Tuesday, November 03, 2009

മാര്‍ഗം കൂടിയ മലയാളം

ആദിദ്രാവിഡ പൈതൃകത്തില്‍പ്പെട്ട ഒരു ഭാഷയാണ്‌ മലയാളം. മലയും അളവും (സമുദ്രം) കൂടിച്ചേരുന്ന ദേശത്തെ ഭാഷ എന്നനിലയിലാണത്രേ നമ്മുടെ ഭാഷയ്ക്ക്‌ മലയാളം എന്നു പേരുവന്നത്‌. തമിഴില്‍ നിന്ന്‌ ഉരുത്തിരിഞ്ഞുവന്നതാണ്‌ മലയാളം എന്നും അതല്ല തമിഴിണ്റ്റെയും സംസ്കൃതത്തിണ്റ്റെയും കൂടിച്ചേരലിലൂടെ ഉണ്ടായതാണെന്നും അതുമല്ല തുടക്കത്തില്‍ ഒരു മൂല ദ്രാവിഡഭാഷ ഉണ്ടായിരുന്നെന്നും അതില്‍ നിന്ന്‌ ഉരുത്തിരിഞ്ഞുവന്ന വിവിധ ഭാഷകളാണ്‌ തമിഴ്‌, മലയാളം, തെലുങ്ക്‌, കന്നട എന്നും മലയാള ഭാഷയുടെ ഉല്‍പത്തിയെപ്പറ്റി വിവിധങ്ങളായ വാദങ്ങളുണ്ട്‌. ഏതായാലും അഞ്ഞൂറുവര്‍ഷത്തിലധികം പ്രായം നമ്മുടെ മലയാളത്തിനില്ല. എഴുത്തച്ഛന്റെ കാലം മുതല്‍ക്കാണ്‌ മലയാളം ഒരു സ്വതന്ത്രഭാഷയായി നില്‍ക്കാന്‍ തുടങ്ങിയത്‌. അതില്‍ത്തന്നെ കഴിഞ്ഞ നൂറ്റാണ്ടിണ്റ്റെ ആദ്യകാലം വരെയും തമിഴിന്റെ സ്വാധീനം ശക്‌തമായിരുന്നു. മലയാളത്തില്‍ ഇന്നു നാം ഉപയോഗിക്കുന്ന മുക്കാല്‍പ്പങ്ക്‌ വാക്കുകളും ഒന്നുകില്‍ തമിഴോ അല്ലേങ്കില്‍ സംസ്കൃതമോ ആണ്‌.
വിദേശികള്‍ നമ്മുടെ മണ്ണിലേക്ക്‌ കടന്നുവന്നതോടെ ധാരാളം വൈദേശിക വാക്കുകളും നമ്മുടെ ഭാഷ കടം കൊള്ളുകയുണ്ടായി. എല്ലാ ഭാഷകളും അങ്ങനെ കടംകൊണ്ടുതന്നെയാണ്‌ വളരുന്നത്‌. കുറേക്കഴിയുമ്പോള്‍ അതൊരു വൈദേശിക വാക്കാണെന്നു പോലും അറിയാതെവണ്ണം അത്‌ നമ്മുടെ സ്വന്തമായി തീരുന്നത്‌ കാണാം. ഉദാഹരണത്തിന്‌ മേശ എന്ന വാക്ക്‌. അതുപോലെ വരാന്ത. ഇതുരണ്ടും മലയാളമാണെന്നാണ്‌ നമ്മുടെ ധാരണ. എന്നാല്‍ ഇത്‌ പോര്‍ച്ചുഗീസ്‌ ഭാഷയില്‍ നിന്ന്‌ നാം കടം കൊണ്ടിട്ടുള്ള രണ്ട്‌ വാക്കുകളാണ്‌. അതുപോലെ 'ജനാല'യും 'നാരങ്ങ'യും 'പേര'യും അസ്സല്‍ പോര്‍ച്ചുഗീസ്‌ വാക്കുകളാണെന്നു കേട്ടാല്‍ നമ്മളിന്ന്‌ ശരിക്കും ഞെട്ടിയേക്കും. കക്കൂസ്‌ എന്ന വാക്ക്‌ ഡെച്ചാണെന്ന്‌ അറിയുന്നതും കൌതുകം തന്നെ.
