്‌. പി. കുഞ്ഞിരാമന്‍ നായര്‍ ജീവിച്ച കാലഘട്ടത്തിലല്ലല്ലോ നാം ജീവിക്കുന്നത്‌.
10. ഗള്‍ഫിലേക്ക്‌ പ്രവാസിയുടെ ഒഴുക്ക്‌ ആരംഭിച്ചിട്ട്‌ അര നൂറ്റാണ്ടോളമായി ബാബു ഭരദ്വാജിന്റെ 'പ്രവാസിയുടെ കുറിപ്പുകള്‍' അല്ലാതെ ഗള്‍ഫിനെ അടയാളപ്പെടുത്തുന്ന കൃതികള്‍ അധികമൊന്നും വന്നിട്ടില്ല. ഹൃസ്വമായിരുന്നെങ്കിലും വൈലോപ്പിള്ളി ആസാം പണിക്കാരെക്കുറിച്ച്‌ എഴുതിയിരുന്നു..?
നേരത്തെ പറഞ്ഞ പല ഉത്തരങ്ങളിലായി ഇതിന്റെ ഉത്തരം ചിതറിക്കിടപ്പുണ്ട്‌. അങ്ങനെ അനുഭവവൈവിധ്യം നേടാനുള്ള തൊഴില്‍ പരിസരമല്ല ഇവിടെ പലര്‍ക്കും ഉള്ളത്‌. അനുഭവങ്ങള്‍ ഉള്ളവര്‍ക്ക്‌ എഴുതാനുള്ള പ്രാവീണ്യവും കാണില്ല. ഇതും രണ്ടും സംഗമിക്കുന്നിടത്താണ്‌ നല്ല കൃതികള്‍ ഉണ്ടാകുന്നത്‌. ഒരു ബാബു ഭരദ്വാജെങ്കിലും ഉണ്ടായത്‌ മഹാഭാഗ്യം. വൈലോപ്പിള്ളി ആസാം പണിക്കാരെക്കുറിച്ചെഴുതിയെങ്കില്‍ എത്രയോ ഇതര കുടിയേറ്റങ്ങളെക്കുറിച്ച്‌ ആരും എഴുതിയില്ല. ഗള്‍ഫ്‌ ചേക്കേറലിന്‌ അംഗബലം കൂടുതലുണ്ടെന്ന് ഒരു പ്രത്യേകതയെയുള്ളൂ. അതിന്‌ അനുഭവവൈവിധ്യം ഉണ്ടാകണമെന്നില്ല. ഒറ്റപ്പെട്ട അനുഭവപരമ്പരകളിലൂടെ കടന്നുപോയിട്ടുണ്ടായവര്‍ ഉണ്ട്‌. എഴുതാന്‍ പ്രാപ്‌തിയുള്ളവര്‍ അത്‌ കണ്ടെത്തി എഴുതട്ടെ. അത്തരത്തില്‍ ഒരു അന്വേഷണമനോഭാവമാണ്‌ ഗള്‍ഫ്‌ എഴുത്തുകര്‍ക്ക്‌ ഉണ്ടാകേണ്ടത്‌.

11. പ്രവാസസാഹിത്യമാണോ ഡയസ്‌പോറ സാഹിത്യമാണോ അതോ കുടിയേറ്റക്കാരന്റെ സാഹിത്യമാണോ ഗള്‍ഫുകാരന്‍ എഴുതിക്കൊണ്ടിരിക്കുന്നത്‌..?
സ്വന്തം ജീവിതം പ്രവാസമാണോ കുടിയേറ്റമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ കഴിയാത്തവന്‍ എഴുതുന്ന സാഹിത്യത്തെ എങ്ങനെ നിര്‍വ്വചിക്കാന്‍ കഴിയും..? എന്തെങ്കിലുമൊക്കെ പേരുകളില്‍ എഴുതട്ടെ, അതില്‍ സ്പന്ദിക്കുന്ന ജീവിതമുണ്ടായാല്‍ മതി. അത്‌ വായിക്കാന്‍ കൊള്ളാവുന്നതായാല്‍ മതി.

