Sunday, December 17, 2006

സുരേഷ്‌ഗോപിയ്‌ക്കുണ്ട്‌ അഞ്ചുമക്കള്‍!!

സുരേഷ്‌ ഗോപി ഇവിടെ ഒരു പ്രതീകം മാത്രമാണ്‌. പക്ഷേ ഇവിടെ സുരേഷ്‌ ഗോപിയെത്തന്നെ ഈ വിഷയത്തിന്‌ തിരഞ്ഞെടുത്തതിന്‌ കാരണം ,അദ്ദേഹം ഇതര സിനിമാനടന്മാരില്‍ നിന്നും വ്യത്യസ്‌തനായി സാമൂഹിക പ്രശ്‌നങ്ങളില്‍ നേരിട്ട്‌ ഇടപെടുവാന്‍ താത്‌പര്യം കാണിക്കുന്നവനും രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കൊള്ളാമെന്ന് അതിയായ മോഹമുള്ളവനും ആയതുകൊണ്ടു കൂടിയാണ്‌.
കേരളം അതിന്റെ അന്‍പതാം രൂപീകരണവര്‍ഷം ആഘോഷിക്കുന്ന അല്ലെങ്കില്‍ ആഘോഷിച്ചുകഴിഞ്ഞ ഈ വേളയില്‍ നാം കേരളത്തിന്റെ വളര്‍ച്ചയും വിളര്‍ച്ചയും പലതലങ്ങളില്‍ നിന്ന് ചര്‍ച്ച ചെയ്യുകയുണ്ടായല്ലോ. എന്നാല്‍ ആ ചര്‍ച്ചകളില്‍ ഒന്നും മനഃപൂര്‍വ്വമായോ അല്ലാതെയോ നാം ആരും ശ്രദ്ധിക്കതെപോയ ഒരു വിഷയമാണ്‌, കുടുംബാസൂത്രണവിഷയത്തില്‍ നമുക്കുള്ള പിന്നോട്ടു പോക്ക്‌!!.
കേരളം രൂപംകൊള്ളുന്ന കാലത്തെ തലമുറ ഒരു ആദര്‍ശം പോലെ കൊണ്ടാടിയ ഒരു വിഷയമായിരുന്നു കുടുംബാസൂത്രണം. അന്ന് സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തിയ 'നാം രണ്ട്‌ നമുക്കു രണ്ട്‌' എന്ന കാമ്പയിന്‍ കേരളത്തിലെ വിദ്യാഭ്യാസമുള്ള എല്ലാ ജനങ്ങള്‍ക്കും ഒരാവേശമായിരുന്നു. പിന്നീട്‌ അത്‌ കൂറേക്കൂടി പരിഷ്കരിച്ച്‌ 'നാം ഒന്ന് നമുക്കൊന്ന്' എന്നായി മാറി. അപ്പോഴും കേരളത്തിലെ ജനങ്ങള്‍ അതിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. അതിന്റെ ഫലമാണ്‌ ഇന്നത്തെ കേരളത്തിന്റെ കുറഞ്ഞ ജനസംഖ്യാവര്‍ദ്ധനവ്‌.
പക്ഷേ ഇടയ്ക്ക്‌ എവിടെവച്ചോ മറ്റു പലതും എന്നപോലെ നാം ഇതും വഴിയിലെവിടെയോ ഉപേക്ഷിച്ചപോലെ. സത്യം ആദ്യം ഉപേക്ഷിച്ചത്‌ സര്‍ക്കാര്‍ തന്നെയാണ്‌. അല്ലെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍. (അവര്‍ക്കത്‌ പല ന്യൂനപക്ഷതാത്‌പര്യങ്ങളും സംരക്ഷിക്കുക എന്നൊരു സ്ഥാപിത താത്‌പര്യത്തിന്റെ ഭാഗമായിരുന്നു എന്നു കാണാം) അതിന്റെ പിന്നാലെ ഓരോ ജനവിഭാഗങ്ങളായി അത്‌ ഉപേക്ഷിക്കുന്ന കാഴ്ചയാണ്‌ നാം സൂക്ഷ്മമായി വീക്ഷിച്ചാല്‍ കാണാനാവുന്നത്‌. ഇന്ന് ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌സ്റ്റാന്റിലെ പഴഞ്ചന്‍ ബോര്‍ഡില്‍ മാത്രമാവും അങ്ങനെയൊരു ആഹ്വാനമുള്ളത്‌.
പുതിയ തലമുറയിലെ ദമ്പതികളില്‍ രണ്ടലധികം കുട്ടികള്‍ എന്നത്‌ സര്‍വ്വസാധാരണമായി വരുകയാണ്‌. പ്രത്യേകിച്ചും പ്രവാസികളുടെ ഇടയില്‍. അതിനവര്‍ നിരത്തുന്ന കാരണങ്ങള്‍ പലതാണ്‌. 1. പണ്ടത്തെ പട്ടിണി കാരണമാണ്‌ ജനങ്ങള്‍ രണ്ടു കുട്ടികളിലേക്ക്‌ തിരിഞ്ഞത്‌ എന്ന് അവരില്‍ ഒരു കൂട്ടര്‍ വിശ്വസിക്കുന്നു( ഇന്ത്യയിലെ ജനസംഖ്യാവര്‍ദ്ധനവ്‌ ഒന്നും അവര്‍ക്ക്‌ ബാധകമല്ല) ഇന്ന് പട്ടിണിയൊക്കെ ഒഴിഞ്ഞപ്പോള്‍ കുട്ടികള്‍ കൂടുതലാവാം എന്ന് അവര്‍ വിചാരിക്കുന്നു. 2. അണു കുടുംബത്തിലുള്ള വിശ്വാസത്തകര്‍ച്ച ( പക്ഷേ പുതിയ വലിയ 'ഫാമിലി'യും പ്രായമായ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഒഴിവാക്കി വലിയ അണുക്കളായിത്തന്നെയാണ്‌ ജീവിക്കുന്നത്‌ എന്ന് കാണാം) 3. അബദ്ധത്തില്‍ സംഭവിക്കുന്നത്‌ (പിന്നതിനെ കളയാന്‍ ഗള്‍ഫിലും മറ്റും മാര്‍ഗ്ഗങ്ങളില്ലാത്തതിന്റെ അഭാവം.)
എന്നാല്‍ ഞാനിതിനെ സമൂഹത്തിലേക്ക്‌ മതത്തിന്റെ മടങ്ങിവരവിന്റെ ഭാഗമായാണ്‌ കാണുന്നത്‌. മിക്ക മുസ്ലീം തീക്ഷ്‌ണവാദികളും കത്തോലിക്ക പോലുള്ള ക്രിസ്‌ത്യന്‍ സഭകളും ഗര്‍ഭഛിദ്രത്തെയും ഗര്‍ഭനിരോധന ഉപാധികളെയും അംഗീകരിക്കുന്നില്ല എന്നുമാത്രമല്ല അത്‌ ദൈവവിരുദ്ധവുമാണെന്ന് പ്രചരിപ്പിക്കുന്നു. അതിലൂടെ തങ്ങളുടെ മതവിഭാഗങ്ങള്‍ക്ക്‌ കൂടുതല്‍ സന്തതികളെ സമ്മാനിക്കാന്‍ പ്രേരിപ്പിക്കുന്നു. സമൂഹത്തെയും സാമൂഹിക വിപത്തിനെയും ഒന്നായി കാണാതെ തങ്ങളുടെ മാത്രം ഇംഗിതത്തിന്‌ അനുസരിച്ച്‌ ജീവിതം ക്രമീകരിക്കാന്‍ പ്രേരിപ്പിക്കുന്ന മത വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു മകുടോദാഹരണമാണിത്‌.
സത്യത്തില്‍ ഇന്ന് ഇന്ത്യനേരിടുന്ന വലിയ വിപത്തുകളില്‍ ഒന്നുതന്നെയാണ്‌ ജനസംഖ്യാവര്‍ദ്ധനവ്‌. മതപ്രീണനത്തിന്റെ ഭാഗമായി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ വടക്കേ ഇന്ത്യയില്‍ അത്‌ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല (അടിയന്താരാവസ്ഥകാലത്തെ പ്രവര്‍ത്തികള്‍ കൂനിന്മേല്‍ കുരു ആവുകയും ചെയ്‌തു) ഇടതുപക്ഷത്തിന്‌ ശക്‌തമായ വേരോട്ടമുണ്ടായിരുന്ന കേരളത്തില്‍ അത്‌ ശക്‌തമായി നടപ്പിലാക്കുകയും ജനങ്ങള്‍ അതിനെ ഒരു കരുത്തായി അംഗീകരിക്കുകയും ചെയ്‌തിരുന്നു. മറ്റുപലതും പോലെ ഇതും കേരളത്തില്‍ നിന്ന് ഒഴിഞ്ഞുപോകുന്നത്‌ ഇടതുപക്ഷത്തിന്റെ അപചയത്തിന്റെ ഭാഗമായി വേണം കാണാന്‍. അവരുടെ വോട്ടുബാങ്ക്‌ ലക്ഷ്യം വച്ചുള്ള പല 'അയവു' നയങ്ങളും കേരളത്തിലെ പല സാമൂഹിക പരിഷ്‌കരണങ്ങളെയും പിന്നോട്ടടിച്ചിട്ടുണ്ട്‌. അതില്‍ ഏറ്റവും ഒടുവിലിതാ കുടുംബാസൂത്രണവും..! സമുഹത്തില്‍ ഒരു മാതൃകാപുരുഷനാവാന്‍ യത്‌നിക്കുന്ന സുരേഷ്‌ ഗോപിയ്ക്ക്‌ അഞ്ചു മക്കളാണുള്ളത്‌. അതില്‍ നമുക്കാര്‍ക്കും ഒരു വൈക്ലബ്യവും തോന്നുന്നില്ല എന്നിടത്താണ്‌ നാം പിന്നോട്ടുപോയ പോക്ക്‌ മനസ്സിലാവുന്നത്‌. നിങ്ങള്‍ക്കെത്ര മക്കള്‍ വേണെമെന്നാണാഗ്രഹം..?!!

