Friday, November 19, 2010

പത്താംക്ലാസ് പുതിയപുസ്തകങ്ങള്ക്ക് കരട് തയ്യാര്; കേരളപ്പുതുമയും 'ആടുജീവിത'വും പഠിക്കാം

മാതൃഭൂമിയില്‍ നിന്നുള്ള വാര്‍ത്ത:
Posted on: 17 Nov 2010
തിരുവനന്തപുരം: പത്താംക്ലാസ് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള കരടിന് രൂപമായി. എല്ലാ വിഷയങ്ങളുടെയും പരിഷ്‌കരിച്ച പതിപ്പിന്റെ കരടിന് കരിക്കുലം സബ് കമ്മിറ്റികള്‍ അംഗീകാരം നല്‍കി. സംസ്ഥാന കരിക്കുലം കമ്മിറ്റിയും പാഠപുസ്തകകമ്മീഷനും പരിഷ്‌കരിച്ച പതിപ്പിന് അംഗീകാരം നല്‍കേണ്ടതുണ്ട്. അടുത്ത അധ്യയനവര്‍ഷം പുതിയ പുസ്തകങ്ങള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
സാധാരണ ഏറെ വിവാദങ്ങള്‍ക്ക് ഇടനല്‍കുന്ന സാമൂഹ്യപാഠപുസ്തകം അതീവ ശ്രദ്ധയോടെയാണ് കരിക്കുലം കമ്മിറ്റി പരിഷ്‌കരിക്കുന്നത്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പുവര്‍ഷമായതിനാല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. എങ്കിലും പ്രതിപക്ഷ അധ്യാപക സംഘടനയിലെ പ്രതിനിധികള്‍ ചില ഭാഗങ്ങള്‍ സംബന്ധിച്ച് എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. രേഖാമൂലം നിര്‍ദേശിച്ച മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുസ്തകങ്ങള്‍ പരിഷ്‌കരിക്കാനാണ് തീരുമാനം.
സാമൂഹ്യപാഠത്തില്‍ 'ആധുനികകാലത്തിന്റെ ഉദയം', 'വിപ്ലവങ്ങളുടെ കാലം', 'സാമ്രാജ്യത്വത്തിന്റെ വളര്‍ച്ച', 'ലോകയുദ്ധവും തുടര്‍ച്ചയും', 'രണ്ടാംലോകയുദ്ധവും സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയും' എന്നിവയാണ് ആദ്യ ഭാഗത്തിലെ അധ്യായങ്ങള്‍. രണ്ടാംഭാഗത്ത് '19, 20 നൂറ്റാണ്ടുകളിലെ ധൈഷണിക പ്രവണതകള്‍', 'ഇന്നത്തെ ഇന്ത്യ', 'കേരളപ്പുതുമ', 'ദേശീയോദ്ഗ്രഥനം', 'ജനാധിപത്യം', 'മനുഷ്യാവകാശങ്ങള്‍', 'അന്തര്‍ദേശീയ സംഘടനകള്‍' എന്നിവയുണ്ട്.
കാര്‍ഷിക, വ്യാവസായിക, വിപ്ലവങ്ങളാണ് ആധുനിക ലോകത്തിന്റെ ഉദയത്തിലെ പ്രധാന ഉള്ളടക്കം. വിപ്ലവങ്ങളുടെ കാലം എന്നതില്‍ ഫ്രഞ്ച് വിപ്ലവത്തില്‍നിന്നാണ് തുടക്കം. തൊഴിലവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് വിപ്ലവം മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നതും പ്രതിപാദിച്ചിട്ടുണ്ട്. മതങ്ങള്‍ മനുഷ്യനെ നവീകരിച്ച പാഠങ്ങള്‍ക്കൊപ്പം പിന്നീട് മതനേതാക്കളുടെ നിലപാടുകള്‍ക്കെതിരെ വിശ്വാസികള്‍ സംഘടിച്ചതും വിപ്ലവത്തിന്റെ ഭാഗം തന്നെ. ഡാന്റെയുടെയും മറ്റും കൃതികളില്‍നിന്നുള്ള ഉദ്ധരണികളിലൂടെയാണ് കത്തോലിക്കാസഭയിലും മറ്റും ഉടലെടുത്ത ഉരുള്‍പൊട്ടലുകള്‍ പ്രതിപാദിച്ചുപോരുന്നത്.