മലയാളികള്‍ ഗള്‍ഫില്‍ വരുന്നതിനു എത്രയോ കാലം മുന്‍പേ തുടങ്ങിയതാണ്‌ നമുക്ക്‌ അറബി ഭാഷയുമായുള്ള ബന്ധം. നമ്മുടെ ഭരണതലത്തില്‍ ഉപയോഗിക്കുന്ന നക്കൊരു ശതമാനം വാക്കുകളും അറബിയാണ്‌ ചില ഉദാഹരണങ്ങള്‍ നോക്കുക : ജില്ല, താലൂക്ക്‌, ജപ്‌തി, വക്കീല്‍, ഹജൂറ്‍, നികുതി, വസൂല്‍, മാമൂല്‍, നിക്കാഹ്‌, കീശ, അത്തര്‍, ഉറുമാല്‍, സുറുമ, മരാമത്ത്‌, ഖജാന്‍ജി, കവാത്ത്‌, ജുബ്ബ, കുപ്പി, പിഞ്ഞാണം, ഭരണി തുടങ്ങി കറി, കള്ള്‌, കാപ്പി, ചായ, ശര്‍ക്കര വരെ! അങ്ങനെ നമ്മുടെ സ്വന്തം മലയാളം എന്നു കരുതുന്ന എത്രയോ വാക്കുകള്‍. സ്വഭാവികമായും ഇംഗ്ളീഷില്‍ നിന്ന്‌ നാം കടംകൊണ്ട വാക്കുകള്‍ക്ക്‌ കണക്കില്ല. ബഞ്ചിലും ഡസ്കിലും തുടങ്ങി അത്‌ സ്വിച്ചിലും ടിവിയിലും കമ്പ്യൂട്ടറിലും വരെ എത്തിനില്‍ക്കുന്നു. ഇത്തരം സാങ്കേതിക പദങ്ങള്‍ക്ക്‌ തത്തുല്യമായ മലയാളം കണ്ടെത്താനുള്ള പ്രയാസമായിരിക്കണം അതുതന്നെ ഉപയോഗിക്കാന്‍ കാരണം. സ്വിച്ചിനെ 'വൈദ്യുത ഗമനാഗമന നിയന്ത്രണയന്ത്രം' എന്നു പറയുന്നതിന്റെ ബുദ്ധിമുട്ട്‌ ആലോചിച്ചു നോക്കൂ. അതുപോലെ സൈക്കിള്‍ - 'ഇരുന്ന്‌ ചവിട്ടും ഇരുചക്രശകടം' എന്ന്‌ പറഞ്ഞാലോ. പരിഭാഷയ്ക്കു ശ്രമിക്കാതെ ഇന്ന്‌ നമ്മള്‍ ഇംഗ്ളീഷ്‌ വാക്കുകള്‍ അതേപോലെ ഉപയോഗിക്കുന്നത്‌ ശീലമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഇംഗ്ളീഷ്‌ വാക്കുകളെ മനോഹരമായി നമ്മള്‍ തര്‍ജ്ജിമ ചെയ്‌തിട്ടുമുണ്ട്‌. ട്രെയിന്‍ എന്ന പദമെടുക്കുക. നമ്മളതിനെ തീവണ്ടി എന്നാണ്‌ വിളിക്കുക. യഥാര്‍ത്ഥത്തില്‍ ട്രെയിന്‍ എന്ന പദത്തിന്‌ ഇംഗ്ളീഷില്‍ ഒന്നിനുപുറകെ ഒന്നായി പോകുന്നത്‌ എന്നാണ്‌ അര്‍ത്ഥം, പക്ഷേ നമ്മളതിനെ തീകൊണ്ട്‌ ഓടുന്ന വണ്ടിയാക്കി. ഓഫീസിനെ 'ആപ്പീസും' ഷോപ്പിനെ 'ഷാപ്പും' അണ്ടര്‍ വെയറിനെ 'അണ്ട്രയാറും' ആക്കിയ വിദ്വാന്‍മാരാണ്‌ നമ്മള്‍. അതും മൊഴിമാറ്റത്തിണ്റ്റെ ഒരു സുഖം.
പുതിയകാലത്തിനൊത്ത്‌ ഭാഷ പുതിയ വാക്കുകള്‍ കടംകൊള്ളുന്നതിനൊപ്പം തന്നെ പഴയവാക്കുകള്‍ പലതും മരിച്ചുകൊണ്ടും ഇരിക്കുന്നു. പാക്കുവെട്ടിയും അടച്ചൂറ്റിയും മത്തും തുടുപ്പും ഉറിയും ഒക്കെ മലയാളത്തില്‍ നിന്ന്‌ അസ്‌തമിച്ചുകഴിഞ്ഞു. വാക്കുകളുടെ ജനനവും മരണവും ഭാഷയില്‍ സ്വാഭാവികമാണ്‌. അങ്ങനെയാണ്‌ ഭാഷ കാലത്തിനൊപ്പം വളരുന്നത്‌. അന്യഭാഷയിലെ വാക്കുകള്‍ സ്വീകരിക്കുന്നതിലൂടെ നമ്മുടെ മലയാളവും വളരുകയാണ്‌.
(ബഹ്‌റൈനിലെ ഒരു മാസികയ്ക്കുവേണ്ടി എഴുതിയത്)

Sunday, September 20, 2009

സാഹിത്യം ഈ കാലത്തിന്റെ കലയല്ല




മാതൃഭൂമിയുടെ മഹാനഗരം എന്ന പംക്‌തിയില്‍ വന്നത്.