Monday, November 20, 2006

ഒരേയൊരു കൊച്ചുബാവ.

സാഹിത്യസ്‌നേഹികളായ ഗള്‍ഫുകാരെ സംബന്ധിച്ചിടത്തോളം നവംബര്‍ തീരാനഷ്ടത്തിന്റെയും സങ്കടത്തിന്റെയും വ്യര്‍ത്ഥമാസമാണ്‌. മലയാളത്തെയും മലയാള ചെറുകഥയെയും സ്നേഹിക്കുന്ന ആര്‍ക്കും പ്രിയങ്കരനായിരുന്ന കൊച്ചുബാവ നമ്മെ വിട്ടുപോയത്‌ ഇതുപോലെ ഒരു നവംബറിന്റെ ഒടുവിലാണ്‌. കൃത്യമായി പറഞ്ഞാല്‍ 1999 നവംബര്‍ 25ന്‌. കല്‌പിച്ചുകിട്ടിയ ഇത്തിരി സമയത്തിനുള്ളില്‍ ഈ മരുഭൂമിയിലെ തിരക്കുകള്‍ക്കിടയിലിരുന്ന് അദ്ദേഹം മറ്റൊരൊഴുത്തുകാരന്‍ തന്റെ ഒരു പൂര്‍ണ്ണജീവിതത്തിനിടയില്‍ എഴുതുന്നതില്‍ അധികം എഴുതി. നാലുനോവലുകളും നിരവധി കഥാസമാഹാരങ്ങളും ഒരു വിവര്‍ത്തനവും ഒരു തിരക്കഥയും അടക്കം 23 കൃതികള്‍. കാല്‍ നൂറ്റാണ്ടുകാലത്തെ സജീവമായ സാഹിത്യ ഇടപെടലുകള്‍ക്കിടയിലെ ഒട്ടും ചെറുതല്ലാത്ത ശേഖരം. കൊച്ചുബാവയുടെ കഥകളിലധികവും കാലത്തിനു മുന്‍പേ നടക്കുന്നവയായിരുന്നു. വൃദ്ധസദനം പോലെയുള്ള നെറികെട്ട സാമൂഹികസാഹചര്യം കേരളത്തില്‍ ഉരുത്തിരിഞ്ഞുവരുന്നതേയുള്ളൂ. എന്നാല്‍ അതിന്റെ വരവ്‌ ഒരു പതിറ്റാണ്ടു മുന്‍പേ തന്റെ വാക്കുകളില്‍ കോറിയിട്ട പ്രവാചകനായിരുന്നു കൊച്ചുബാവ. നമ്മുടെ കാലത്തിന്റെ ക്രൗര്യങ്ങളിലേക്കും പൊങ്ങച്ചങ്ങളിലേക്കും കറുത്തചിരിയോടെ കടന്നുവന്ന നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നവയായിരുന്നു കൊച്ചുബാവയുടെ കഥകളില്‍ മിക്കവയും. അതുകൊണ്ടുതന്നെ നാം അവയില്‍ ചിലതിനെയെങ്കിലും മുഖം ചുളിച്ചുകൊണ്ടാണ്‌ സ്വീകരിച്ചത്‌. ജാരന്മാരും പാപികളും പ്രാര്‍ത്ഥനക്കാരും നിലവിളിക്കുന്നവരും പല്ലുകടിക്കുന്നവരും അദ്ദേഹത്തിന്റെ കഥകളിലൂടെ നമ്മിലേക്ക്‌ കയറിവന്നു. നന്മയെ ചാരിനിന്നുകൊണ്ട്‌ തിന്മയെ തൊട്ടുകാട്ടുന്ന വിസ്മയങ്ങളായിരുന്നു അദ്ദേഹത്തിന്റെ കഥക്കൂട്ട്‌. ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മായാത്തതും മലയാള കഥാലോകത്തിലെ മികച്ച കഥകളെ എണ്ണുമ്പോള്‍ ഒന്നാം നിരയില്‍ വരുന്നതുമായ ഒരുപിടി കഥകള്‍ കൊച്ചുബാവ എഴുതിയിട്ടുണ്ട്‌. ഇറച്ചി, നനഞ്ഞ ശിരോവസ്‌ത്രങ്ങള്‍, കൊക്കരിണി, വൃദ്ധമാതാവ്‌, പ്രാര്‍ത്ഥനകളോടെ നില്‌ക്കുന്നു അങ്ങനെ ഒരുപിടി കഥകള്‍. ഓരോ കഥയ്ക്കുമുണ്ടായിരുന്നു എടുത്തു പറയാവുന്ന ഓരോ മേന്മകള്‍, ദൗത്യങ്ങള്‍, നിറവേറലുകള്‍.
മരണത്തിന്റെ കറുത്ത തിരശ്ശീലയ്ക്ക്‌ ഒരിക്കലും മൂടിക്കളയാനാവാത്ത കഥകളുടെ ലോകത്ത്‌ അനിഷേധ്യമായ ഒരു സ്ഥാനവും കൊതിതീരാത്ത വായനകളും പുനര്‍ജന്മവും കൊച്ചുബാവയ്ക്കുണ്ട്‌ എന്നതില്‍ തര്‍ക്കമില്ല.
നന്മയുടെയും സ്നേഹത്തിന്റെയും കരച്ചിലിന്റെയും കഥ പറച്ചിലിലൂടെ നമ്മുടെ ഉള്ളില്‍ മായാത്ത ഇടം നേടിയ ആ എഴുത്തുകാരന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ മലയാള കഥലോകത്തിനൊപ്പം ഈയുള്ളവനും നമിക്കുന്നു..!