കഴിഞ്ഞ നൂറ്റാണ്ടുകളിലെ ധൈഷണിക പ്രവണതകളിലെത്തുമ്പോള്‍ മാര്‍ക്‌സിന്റെ സിദ്ധാന്തവും മറ്റും കടന്നുവരുന്നു. ഇന്നത്തെ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് നെഹ്‌റു നടത്തിയ പ്രസംഗത്തില്‍നിന്നാണ് തുടക്കം. ഗാന്ധിജിയുടെ കൊലപാതകം, ഇന്ത്യാ വിഭജനം എന്നിവയ്‌ക്കൊപ്പം ബാങ്ക് ദേശസാല്‍ക്കരണമടക്കമുള്ള ഇന്ദിരാഗാന്ധിയുടെ പുരോഗമനപരമായ ഭരണപരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചേരീചേരാനയവും ആഗോളീകരണവും പാഠപുസ്തകത്തില്‍ കടന്നുവരുന്നു. എന്നാല്‍, ഇവയ്‌ക്കെല്ലാമെതിരെ വിമര്‍ശനപരമായ കാഴ്ചപ്പാടല്ല ഉള്ളടക്കത്തിന്റെ പൊതുസ്വഭാവം. നിലപാടുകള്‍ സ്വീകരിക്കുന്നതിനുള്ള അവകാശംവിദ്യാര്‍ഥികള്‍ക്ക് നല്‍കുകയാണ്.കേരളപുതുമയില്‍ ഭൂപരിഷ്‌കരണം, വിദ്യാഭ്യാസമേഖലയിലെ പരിഷ്‌കാരം, സാക്ഷരത, ജനകീയാസൂത്രണം എന്നിവയുണ്ട്. ദേശീയോദ്ഗ്രഥനത്തില്‍ ഇന്ത്യയില്‍ നാമ്പെടുക്കുന്ന പ്രാദേശികവാദത്തിന്റെ അപകടം വരച്ചുകാട്ടുന്നു.
മലയാള പാഠപുസ്തകവും രണ്ട് ഭാഗമായാണ് എത്തുക. ആദ്യഭാഗത്ത് ലോകസമാധാനം ലക്ഷ്യമാക്കിയുള്ള 'അശാന്തിപര്‍വങ്ങള്‍ക്കപ്പുറം' എന്നതാണ് ഒന്നാം ഭാഗം. തകഴി, എഴുത്തച്ഛന്‍, കുട്ടികൃഷ്ണമാരാര്‍ എന്നിവരുടെ സൃഷ്ടികള്‍ ഇതിലുണ്ട്.
സ്ത്രീപുരുഷസമത്വം, ലക്ഷ്യമിടുന്ന 'ഇരുചിറകുകള്‍ ഒരുമയിലങ്ങനെ' എന്ന പാഠത്തില്‍ കുമാരനാശാന്‍, സുഗതകുമാരി, ഗീതാ ഹിരണ്യന്‍ എന്നിവരുടെ രചനകളുണ്ട്. പ്രാചീനകലകളെ പ്രതിപാദിക്കുന്ന 'കാലിലാലോലം ചിലമ്പുമായി' എന്ന ഭാഗത്ത് ഉണ്ണായിവാര്യര്‍, അയ്യപ്പപ്പണിക്കര്‍ എന്നിവരുടെ കൃതികളാണുള്ളത്. മനുഷ്യമഹത്വം വിഷയമാക്കിയ നാലാം യൂണിറ്റില്‍ ഉള്ളൂര്‍, പി.ഭാസ്‌കരന്‍, കാരൂര്‍, അക്കിത്തം, മാധവിക്കുട്ടി എന്നിവരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി.
'ദേശപ്പെരുമ'യില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി പൊന്നാനിയെ രേഖാചിത്രത്തിലൂടെ അവതരിപ്പിച്ചതുണ്ട്. കോവിലന്‍, കടമ്മനിട്ട, സക്കറിയ എന്നിവരുടെ കൃതികള്‍ ഇതില്‍ വരും.
'വാക്കാം വര്‍ണക്കുടചൂടി' എന്ന പാഠത്തോടെയാണ് രണ്ടാംഭാഗത്തിന് തുടക്കം. വള്ളത്തോള്‍, കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വാപി ഓംഗൊ, പി.കുഞ്ഞിരാമന്‍നായര്‍ എന്നിവരുടെ രചനകള്‍ ഇതില്‍ ഉള്‍പ്പെടും.
'വേണമീ സ്‌നേഹബന്ധങ്ങളൂഴിയില്‍' എന്ന പാഠത്തില്‍ ഒ.എന്‍.വി., വി.ടി.ഭട്ടതിരിപ്പാട്, റഫീഖ് അഹമ്മദ്, ഇ.ഹരികുമാര്‍ എന്നിവരുടെ സൃഷ്ടികളുണ്ട്.
'അലയും മലയും കടന്നവര്‍' എന്ന അവസാനപാഠത്തില്‍ ബെന്യാമിന്റെ 'ആടുജീവിതം', വൈലോപ്പിള്ളിയുടെ 'ആസാം പണിക്കര്‍', ബാബു ഭരദ്വാജിന്റെ 'ഡിസംബറിലെ നക്ഷത്രങ്ങള്‍ അനുഭവക്കുറിപ്പ്' എന്ന കൃതികളില്‍നിന്നുള്ള ഭാഗങ്ങളുണ്ട്.
മലയാളത്തിലെ എണ്ണംപറഞ്ഞ എഴുത്തുകാരെ പാഠപുസ്തകങ്ങളില്‍ നിന്നൊഴിവാക്കിയെന്ന മുന്‍വര്‍ഷങ്ങളിലെ പരാതി ഇക്കുറി ഉയരാതിരിക്കാനും കരിക്കുലം കമ്മിറ്റി ശ്രദ്ധിച്ചിട്ടുണ്ട്.