Thursday, September 03, 2009

കുമാരിദേവി - പുതിയ കഥ


എന്റെ പുതിയ കഥ കുമാരിദേവി മാധ്യമം വാര്‍ഷികപ്പതിപ്പില്‍. (2009)

വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ.

Tuesday, August 11, 2009

മുരളി : ഓര്‍മ്മയും ചിന്തയും


മുരളി എന്ന അതുല്യനടന്റെ മരണം ഉയർത്തിയ ചില ചിന്തകളാണ്‌ ചുവടെ:

പ്രതിഭാധനരായ മിക്ക കലാകാരന്മാരുടെയും കഴിവ്‌ ഒരു പ്രത്യേക മേഖലയിലേക്കു മാത്രം ചുരുക്കപ്പെട്ടിരുന്നില്ല എന്നാണ്‌ മുരളിയുടെ ജീവിതത്തെ നോക്കിക്കാണുമ്പോൾ എനിക്കു തോന്നുന്നത്‌. അവരെ പ്രശസ്‌തരാക്കിയ ഒരു പ്രൈമറി ടാലന്റും അതിന്‌ അനുബന്ധമായി ഒന്നോ ചിലപ്പോൾ അതിലധികമോ സെക്കന്ററി ടാലന്റും അവർക്കുണ്ടായിരുന്നു എന്ന് കാണാൻ കഴിയും.

മുരളിയുടെ ജീവിതത്തിൽ തീർച്ചയായും അഭിനയം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രൈമറി ടാലന്റ്‌. എന്നാൽ അതിനൊപ്പം നില്‌ക്കുമായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യനിരൂപണ പാടവം. മലയാളത്തിലെ ഇന്നത്തെ ഏതു മികച്ച നിരുപകനെക്കാളും മികച്ച പഠനമായിരുന്നു അദ്ദേഹത്തിന്റെ 'അഭിനയവും ആശാന്റെ കവിതകളും' എന്ന ലേഖനം. കവിതയോട്‌ അദ്ദേഹത്തിനുണ്ടായിരുന്ന തീക്‌ഷ്ണമായ കമ്പവും അതിലദ്ദേഹം ആർജ്ജിച്ച അറിവുമാണ്‌ ആ ഒരൊറ്റ ലേഖനത്തിലൂടെ പുറത്തുവന്നത്‌. കവിതയിലുള്ള അറിവ്‌ എന്നു പറയുന്നത്‌ ഏതെങ്കിലും നാലുവരിക്കവിതകൾ കാണാപ്പാഠം പഠിക്കുക എന്നതായിരുന്നില്ല. പകരം ആഴത്തിൽ ചെന്നുള്ള നിരീക്‌ഷ്ണങ്ങളായിരുന്നു. അഭിനയത്തിന്റെ കാര്യത്തിലും ഈ തിക്‌ഷ്ണത അദ്ദേഹം പുലർത്തിയിരുന്നു എന്നത്‌ കണ്ടറിയാനുള്ള ഒരു ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്‌. ഒരു സ്വകാര്യ സന്ദർശനത്തിന്‌ ബഹ്‌റൈനിൽ എത്തിയതായിരുന്നു മുരളി. ആരെയും കാണാതെ ആരെയും കൂട്ടാതെ ഒറ്റയ്ക്കു കഴിയാണ്‌ അദ്ദേഹം ഇവിടെ വന്നത്‌. എന്റെ ഏറ്റവും അടുത്ത സുഹൃത്തും ജേഷ്ഠസഹോദരനുമായ ശ്രീ. അടൂർ സുരേഷിന്റെ പ്രത്യേക താത്പര്യപ്രകാരം ഒരു രാത്രി ഒന്നിച്ചുകൂടാൻ എന്നെ അദ്ദേഹം അനുവദിച്ചു. ഷേക്‌സ്‌പിയർ നാടകങ്ങളോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആസക്‌തിയും അതിലുള്ള അഗാധമായ അറിവും ആ രാത്രി ഞാൻ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ സ്വകാര്യ ഒരു ഡയറി മുഴുവൻ ആ നാടകങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതി സൂക്‌ഷിച്ചിരിക്കുകയാണ്‌. യൂറോപ്യൻ നാടകവേദികളിൽ അവ അവതരിപ്പിക്കുന്നതിന്റെ സൗന്ദര്യം അദ്ദേഹം വിവരിക്കുകയും അതിന്റെ സിഡി ഇട്ട്‌ രാവ്‌ വെളുക്കുവോളം എന്നെ കേൾപ്പിക്കുകയും ചെയ്‌തു. ആ നാടകത്തിലെ സംഭാഷണങ്ങൾ അത്രയും അദ്ദേഹത്തിന്‌ മനപാഠമാണെന്ന് ഞാനന്ന് മനസിലാക്കി. രാവേറെ ചെല്ലുവോളം ആ നാടകത്തിലെ സംഭാഷണങ്ങള്‍ കാവ്യാത്മകമായി ചൊല്ലിയും അതിന്റെ അര്‍ത്ഥവും കഥാസന്ദര്‍ഭവും പറഞ്ഞതും ഓര്‍മ്മയാവുന്നു.