Thursday, June 19, 2008

കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന - 2

കേളി- ത്രൈമാസികയുടെ ചര്‍ച്ചയുടെ രണ്ടാം ഭാഗം

5. യഥാര്‍ത്ഥ ഗള്‍ഫിനെ രേഖപ്പെടുത്തിയ രചനകള്‍ ഉണ്ടായിട്ടുണ്ടോ..? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌..?
ഒരു കരാര്‍ തൊഴിലാളി എന്നതിനപ്പുറം അറബ്‌ സാംസ്കാരിക സമൂഹത്തില്‍ ഇടപെട്ടു ജീവിക്കുവാന്‍ ഒരുവിധത്തിലും നാം അനുവദിക്കപ്പെടുന്നില്ല. പഴയ അടിമവര്‍ഗ്ഗത്തിനു തുല്യമായെ നല്ലൊരു ശതമാനം അറബികളും നമ്മെ കാണുന്നുള്ളൂ. ഒരു അദൃശ്യമതിലിന്‌ അപ്പുറത്തും ഇപ്പുറത്തുമായാണ്‌ നമ്മുടെ ജീവിതങ്ങള്‍. മറ്റേതൊരു ആധുനിക കുടിയേറ്റ പ്രവാസത്തിലും കാണാത്ത പ്രത്യേകതയാണിത്‌. ഈ മതില്‍ മുറിച്ചുകടന്നു ചെന്ന് സാംസ്കാരിക വിനിമയം നടത്താനും കഥ എഴുതാനും നാം വിമുഖരാണ്‌ എന്നതുതന്നെ ഗള്‍ഫിനെ രേഖപ്പെടുത്തുന്ന കഥകള്‍ ഇല്ലാതെ പോകുന്നതിന്റെ കാരണം. അങ്ങനെയൊരു കഥയുണ്ടെങ്കില്‍ തന്നെ അതിലെ മുഖ്യകഥാപാത്രം മലയാളി ആയിരിക്കും എന്നതാണ്‌ തമാശ.
6.ലോകസാഹിത്യവായനയില്‍ മലയാളി പലപ്പോഴും മുന്നിലാണ്‌ എന്നാല്‍ അറബി സാഹിത്യം വായിക്കാന്‍ ഗള്‍ഫില്‍ കഴിയുന്ന മലയാളികള്‍ ഒട്ടും താത്‌പര്യം കാണിക്കുന്നില്ല. അറബി ഭാഷ നിര്‍ണ്ണയിക്കുന്ന ഒരിടത്ത്‌ ജീവിച്ചിട്ടും ഈ സാഹിത്യത്തിലേക്ക്‌ മലയാളി എത്താത്തതിന്റെ കാരണം എന്തായിരിക്കും..?
ഇതിനു പലകാരണങ്ങളുണ്ട്‌. ഒന്ന്, നാം അനുഭവിക്കുന്നതിന്റെ നേര്‍ചിത്രങ്ങള്‍ പ്രതീക്ഷിച്ച്‌ നമ്മെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ ഇടയുള്ളത്‌ നമ്മള്‍ കുടിയേറിയിരിക്കുന്ന ജി.സി.സി. രാജ്യങ്ങളില്‍ നിന്നുള്ള സാഹിത്യമാണ്‌. എന്നാല്‍ അതിന്‌ അത്ര പുഷ്‌കല കാലമല്ല ഉള്ളത്‌. ഇറങ്ങുന്നവയുടെ തന്നെ ഇംഗ്ലീഷ്‌ തര്‍ജ്ജിമകള്‍ ഉണ്ടാവുന്നുണ്ടോ എന്ന് സംശയമാണ്‌. രണ്ട്‌, അറബി എന്ന ഭാഷയില്‍ എഴുതപ്പെടുന്നു എന്നതുകൊണ്ട്‌ നമ്മെ ഒരു കൃതി ആകര്‍ഷിക്കണം എന്നില്ല. സുഡാന്‍, ലിബിയ, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്ന് ഇറങ്ങുന്ന സാഹിത്യകൃതികളെ അറബി സാഹിത്യം എന്ന നിലയില്‍ നാം കാണുന്നില്ല അത്‌ ആഫ്രിക്കന്‍ സാഹിത്യം എന്ന നിലയിലാണ്‌ അതില്‍ താത്പര്യമുള്ളവര്‍ വായിക്കുന്നത്‌. മൂന്ന്, പുസ്‌തകങ്ങളുടെ ലഭ്യത. ഗള്‍ഫിലെ മികച്ച പുസ്‌തകമേളകളില്‍പ്പോലും അറബ്‌ സാഹിത്യകൃതികളുടെ ഇംഗ്ലീഷ്‌ തര്‍ജ്ജിമകള്‍ കിട്ടാന്‍ പ്രയാസമാണ്‌. നാല്‌, ആഗോള വിതരണ ശൃംഖലയുള്ള പ്രസാധകരാല്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നതാണ്‌ ഗബ്രിയേല്‍ മാര്‍ക്കേസ്‌ ഉള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരുടെ ഭാഗ്യം അതുകൊണ്ടാണ്‌ അത്‌ നമ്മള്‍ വിവര്‍ത്തനം ചെയ്‌തത്‌. വായിച്ചത്‌. പല അറബ്‌ എഴുത്തുകാര്‍ക്കും ആ ഭാഗ്യമില്ല.