Sunday, November 05, 2006

നിങ്ങള്‍ കണ്ടുവോ ആ ഏകാധിപതിയുടെ വീഴ്‌ച..?

കണ്ടിരിക്കും. അറിഞ്ഞിരിക്കും. എന്നാല്‍ ചിലര്‍ അത്ര ശ്രദ്ധിച്ചിരിക്കില്ല. പ്രധാനമന്ത്രി വന്നപ്പോള്‍ നടന്ന പുകിലൊക്കെ അറിഞ്ഞല്ലോ. അതിനിടെയാണ്‌ ഇതു സംഭവിച്ചത്‌. ടി വിദ്വാന്‍ കേരളപ്പിറവിയുടെ അന്‍പതാം വാര്‍ഷികാഘോഷത്തിനു വന്നതായിരുന്നു. പക്ഷേ പതിവുപോലെ അല്‌പം വൈകിപ്പോയി എത്തിച്ചേരാന്‍. എല്ലയിടത്തുമെന്നപോലെ താന്‍ വരാതെ പരിപാടികളൊന്നും തുടങ്ങില്ലെന്നു വിചാരിച്ചു കാണും. എത്തിയപ്പോഴല്ലേ അറിയുന്നത്‌. പരിപാടി തുടങ്ങിക്കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ ആ അനിവര്യമായ വീഴ്‌ച സംഭവിക്കുന്നത്‌. പറഞ്ഞുവരുന്നത്‌ ആരെപ്പറ്റിയാണെന്ന് നിങ്ങള്‍ക്ക്‌ മനസ്സിലായിക്കാണുമല്ലോ. അതേ സാക്ഷാല്‍ കെ. കരുണാകരന്‍ എന്ന രാഷ്ട്രീയ ഭീഷ്‌മാചാര്യനെക്കുറിച്ചു തന്നെ. പരിപാടി നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തേക്ക്‌ ടി ആചാര്യനെ കടത്തിവിട്ടില്ല എന്നു മാത്രമല്ല, നിഷ്‌കരുണം ഗേറ്റ്‌ വലിച്ചടച്ചു കളയുകയും ചെയ്‌തു. അതുചെയ്‌ത പോലീസുകാരന്‍ അപ്പോള്‍ ഓര്‍ത്തിരിക്കില്ല, താന്‍ ഒരു ചരിത്രസംഭവത്തിനാണ്‌ മുഹൂര്‍ത്തം കുറിക്കുന്നതെന്ന്!!
കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും ഒരു പോലീസുകാരനും ചെയ്യാന്‍ അറയ്‌ക്കുന്ന ഒരു കാര്യമാണ്‌ ആ പോലീസുകാരന്‍ അന്നേരം നിര്‍വ്വഹിച്ചത്‌. കാരണം കേരളത്തിലെ ഏതൊരു പോലീസിനും എക്കാലത്തും കരുണാകരനെ ഭയമായിരുന്നു എന്നതാണ്‌ സത്യം. ഭരിക്കുന്നത്‌ ഏതു മുന്നണി ആയിരുന്നാലും അതായിരുന്നു സ്ഥിതി. സ്വന്തം മുന്നണി ഭരിക്കുന്ന ഏതുകാലത്തും കരുണാകരന്‌ പോലീസില്‍ മറ്റാര്‍ക്കുമില്ലാത്തത്ര ആജ്ഞാശക്‌തിയുണ്ടായിരുന്നു. അത്‌ ലംഘിക്കുന്നവന്റെ സ്ഥിതി കേരളത്തിലെ ഏതൊരു പോലീസിനും അറിയാം. ഇനി അഥവാ ഇടതു മുന്നണിയാണ്‌ ഭരിക്കുന്നതെങ്കിലും ഒരു പോലീസുകാരനും കരുണാകരനെതിരെ ചൂണ്ടുവിരല്‍ പൊക്കാന്‍ ധൈര്യപ്പെടില്ലായിരുന്നു. നാളെ ഒരിക്കല്‍ ഇയാള്‍ ഭരണത്തിലെത്തും എന്ന ഭീതിയായിരുന്നു അതിനു കാരണം. അങ്ങനെയെങ്കില്‍ കരുണാകരന്‍ ആദ്യം 'പൊക്കുന്നത്‌' ആ ചൂണ്ടുവിരല്‍ പൊക്കിയവനെയാവും. അതുതന്നെയാണ്‌ കഴിഞ്ഞ 30 വര്‍ഷക്കാലം കരുണാകരനു കിട്ടിയ അപ്രമാദിത്യസ്ഥാനത്തിനു കാരണവും. അക്കാലത്തിനിടെയില്‍ ഒരിക്കലും കരുണാകരന്‍ എവിടെയും തിരസ്‌കരിക്കപ്പെട്ടിട്ടില്ല. പ്രത്യേകിച്ച്‌ പോലിസിനാല്‍.
ഇന്നൊരാള്‍ അതിനു മുതിര്‍ന്നിരിക്കുന്നു. ആ രാഷ്‌ട്രീയ കുലപതിയ്ക്കുമുന്നില്‍ വാതില്‍ നിഷ്‌കരുണം കൊട്ടിയടച്ചിരിക്കുന്നു. 'നീ ആരാണ്‌ നിന്നെ ഞാന്‍ അറിയുന്നില്ല' എന്നു പറഞ്ഞിരിക്കുന്നു.
തികഞ്ഞ ആത്മവിശ്വാസത്തിലാവും അന്നേരം അയാളത്‌ ചെയ്‌തിരിക്കുക. ഒരു സാധാരണ കേരളീയന്റെ സര്‍വ്വ ആത്മാഭിമാനത്തോടെയും. ഇനി ഒരിക്കലും തങ്ങളുടെ മേല്‍ അധികാരത്തിന്റെ ചിറകുവിരിക്കാന്‍ ഈ വൃദ്ധനുണ്ടാവില്ല എന്ന ഉത്തമ ബോധ്യമായിരിക്കണം അയാളെക്കൊണ്ട്‌ അത്‌ ചെയ്യിച്ചത്‌. ഒരു ജനത അതിന്റെ വെറുക്കപ്പെട്ട നേതാവിനുകൊടുക്കാവുന്ന ഏറ്റവും വലിയ തിരസ്‌കാരമാണത്‌. താന്‍ ഏറ്റവും അധികം അടക്കിഭരിച്ച പോലീസിനാല്‍ തന്നെയാണ്‌ ആ തിരസ്‌കാരമുണ്ടായത്‌ എന്നത്‌ ആ പടിയടയ്ക്കലിന്‌ വല്ലാതെ മൂര്‍ച്ചകൂട്ടുന്നുണ്ട്‌.
എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്‌ ഒരു പതനം. പരിഹാസ്യജന്യമായ ഒരു പതനം!!