മുരളിയുടെ കവിതയോടുള്ള ആഭിമുഖ്യവും ആ രാത്രി ഞാൻ തിരിച്ചറിഞ്ഞിരുന്നു, അതിനുശേഷമാണ്‌ അദ്ദേഹം മുകളിൽ പറഞ്ഞ ലേഖനം എഴുതുന്നത്‌. അദ്ദേഹം സാഹിത്യത്തിൽ തുടർന്നെങ്കിൽ നമുക്ക്‌ നരേന്ദ്രപ്രസാദിനെപ്പോലെ മികച്ച ഒരു നിരൂപകനെ കിട്ടുമായിരുന്നു എന്ന് ആശിക്കാൻ വകയുണ്ടായിരുന്നു.

നമുക്ക്‌ ബഹുമുഖ പ്രതിഭയിലേക്കു വരാം. മുരളിയിൽ മാത്രമല്ല, എത്രയോ കലാകാരന്മാരിലാണ്‌ ഈ ദ്വന്തപ്രതിഭ കാണുന്നത്‌. മാധവിക്കുട്ടി എഴുത്തുകാരി മാത്രമായിരുന്നില്ല, ഒന്നാന്തരം ചിത്രകാരിയായിരുന്നു. നെടുമുടി ഒന്നാന്തരം മൃദംഗവാദ്യക്കാരനും മാള അരവിന്ദൻ തബലിസ്റ്റും ആയിരുന്നെന്ന് അറിയാമല്ലോ. മനോജ്‌ കെ ജയനും സായ്‌ കുമാറും സാമാന്യം നന്നായി പാടും. അങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറയാം. പ്രത്യക്‌ഷപ്രതിഭയിലല്ലാതെ ഇവരൊക്കെ അവരുടെ രണ്ടാം പ്രതിഭയിലായിരുന്നു തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ചതെങ്കിൽ കൂടുതൽ മെച്ചപ്പെട്ട കൃതികളോ രചനകളോ ഗാനങ്ങളോ നമുക്ക്‌ ലഭിക്കുമായിരുന്നു എന്ന് തോന്നുന്നുണ്ടോ..? അതോ തങ്ങളുടെ രണ്ടാം പ്രതിഭ വളരെ അപൂർവ്വം നിമിഷങ്ങളിൽ മാത്രമാണ്‌ പ്രകടിപ്പിച്ചത്‌ എന്നതുകൊണ്ട്‌ (മുരളിയുടെ കാര്യമെടുത്താൽ ഒരു ലേഖനത്തിൽ മാത്രം - ബാക്കി നാലു പുസ്‌തകങ്ങളെ വിട്ടേക്കുക) ആവുമോ അതിന്‌ അത്രയും ആർജ്ജവം ഉണ്ടായത്‌..? തിളക്കം വന്നത്‌..? നരേന്ദ്രപ്രസാദിന്റെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും സിനിമ പ്രവേശനം അവരുടെ സാഹിത്യജീവിതത്തെ അന്യമാക്കുകയാണ്‌ ചെയ്‌തത്‌. അപ്പോൾ ഇവരുടെ ഏത്‌ കഴിവായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്‌..? മുരളി നടൻ ആവണമായിരുന്നോ നിരൂപകൻ ആവണമായിരുന്നോ..?

ഒരു മരണം വേദനമാത്രമല്ല, ചില ചിന്തകളും, പ്രസക്‌തമായ ചില ചോദ്യങ്ങളും ഉയർത്തിവിടുന്നുണ്ട്‌

Friday, May 22, 2009

ജാവേദ് എന്ന മുജാഹിദ്


എന്റെ ഏറ്റവും പുതിയ കഥ - ജാവേദ് എന്ന മുജാഹിദ് - മാതൃഭൂമി വാരികയില്‍

ലക്കം 10: പുസ്‌തകം 87

2009 മെയ്‌ 17-23

ഏവരുടെയും വായന ആഗ്രഹിക്കുന്നു.

