Monday, April 21, 2008

സ്റ്റാര്‍ സിംഗറിലെ ആ അഞ്ചു മിനിറ്റ്‌

ഐഡിയ സ്റ്റാര്‍ സിംഗറിന്റെ ഫൈനല്‍ തത്സമയം കാണാനായി ഓഫീസില്‍ നിന്ന് പലകാരണങ്ങള്‍ പറഞ്ഞ്‌ മുങ്ങിയവരില്‍ നിങ്ങളില്‍ പലരോടൊപ്പം ഞാനുമുണ്ടായിരുന്നു. എന്തെങ്കിലും അട്ടിമറിയോ അദ്ഭുതമോ പ്രതീക്ഷിച്ചായിരുന്നില്ല 20-20പോലും ഉപേക്ഷിച്ച്‌ ടിവിയ്ക്കു മുന്നില്‍ അത്രയും നീണ്ടനേരം കുത്തിയിരുന്നത്‌. സ്റ്റാര്‍ - നജിം തന്നെ എന്ന് ഏതാണ്ട്‌ ഉറപ്പിച്ചുതന്നെയാണ്‌ ഫൈനല്‍ കാണാന്‍ ഇരുന്നതും. സത്യത്തില്‍ വാര്‍ത്തകളിലും പരസ്യങ്ങളിലും ഏഷ്യാനെറ്റ്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യം സംബന്ധിച്ച ആകാംക്ഷയും കൗതുകവുമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ആ ഫൈനല്‍ ലൈവ്‌.
'ഏഷ്യാനെറ്റിന്റെ നൂതനമായ മുഴുവന്‍ സാങ്കേതിക മികവും ഒന്നിക്കുന്ന ലൈവ്‌ ഷോ' എന്നതായിരുന്നു ആ അവകാശവാദം. എന്തൊക്കെ നൂതനമായ സംരംഭങ്ങളാണ്‌ ഏഷ്യാനെറ്റ്‌ ഈ സാങ്കേതിക യുഗത്തില്‍ ഒരുക്കിയിരിക്കുന്നത്‌ എന്നു കാണാന്‍/ അറിയാനുള്ള സ്വഭാവികമായ ഒരു ആകാംക്ഷ. പക്ഷേ കാത്തിരിപ്പിനെ തീര്‍ത്തും നിരാശപ്പെടുത്തിക്കൊണ്ടാണ്‌ പരിപാടി തുടങ്ങിയതുതന്നെ. എഡിറ്റിംഗ്‌ പിഴച്ചുപോയ ഒരു സിനിമാപോലെ ആ പരിപാടിയില്‍ ഒരിക്കലും ചിത്രവും ശബ്ദവും ഒന്നു ചേര്‍ന്നുവന്നില്ല. മിക്കപ്പോഴും ശബ്‌ദമാദ്യവും ചിത്രം പിന്നീടും ആയിരുന്നു. ഒരു സംഗീതപരിപാടിയുടെ ആസ്വാദ്യത മുഴുവന്‍ നഷ്‌ടപ്പെടുത്താന്‍ മറ്റൊന്നും വേണ്ടല്ലോ. ആ അഞ്ചുമണിക്കൂറിനിടയില്‍ ഒരിക്കല്‍പ്പോലും അത്‌ ശരിയാക്കിയെടുക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല എന്നത്‌ ദുരന്തം തന്നെയായിരുന്നു. ഇതായിരുന്നോ നിരവധി തവണ ആവര്‍ത്തിക്കപ്പെട്ട സാങ്കേതിക മികവ്‌. പോട്ടെ, നിര്‍ണ്ണായകമായ മത്സരത്തിന്റെ ഭാഗമെത്തുന്നു. ഏറെപ്പേരുടെ പ്രിയപ്പെട്ടവനായ നജീബ്‌ പാടാനെത്തിയതും ട്രാന്‍സ്‌മിഷനെ നിന്നുപോകുന്നു. നമ്മള്‍ കാണുന്നത്‌ കലാഭവന്‍ മണിയുടെ ഡാന്‍സ്‌. നിര്‍ണ്ണായകമായ ആ അഞ്ചുനിമിഷം കരുതിവച്ചിരുന്നതെല്ലാം വ്യര്‍ത്ഥമായിപ്പോയ അവസ്ഥ. കൊട്ടിഘോഷിക്കപ്പെട്ടതെല്ലാം പാഴായിപ്പോയ നിമിഷങ്ങള്‍.