Sunday, October 29, 2006

പ്രവാസിയേ നിന്റെ പണം ഒഴുകുന്നതാര്‍ക്കുവേണ്ടി..?

ആദ്യം ഒരു ചെറിയ കണക്കു പറയാം. പത്തനംതിട്ട ജില്ലയിലെ കുളനട എന്ന എന്റെ സ്വന്തം ഗ്രാമത്തില്‍ നിന്നുള്ളതാണ്‌. ഈ ഗ്രാമത്തിലെ 60% നിവാസികളും 55 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്‌. ഇരുപത്തഞ്ചില്‍ ഒരു വീട്‌ എന്ന കണക്കില്‍ ഏകദേശം 200 ഓളം വീടുകള്‍ ആള്‍പ്പാര്‍പ്പില്ലാതെ പൂട്ടിക്കിടക്കുന്നു. 39% കൃഷിയിടങ്ങളും ഉപയോഗ്യശൂന്യമായി കിടക്കുന്നു.
അവിടെനിന്നും വിദേശത്തേക്ക്‌ കുടിയേറിയിരിക്കുന്നത്‌ 2500 ആളുകളാണ്‌. അതിന്റെ ശതമാനക്കണക്കിങ്ങനെ. 39% അമേരിക്കയിലേക്ക്‌. 26.3% യു.എ.ഇ യിലേക്ക്‌. 11% ബഹ്‌റൈനില്‍. ബാക്കി രാജ്യങ്ങളിലേക്കെല്ലാം കൂടി ഏകദേശം 25%.
ഇവരെല്ലാം കൂടി ഈ ഗ്രമത്തിലേക്ക്‌ ഒരു വര്‍ഷം അയക്കുന്ന തുക 7കോടി രൂപ! മൂന്ന് പ്രമുഖ ബാങ്കുകളിലായി ഇവര്‍ നിക്ഷേപിച്ചിരിക്കുന്ന തുകയാകട്ടെ 158 കോടി രൂപ!!
ഇതില്‍നിന്നും ഗ്രാമത്തിലേക്ക്‌ ചിലവഴിക്കപ്പെടുന്ന തുക വെറും 7% മാത്രം. അതുതന്നെയാകട്ടെ കൈമാറ്റ വില്‌പന സാധ്യതയില്ലാത്ത കെട്ടിടനിര്‍മ്മാണം, തൊഴിലാളികള്‍ക്കുള്ള വേതനം എന്നിവയ്ക്കു വേണ്ടിയാണ്‌ ചെലവഴിക്കപ്പെടുന്നത്‌. കെട്ടിടനിര്‍മ്മാണം വളരെ ഊര്‍ജ്ജിതമായി നടക്കുന്നതിനാല്‍ ആ മേഖലയില്‍ നല്ല തൊഴില്‍ സാധ്യതയുണ്ടെങ്കിലും ആ അവസരങ്ങളെല്ലാം തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ പിടിച്ചെടുത്തതു കാരണം നാട്ടിലെ തൊഴിലില്ലായ്‌മ രൂക്ഷമാണ്‌!!
ഇത്‌ കുളനട എന്ന ഗ്രാമത്തിന്റെ ചിത്രം മാത്രമല്ല. ഇത്‌ കേരളത്തിലെ ഓരോ ഗ്രാമത്തിന്റെയും പരിശ്ചേതം തന്നെയാണ്‌. വിദേശത്തുള്ളവരുടെ ശതമാനക്കണക്കില്‍ ചെറിയ ഏറ്റക്കുറച്ചില്‍ വന്നേക്കാം എന്നു മാത്രം.
ഇക്കണക്കില്‍ ഇനി പറയാന്‍ പോകുന്നതാണ്‌ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന വസ്‌തുത. കുളനട ഗ്രാമപഞ്ചായത്തിന്റെ ഒരു വര്‍ഷത്തെ ബജറ്റ്‌ തുക വെറും 7 ലക്ഷം രൂപ മാത്രമാണ്‌. എന്നാല്‍ കുളനടയില്‍ ഒരു ക്രിസ്‌തീയ ദേവാലയത്തിന്റെ മാത്രം ബജറ്റ്‌ 5 ലക്ഷം രൂപ. അങ്ങനെ ആറും ദേവാലയങ്ങളും മൂന്നോളം പെന്തിക്കോസ്‌തു ആരാധനാലയങ്ങളും ഈ ഗ്രാമത്തിലുണ്ട്‌. അവയ്ക്കെല്ലാം കൂടിയുള്ള ബജറ്റ്‌ കണക്കുകൂട്ടിയാല്‍ അത്‌ അന്‍പത്‌ ലക്ഷത്തോളം വരും!! കഴിഞ്ഞ വര്‍ഷം കുളനടയില്‍ ഒരു ക്രിസ്‌തീയ ദേവാലയം പണികഴിപ്പിച്ചത്‌ ഒന്നരക്കോടി രൂപ മുതല്‍ മുടക്കിയാണ്‌. (ഹൈന്ദവക്ഷേത്രങ്ങളുടെയും ഏക മുസ്ലീം പള്ളിയുടെയും ബജറ്റ്‌ കണക്ക്‌ ലഭ്യമല്ല. എന്തായാലും തീരെ മോശമാകാന്‍ വഴിയില്ല. കേട്ട്‌ നാം അമ്പരന്നില്ലങ്കിലേ അദ്ഭുതപ്പെടേണ്ടിവരൂ)
ഇനിയാണ്‌ എന്റെ പ്രസക്‌തമായ ചോദ്യത്തിലേക്ക്‌ ഞാന്‍ വരുന്നത്‌. നിവാസികളില്‍ അധികവും പെന്‍ഷന്‍ പറ്റിയവര്‍/ പ്രായമായവര്‍, കൃഷിയിടങ്ങള്‍ തരിശുകിടക്കുന്നു, വ്യവസായങ്ങള്‍ ഇല്ല. തൊഴിലില്ലായ്മ രൂക്ഷം. പിന്നെങ്ങനെ ഈ മതസ്ഥാപനങ്ങള്‍ക്ക്‌ ഇത്രയും അധികം പണം ക്രയവിക്രയം നടത്താന്‍ സാധിക്കുന്നു..? എടോ തിരുമണ്ടന്‍ പ്രവാസി, അത്‌ എന്റെയും നിന്റെയും വിയര്‍പ്പിന്റെ വിലയാണ്‌. അറേബ്യയിലെ കൊടുംചൂടിലും അമേരിക്കയിലെ അതിശൈത്യത്തിലും ബന്ദില്ലാതെ ഹര്‍ത്താലില്ലാതെ സമരങ്ങള്‍ ചെയ്യാതെ രാപകല്‍ മെടച്ചുണ്ടാക്കുന്ന തുക.