7. മലയാളം അന്നം തരാന്‍ കഴിവില്ലാത്ത ഭാഷയാണെന്ന് പലരും പറയാറുണ്ട്‌. ദിനേന മൈഗ്രന്റായി മാറുന്ന ഒരു സമൂഹമായി കേരളം മാറവെ നമ്മുടെ മാതൃഭാഷയുടെയും സാഹിത്യത്തിന്റെയും അതിജീവനം എങ്ങനെയായിരിക്കും..?
ഭാഷയുടെ അതിജീവനമൊക്കെ കാലം നിര്‍ണ്ണയിക്കേണ്ട കാര്യങ്ങളാണ്‌, അതേപ്പറ്റി നമ്മള്‍ ഇവിടെയിരുന്ന് പ്രവചനം നടത്തിയിട്ട്‌ കാര്യമൊന്നുമില്ല. പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, സാഹചര്യങ്ങള്‍, രാഷ്ട്രീയദിശാവ്യതിയാനങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍ ഒക്കെ ഭാഷയുടെ ഭാവിയെ നിര്‍ണ്ണയിച്ചേക്കാം. ഇന്റര്‍നെറ്റിന്റെ വരവോടെ ഭൂമിയില്‍ ഇംഗ്ലീഷ്‌ ഒഴികെ എല്ലാ ഭാഷകളും അപ്രത്യക്ഷമാകാന്‍ പോകുന്നു എന്ന് നമ്മള്‍ ഭയന്നിരുന്നു. എന്നാല്‍ ലോകത്തെമ്പാടുമുള്ള പ്രാദേശിക ഭാഷകള്‍ അതിന്റെ അതിജീവനത്തിനായി പോരാടുകയും സങ്കേതികത കൈവശപ്പെടുത്തി ഇന്റര്‍നെറ്റില്‍ കയറിക്കുടുകയും ചെയ്‌തു. അക്കൂട്ടത്തില്‍ മലയാളവും ഉണ്ടായിരുന്നു. ഇന്ന് നാം ആശങ്കപ്പെടാനില്ലാത്തവിധത്തില്‍ ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നു. ലോകത്താകമാനമുള്ള മലയാളികള്‍ പണ്ടില്ലാത്തവിധം മലയാളം ഉപയോഗിക്കുന്ന കാലമാണിത്‌. ഇതൊരു ഉദാഹരണം മാത്രമാണ്‌. അപ്പപ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഭാഷ അതിന്റെ വഴി കണ്ടെത്തിക്കൊള്ളും. പിന്നെ സിംഹവാലന്‍ കുരങ്ങനെപ്പോലെ സംരക്ഷിക്കേണ്ട ഒന്നല്ല നമ്മുടെ ഭാഷ. വെറും അഞ്ഞൂറുവര്‍ഷത്തെ പഴക്കമേ അതിനുള്ളൂ. അതുതന്നെ എത്രയധികം മാറ്റങ്ങളിലൂടെയാണ്‌ ഇവിടെ വരെയെത്തിയത്‌. പിന്നെങ്ങനെ ഇപ്പോഴത്തെ നിലയില്‍ അത്‌ തുടരണമെന്ന് നമുക്ക്‌ വാദിക്കാന്‍ കഴിയും..