Monday, January 12, 2009

പെരുമ്പടവം ശ്രീധരനുമായി അഭിമുഖം

പ്രശസ്‌ത സാഹിത്യകാരൻ ശ്രീ. പെരുമ്പടവം ശ്രീധരനുമായി നടത്തിയ ഒരു ചെറിയ അഭിമുഖം:
1. പെരുമ്പടവം എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം എത്തുന്നത്‌ സങ്കീർത്തനം പോലെ എന്ന നോവലാണ്‌. ഒരുപക്ഷേ ചിലപ്പോൾ അതുമാത്രം. ഈയൊരു നോവലിന്റെ അമിതവായനയിൽ മറ്റു നോവലുകൾ അവഗണിക്കപ്പെടുന്നു എന്ന് തോന്നിയിട്ടുണ്ടോ..?
ലോകത്തിലെ മിക്ക എഴുത്തുകാരും നേരിട്ടിട്ടുള്ള ഒരു പ്രശ്നമാണിത്‌. നമ്മുടെ ഇടയിൽ വിജയനും ഖസാക്കും ഒരു ഉദാഹരണമാണ്‌. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം എഴുതപ്പെടുന്ന ഓരോ കൃതിയും അവന്‌ പ്രിയപ്പെട്ടതാണ്‌. തന്റെ മുൻപത്തെ നോവലിനെക്കാൾ മഹത്തായ ഒരു നോവൽ സൃഷ്ടിക്കാനാണ്‌ ഒരോ എഴുത്തുകാരനും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. എന്റെ - അഭയം, സങ്കീർത്തനം പോലെ, അരൂപികളുടെ മൂന്നാം പ്രാവ്‌ ഒക്കെ എനിക്ക്‌ പ്രിയപ്പെട്ടതാണ്‌. പ്രശസ്‌ത നിരൂപകൻ നരേന്ദ്രപ്രസാദ്‌ പറഞ്ഞത്‌ സങ്കീർത്തനം അല്ല അരൂപികളുടെ മൂന്നാം പ്രാവാണ്‌ എന്റെ നല്ല കൃതി എന്നാണ്‌. പക്ഷേ വായനക്കാരുടെ ഇടയിൽ വരുമ്പോൾ കാര്യങ്ങൾ നേരെ തിരിയുന്നു. ഒരു തിരഞ്ഞെടുപ്പ്‌ ഉണ്ടാകുന്നു. അതെങ്ങനെയാണ്‌ നടക്കുന്നത്‌ എന്ന് ആർക്കും പറയാനാവില്ല. അവർ എഴുത്തുകാരന്റെ ഏതെങ്കിലും ഒരു കൃതി വല്ലാതെ ഇഷ്ടപ്പെടുന്നു. ആ ഇഷ്ടത്തിനിടയിൽ മറ്റു കൃതികൾക്ക്‌ പ്രാധാന്യം കുറഞ്ഞു എന്നുവരാം. എന്നാൽ വായിക്കപ്പെടാതിരിക്കുന്നില്ല.
2. എങ്ങനെയാണ്‌ ദസ്‌തയോവസ്‌കിയിൽ എത്തപ്പെടുന്നത്‌..?
എന്റെ പതിനാറാം വയസ്സിലാണ്‌ ഞാൻ ആദ്യമായി കുറ്റവും ശിക്ഷയും വായിക്കുന്നത്‌. ആ കൃതി എന്നിലുണ്ടാക്കിയ മാറ്റം എനിക്ക്‌ വിവരിക്കാനാവില്ല. സാഹിത്യത്തിലെ ഒരു വലിയ ചക്രവാളം ഞാനന്ന് കണ്ടെത്തുകയായിരുന്നു. പെരുമ്പടവം ഒരു ഓണം കേറാമൂലയാണ്‌. അവിടന്ന് ഒരു വായനശാല പോലുമില്ല. എന്നാലും അദ്ദേഹത്തിന്റെ കൃതികൾ ഞാൻ തേടിപ്പിടിച്ചു വായിച്ചു. പിന്നീട്‌ അദ്ദേഹത്തിന്റെ ജീവിതകഥ വായിച്ചു. ആന്ദ്രേജീതാണ്‌ ആദ്യമായി അദ്ദേഹത്തിന്റെ ജീവിത കഥ എഴുതുന്നത്‌. അതേ തുടർന്ന് പലരും എഴുതിയിട്ടുണ്ട്‌. അതിലെല്ലാം അദ്ദേഹത്തിനെ അരാജകവാദി, അപസ്മാര രോഗി, ആഭാസൻ, മദ്യപാനി, ചൂതുകളിക്കാരൻ എന്നൊക്കെയാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. ഇരുണ്ട പ്രതിഭ എന്ന് ഗോർക്കിയും ഭ്രാന്താലയത്തിലെ ഷേക്സ്‌പിയർ എന്ന് ലെനിനും അദ്ദേഹത്തെ വിളിച്ചു. എന്നാൽ വായനയുടെ ഒരു ഘട്ടത്തിൽ ഈ ജീവിതകഥകളെയെല്ലാം ഞാൻ അവിശ്വസിക്കാൻ തുടങ്ങി. ഇതൊന്നുമല്ല യഥാർത്ഥ ദസ്‌തയോവസ്‌കി. ഒരു വിശുദ്ധമായ പർവ്വ്വതത്തിൽ നിന്നേ വിശുദ്ധമായ ഉറവ ഉണ്ടാവുകയുള്ളൂ. വേദപുസ്‌തകത്തിനു തുല്യമായ കൃതികൾ എഴുതിയ അദ്ദേഹം പ്രവാചകതുല്യനായ ഒരു മനുഷ്യനാണ്‌ എന്ന തോന്നൽ എനിക്കുണ്ടായി. അതിന്റെ ഫലമാണ്‌ ഒരു സങ്കീർത്തനം പോലെ.
3. എങ്ങനെയാണ്‌ സങ്കീർത്തനം പോലെ എന്ന പേര്‌ ആ നോവലിന്‌ ഉണ്ടാകുന്നത്‌..?
ദസ്‌തയോവ്സ്കിയുടെ കൃതികൾ സൂക്ഷ്‌മമായി പഠിച്ചാൽ ആ കൃതികളിലെല്ലാം കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു വിലപസ്വരം നമുക്ക്‌ കണ്ടെത്താൻ കഴിയും. അതുപോലെയുള്ള ഒരു വിലാപമാണ്‌ ദാവീദിന്റെ സങ്കീർത്തനങ്ങൾ. ഞാൻ ഇവ തമ്മിൽ ഒരു സാമിയം കണ്ടെത്തുകയായിരുന്നു ആ പേരിലൂടെ.
4. ഏതു മഹാന്മാരായ എഴുത്തുകാരുടെ സാഹിത്യജീവിതം പരിശോധിച്ചാലും വളർച്ചയുടെ ഒരു വലിയ ഘട്ടം നമുക്ക്‌ കാണാൻ കഴിയും. എന്നാൽ എന്തുകൊണ്ടാണ്‌ മലയാള സാഹിത്യകാരന്മാരുടെ സർഗ്ഗാത്മകത ഒരൊറ്റ കൃതിയിൽ ഒതുങ്ങിപ്പോകുന്നത്‌..?
എല്ലാ എഴുത്തുകാരും സ്വയം നവീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ്‌. ഓരോ കൃതികൾ തമ്മിലും നവീകരണ ശ്രമഫലമായി ഉണ്ടാകുന്ന വ്യത്യസ്‌തത്ത നമുക്ക്‌ കണ്ടെത്താൻ കഴിയും. ഉദാഹരണത്തിന്‌ നമ്മുടെ എം.ടി. അദ്ദേഹത്തിനെപ്പറ്റിയുള്ള പൊതുവിലയിരുത്തൽ എന്താണ്‌.. ഫ്യുഡലിസ്റ്റ്‌ വ്യവസ്‌ഥിതിയുടെ തകർച്ചയെപ്പറ്റി എഴുതിയ ആൾ എന്നാണ്‌. എന്നാൽ സൂക്ഷ്‌മമായി പഠിച്ചു നോക്കൂ. നാലുകെട്ടിൽ നിന്ന് എത്ര വ്യത്യസ്‌തമാണ്‌ കാലം. അതിലും എത്രയോ വ്യത്യസ്‌തമാണ്‌ മഞ്ഞ്‌. ഇതിൽ നിന്നൊക്കെ ഒരു വലിയ വികാസമാണ്‌ നാം അസുരവിത്തിൽ എത്തുമ്പോൾ കാണുന്നത്‌. കഴിഞ്ഞ അൻപതു വർഷത്തെ ഏറ്റവും നല്ല മലയാള നോവൽ ഏതെന്ന് എന്നോടു ചോദിച്ചാൽ ഞാൻ അസുരവിത്ത്‌ എന്നു പറയും. പ്രത്യക്ഷത്തിൽ അതൊരു ഗ്രാമത്തിന്റെ കഥയാണെങ്കിലും ഇന്നത്തെ അവസ്ഥയിൽ അത്‌ മൊത്തം കേരളത്തിന്റെ കഥയാണ്‌ ഇന്ത്യയുടെ കഥയാണ്‌. ബഷീറിലേക്ക്‌ വരുക. ബാല്യകാലസഖിയിൽ നിന്നും മതിലുകളിലെത്തുമ്പോൾ വളർച്ചയുടെ ഒരു വലിയ പടവ്‌ അദ്ദേഹം പിന്നിടുന്നതായി നമുക്ക്‌ കാണാൻ കഴിയും.