http://www.mathrubhumi.com/online/malayalam/news/story/623186/2010-11-17/kerala

Saturday, November 13, 2010

First Proof 6


I am delighted to inform that Penguin India Included me also in their new Anthology named First Proof 6.
It is a collection of new writings including poems, fiction, essays from various indian languages.
Details are here:


Friday, January 22, 2010

അവതാറിലെ അപ്പൂപ്പന്‍ താടികള്‍

ലോകത്തില്‍ ഇതേവരെ ഇറങ്ങിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചിലവുകൂടിയ സിനിമ ആയതുകൊണ്ടല്ല അവതാറിനെക്കുറിച്ച് ഒരു പോസ്റ്റ് ഇടണമെന്ന് ആഗ്രഹിച്ചത്. അതിലെ ചില ഇടങ്ങള്‍ വല്ലാതെ ആകര്‍ഷിച്ചതുകൊണ്ടാണ്. മനുഷ്യമനസ്സിന് സങ്കല്പിക്കാവുന്നതിനും അപ്പുറത്തെ പ്രകൃതിയുടെ ഗിരിമ ഈ ചിത്രം നമുക്ക് കാണിച്ചുതരുന്നു. സൌരയൂഥത്തിനും വെളിയിലുള്ള പാന്‍‌ഡോര എന്ന എന്ന (സങ്കല്പ)ഗ്രഹത്തിന്റെ സൌന്ദര്യമാണ് ജെയിംസ് കാമറൂണ്‍ നമുക്ക് മുന്നില്‍ വരച്ചിടുന്നത്. മനുഷ്യന്റെ ഇടപെടല്‍ മൂലം ഭൂമിയില്‍ നിന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന ജൈവബന്ധങ്ങളുടെ സൂക്ഷ്മാവസ്ഥ ഈ ഗ്രഹത്തിലുണ്ടെന്ന് കാമറൂണ്‍ നമ്മോടു പറയുന്നു. ജീവജാലങ്ങള്‍ തമ്മിലുള്ള ആത്മബന്ധം, അവിടുത്തെ മണ്ണും മനുഷ്യരും തമ്മിലുള്ള ജൈവബന്ധം, പ്രകൃതിയുടെ ഏറ്റവും പൌരാണികമായ താളം, പ്രകൃതിയില്‍ നിന്നു തന്നെ മനുഷ്യന്‍ നേരിട്ട് സ്വീകരിക്കുന്ന ഊര്‍ജ്ജം എന്നിവയൊക്കെ സങ്കല്പമാണെങ്കില്‍പ്പോലും ഭൂമിയില്‍ മനുഷ്യന്‍ ആയിരിക്കേണ്ട അവസ്ഥകളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഭൂമിയിലെ മനുഷ്യനായ ജാക്കി സള്ളി അവിടെ ആദ്യമായി എത്തുമ്പോള്‍ അവനെ പ്രണയപൂര്‍വ്വം സ്വീകരിക്കുന്നത് അപ്പൂപ്പന്‍ താടികളാണ്. അവനെ പ്രകൃതി സ്വീകരിക്കുന്നു എന്നതുകൊണ്ടാണ് അവിടുത്തെ മനുഷ്യന്‍ അവനെ സ്വീകരിക്കാന്‍ തയ്യാറാവുന്നത്. അവിടുന്ന് അവന്‍ പാന്‍‌ഡോരയിലെ ജൈവീകതയും പ്രകൃതിയും ഓരോന്നായി അനുഭവിക്കുകയും പഠിക്കുകയുമാണ്. പ്രകൃതിയുമായിം ബന്ധം സ്ഥാപിക്കാതെയും ഇഴകിച്ചേരാതെയും അവിടെ തുടരാനാവില്ല എന്ന പാഠമാണ് അവന്‍ അവിടെ ആദ്യം പഠിക്കുന്നത്. ഓരോ ജീവജാലങ്ങളും പക്ഷിമൃഗാദികള്‍ക്കും അതിന്റേതായ ഭൂമികയുണ്ടെന്നും അതിലേക്കുള്ള കടന്നുകയറ്റങ്ങളെ അവ ചെറുക്കുമെന്ന, മനുഷ്യന്‍ പലപ്പോഴും മറന്നുപോകുന്ന പാഠമാണ് അവന്‍ പിന്നീട് പഠിക്കുന്നത് (സിനിമ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്) ആദ്യം സൂചിപ്പിച്ചതുപോലെ മനുഷ്യസങ്കല്പത്തിനപ്പുറത്തുള്ള പ്രകൃതി ദൃശ്യങ്ങളാണ് പാന്‍‌ഡോരയില്‍ അവന്‍ കാണുന്നത്. അപാരമായ വടവൃക്ഷങ്ങള്‍, കിലോമീറ്ററുകളോളം നീളമുള്ള വൃക്ഷശാഖകള്‍, പേടിപ്പിക്കുന്ന കിഴുക്കാം തൂക്കുകള്‍, തൂങ്ങിക്കിടക്കുന്ന ദ്വീപുകള്‍, മഹാവെള്ളച്ചാട്ടങ്ങള്‍, അതിനിബിഡവനങ്ങള്‍, ഭീമാകാരങ്ങളായ ഡ്രാഗണ്‍ പക്ഷികള്‍, മൃഗങ്ങള്‍, ഉരഗങ്ങള്‍, പ്രകാശിക്കുന്ന ചെടികള്‍, ചേമ്പിലയോളം വലുപ്പമുള്ള തൊട്ടാവാടികള്‍ ചവിട്ടുമ്പോള്‍ പ്രകാശിക്കുന്ന ഭൂതലം, വൃക്ഷത്തിന്റെ ശിഖിരത്തില്‍ ഉറങ്ങുന്ന മനുഷ്യര്‍ (അങ്ങനെ വിളിക്കാമെങ്കില്‍ - ബ്ലൂ മങ്കീസ് എന്നാണ് സിനിമയില്‍ വിളിക്കുന്നത്) അങ്ങനെ ദൃശ്യത്തിലെ ഒരു പെരുമതന്നെ പാന്‍‌ഡോരയില്‍ നമുക്കായി കാത്തിരിക്കുന്നു. ഈ ജീവജാലങ്ങളുമായി അവിടുത്തെ മനുഷ്യര്‍ സൂക്ഷിക്കുന്ന ആത്മബന്ധമാണ് ഈ സിനിമയുടെ പരാമര്‍ശത്തിന് അര്‍ഹമായ ജൈവീകത. ഓരോ ജീവികളോടും ഒരു പ്രത്യേകതരത്തില്‍ ബന്ധം സ്ഥാപിച്ചുകൊണ്ട് ഒരേ മാനസിക വികാരമുള്ളവരായി മാറാം എന്നു ജെയിംസ് കാമറൂണ്‍ പറയുമ്പോള്‍ മനുഷ്യന്‍ പ്രകൃതിയോട് കൂടുതല്‍ ഇണങ്ങേണ്ടുന്നതിന്റെയും ഇഴകിച്ചേരേണ്ടതിന്റെയും പ്രകൃതിയെ തന്റെ തന്നെ ഭാഗമായി കാണേണ്ടതിന്റെയും ആവശ്യകതയാണ് തെളിഞ്ഞുവരുന്നത്. അധിനിവേശം ഈ ചിത്രത്തില്‍ ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്. അധിനിവേശത്തില്‍ മനുഷ്യന്‍ പ്രകൃതിയോടും ആദിമമനുഷ്യരോടും കാണിക്കുന്ന ക്രൂരതയും ദയാരാഹിത്യവും ഈ ചിത്രം നമ്മെ കൃത്യമായി ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യന്റെ എല്ലാ അധിനിവേശങ്ങളും കുടിയേറ്റങ്ങളും ഇതുപോലെ സര്‍വ്വജീവജാലങ്ങളെയും ആ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെയും നശിപ്പിച്ചുകൊണ്ടായിരുന്നു എന്ന ഓറ്മ്മപ്പെടുത്തല്‍ പലരെയും അസ്വസ്ഥപ്പെടുത്തുന്നതുതന്നെ. അതുകൊണ്ടുതന്നെയാ‍വാം, ഇത് യൂറോപ്പിനെതിരെയുള്ള ചിത്രം എന്ന വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നത്. അധിനിവേശത്തിനു ശ്രമിക്കുന്ന മനുഷ്യന്‍ അവസാനം തോല്ക്കുന്ന ചിത്രം എന്ന നിലയിലും അവതാര്‍ ഒരു പുതിയ വീക്ഷണം നമുക്ക് മുന്നില്‍ വയ്ക്കുന്നുണ്ട്. പാന്‍ഡോരയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചവരില്‍, അവരില്‍ ഒരാളായി മാറുകയും അവരെ ഇഷ്ടപ്പെടുകയും ചെയ്‌ത നായകനു മാത്രമേ അവിടെ തുടരാന്‍ കഴിയുന്നൂള്ളു. ഇത് കുടിയേറ്റത്തിന് ഒരു പുതിയ വീക്ഷണം നല്കുന്നുണ്ട്. ഒരു സയന്‍സ് ഫിക്‌ഷന്റെ എല്ലാ മസാല ചേരുവകളും കൃത്യം പാകത്തില്‍ ചാലിച്ച ചിത്രമാണെങ്കിലും ഇങ്ങനെയൊക്കെ ചില പ്രത്യേകതകളാണ് ഇതിനെ പരമര്‍ശത്തിന് അര്‍ഹമാക്കുന്നത്. അതേപോലെതന്നെ ഇതിന്റെ ചിത്രീകരണത്തിന്റെ സമ്പന്നത, സൂക്ഷ്മത, ശബ്ദസന്നിവേശം, ഡിജിറ്റല്‍ ഇഫക്സ് എന്നിവയൊക്കെ സമാന്യചിന്തകള്‍ക്കപ്പുറത്തെ കൃത്യതയാണ് പ്രകടിപ്പിക്കുന്നത്. ഒരു സിനിമ എന്ന നിലയില്‍ തന്നെ അത് കണ്ടറിയേണ്ടതാണ്. അതുകൊണ്ടുതന്നെയാണ്‍് ഇത് ടൈറ്റാനിക്കിനോട് കിടപിടിക്കുന്ന, അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച ചിത്രമായി മാറുന്നത്. ജെയിംസ് കാമറൂണിന്റെ പതിനഞ്ചുവര്‍ഷത്തെ അധ്വാനം വെറുതെ ആയില്ല എന്നാശ്വസിക്കാം. ഈ ചിത്രം അതിന്റെ സമ്പൂര്‍ണ്ണതില്‍ ആസ്വദിക്കണമെങ്കില്‍ ത്രീഡിയില്‍ തന്നെ കാണണം എന്നുകൂടി പറയുവാനുണ്ട്.