കേരളത്തിലെ ഏതു ഗ്രാമത്തിലും എന്തു പിരിവു നടന്നാലും ആദ്യ രസീതുകുറ്റി അയയ്ക്കുക ഗള്‍ഫിലേക്ക്‌ ആയിരിക്കും. അക്കാര്യത്തില്‍ യൂറോപ്പിലെയും അമേരിക്കയിലേയും പ്രവാസികള്‍ ഭാഗ്യവാന്മാരാണ്‌. നാട്ടില്‍ വരുമ്പോള്‍ നക്കാപ്പിച്ച ഡോളര്‍ സംഭാവനകൊടുത്ത്‌ ഒഴിയുന്നതല്ലാതെ മറ്റു പിരിവുകളൊന്നും അവര്‍ക്ക്‌ ബാധകമല്ലല്ലോ. നാട്ടില്‍ ഓണാഘോഷം നടത്തിയാലും, മീനഭരണി നടത്തിയാലും വെടിക്കെട്ടു നടത്തിയാലും പള്ളി പണിഞ്ഞാലും ചന്ദനക്കുടം നടത്തിയാലും നടു ഒടിയുന്നത്‌ പാവം ഗള്‍ഫ്‌ പ്രവാസികളുടേത്‌. അതൊന്നും പോരാഞ്ഞിട്ടാണ്‌ വണ്ടി കയറിവരുന്ന പിരിവുകള്‍. അതില്‍ രാഷ്ട്രീയക്കാരും സാമൂഹിക സേവകരും മതമേലാളന്മാരും എല്ലാം പെടും. ആര്‍ക്കെന്താവശ്യം വന്നാലും ഓടിച്ചെന്ന് പിഴിയാന്‍ ഒരു കറവപ്പശു ഇവിടെയുണ്ടല്ലോ. അടുത്തിടെ തന്നെ ബഹ്‌റൈനില്‍ നടന്ന രണ്ടു പിരിവുകളെപ്പറ്റി പറയം. രണ്ടും നാട്ടില്‍ മതമേലാളന്മാര്‍ക്ക്‌ വസിക്കാന്‍ മണിമാളികകള്‍ കെട്ടിപ്പൊക്കാനായിരുന്നു. ഒന്നിന്‌ 45 ലക്ഷം രൂപയും അടുത്തതിന്‌ 22 ലക്ഷം രൂപയുമാണ്‌ ഈ ചെറിയ ദ്വീപില്‍ നിന്ന് പിഴിഞ്ഞുകൊണ്ടുപോയത്‌. ഇതൊക്കെ അത്ര ചെറിയ തുകയാണോ..? അങ്ങനെ ഏതെല്ലാം ദേശത്ത്‌ ഏതെല്ലാം മതസ്ഥരുടെ പിരിവുകള്‍ നടന്നുകൊണ്ടിരിക്കുന്നു. നാടു പുരോഗമിക്കുന്നതിലല്ല, ഒരു വ്യവസായസ്ഥാപനം വരുന്നതിലല്ല, കൃഷി പ്രോത്സാഹിപ്പിക്കുന്നതിലല്ല, സാഹിത്യവും സംസ്‌കാരവും വളര്‍ത്തുന്നതിലല്ല ഇന്നത്തെ പ്രവാസി അഭിമാനിക്കുന്നത്‌. സ്വന്തം നാട്ടില്‍ സ്വന്തം മതത്തിന്റെ സ്വന്തം ജാതിയുടെ ഒരു കൂറ്റന്‍ മാളിക ഉയരുന്നതിലാണ്‌ അവന്റെ അഭിമാനമത്രയും കെട്ടിപ്പൊക്കുന്നത്‌.
ഇങ്ങനെ വല്ലതും ചോദിച്ചാല്‍ ഉടന്‍ പ്രവാസിയില്‍ നിന്നും വരുന്ന ഒരു മറുപടിയുണ്ട്‌. ദൈവത്തിന്‌ കൊടുക്കുന്നതല്ലേ. അതിന്‌ കണക്കു പറയാമോ..?
നിന്റെ വിശ്വാസ്യം നിന്നെ രക്ഷിക്കട്ടെ.
ഇതൊന്നും പിഴിയുന്നതല്ലല്ലോ മനസ്സോടെ കൊടുക്കുന്നതല്ലേ..?
അതില്‍ ഞാന്‍ വിയോജിക്കും. കാരണം ഇപ്പോള്‍ ഇവിടെ വീടുവീടാന്തരം കയറി പിഴിയുക തന്നെയാണ്‌. ദൈവത്തിന്റെ പേരു പറഞ്ഞ്‌.
സത്യം പറയട്ടെ, പാവപ്പെട്ട പ്രവാസി നീ ഈ വിശ്വാസത്തിന്റെ പേരില്‍ ഒഴുക്കിക്കൊടുക്കുന്ന പണം കൊണ്ടാണ്‌ നാട്ടിലെ മതമേലാളന്മാര്‍ ആരെയും കൂസാത്ത ധാര്‍ഷ്‌ടികളായി മാറുന്നതെന്ന്, മതതീവ്രവാദം കളിക്കുന്നതെന്ന് (മതതീവ്രവാദം പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി ഒഴുകുന്നതില്‍ നല്ലൊരു ശതമാനം തുകയും പ്രവാസികള്‍ അവിഹിതമാര്‍ഗ്ഗത്തിലൂടെ സമ്പാദിച്ചതാണ്‌ എന്നത്‌ ഒരു സത്യം) , മതദ്വേഷം പടര്‍ത്തുന്നതെന്ന്, സ്വാശ്രയം പണിത്‌ പണക്കാരന്റെ മക്കളെ ഇഞ്ചിനിയറന്മാരും ഡോക്‌ടറുന്മാരും ആക്കുന്നതെന്ന്, നിങ്ങള്‍ അറിയുന്നില്ലേ..?
ഇനി നിന്റെ ഒരാവശ്യവുമായി നീ വരെ ഒന്നു സമീപിച്ചു നോക്കു. അപ്പോഴറിയാം വിവരം. നിന്റെ കുട്ടിയ്ക്ക്‌ ഒരഡ്‌മിഷന്‍ വേണമെങ്കില്‍ നീ എത്ര ക്യാപിറ്റേഷന്‍ കൊടുക്കേണ്ടി വരും..? നിന്റെ മകളുടെ വിവാഹം നടത്തുന്നതിന്‌ പള്ളിക്കെത്ര സംഭാവന കൊടുക്കേണ്ടി വരും..? നിന്റെ ഒരു ആത്മീയാവശ്യതിന്‌ പുരോഹിതനെ സമീപിച്ചാന്‍ കൊടുക്കേണ്ട കൈ മടക്ക്‌ എത്ര..?
അമേരിക്കയിലെയും യൂറോപ്പിലെയും പ്രവാസികള്‍ ഭാഗ്യവാന്മാര്‍ അവര്‍ക്ക്‌ തങ്ങളുടെ ശിഷ്ടകാലം അവിടെ സുഖമായി കഴിയാം. എന്നാല്‍ എന്റെ ഗള്‍ഫുകാരാ പ്രവാസം മതിയാക്കി നീ മടങ്ങിച്ചെല്ലുമ്പോള്‍ നിന്റെ ഈ സംഭാവനകൊണ്ട്‌ വളര്‍ത്തിയ മതസ്ഥാപനങ്ങള്‍ അവിടെ നിന്റെ പുനരധിവാസത്തിനായി എന്തു കുന്തമാണ്‌ ഒരുക്കി വച്ചിരിക്കുന്നത്‌..? അതിന്റെ പടി ചവുട്ടാന്‍ അവര്‍ നിന്നെ അനുവദിക്കുമോ..? അപ്പോഴും ഒന്നും സമ്പാദിക്കാതെ തിരികെച്ചെന്ന ധൂര്‍ത്തന്‍ എന്നല്ലേ വീട്ടുകാരും നാട്ടുകാരും മതവും നിന്നെ പഴിക്കുക..?!!
കണ്ണില്‍കൊള്ളുന്ന ചോദ്യങ്ങള്‍ക്ക്‌ നേരെനില്‌ക്കാന്‍ കെല്‌പുള്ളവര്‍ വരട്ടെ എനിക്കൊരുത്തരവുമായി...