5. താങ്കളുടെ കാഴ്ചപ്പാടിൽ എന്താണ്‌ സ്നേഹം..?
ഞാൻ എന്റെ കുട്ടികളെ ഭാര്യയെ സഹോദരങ്ങളെ കുടുംബത്തിനെ സ്നേഹിക്കുന്നത്‌ ഒരിക്കലും സ്നേഹമല്ല. അതിന്റെ പേര്‌ സ്വാർത്ഥത എന്നാണ്‌. പക്ഷേ പലപ്പോഴും സ്വാർത്ഥതയെയാണ്‌ നാം സ്നേഹം എന്ന് വിളിക്കുന്നത്‌. സ്നേഹിക്കയുണ്ണീ നീ നിന്നെ നോവിക്കുമാത്മാവിനെയും എന്നാണ്‌ കുമാരനാശാൻ പാടിയിരിക്കുന്നത്‌. അതാണ്‌ സ്നേഹം. നിന്നെ ദ്രോഹിക്കുന്നവരെ, നിന്നെ ദുഷിക്കുന്നവരെ, നിന്റെ ശത്രുവിനെ നിനക്ക്‌ സ്നേഹിക്കാൻ കഴിയുമെങ്കിൽ അതാണ്‌ സ്നേഹം.
6. പല ചരിത്ര വ്യക്‌തികളുടെയും ജീവിതം കഥയാക്കുന്ന ആൾ എന്നൊരു വിമർശനം ഉണ്ടായിട്ടുണ്ടല്ലോ. എന്താണ്‌ മറുപടി..?
എന്റെ മിക്ക നോവലുകളെക്കുറിച്ചും ഉള്ള ഒരു വിമർശനമാണത്‌. അഭയം - രാജലക്ഷ്‌മി, അരൂപികളുടെ മൂന്നാം പ്രാവ്‌ - ജോൺ ഏബ്രഹാം, പിന്നെ ദസ്‌തയോവസ്കി, കുമാരനാശാൻ , നാരായണ ഗുരു.. സത്യത്തിൽ ഇവരുടെയൊന്നും ജീവിതമല്ല ഞാൻ കഥകൾ ആക്കുന്നത്‌. പകരം ഇവരുടെ ജീവിത ദർശനങ്ങളാണ്‌. പിന്നെ അവർ ജീവിച്ചിരുന്നവരല്ല എന്റെ കഥാപാത്രങ്ങൾ മാത്രമാണ്‌. ഇവരുടെ ഒക്കെ ദർശങ്ങളിൽ മഹത്തായ ഒരു ജീവിതത്തിന്റെ സന്ദേശമുണ്ടായിരുന്നു എന്ന് നോവലിലൂടെ വരച്ചുകാട്ടുകയാണ്‌ ഞാൻ ചെയ്യുന്നത്‌.
7. എന്താണ്‌ താങ്കളുടെ സിനിമാജീവിതം..?
ഒരു തൊഴിൽ എന്ന നിലയിൽ ഞാൻ സിനിമയുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. ആഹാരത്തിനുള്ള വക തേടൽ എന്ന നിലയിൽ. അങ്ങനെ പന്ത്രണ്ട്‌ സിനിമകൾക്ക്‌ ഞാൻ തിരക്കഥ എഴുതിയിട്ടുണ്ട്‌. മൂന്നെണ്ണത്തിന്‌ അവാർഡും കിട്ടിയിട്ടുണ്ട്‌. എന്റെ നോവലുകളിൽ ചിലത്‌ സിനിമ ആക്കിയിട്ടുണ്ട്‌. അഭയത്തിന്റെ സംവിധായകൻ രാമു കാര്യാട്ട്‌ ആയിരുന്നു. അവസാനം എന്റെ ഹൃദയത്തിന്റെ ഉടമ സംവിധാനം ചെയ്‌തു. ഇതൊക്കെയാണെങ്കിലും എന്റെ ആത്മാവ്‌ സാഹിത്യത്തിനൊപ്പമാണ്‌.
8. പുതിയ നോവലുകളെക്കുറിച്ച്‌..?