Tuesday, November 03, 2009

മാര്‍ഗം കൂടിയ മലയാളം

ആദിദ്രാവിഡ പൈതൃകത്തില്‍പ്പെട്ട ഒരു ഭാഷയാണ്‌ മലയാളം. മലയും അളവും (സമുദ്രം) കൂടിച്ചേരുന്ന ദേശത്തെ ഭാഷ എന്നനിലയിലാണത്രേ നമ്മുടെ ഭാഷയ്ക്ക്‌ മലയാളം എന്നു പേരുവന്നത്‌. തമിഴില്‍ നിന്ന്‌ ഉരുത്തിരിഞ്ഞുവന്നതാണ്‌ മലയാളം എന്നും അതല്ല തമിഴിണ്റ്റെയും സംസ്കൃതത്തിണ്റ്റെയും കൂടിച്ചേരലിലൂടെ ഉണ്ടായതാണെന്നും അതുമല്ല തുടക്കത്തില്‍ ഒരു മൂല ദ്രാവിഡഭാഷ ഉണ്ടായിരുന്നെന്നും അതില്‍ നിന്ന്‌ ഉരുത്തിരിഞ്ഞുവന്ന വിവിധ ഭാഷകളാണ്‌ തമിഴ്‌, മലയാളം, തെലുങ്ക്‌, കന്നട എന്നും മലയാള ഭാഷയുടെ ഉല്‍പത്തിയെപ്പറ്റി വിവിധങ്ങളായ വാദങ്ങളുണ്ട്‌. ഏതായാലും അഞ്ഞൂറുവര്‍ഷത്തിലധികം പ്രായം നമ്മുടെ മലയാളത്തിനില്ല. എഴുത്തച്ഛന്റെ കാലം മുതല്‍ക്കാണ്‌ മലയാളം ഒരു സ്വതന്ത്രഭാഷയായി നില്‍ക്കാന്‍ തുടങ്ങിയത്‌. അതില്‍ത്തന്നെ കഴിഞ്ഞ നൂറ്റാണ്ടിണ്റ്റെ ആദ്യകാലം വരെയും തമിഴിന്റെ സ്വാധീനം ശക്‌തമായിരുന്നു. മലയാളത്തില്‍ ഇന്നു നാം ഉപയോഗിക്കുന്ന മുക്കാല്‍പ്പങ്ക്‌ വാക്കുകളും ഒന്നുകില്‍ തമിഴോ അല്ലേങ്കില്‍ സംസ്കൃതമോ ആണ്‌.
വിദേശികള്‍ നമ്മുടെ മണ്ണിലേക്ക്‌ കടന്നുവന്നതോടെ ധാരാളം വൈദേശിക വാക്കുകളും നമ്മുടെ ഭാഷ കടം കൊള്ളുകയുണ്ടായി. എല്ലാ ഭാഷകളും അങ്ങനെ കടംകൊണ്ടുതന്നെയാണ്‌ വളരുന്നത്‌. കുറേക്കഴിയുമ്പോള്‍ അതൊരു വൈദേശിക വാക്കാണെന്നു പോലും അറിയാതെവണ്ണം അത്‌ നമ്മുടെ സ്വന്തമായി തീരുന്നത്‌ കാണാം. ഉദാഹരണത്തിന്‌ മേശ എന്ന വാക്ക്‌. അതുപോലെ വരാന്ത. ഇതുരണ്ടും മലയാളമാണെന്നാണ്‌ നമ്മുടെ ധാരണ. എന്നാല്‍ ഇത്‌ പോര്‍ച്ചുഗീസ്‌ ഭാഷയില്‍ നിന്ന്‌ നാം കടം കൊണ്ടിട്ടുള്ള രണ്ട്‌ വാക്കുകളാണ്‌. അതുപോലെ 'ജനാല'യും 'നാരങ്ങ'യും 'പേര'യും അസ്സല്‍ പോര്‍ച്ചുഗീസ്‌ വാക്കുകളാണെന്നു കേട്ടാല്‍ നമ്മളിന്ന്‌ ശരിക്കും ഞെട്ടിയേക്കും. കക്കൂസ്‌ എന്ന വാക്ക്‌ ഡെച്ചാണെന്ന്‌ അറിയുന്നതും കൌതുകം തന്നെ.