Saturday, October 21, 2006

ശ്രീവിദ്യയും 'ഭാവന'യ്‌ക്ക്‌ പഠിക്കുന്ന പെണ്‍കുട്ടികളും.

അന്തരിച്ച നടി ശ്രീവിദ്യയുടെയും ചെറുപ്പക്കാരുടെ സ്വപ്‌ന നായിക ഭാവനയുടെയും അഭിനയ രീതികളെ വിലയിരുത്തുന്ന ഒരു ലേഖനമല്ല ഇത്‌. പക്ഷേ ഇവര്‍ രണ്ടുപേരും മലയാളികളുടെ സൗന്ദര്യസങ്കല്‍പത്തില്‍ എങ്ങനെയുള്ള സ്വാധീനമാണ്‌ ചെലുത്തിയിരുന്നത്‌ എന്നൊരന്വേഷണമാണ്‌ ഇവിടെ നടത്തുന്നത്‌. ശ്രീവിദ്യയുടെ മൃതശരീരം അവസാനമായി ഒരുനോക്കു കാണാന്‍ ഇടിച്ചുകയറിയ ജനക്കൂട്ടത്തെക്കണ്ടപ്പോഴാണ്‌ ഇങ്ങനെയൊരു വിചാരമുണ്ടായത്‌. നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല, അവിടെ വന്നവരില്‍ 99.9 ശതമാനവും സ്‌ത്രീകള്‍ ആയിരുന്നു. സത്യത്തില്‍ ഒരു പെണ്‍നടി അന്തരിക്കുമ്പോള്‍ അവിടെ വരേണ്ടത്‌ സ്വഭാവികമായും അവരുടെ ആണ്‍ ആരാധകരാണ്‌. അതായത്‌ ശ്രീവിദ്യയ്ക്ക്‌ നമ്മള്‍ വിചാരിച്ചിരുന്നതിനു വിപരീതമായി ആണാരാധകരെക്കാള്‍ പെണ്ണാരാധകരായിരുന്നു കൂടുതല്‍ എന്നുതെളിയുന്നു. ചെറുപ്പക്കാരൊന്നും ആ വഴിക്ക്‌ തിരിഞ്ഞു നോക്കിയതുകൂടിയില്ല എന്നതില്‍ നിന്നും അവര്‍ക്കിടയിലെ ശ്രീവിദ്യയുടെ അസ്വീകാര്യത തെളിയുന്നു (അഭിനയത്തോടുള്ള ആരാധനയല്ല, സൗന്ദര്യത്തോടുള്ള ആരാധനയാണ്‌ ഇവിടെ പറയുന്നത്‌, പലപ്പോഴും തള്ളിക്കയറ്റം സൃഷ്ടിക്കുന്നത്‌ ഈ ആരാധന മാത്രമാണ്‌)
ശ്രീവിദ്യയുടെ ശരീരസൗന്ദര്യം മലയാളിയുടെ തനത്‌ രൂപലാവണ്യ സങ്കല്‌പത്തിന്റെ വാര്‍പ്പ്‌ രൂപമായിരുന്നു. ഉയര്‍ന്ന നിതംബവും ഉയര്‍ന്ന മാറിടവും മാംസളമേനിയും സൗന്ദര്യത്തിന്റെ ഉത്തമരൂപമായി മലയാളി കരുതിയിരുന്നു. ഇങ്ങനെയല്ലാത്തെ സ്‌ത്രീരൂപങ്ങളെ എഴുത്തുകാരി മാധവിക്കുട്ടി ഒരിക്കലും സൗന്ദര്യവതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോഴും കേരളത്തിലെ ഒട്ടുമുക്കാലും എല്ലാ സ്‌ത്രീകളുടെയും സൗന്ദര്യസങ്കല്‌പവും ഇതുതന്നെയാണ്‌ എന്നാണ്‌ ശ്രീവിദ്യയോടുണ്ടായിരുന്ന ഈ ആരാധനയും ഒടുവിലത്തെ ഈ തള്ളിക്കയറ്റവും തെളിയിക്കുന്നത്‌. അതായത്‌ മിക്കവാറും എല്ലാ സ്‌ത്രീകളും ശ്രീവിദ്യയുടെ രൂപലാവണ്യം കിട്ടാന്‍ രഹസ്യത്തില്‍ കൊതിക്കുന്നവരാണ്‌ എന്നര്‍ത്ഥം. പിന്നെന്തുകൊണ്ട്‌ കേരളത്തിലെ പെണ്‍കുട്ടികളില്‍ നല്ലൊരു ശതമനവും ഇപ്പോള്‍ 'ഭാവന'യ്ക്ക്‌ പഠിക്കുന്നവരായി..?
ഇനി പുരുഷന്മാരിലേക്കു വരാം. പ്രത്യേകിച്ച്‌ ചെറുപ്പക്കാരിലേക്ക്‌. അവര്‍ക്ക്‌ ശ്രീവിദ്യയുടെ രൂപലാവണ്യം അത്ര പഥ്യമായിരുന്നില്ല എന്ന് ഈ മരണസമയം തെളിയിക്കുന്നു. അവരുടെ സങ്കല്‌പം തീര്‍ച്ചയായും ഭാവനയാണ്‌. നിതംബവും മാറിടവും ഒന്നുമില്ലാത്ത ഒരു കോലുരൂപം. ശരീരത്തില്‍ മാംസത്തിന്റെ ഒരു തുണ്ടു വളര്‍ച്ചപോലും പുരുഷസങ്കല്‌പം അനുവദിക്കുന്നില്ല. കുറച്ചുകാലം മുന്‍പ്‌ ഒരു വനിതാമസിക മലയാളത്തിലെ ഏറ്റവും സെക്‌സിയായ സ്‌ത്രീയെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ - ശ്രീവിദ്യയുടെ പുതുരൂപമായ മീരജാസ്‌മിനെ പിന്തള്ളി മറ്റൊരു 'ഭാവനാ'രൂപമായ നയന്‍ താരയെയാണ്‌ കേരളത്തിലെ പുരുഷന്മാര്‍ തിരഞ്ഞെടുത്തത്‌ എന്നത്‌ എന്റെ വാദം സാധൂകരിക്കുന്നുണ്ട്‌.
അതായത്‌ കേരളത്തിലെ പെണ്‍കുട്ടികള്‍ നമ്മുടെ തനത്‌ സ്‌ത്രീ സൗന്ദര്യസങ്കല്‌പത്തെ ഇപ്പോഴും ആരാധിക്കുന്നു. അങ്ങനെയാവാന്‍ രഹസ്യത്തില്‍ മോഹിക്കുന്നു. എന്നാല്‍ പുരുഷസങ്കല്‌പം വേറെ ആയതു കാരണം അവരെ തൃപ്‌തിപ്പെടുത്താന്‍ വേണ്ടി മാത്രം തങ്ങളുടെ ഇംഗിതത്തിന്‌ വിരുദ്ധമായി പട്ടിണികിടന്ന് 'ഭാവന'യാകുന്നു. പക്ഷേ ഇതു പറഞ്ഞാല്‍ നമ്മുടെ പെണ്‍കുട്ടികള്‍ സമ്മതിക്കില്ല. അവര്‍ ഭാവനയ്ക്കുവേണ്ടി അക്ഷീണം വാദിക്കും. ശ്രീവിദ്യയെയും മീരാജാസ്‌മിനെയും അവര്‍ തള്ളിക്കളയും. കാരണം തങ്ങളുടെ സ്വപ്‌നത്തെപ്പോലും മറികടന്നുകൊണ്ട്‌ പുരുഷസൗന്ദര്യസങ്കല്‌പം തങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു എന്ന് അവര്‍ അറിയുന്നതേയില്ല. എന്തിന്‌ മലയാളി പെണ്‍കുട്ടികളെപ്പറ്റി മാത്രം പറയുന്നു. ലോകത്തെവിടെയും ഉള്ള പെണ്‍കുട്ടികളുടെ സ്ഥിതി ഇതല്ലേ..? അല്ലെങ്കില്‍ പറയൂ, ഐശ്വര്യാ റായ്‌യെ ലോകസുന്ദരിയാക്കിയത്‌ ആരുടെ സങ്കല്‌പം..?!!