ഉടനെ പ്രസിദ്ധീകരിക്കാൻ പോകുന്ന എന്റെ നോവലിന്റെ പേര്‌ -ഒരു കീറ്‌ ആകാശം - എന്നാണ്‌. ഗുരുദേവനു ശേഷമുള്ള കേരളീയ സാംസ്കാരിക ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ്‌ ഞാനതിൽ വരച്ചു കാണിക്കാൻ ശ്രമിക്കുന്നത്‌. ഗുരുദേവൻ, കുമാരനാശാൻ, കെ അയ്യപ്പൻ, കേസരി. എം. ഗോവിന്ദൻ, പി.കെ ബാലകൃഷ്ണൻ, ബഷീർ, സി.ജെ. തോമസ്‌... നമ്മുടെ സാംസ്കാരിക ജീവിതത്തിൽ അതൊരു സുവർണ്ണകാലമായിരുന്നു. ആ കാലത്തെപ്പറ്റിയുള്ള ഓർമ്മയാണ്‌ നോവൽ. ഇവരൊക്കെ പലരൂപത്തിൽ ഈ നോവലിൽ വന്നു നിറയുന്നുണ്ട്‌.
9. കുമാരനാശനെക്കുറിച്ച്‌ ഒരു നോവൽ എന്നു കേട്ടിരുന്നു...
അത്‌ സത്യത്തിൽ അഞ്ചാറു വർഷം മുൻപ്‌ എഴുതി കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചതാണ്‌. അതിന്റെ പേര്‌ - അവനി വാഴ്‌വ്‌ കിനാവ്‌ - എന്നായിരുന്നു. അത്‌ കുമാരനാശാന്റെ ഒരു വരിയാണ്‌. ജീവിതം ഒരു സ്വപ്‌നം എന്നാണ്‌ അതിന്റെ അർത്ഥം. ആ നോവലിന്‌ എന്തോ ഒരു അപുർണ്ണത തോന്നിയതിനാൽ ഇത്രകാലം അത്‌ പ്രസിദ്ധീകരിക്കാതെ വച്ചു. ഇപ്പോ അതിൽ കുറേക്കൂടി മാറ്റങ്ങൾ ഒക്കെ വരുത്തി എഴുതിക്കൊണ്ടിരിക്കുന്നു. കുമാരനാശാന്റെ ജീവിതദർശനവും കാവ്യദർശനവും കൂട്ടിവായിക്കുന്ന ഒരു കൃതിയായിരിക്കും അത്‌.
10. ആശ്രാമം ഭാസിയുമായുള്ള ബന്ധം എന്താണ്‌..?
ഒരു പ്രസാധകനും എഴുത്തുകാരനും തമ്മിലുള്ള ബന്ധമല്ല ഞങ്ങൾ തമ്മിലുള്ളത്‌. കഴിഞ്ഞ മുപ്പത്‌ വർഷത്തെ ബന്ധം ഞങ്ങൾ തമ്മിലുണ്ട്‌. എന്നെ തുടക്കത്തിൽ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചിരുന്ന ഒരാളായിരുന്നു കാമ്പിശ്ശേരി. അദ്ദേഹത്തിന്റെ ജനയുഗത്തിലാണ്‌ എന്റെ ആദ്യനോവൽ പ്രസിദ്ധീകരിക്കുന്നത്‌. അദ്ദേഹം വഴിയാണ്‌ ഭാസി എന്നോട്‌ ബന്ധപ്പെടുന്നത്‌. ആ ബന്ധം ഞങ്ങൾ ഇന്നും തുടരുന്നു. അദ്ദേഹം എന്റെ പ്രസാധകനാകുന്നത്‌ മറ്റൊരു സാഹചര്യത്തിലാണ്‌. സാഹിത്യപ്രവർത്തക സഹകരണസംഘത്തിൽ പബ്ലിക്കേഷന്റെ ചുമതല ഏറ്റെടുത്ത സമയത്ത്‌, ആ സ്ഥാനം ഒഴിയുന്നതുവരെ ഇനി എന്റെ ഒരു പുസ്‌തകവും സംഘത്തിലൂടെ പ്രസിദ്ധീകരിക്കില്ല എന്ന് ഞാനൊരു തീരുമാനമെടുത്തു. സ്വന്തം പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുവാനാണ്‌ എഴുത്തുകാർ പബ്ലിക്കേഷൻ വിഭാഗത്തിൽ മത്സരിച്ചെത്തുന്നത്‌ എന്ന പരാതി ഒഴിവാക്കുവാനായിരുന്നു അത്‌. ആ സമയത്ത്‌ ഭാസി സ്വയം മുന്നോട്ടു വന്നാണ്‌ എന്റെ പ്രസാധകനാവുന്നത്‌.
11. താങ്കളെ സംബന്ധിച്ചിടത്തോളം എന്താണ്‌ എഴുത്ത്‌..?
മരണസദൃശ്യമായ ഒരു വേദനയാണ്‌ എഴുത്ത്‌. അതൊരു ആത്മബലിയിൽ കുറഞ്ഞ്‌ മറ്റൊന്നുമല്ല.