മലയാളികള്‍ ഗള്‍ഫില്‍ വരുന്നതിനു എത്രയോ കാലം മുന്‍പേ തുടങ്ങിയതാണ്‌ നമുക്ക്‌ അറബി ഭാഷയുമായുള്ള ബന്ധം. നമ്മുടെ ഭരണതലത്തില്‍ ഉപയോഗിക്കുന്ന നക്കൊരു ശതമാനം വാക്കുകളും അറബിയാണ്‌ ചില ഉദാഹരണങ്ങള്‍ നോക്കുക : ജില്ല, താലൂക്ക്‌, ജപ്‌തി, വക്കീല്‍, ഹജൂറ്‍, നികുതി, വസൂല്‍, മാമൂല്‍, നിക്കാഹ്‌, കീശ, അത്തര്‍, ഉറുമാല്‍, സുറുമ, മരാമത്ത്‌, ഖജാന്‍ജി, കവാത്ത്‌, ജുബ്ബ, കുപ്പി, പിഞ്ഞാണം, ഭരണി തുടങ്ങി കറി, കള്ള്‌, കാപ്പി, ചായ, ശര്‍ക്കര വരെ! അങ്ങനെ നമ്മുടെ സ്വന്തം മലയാളം എന്നു കരുതുന്ന എത്രയോ വാക്കുകള്‍. സ്വഭാവികമായും ഇംഗ്ളീഷില്‍ നിന്ന്‌ നാം കടംകൊണ്ട വാക്കുകള്‍ക്ക്‌ കണക്കില്ല. ബഞ്ചിലും ഡസ്കിലും തുടങ്ങി അത്‌ സ്വിച്ചിലും ടിവിയിലും കമ്പ്യൂട്ടറിലും വരെ എത്തിനില്‍ക്കുന്നു. ഇത്തരം സാങ്കേതിക പദങ്ങള്‍ക്ക്‌ തത്തുല്യമായ മലയാളം കണ്ടെത്താനുള്ള പ്രയാസമായിരിക്കണം അതുതന്നെ ഉപയോഗിക്കാന്‍ കാരണം. സ്വിച്ചിനെ 'വൈദ്യുത ഗമനാഗമന നിയന്ത്രണയന്ത്രം' എന്നു പറയുന്നതിന്റെ ബുദ്ധിമുട്ട്‌ ആലോചിച്ചു നോക്കൂ. അതുപോലെ സൈക്കിള്‍ - 'ഇരുന്ന്‌ ചവിട്ടും ഇരുചക്രശകടം' എന്ന്‌ പറഞ്ഞാലോ. പരിഭാഷയ്ക്കു ശ്രമിക്കാതെ ഇന്ന്‌ നമ്മള്‍ ഇംഗ്ളീഷ്‌ വാക്കുകള്‍ അതേപോലെ ഉപയോഗിക്കുന്നത്‌ ശീലമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഇംഗ്ളീഷ്‌ വാക്കുകളെ മനോഹരമായി നമ്മള്‍ തര്‍ജ്ജിമ ചെയ്‌തിട്ടുമുണ്ട്‌. ട്രെയിന്‍ എന്ന പദമെടുക്കുക. നമ്മളതിനെ തീവണ്ടി എന്നാണ്‌ വിളിക്കുക. യഥാര്‍ത്ഥത്തില്‍ ട്രെയിന്‍ എന്ന പദത്തിന്‌ ഇംഗ്ളീഷില്‍ ഒന്നിനുപുറകെ ഒന്നായി പോകുന്നത്‌ എന്നാണ്‌ അര്‍ത്ഥം, പക്ഷേ നമ്മളതിനെ തീകൊണ്ട്‌ ഓടുന്ന വണ്ടിയാക്കി. ഓഫീസിനെ 'ആപ്പീസും' ഷോപ്പിനെ 'ഷാപ്പും' അണ്ടര്‍ വെയറിനെ 'അണ്ട്രയാറും' ആക്കിയ വിദ്വാന്‍മാരാണ്‌ നമ്മള്‍. അതും മൊഴിമാറ്റത്തിണ്റ്റെ ഒരു സുഖം.
പുതിയകാലത്തിനൊത്ത്‌ ഭാഷ പുതിയ വാക്കുകള്‍ കടംകൊള്ളുന്നതിനൊപ്പം തന്നെ പഴയവാക്കുകള്‍ പലതും മരിച്ചുകൊണ്ടും ഇരിക്കുന്നു. പാക്കുവെട്ടിയും അടച്ചൂറ്റിയും മത്തും തുടുപ്പും ഉറിയും ഒക്കെ മലയാളത്തില്‍ നിന്ന്‌ അസ്‌തമിച്ചുകഴിഞ്ഞു. വാക്കുകളുടെ ജനനവും മരണവും ഭാഷയില്‍ സ്വാഭാവികമാണ്‌. അങ്ങനെയാണ്‌ ഭാഷ കാലത്തിനൊപ്പം വളരുന്നത്‌. അന്യഭാഷയിലെ വാക്കുകള്‍ സ്വീകരിക്കുന്നതിലൂടെ നമ്മുടെ മലയാളവും വളരുകയാണ്‌.
(ബഹ്‌റൈനിലെ ഒരു മാസികയ്ക്കുവേണ്ടി എഴുതിയത്)