Monday, October 16, 2006

ഈ വൃദ്ധരെല്ലാം അത്രവേഗം മരിക്കേണ്ടവരോ..?

ചിക്കുന്‍ ഗുനിയ എന്ന രോഗം കേരളത്തില്‍ പടര്‍ന്നുപിടിച്ചത്‌ നന്നായി എന്നു വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍. രണ്ടുണ്ട്‌ കാരണങ്ങള്‍.
ഒന്ന്) കേരളീയരുടെ അലസതയ്ക്കും പരിസര ശുചിത്വമില്ലായ്‌മയ്ക്കും കിട്ടിയ കനത്ത ശിക്ഷയാണ്‌ ഈ ഗുനിയമരണങ്ങള്‍. പരിസരശുചീരണത്തെപ്പറ്റി എത്ര പറഞ്ഞാലും മനസ്സിലാവാത്ത ഒരു വര്‍ഗ്ഗമായി നാം മാറിയിട്ട്‌ കുറച്ചു നാളുകളായി.
രണ്ട്‌) കേരളീയചിന്തയുടെ മറ്റൊരു മ്ലേച്‌ഛമുഖം വെളിപ്പെടുത്താന്‍ ഈ മരണങ്ങള്‍ കാരണമായിട്ടുണ്ട്‌.
ഇതില്‍ ഒന്നാമത്തെ വിഷയത്തെപ്പറ്റി നിരവധി പോസ്‌റ്റുകള്‍ വന്നതുകാരണം അതേപ്പറ്റി ഇനി പറയുന്നില്ല. കണ്ടാല്‍പ്പഠിക്കാത്തവന്‍ കൊണ്ടാല്‍പഠിക്കും അത്രതന്നെ!
രണ്ടാമത്തെ വിഷയം കൂടുതല്‍ ഗൗരവമാര്‍ന്നതാണ്‌ എന്ന് വിചാരിക്കുന്നു. ചിക്കുന്‍ ഗുനിയയുടെ വ്യാപനം മൂലം കേരളത്തില്‍(മരണകാരണത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ അവിടെ നില്‌ക്കട്ടെ) മരണപ്പെട്ടവരില്‍ നല്ലൊരു ശതമാനവും വൃദ്ധരാണ്‌. അല്ലെങ്കില്‍ അറുപത്‌ വയസ്സുകഴിഞ്ഞവരാണ്‌. അതേ സംബന്ധിച്ച്‌ രാഷ്‌ട്രീയ നേതാക്കന്മാരില്‍ നിന്ന് ഭരണകര്‍ത്താക്കളില്‍ നിന്ന് എന്തിന്‌ പൊതു സമൂഹത്തില്‍ നിന്നു തന്നെ ഉയര്‍ന്നുവന്നിട്ടുള്ള ഉദാസീനത നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. മരിച്ചവരില്‍ അധികവും പ്രായമുള്ളവരാണ്‌ അതുകൊണ്ട്‌ സാരമില്ല എന്ന മട്ടിലായിരുന്നു ആ പ്രതികരണങ്ങള്‍ അത്രയും ഉണ്ടായത്‌. 'ഇന്നല്ലെങ്കില്‍ നാളെ ഇവനൊക്കെ അങ്ങ്‌ പോകേണ്ടവനാണ്‌. ഇന്നായത്‌ അത്രയും നന്ന്. ഇല്ലെങ്കില്‍ ഇവനൊക്കെ കിടന്ന് ഞങ്ങള്‍ക്ക്‌ ഒരു ശല്യമായിത്തീര്‍ന്നേനേം.' എന്നൊരു മനസ്സ്‌ ആ വാക്കുകള്‍ക്ക്‌ പിന്നിലിരുന്ന് സംസാരിക്കുന്നതായി തോന്നി. അതായത്‌ അറുപതു കഴിഞ്ഞവരെല്ലാം വേഗം മരിക്കേണ്ടവരാണ്‌ എന്നൊരു ചിന്ത നമ്മുടെ പൊതുസമൂഹത്തില്‍ പടര്‍ന്നുപിടിച്ചോ എന്നു ഞാന്‍ ഭീതിയോടെ സംശയിക്കുന്നു.
കേരളത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന വൃദ്ധസദനങ്ങള്‍, ശരണാലയങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവകൂടി പരിഗണിച്ചുവേണം നാം ഈ വിഷയത്തെ സമീപിക്കുവാന്‍. കേരളത്തില്‍ ഇത്രയും മരണങ്ങള്‍ നടന്നിട്ടും നമ്മുടെ മനഃസാക്ഷി കുലുങ്ങാതെ നില്‌ക്കുന്നത്‌, ഭരണകൂടം ചലിക്കാതെ നില്‌ക്കുന്നത്‌ മരിച്ചവരിലേറെയും പ്രായവയവര്‍ തന്നെ ആയിട്ടല്ലേ എന്ന് നമുക്കോരോരുത്തര്‍ക്കും സ്വയം ചോദിച്ചുനോക്കാം. അപ്പോള്‍ കിട്ടും കൃത്യമായ ഉത്തരം. ഇത്രയും കുട്ടികളായിരുന്നു ഇവിടെ മരിച്ചതെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ ഭീതിയും അങ്കലാപ്പും അരാഷ്‌ട്രീയ പൊതുസമൂഹം ഉണ്ടാക്കുമായിരുന്ന ബഹളവും.
എങ്ങനെ വന്നു വൃദ്ധരോട്‌ നമുക്കിത്ര വിദ്വേഷം..? നമ്മില്‍ അനുദിനം വ്യാപരിക്കുന്ന ഉപഭോഗസംസ്‌കാരത്തിന്റെ ഭാഗമാണോ ഇതും..? എല്ലാം ഉപയോഗിച്ചു കളയുന്നതിനൊപ്പം നാം നമ്മുടെ മാതാപിതാക്കളെയും ഉപയോഗിച്ചു കളയാന്‍ തക്കവണ്ണം പ്രാപ്‌തരായോ..? പ്രായമായവര്‍ ഒരു സമൂഹത്തിന്റെ സമ്പത്താണ്‌ അവരെ സംരക്ഷികേണ്ടത്‌ സമൂഹത്തിന്റെ തന്നെ ചുമതലയാണ്‌ എന്ന സാമൂഹികബോധവും ധാര്‍മ്മികബോധവും എങ്ങനെ നമുക്ക്‌ നഷ്‌ടമായി..?
പെന്‍ഷന്‍പറ്റി മക്കളെ ഒരു കരയ്ക്ക്‌ എത്തിച്ചു കഴിഞ്ഞാല്‍ മാതാപിതാക്കള്‍ വേഗം അടുത്ത അഗതിമന്ദിരം പിടിച്ചുകൊള്ളുക അല്ലെങ്കില്‍ നിങ്ങള്‍ മരണയോഗ്യന്‍ എന്നാണോ ഈ സൂചനകളിലൂടെ കേരളത്തിന്റെ യുവമനസ്സ്‌ മന്ത്രിക്കുന്നത്‌..? സത്യത്തില്‍ ഗുനിയ പിടിപെട്ടത്‌ ആര്‍ക്ക്‌..? വൃദ്ധരുടെ ശരീരത്തിനോ യുവത്വത്തിന്റെ മനസ്സിനോ..?!!