പിന്നെ നമ്മുടെ സാഹിത്യം. ലോകത്തിലെ മികച്ച കൃതികള്‍ അപ്പപ്പോള്‍ വിവര്‍ത്തനം കെയ്‌തിറങ്ങുന്ന ഒരു ഭാഷയാണ്‌ നമ്മുടേത്‌. നമ്മുടെ വായനക്കാര്‍ക്ക്‌ അത്തരം കൃതികളോടുള്ള പരിചയം ഏറെയാണ്‌. അപ്പോള്‍ ലോകസാഹിത്യത്തിനോടാണ്‌ നമ്മുടെ ഓരോ എഴുത്തുകാരനും മത്സരിക്കാനുള്ളത്‌. അതിനുമാത്രം പ്രതിഭകൊണ്ടും കഠിനാധ്വാനംകൊണ്ടുമല്ലാതെ മലയാളസാഹിത്യത്തിന്‌ ഇനി പിടിച്ചുനില്‌ക്കാനാവില്ല.

Thursday, June 12, 2008

കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന - ചര്‍ച്ച 1

സൗദി അറേബ്യയിലെ റിയാദില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കേളി ത്രൈമാസികയുടെ ഈ വര്‍ഷത്തെ വാര്‍ഷികപ്പതിപ്പ്‌ ഗള്‍ഫ്‌ സാഹിത്യത്തെ സംബന്ധിച്ച്‌ ഒരു ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി. 'കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന' എന്നാണ്‌ അതിന്‌ പേരു കൊടുത്തിരുന്നത്‌.
ഗള്‍ഫില്‍ നിന്ന് മുഖ്യധാരാ മാധ്യമങ്ങളില്‍ എഴുതിക്കൊണ്ടിരിക്കുന്ന സിതാര എസ്‌, സുറാബ്‌, കരുണാകരന്‍, ബെന്യാമിന്‍, ടി.പി, അനില്‍കുമാര്‍, പി.ജെ.ജെ. ആന്റണി, സഹീറ തങ്ങള്‍ എന്നിവരാണ്‌ ആ ചര്‍ച്ചയില്‍ പങ്കെടുത്തത്‌. ചര്‍ച്ചയുടെ ഭാഗമായി 11 ചോദ്യങ്ങളാണ്‌ ഉന്നയിക്കപ്പെട്ടത്‌. ആ ചോദ്യങ്ങളും അവയ്ക്കുള്ള എന്റെ മറുപടികളുമാണ്‌ താഴെ കൊടുക്കുന്നത്‌.
ഈ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവരുടെ ഉത്തരങ്ങള്‍ കൂടി ചേരുമ്പോഴേ ഇത് പൂര്‍ണ്ണമാകു എന്നിരുന്നാലും ചോദ്യങ്ങളോടും എന്റെ ഉത്തരങ്ങളോടും ബൂലോകത്തിന്റെ പ്രതികരണമാണ്‌ ഈ പോസ്റ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അങ്ങനെ ഈ ചോദ്യങ്ങള്‍ ബൂലോകത്തിലും ഒരു ചര്‍ച്ചയാവട്ടെ എന്നാഗ്രഹിക്കുന്നു.
ആദ്യത്തെ നാല് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ഇവിടെ, തുടര്‍ന്നുള്ളവ അടുത്ത പോസ്റ്റുകളില്‍:
1. ഗള്‍ഫ്‌ ജീവിതത്തെ പ്രവാസമായാണോ കുടിയേറ്റമായാണോ താങ്കള്‍ വിലയിരുത്തുന്നത്‌. വിശദീകരിക്കുമല്ലോ..