Sunday, September 20, 2009

സാഹിത്യം ഈ കാലത്തിന്റെ കലയല്ല




മാതൃഭൂമിയുടെ മഹാനഗരം എന്ന പംക്‌തിയില്‍ വന്നത്.

Thursday, September 03, 2009

കുമാരിദേവി - പുതിയ കഥ


എന്റെ പുതിയ കഥ കുമാരിദേവി മാധ്യമം വാര്‍ഷികപ്പതിപ്പില്‍. (2009)

വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ.

Tuesday, August 11, 2009

മുരളി : ഓര്‍മ്മയും ചിന്തയും


മുരളി എന്ന അതുല്യനടന്റെ മരണം ഉയർത്തിയ ചില ചിന്തകളാണ്‌ ചുവടെ:

പ്രതിഭാധനരായ മിക്ക കലാകാരന്മാരുടെയും കഴിവ്‌ ഒരു പ്രത്യേക മേഖലയിലേക്കു മാത്രം ചുരുക്കപ്പെട്ടിരുന്നില്ല എന്നാണ്‌ മുരളിയുടെ ജീവിതത്തെ നോക്കിക്കാണുമ്പോൾ എനിക്കു തോന്നുന്നത്‌. അവരെ പ്രശസ്‌തരാക്കിയ ഒരു പ്രൈമറി ടാലന്റും അതിന്‌ അനുബന്ധമായി ഒന്നോ ചിലപ്പോൾ അതിലധികമോ സെക്കന്ററി ടാലന്റും അവർക്കുണ്ടായിരുന്നു എന്ന് കാണാൻ കഴിയും.

മുരളിയുടെ ജീവിതത്തിൽ തീർച്ചയായും അഭിനയം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രൈമറി ടാലന്റ്‌. എന്നാൽ അതിനൊപ്പം നില്‌ക്കുമായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യനിരൂപണ പാടവം. മലയാളത്തിലെ ഇന്നത്തെ ഏതു മികച്ച നിരുപകനെക്കാളും മികച്ച പഠനമായിരുന്നു അദ്ദേഹത്തിന്റെ 'അഭിനയവും ആശാന്റെ കവിതകളും' എന്ന ലേഖനം. കവിതയോട്‌ അദ്ദേഹത്തിനുണ്ടായിരുന്ന തീക്‌ഷ്ണമായ കമ്പവും അതിലദ്ദേഹം ആർജ്ജിച്ച അറിവുമാണ്‌ ആ ഒരൊറ്റ ലേഖനത്തിലൂടെ പുറത്തുവന്നത്‌. കവിതയിലുള്ള അറിവ്‌ എന്നു പറയുന്നത്‌ ഏതെങ്കിലും നാലുവരിക്കവിതകൾ കാണാപ്പാഠം പഠിക്കുക എന്നതായിരുന്നില്ല. പകരം ആഴത്തിൽ ചെന്നുള്ള നിരീക്‌ഷ്ണങ്ങളായിരുന്നു. അഭിനയത്തിന്റെ കാര്യത്തിലും ഈ തിക്‌ഷ്ണത അദ്ദേഹം പുലർത്തിയിരുന്നു എന്നത്‌ കണ്ടറിയാനുള്ള ഒരു ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്‌. ഒരു സ്വകാര്യ സന്ദർശനത്തിന്‌ ബഹ്‌റൈനിൽ എത്തിയതായിരുന്നു മുരളി. ആരെയും കാണാതെ ആരെയും കൂട്ടാതെ ഒറ്റയ്ക്കു കഴിയാണ്‌ അദ്ദേഹം ഇവിടെ വന്നത്‌. എന്റെ ഏറ്റവും അടുത്ത സുഹൃത്തും ജേഷ്ഠസഹോദരനുമായ ശ്രീ. അടൂർ സുരേഷിന്റെ പ്രത്യേക താത്പര്യപ്രകാരം ഒരു രാത്രി ഒന്നിച്ചുകൂടാൻ എന്നെ അദ്ദേഹം അനുവദിച്ചു. ഷേക്‌സ്‌പിയർ നാടകങ്ങളോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആസക്‌തിയും അതിലുള്ള അഗാധമായ അറിവും ആ രാത്രി ഞാൻ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ സ്വകാര്യ ഒരു ഡയറി മുഴുവൻ ആ നാടകങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതി സൂക്‌ഷിച്ചിരിക്കുകയാണ്‌. യൂറോപ്യൻ നാടകവേദികളിൽ അവ അവതരിപ്പിക്കുന്നതിന്റെ സൗന്ദര്യം അദ്ദേഹം വിവരിക്കുകയും അതിന്റെ സിഡി ഇട്ട്‌ രാവ്‌ വെളുക്കുവോളം എന്നെ കേൾപ്പിക്കുകയും ചെയ്‌തു. ആ നാടകത്തിലെ സംഭാഷണങ്ങൾ അത്രയും അദ്ദേഹത്തിന്‌ മനപാഠമാണെന്ന് ഞാനന്ന് മനസിലാക്കി. രാവേറെ ചെല്ലുവോളം ആ നാടകത്തിലെ സംഭാഷണങ്ങള്‍ കാവ്യാത്മകമായി ചൊല്ലിയും അതിന്റെ അര്‍ത്ഥവും കഥാസന്ദര്‍ഭവും പറഞ്ഞതും ഓര്‍മ്മയാവുന്നു.