ഞാനപ്പോള്‍ ആലോചിച്ചതത്രയും അവിടെയുണ്ടായിരുന്ന ടെക്കനിക്കല്‍ സ്റ്റാഫിന്റെ ടെന്‍ഷനും നെഞ്ചിടിപ്പും നിസ്സഹയതാവസ്ഥയുമാണ്‌. എത്ര മുന്നൊരുക്കങ്ങളാവും അവര്‍ അത്രയും നേരത്തിനുവേണ്ടി നടത്തിയിട്ടുണ്ടാവുക. എത്ര തവണ ഓരോ മിഷ്യന്റെയും സാങ്കേതിക അവര്‍ പരീക്ഷിച്ചിട്ടുണ്ടാവും. പക്ഷേ ആ നിര്‍ണ്ണായക നിമിഷത്തില്‍ എല്ലാം പിഴച്ചുപോവുക. ആരാണതിനു ഉത്തരവാദി. ആര്‍ക്ക്‌ ആരെ പഴി ചാരാനാവും. അതിനുവേണ്ടി മേലധികാരികളുടെ എത്ര ചീത്തവിളി അവര്‍ പിന്നീട്‌ കേട്ടിട്ടുണ്ടാവും. നജീബ്‌ വിജയമാഘോഷിക്കുമ്പോള്‍ അതിനൊപ്പം ചിരിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിരിക്കുമോ..? സംശയമാണ്‌. അപ്പോഴും അവര്‍ അവരുടെ പല പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ടായിരുന്നില്ലല്ലോ. ആരെയും പഴിക്കാനാവത്ത നിമിഷമാണത്‌. എത്രയധികം തയ്യാറെടുപ്പുകള്‍ നടത്തി ആകാശത്തേക്ക്‌ ഉയര്‍ത്തിവിടുന്ന റോക്കറ്റുകള്‍ നിലത്തേക്ക്‌ കൂപ്പുകുത്തുന്നത്‌ കണ്ടിട്ടില്ലേ. ഇതാണ്‌ യന്ത്രങ്ങളുടെ ഒരു അവസ്ഥ. അനശ്ചിതാവസ്ഥ. എല്ലാം തികവായിരുന്നാലും നിന്നുപോകാന്‍ ഒരു നിമിഷം മതി. മനുഷ്യജീവനുപോലും ഇതിനെക്കാള്‍ ഉറപ്പുണ്ടെന്ന് ചിലനേരത്ത്‌ തോന്നിപ്പോകും.
ടെക്‌നിക്കല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കേ അതിന്റെ ബുദ്ധി മുട്ടറിയൂ. എന്റെ ജീവിതത്തില്‍ സംഭവിച്ച ഒരുദാഹരണം ഓര്‍മ്മവരുന്നു.അമേരിക്കന്‍ നേവിയില്‍ നിര്‍ണ്ണായകമായ ഒരു യോഗം നടക്കാന്‍ പോകുന്നു. അറിയിപ്പ്‌ രണ്ടുമാസം മുന്‍പേ കിട്ടിയതാണ്‌. വളരെ ഉന്നതരായ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗം. എല്ലാം കൃത്യവും സുരക്ഷിതവും ആണെന്ന് ഒരുനൂറൂവട്ടം പരിശോധിച്ചതാണ്‌. പക്ഷേ ആ പന്ത്രണ്ടാം മണിക്കൂറില്‍ എ.സി യുടെ കംബ്രസര്‍ കത്തിപ്പോകുന്നു. എന്തു ചെയ്യാനാകും. കംബ്രസര്‍ മാറ്റി വയ്ക്കാനുള്ള സമയമില്ല. ഒടുവില്‍ യന്ത്രത്തോട്‌ പരാജയപ്പെട്ട്‌ യോഗം അവര്‍ മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റി. അതാണ്‌ യന്ത്രങ്ങളുടെ കുഴപ്പം.