ഒരര്‍ത്ഥത്തില്‍ നമ്മുടേത്‌ പ്രവാസമാണ്‌ മറ്റൊരര്‍ത്ഥത്തില്‍ അത്‌ കുടിയേറ്റവുമാണ്‌. എന്നാല്‍ പൂര്‍ണ്ണമായും ഇതുരണ്ടുമല്ലതാനും. ഇത്‌ ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള ചേക്കേറലിന്റെ സന്നിഗ്ദ്ധാവസ്ഥയും ഐറണിയുമാണ്‌. ഇന്ത്യയില്‍ നിലനില്‌ക്കുന്ന പ്രത്യേക രാഷ്ട്രീയ സാമൂഹിക സാമ്പത്തിക കാരണങ്ങള്‍കൊണ്ടാണ്‌ നാമിവിടെ എത്തപ്പെട്ടത്‌ എന്നതുകൊണ്ടാണ്‌ ഒരര്‍ത്ഥത്തില്‍ നമ്മുടേത്‌ പ്രവാസമാണെന്ന് പറയേണ്ടിവരുന്നത്‌. അതേസമയം നമ്മള്‍ നിര്‍ബന്ധിതമായി രാഷ്ട്രീയ ഭ്രഷ്ടിനാലോ പലായനത്തിനാലോ ഇവിടെ എത്തപ്പെട്ടവരല്ല എന്നതിനാല്‍, സ്വമനസ്സോടെ ഇവിടേക്ക്‌ വന്നവരാണ്‌ എന്ന അര്‍ത്ഥത്തില്‍ നമ്മുടേത്‌ കുടിയേറ്റവുമാണ്‌. പ്രവാസത്തിനും കുടിയേറ്റത്തിനും സ്ഥിരമായി സ്വന്തം രാജ്യമുപേക്ഷിക്കുക എന്നൊരു അര്‍ത്ഥമുണ്ട്‌. എന്നാല്‍ നമുക്കങ്ങനെയൊന്നില്ല. അതാണ്‌ ഗള്‍ഫ്‌ ജീവിതത്തിന്റെ പേരിടിനാവാത്ത ഐറണി.
2. എഴുത്തില്‍ ഗള്‍ഫ്‌ ജീവിതം, ഇവിടെ നിന്നുള്ള രൂപകങ്ങള്‍ എന്നിവ സ്വാധീനിച്ചിട്ടുണ്ടോ..? സ്വാധീനിക്കുന്നുവെങ്കില്‍ അത്‌ ഏതു രീതിയിലാണ്‌..?
തീര്‍ച്ചയായും. കഴിഞ്ഞ 15 വര്‍ഷമായി ഗള്‍ഫില്‍ താമസിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഇവിടുത്തെ സാമൂഹിക ജീവിതം എന്റെ എഴുത്തിനെ നല്ലപോലെ സ്വാധീനിക്കുന്നുണ്ട്‌. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ വന്നുപാര്‍ക്കുന്നിടം എന്ന നിലയില്‍ ഗള്‍ഫ്‌ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരു നല്ല 'വിഭവകേന്ദ്ര'മാണ്‌. കേരളത്തില്‍ ജീവിക്കുന്ന ഒരെഴുത്തുകാരന്‌ ഇത്രയും വലിയ സാംസ്കാരിക വൈവിധ്യങ്ങളോട്‌ ഇടപഴകാന്‍ സാഹചര്യം ലഭിക്കുന്നില്ല. ഈ വൈവിധ്യം കണ്ടുപഠിച്ച്‌ അതിനെ കഥയും കവിതയുമാക്കി മാറ്റാന്‍ കഴിയുന്നോ എന്നത്‌ എഴുത്തുകാരന്റെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ മികച്ച കഥകള്‍ ഈ പശ്ചാത്തലത്തില്‍ നിന്ന് ഉണ്ടായതാണെന്ന് ഞാന്‍ കരുതുന്നു. 'മരീചിക, രണ്ടു പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, ഗസാന്റെ കല്ലുകള്‍, ആഡിസ്‌ അബാബ എന്നീ കഥകളൊക്കെ ഉദാഹരണങ്ങളായുണ്ട്‌. ഇനി വരുന്ന 'ആടുജീവിതം' എന്ന നോവലും.
3. ഗള്‍ഫിലേക്കു വന്ന ആദ്യ കുടിയേറ്റക്കരുടെ തലമുറകളില്‍ നിന്നെഴുത്തുകാര്‍ ഉണ്ടായില്ലെന്നു തന്നെ പറയാം. തീക്ഷ്‌ണാനുഭവങ്ങള്‍ ഉണ്ടായിരുന്ന ആ തലമുറ നമ്മുടെ സാഹിത്യത്തില്‍ അടയാളപ്പെടുക പോലുമുണ്ടായില്ല. ഇന്ന് ഗള്‍ഫില്‍ നിന്ന് ധാരാളം മുഖ്യധാരാ എഴുത്തുകാരുണ്ട്‌. ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹിക ലാവണ്യ പ്രശ്നങ്ങള്‍ എന്തായിരിക്കും..?