മുരളിയുടെ കവിതയോടുള്ള ആഭിമുഖ്യവും ആ രാത്രി ഞാൻ തിരിച്ചറിഞ്ഞിരുന്നു, അതിനുശേഷമാണ്‌ അദ്ദേഹം മുകളിൽ പറഞ്ഞ ലേഖനം എഴുതുന്നത്‌. അദ്ദേഹം സാഹിത്യത്തിൽ തുടർന്നെങ്കിൽ നമുക്ക്‌ നരേന്ദ്രപ്രസാദിനെപ്പോലെ മികച്ച ഒരു നിരൂപകനെ കിട്ടുമായിരുന്നു എന്ന് ആശിക്കാൻ വകയുണ്ടായിരുന്നു.

നമുക്ക്‌ ബഹുമുഖ പ്രതിഭയിലേക്കു വരാം. മുരളിയിൽ മാത്രമല്ല, എത്രയോ കലാകാരന്മാരിലാണ്‌ ഈ ദ്വന്തപ്രതിഭ കാണുന്നത്‌. മാധവിക്കുട്ടി എഴുത്തുകാരി മാത്രമായിരുന്നില്ല, ഒന്നാന്തരം ചിത്രകാരിയായിരുന്നു. നെടുമുടി ഒന്നാന്തരം മൃദംഗവാദ്യക്കാരനും മാള അരവിന്ദൻ തബലിസ്റ്റും ആയിരുന്നെന്ന് അറിയാമല്ലോ. മനോജ്‌ കെ ജയനും സായ്‌ കുമാറും സാമാന്യം നന്നായി പാടും. അങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറയാം. പ്രത്യക്‌ഷപ്രതിഭയിലല്ലാതെ ഇവരൊക്കെ അവരുടെ രണ്ടാം പ്രതിഭയിലായിരുന്നു തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ചതെങ്കിൽ കൂടുതൽ മെച്ചപ്പെട്ട കൃതികളോ രചനകളോ ഗാനങ്ങളോ നമുക്ക്‌ ലഭിക്കുമായിരുന്നു എന്ന് തോന്നുന്നുണ്ടോ..? അതോ തങ്ങളുടെ രണ്ടാം പ്രതിഭ വളരെ അപൂർവ്വം നിമിഷങ്ങളിൽ മാത്രമാണ്‌ പ്രകടിപ്പിച്ചത്‌ എന്നതുകൊണ്ട്‌ (മുരളിയുടെ കാര്യമെടുത്താൽ ഒരു ലേഖനത്തിൽ മാത്രം - ബാക്കി നാലു പുസ്‌തകങ്ങളെ വിട്ടേക്കുക) ആവുമോ അതിന്‌ അത്രയും ആർജ്ജവം ഉണ്ടായത്‌..? തിളക്കം വന്നത്‌..? നരേന്ദ്രപ്രസാദിന്റെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും സിനിമ പ്രവേശനം അവരുടെ സാഹിത്യജീവിതത്തെ അന്യമാക്കുകയാണ്‌ ചെയ്‌തത്‌. അപ്പോൾ ഇവരുടെ ഏത്‌ കഴിവായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്‌..? മുരളി നടൻ ആവണമായിരുന്നോ നിരൂപകൻ ആവണമായിരുന്നോ..?

ഒരു മരണം വേദനമാത്രമല്ല, ചില ചിന്തകളും, പ്രസക്‌തമായ ചില ചോദ്യങ്ങളും ഉയർത്തിവിടുന്നുണ്ട്‌