Wednesday, February 21, 2007

ക്രിക്കറ്റ്‌: ഒറ്റുകാരുടെയും വഞ്ചകരുടെയും കളി...?

അടുത്തിടെ ഒരു കഥ വായിച്ചു. പി.എന്‍. കിഷോര്‍ കുമാറിന്റെ 'ഒരു ഫുട്ബോളറുടെ ദുരന്തങ്ങള്‍'. ക്രിക്കറ്റിനെയും ഫുട്ട്ബോളിനെയും താരതമ്യം ചെയ്‌തുകൊണ്ട്‌ വികസിക്കുന്ന ഒരു കഥയാണത്‌. അതില്‍ ഫുട്ട്ബോളിനെ പുകഴ്‌ത്താനും ക്രിക്കറ്റിനെ ഇകഴ്‌ത്താനുമായി നടത്തുന്ന ചില പ്രസ്ഥാവനകളാണ്‌ എന്നെ ഈ കുറിപ്പിന്‌ പ്രേരിപ്പിക്കുന്നത്‌.

ആ കഥയില്‍ നാം ഇങ്ങനെ ചിലത്‌ വായിക്കുന്നു: (ബ്രാക്കറ്റില്‍ എന്റെ ചോദ്യങ്ങള്‍..)
1. റണ്ണുകള്‍ക്കുവേണ്ടി ഓടുമ്പോള്‍ കൂട്ടുകാരനെ അവശ്വസിക്കേണ്ടി വരുന്നത്‌ ഒരു ക്രിക്കറ്ററുടെ ദുര്‍വിധിയാകുന്നു. റണ്ണൗട്ടാകും എന്ന അവസരത്തില്‍ പലപ്പോഴും അയാള്‍ തന്റെ സഹകളികാരനാല്‍ ഒറ്റുകൊടുക്കപ്പെട്ടേക്കാം. തിരിച്ചും. ക്രിക്കറ്റില്‍ ധാര്‍മ്മിതയ്ക്ക്‌ ഒരു പരിധിയില്‍ കവിഞ്ഞ്‌ സ്ഥാനമൊന്നുമില്ല.
(സ്വാര്‍ത്ഥത മാത്രമാണോ ക്രിക്കറ്റിലെ ധാര്‍മ്മികത..? ചിലപ്പോഴെങ്കിലും കൂട്ടുകാരനെ രക്ഷിക്കാനായി നാം സ്വയം റണ്ണൗട്ടായ ചരിത്രങ്ങളില്ലേ..? സ്വയം ബലിയാടാവുക എന്നൊരു നീതികൂടി ക്രിക്കറ്റിനുണ്ട്‌ എന്നല്ല്ലേ അതിനര്‍ത്ഥം..?!)

2. സ്വന്തം വിക്കറ്റ്‌ നമ്മുടെ പ്രാണനാണെന്നിരിക്കെ നാം എപ്പോഴും കരുതിയിരിക്കുക, കൂട്ടുകാരനെ അവിശ്വസിക്കുക
(അതിനപ്പുറം, കൂട്ടുകാരന്റെ കയ്യില്‍ സ്വന്തം 'ജീവന്‍' ഏല്‌പിക്കുന്ന വിശ്വാസത്തിന്റെ ഒരു പാഠം കൂടി ക്രിക്കറ്റ്‌ തരുന്നില്ലേ..?)

3. ഒറ്റപ്പെട്ടുപോയ ബാറ്റ്‌സ്‌മാന്‍ ഒരു മാന്‍കിടാവാണെന്നും എതിര്‍ ടീമിലെ കളിക്കാര്‍ ചെന്നായ്‌ക്കൂട്ടമാണെന്നും അയാള്‍ വിലയിരുത്തി. പദ്‌മവ്യൂഹത്തില്‍ അകപ്പെട്ടുപോയ അഭിമന്യുവിനെക്കൊന്ന കൗരവസൈന്യത്തിന്റെ ക്രൗര്യം മാത്രം അയാള്‍ അതില്‍ ദര്‍ശിച്ചു
(അതിലുപരി ഒരാള്‍ ഒറ്റയ്ക്ക്‌ ഒരു പടയോട്‌ ഏറ്റുമുട്ടുന്നതിന്റെ ധീരതയും സൗന്ദര്യവും ക്രിക്കറ്റ്‌ നമുക്ക്‌ കൊണ്ടുത്തരുന്നില്ലേ..?)

4. ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ നമ്മുടെ വിക്കറ്റ്‌ വീണാല്‍ മാത്രം ബാറ്റു ചെയ്യാം എന്ന് കാത്തിരിക്കുന്ന നമ്മുടെ സ്വന്തം ടീമംഗങ്ങള്‍ നമ്മുടെ സുഹൃത്ത്‌ ആവുന്നതെങ്ങനെ..?
(അങ്ങനെ ഒരു സ്വാര്‍ത്ഥത ഉണ്ടാവാറുണ്ടോ..? ഉണ്ട്‌. ഒരാള്‍ തട്ടിമുട്ടി നിന്ന് ബോളുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ നമ്മളിറങ്ങിയിരുന്നെങ്കില്‍ നാലടി അടിക്കാമായിരുന്നു എന്ന് തോന്നാറുണ്ട്‌. അതുപക്ഷേ ടീമിന്റെ മൊത്തം ഗുണത്തിനുവേണ്ടിയല്ലേ..? അല്ലാതെ അത്‌ സ്വാര്‍ത്ഥതയാണോ..?)