നജീബ്‌ വിജയിച്ചു. നമ്മള്‍ ആഹ്ലാദിച്ചു. അഹ്ലാദിക്കാനാവാതെ ഒരുകൂട്ടം പേര്‍. അവരെ ഓര്‍മ്മിക്കാനായിരുന്നു ഈ കുറിപ്പ്‌, അല്ലാതെ ഏഷ്യാനെറ്റിന്റെ സാങ്കേതികതയെ കുറ്റം പറയാനായിരുന്നില്ല. അത്‌ മറ്റു പലരും പറഞ്ഞു കഴിഞ്ഞല്ലോ.

Tuesday, April 15, 2008

സിനിമാറ്റിക് ഡാന്‍സ് - നൃത്തങ്ങളുടെ ഉത്തരാധുനികത

സാംസ്‌കാരിക നായകരെന്നും ബുദ്ധിജീവികളെന്നും വിശേഷിപ്പിക്കുന്ന ഒരു വിഭാഗം യാഥാസ്‌ഥിതിക വര്‍ഗ്ഗത്തിനൊപ്പം കൂടി നിരന്തരമായ ആക്രമിച്ചുകൊണ്ടിരിക്കുന്ന ഒരു നൃത്തമാണല്ലോ സിനിമാറ്റിക് ഡാന്‍സ്. നമ്മുടെ റിയാലിറ്റി ഷോകളില്‍ വരുന്നവയില്‍ മുക്കാല്‍പ്പങ്കും അത്തരം നൃത്തങ്ങള്‍ തന്നെ. അതിന്റെ ജനസ്വീകാര്യത കൂടുതല്‍ എതിര്‍പ്പുകള്‍ക്ക് കാരണമായിട്ടുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും നിരോധിച്ചതുകൊണ്ടൊന്നും ജനമനസ്സില്‍ സ്ഥാനം കിട്ടിയ ഒരു നൃത്തത്തെ നിരോധിച്ചു നിര്‍ത്താനാവില്ലെന്ന് ഈ ഷോകള്‍ തെളിയിക്കുന്നു.
സത്യത്തില്‍ അത്രയങ്ങ് എതിര്‍ക്കപ്പെടേണ്ട ഒരു നൃത്തരൂപമാണോ ഈ സിനിമാറ്റിക് ഡാന്‍സ്..? എന്താണ് അതിനെതിരെ ഉന്നയിക്കുന്ന പരാതികള്‍..? അതിന്റെ ചടുലാമായ ചലനങ്ങളും ശരീരഭാഷയും പ്രകോപനപരവും ലൈംഗീകോദ്ദീപകങ്ങളും ആണെന്നാണ് ഒരാരോപണം. എങ്കില്‍ എന്തിന് അതിനെ മാത്രം കുറ്റം പറയുന്നു... നമ്മുടെ ഭരതനാട്യത്തിന്റെയും മോഹിനിയാട്ടത്തിന്റെയും തിരുവാതിരയുടെയും ലാസ്യഭാവങ്ങള്‍ കാമോദ്ദീപകങ്ങളും പ്രകോപനപരവുമല്ലേ..? അങ്ങനെ വരുമ്പോള്‍ താളത്തിലും വേഗത്തിലും മാത്രമേ ഇവയൊക്കെ തന്നില്‍ വ്യത്യാസമുള്ളൂ എന്നുവരുന്നു. പിന്നെന്തേ സിനിമാറ്റിക് ഡാന്‍സിനു മാത്രം ഒരു വിവേചനം..?