ഗള്‍ഫിലെ മാത്രമല്ല, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ കുടിയേറിയവരില്‍ നിന്നും കഥകളൊന്നും വന്നില്ല എന്നു നാം ഓര്‍ക്കണം. എഴുത്തിനുവേണ്ട 'സ്വാസ്ഥ്യം' കൊടുക്കുന്ന തൊഴില്‍ സാഹചര്യങ്ങളായിരുന്നില്ല ഇവിടെയെങ്ങും ഉണ്ടായിരുന്നത്‌ എന്നതാവാം അതിനു കാരണം. എന്നുമാത്രമല്ല അക്കാലത്തെ എഴുത്തിന്റെ വരേണ്യസംഘത്തിലേക്ക്‌ ഒന്ന് എത്തിനോക്കാന്‍ പോലും ഈ പാവങ്ങള്‍ക്കൊന്നും കഴിയുമായിരുന്നില്ല. തൊണ്ണൂറുകളോടെ സാഹചര്യം മാറി. വളരെ കുറച്ചുപേര്‍ക്കെങ്കിലും എഴുത്തിലേക്ക്‌ ഒതുങ്ങുവാനുള്ള തൊഴില്‍ സാഹചര്യങ്ങള്‍ ഒത്തുകിട്ടി. അതേപോലെ തന്നെ നാട്ടില്‍, എഴുത്തിനും എഴുത്തുകാര്‍ക്കുമുള്ള അപ്രമാദിത്യം നഷ്ടപ്പെട്ടു. പ്രമാണ്യവര്‍ഗ്ഗത്തിന്റെ നോട്ടം എഴുത്തുവിട്ട്‌ സിനിമയായി. അതിനിടെ പ്രസിദ്ധീകരണങ്ങള്‍ വര്‍ദ്ധിച്ചു. സാധാരണക്കാരനും ചെന്നുകയറാവുന്ന ഇടമായി എഴുത്തിന്റെ മേഖല തുറന്നുകിട്ടി. അക്കൂട്ടത്തില്‍ ഗള്‍ഫില്‍ നിന്നുള്ള കുറച്ചുപേരും എഴുതുന്നു എന്നേയുള്ളൂ.
4. വലിയ മലയാളി സമൂഹത്തിന്റെ നടുക്ക്‌ അന്യനാട്ടില്‍ കഴിയാന്‍ പറ്റുന്നത്‌ എഴുത്തിനെ കൂടുതല്‍ സഹായിക്കുന്നുണ്ടോ..? ഗള്‍ഫിലെ എഴുത്തുകാര്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്‌..? അല്ലെങ്കില്‍ അങ്ങനെ ഒന്നില്ലെന്നുണ്ടോ..?
മലയാളിത്വം അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കാന്‍ കഴിയും എന്നൊരു പ്രത്യേകത ഈ ജീവിതത്തിനുണ്ട്‌. അതിന്റെ ആഘോഷങ്ങളും അല്‌പത്തരങ്ങളും വഷളത്തരങ്ങളും നന്മയും ഒക്കെ നമുക്കിവിടെ ആസ്വദിക്കാനാവുന്നുണ്ട്‌. അതുകൊണ്ടുതന്നെയാവും ഇവിടെ നിന്ന് എഴുതുന്നവരുടെ കഥകളില്‍ കേരളത്തിന്റെ സാമൂഹികസാഹചര്യങ്ങള്‍ നിറഞ്ഞുനില്‌ക്കുന്നതും. പക്ഷേ വ്യത്യസ്‌തമായ കഥകള്‍ എഴുതാന്‍ മോഹിക്കുന്ന ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഈ ജീവിതം ഒരു നഷ്ടമാണ്‌. തൊട്ടുമുന്നിലുള്ള നിരവധി ബാഹ്യസംസ്കാരങ്ങളുമായി ഇടപഴകാന്‍ കിട്ടുന്ന അപൂര്‍വ്വ അവസരങ്ങളും അതില്‍ നിന്ന് സൃഷ്ടിച്ചെടുക്കാവുന്ന രചനകളുമാണ്‌ അവന്‌ ഈ സമൂഹത്തില്‍ മുഴുകി കഴിയുന്നതുകൊണ്ട്‌ നഷ്ടമാവുന്നത്‌.