5. ക്രിക്കറ്റ്‌ ഗ്രൗണ്ട്‌ കാട്ടുനീതികള്‍ മാത്രം നടപ്പിലാവുന്ന ഒരു വന്യഭൂമിയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.
(എതിര്‍ ടീമിലെ അംഗത്തിനെ ഇടിച്ചും തൊഴിച്ചും താഴയിടുന്ന ഫുട്ബോളിനോളം വന്യത ക്രിക്കറ്റിനുണ്ടോ..?)

6. താന്‍ നേടുന്ന സെഞ്ച്വറികളും അര്‍ദ്ധസ്വഞ്ച്വറികളും വിക്കറ്റുകളും മാത്രം അയാള്‍ സ്വപ്നം കണ്ടു.. ഞാന്‍... ഞാന്‍.. ഞാന്‍.. (അങ്ങനെയൊരു 'അവനവനിസം' ക്രിക്കറ്റിന്റെ മുഖമുദ്രയാണോ..? ഒരാള്‍ സെഞ്ച്വറി നേടുന്നെങ്കില്‍ അത്‌ ടീമിനുവേണ്ടിയുള്ള പ്രയ്ത്നത്തിനിടയില്‍ കിട്ടുന്ന വ്യക്‌തിഗത നേട്ടമല്ലേ..? ഒരാളുടെ സെഞ്ച്വറിയില്‍ പിന്തുണകൊടുത്ത സഹകളിക്കാരനും പങ്കില്ലേ..? ഒരാള്‍ നേടുന്ന വിക്കറ്റില്‍ ക്യാച്ചെടുന്ന സഹകളിക്കാരന്റെ പങ്ക്‌ വിസ്‌മരിക്കാറില്ലല്ലോ..!)

7. ഒരാള്‍ എല്ലാവര്‍ക്കും വേണ്ടി എല്ലാവരും ഒരാള്‍ക്കുവേണ്ടി. അങ്ങനെയൊരു സോഷ്യലിസം ഫുട്ട്ബോളില്‍ കാണുന്നു.
(ക്രിക്കറ്റില്‍ കാണുന്നില്ലന്നാണോ..? ബാറ്റു ചെയ്യുന്ന ഒരാള്‍ എല്ലാവര്‍ക്കും വേണ്ടിയല്ലേ വിയര്‍പ്പൊഴുക്കുന്നത്‌..? ഫീല്‍ഡില്‍ നില്‌ക്കുന്ന പത്തുപേരും ബൗളറുടെ പ്രയത്നം സാഫല്യത്തിലെത്താന്‍ സഹകരിക്കുന്നവരല്ലേ..? അങ്ങനെയെങ്കില്‍ ക്രിക്കറ്റിലുമുണ്ട്‌ ഒരു സോഷ്യലിസം.)

8. സ്വന്തം റിക്കോഡിനുവേണ്ടി ടീമിന്റെ വിജയം നഷ്ടപ്പെടുത്തി കളയുന്ന കളിക്കാരനെ അയാള്‍ ക്രിക്കറ്റില്‍ കാണുന്നു
(സ്വന്തം റിക്കോഡ്‌ മറന്നുകൊണ്ട്‌ ടീമിനുവേണ്ടി 'ആത്മഹത്യ' ചെയ്‌ത എത്രയോ സംഭവങ്ങള്‍ നമുക്ക്‌ ക്രിക്കറ്റില്‍ ചൂണ്ടിക്കാണിക്കാനുണ്ട്‌..)

ഇനി കേള്‍ക്കട്ടെ കൂട്ടരേ... നിങ്ങളുടെ അഭിപ്രായം. ഫുട്ട്ബോള്‍ മാത്രമാണോ പാരസ്പര്യത്തിന്റെയും സോഷ്യലിസത്തിന്റെയും കൂട്ടായ്‌മയുടെയും കളി..? മറ്റൊരു തലത്തിലൂടെ ക്രിക്കറ്റും അതു പ്രകടിപ്പിക്കുന്നില്ലേ..? ക്രിക്കറ്റ്‌ കളിക്കുന്നവരും ആസ്വദിക്കുന്നവരും എല്ലാം സ്വാര്‍ത്ഥതയുടെയും അവനവനിസത്തിന്റെയും പ്രവാചകന്മാരാണോ..?

കുറിപ്പ്‌: പി.എന്‍. കിഷോര്‍ കുമാറിന്റെ ഈ കഥ 'സഖാവ്‌ കുഞ്ഞനന്തന്റെ കുടുംബ ചരിത്രത്തില്‍ ലോക കമ്യൂണിസത്തിന്റെ പങ്ക്‌' എന്ന പുസ്‌തകത്തില്‍. (പ്രസിദ്ധീകരണം : കറന്റ്‌ ബുക്‌സ്‌)