നിങ്ങള്‍ അത്രയങ്ങ് പ്രകോപിതരാ‍വില്ലെങ്കില്‍ സിനിമാറ്റിക് ഡാന്‍സിനെ നൃത്തരൂപങ്ങളുടെ ആധുനികതയെന്നോ ഉത്തരാധുനികതയെന്നോ നമ്മുക്ക് വിശേഷിപ്പിക്കാം. ഒരു കാലത്ത് കവിതയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാ‍ടോ സച്ചിദാനന്ദനോ കൊണ്ടുവന്നതുപോലെ ഒരു അശാസ്‌ത്രീയതയുടെ സൌന്ദര്യമാണ് സിനിമാറ്റിക് ഡാന്‍സ്. വൃത്തവും ഛന്ദസുമില്ലാതെ കവിതകള്‍ രചിക്കപ്പെട്ടപ്പോള്‍ അന്നത്തെ മൌലികവാദികള്‍ അതിനെ നഖശിഖാന്തം എതിര്‍ക്കുകയും ഇതാ ഭൂമിയില്‍ സര്‍വ്വതും തകര്‍ന്നടിയാന്‍ പോകുന്നു എന്ന് വിലപിക്കുകയും ചെയ്‌തു. എന്നാല്‍ പുത്തന്‍ സൌന്ദര്യനിര്‍മ്മാണത്തിലൂടെ അവര്‍ കവിതയെ ജനപക്ഷത്ത് ആക്കിത്തീര്‍ക്കുകയാണ് ചെയ്‌തത്. അതുപോലെ നിയതമായ ചുവടുവയ്പ്പുകളും ശാസ്‌ത്രീയ വിധികളുമുള്ള നൃത്തരൂപങ്ങളുടെ പാരമ്പര്യചട്ടങ്ങളില്‍ നിന്നുള്ള വിട്ടുപോരലാണ് സിനിമാറ്റിക് ഡാന്‍സിന്റെ ഉത്തരാധുനികത! അതിന്റെ ചുവടുകള്‍ സ്വയം തീര്‍ക്കപ്പെടുന്നവയാണ്. പാരമ്പര്യവാദികള്‍ക്ക് അളന്നു തിട്ടപ്പെടുത്താവുന്നവയല്ല അതിന്റെ ചലനങ്ങള്‍. നര്‍ത്തകന്റെ ഭാവനയില്‍ വിരിയുന്ന ഏതു ചുവടുവയ്പ്പുകളും അവിടെ സ്വയം സൌന്ദര്യമായിത്തീരുകയാണ് ചെയ്യുന്നത്. അത് സ്വഭാവികമായും ജനങ്ങളെ തങ്ങളുടെ പക്ഷത്താക്കുന്നു. പാരമ്പര്യ നൃത്തശാസ്‌ത്ര വിധികളുടെ തടവില്‍ കഴിയുന്നവര്‍ എത്രയൊക്കെ എതിര്‍ത്താലും അത് സ്വയം അതിന്റെ ആസ്വാദകരെ കണ്ടെത്തുക തന്നെ ചെയ്യും. കാരണം അതിന്‌ വൈവിധ്യമുണ്ട്, ആവിഷ്കാരത്തിന്റെ വിശാലമായ സ്വാതന്ത്ര്യമുണ്ട്. ചട്ടക്കൂട്ടില്‍ നിന്നുള്ള വിടുതലുണ്ട്, സ്വയം പ്രകാശനത്തിനുള്ള അവകാശവുമുണ്ട്. ഗുരുമുഖത്തു നിന്നും കണ്ടുപഠിച്ച ചുവടുകളല്ല ഒരു സിനിമാറ്റ്ക് നര്‍ത്തകന്‍ തന്റെ കാഴ്ചക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഏതൊരാളുടെയും ചുവടുവയ്പ്പുകള്‍ മറ്റൊരാള്‍ക്ക് അനുകരിക്കാനുള്ള നിര്‍ബന്ധം സിനിമാറ്റിക് ഡാന്‍സിനില്ല, ആരുടെയും കണ്ടുപിടുത്തങ്ങളെ അത് ശാസ്‌ത്രമെന്ന പേരില്‍ അനന്തകാലത്തേക്കും അനുകരിക്കാന്‍ നിഷ്കര്‍ഷിക്കുന്നില്ല. താളബോധമുള്ള നൃത്തബോധമുള്ള ഓരോ മനസ്സിലും രൂപപ്പെടുന്ന ചുവടുകള്‍ സ്വയം പ്രകാശിപ്പിക്കുകയും അത് പുത്തന്‍ സൌന്ദര്യ നിര്‍മ്മിതിയ്ക്ക് കാരണമാവുകയും ചെയ്യുന്നു. എന്തെല്ലാം പോരായ്മ പറഞ്ഞാലും അനന്താമായ ആ സ്വാതന്ത്ര്യത്തിന്റെ അവകാശമാണ് എന്നെ സിനിമാറ്റിക് ഡാന്‍സിന്റെ പക്ഷക്കാരനാക്കുന്നത്.