Thursday, October 12, 2006

ഖസാക്കിലേക്ക്‌ വീണ്ടും

കാലാന്തരങ്ങള്‍ക്കുശേഷം കൂനന്മാവില്‍ പിന്നെയും ഒരു ബസ്‌ വന്നുനിന്നു. അതില്‍ നിന്നും പതിയെ രവിയുടെ ഒരു ചടച്ചരൂപം!
രവി കണ്ടു - കാലം കൂനന്മാവിനു വലിയ മാറ്റം ഒന്നും വരുത്തിയിട്ടില്ല. കുറച്ചു കോണ്‍ക്രീറ്റു കെട്ടിടങ്ങളുടെ വളര്‍ച്ച മാത്രം!. നിരത്തിയിട്ടിരിക്കുന്ന കുറച്ച്‌ ഓട്ടോറിക്ഷകള്‍.. അവകള്‍ ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്നിടത്താണ്‌ താന്‍ പണ്ട്‌ മരണം കാത്തുകിടന്നത്‌. അന്നത്തെ കൊടും മഴ തന്റെ വിഷത്തെ കഴുകിക്കളഞ്ഞു. പ്രകൃതിയുടെ ദാഷണ്യം. മരണത്തിന്റെ സുഖത്തില്‍ നിന്നും വീണ്ടും വ്യഥകളുടെ ജീവിതത്തിലേക്ക്‌... നിയോഗമായ പ്രയാണദിനങ്ങളിലേക്ക്‌...
പഴയ സര്‍ബത്ത്‌ കട ഇപ്പോഴും ഉണ്ട്‌. സര്‍ബത്തിനു പകരം നിരന്നിരിക്കുന്നത്‌ പെപ്‌സിയും കോളയും മറ്റ്‌ വിദേശപാനിയങ്ങളും.
കടക്കാരന്‍ രവിയെ തിരിച്ചറിഞ്ഞു 'വീണ്ടും വന്നുവല്ലേ..?'
രവി വെറുതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്‌തു.
ഖസാക്കിലേക്ക്‌ ഇപ്പോഴും ചെമ്മണ്‍ പാതതന്നെ. രവിക്ക്‌ പണ്ടത്തെപ്പോലെ നടക്കേണ്ടി വന്നില്ല. ഒരു ഓട്ടോക്കാരന്‍ അര്‍ദ്ധസമ്മതത്തോടെയാണെങ്കിലും കൊണ്ടുവിട്ടു.
രവി ഖസാക്കിലെത്തിയപ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു.
അലിയാരുടെ ചായപ്പീടികയില്‍ ആരൊക്കെയോ അപരിചിതര്‍. അവര്‍ ഓട്ടോയില്‍ വന്നിറങ്ങിയ അതിഥിയെ സാകൂതം വീക്ഷിക്കുന്നു. പിന്നെ അമേരിക്കയുടെ വിദേശനയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയുടെ ബാക്കി ഭാഗങ്ങളിലേക്ക്‌ തിരിച്ചുപോയി.
ഖസാക്കിന്‌ ഒത്തിരി മാറ്റങ്ങള്‍. മാറാതെ ചെതലിയുടെ താഴ്‌വര മാത്രം!
കരിമ്പനകളില്‍ അപ്പോഴും കിഴക്കന്‍ കാറ്റ്‌ വീശുന്നുണ്ടായിരുന്നു.
രവി ചായക്കടയിലേക്ക്‌ കയറി. അലിയാര്‍ അല്ല മറ്റാരോ ആണ്‌ കട നടത്തുന്നത്‌. ചായ കുടിച്ച്‌ ചര്‍ച്ചയില്‍ മുഴുകിയിരിക്കുന്നവരുടെ മുഖങ്ങളിലൂടെ രവി സഞ്ചരിച്ചു. പഴയ മുഖങ്ങളുടെ പ്രായം ചെന്ന രൂപത്തെ ഓര്‍ത്തെടുക്കാന്‍ ഒരു ശ്രമം നടത്തിക്കൊണ്ട്‌. പക്ഷേ കഴിഞ്ഞില്ല.
രവി ഒരു ചായയ്ക്ക്‌ പറഞ്ഞു. അത്‌ കുടിച്ചിരിക്കുമ്പോള്‍ പുറത്തുനിന്ന് ഒരു വിളി 'ഏ..ത്തോ..'
രവി തിരിഞ്ഞു നോക്കി. കിളി! തന്റെ സ്വന്തം അപ്പുക്കിളി!! അവനു മാത്രം ഒരു മാറ്റവും ഇല്ല.
ഒരു തുമ്പിയേയും പിടിച്ചുകൊണ്ട്‌...
'കിളിയേ...' രവി സ്നേഹത്തോടെ വിളിച്ചു.
'നീ പിന്നേം കത പതയാന്‍ വന്നതാ..'
രവി ചിരിച്ചതേയുള്ളൂ.
അപ്പുറത്തെ ടേബിളില്‍ ചായ കുടിച്ചിരുന്ന ഒരു ചെറുപ്പക്കാരന്‍ ചാടി എഴുനേറ്റുവന്ന് രവിയുടെ കൈ കടന്നുപിടിച്ചു.
'രവി മാഷ്‌ടരാ...?'
'അതെ.'
'നമ്മ ആരാണ്‌ന്നു മാഷ്‌ടരക്ക്‌ മന്‌ഷിലായോ..?'
രവി ഒത്തിരി നേരം സൂക്ഷിച്ചുപഠിച്ചിട്ടും ഓര്‍മ്മ വന്നില്ല.
അവസാനം തോല്‌വി സമ്മതിച്ച്‌ തല കുലുക്കി.
'ചാത്തന്‍! മാഷ്‌ടരുടെ പഴയ ഇഷ്‌കൂളില്‍ ..'
ഓര്‍മ്മ തെളിഞ്ഞു. താന്‍ സ്വന്തം പണമെടുത്ത്‌ കുപ്പായം വാങ്ങിക്കൊടുത്ത പയ്യന്‍.
'ഇപ്പോ..'
'പണിയൊന്നുമില്ല. കുറച്ചുനാള്‍ ഓബുഡ്‌സ്‌മാനായിരുന്നു. ജനകീയാസൂത്രണം പോയപ്പോ അതും പോയി..'
'ഇതെന്താ മുഖത്തൊരു പാട്‌..?' രവി ചോദിച്ചു.
'മുത്തങ്ങ!!'
രവി മുഖം കുനിച്ചു.
'മാഷ്‌ടരിന്റെ ഖസാക്കിലേക്കുള്ള പുതിയ വരവിന്റെ ഉദ്ദേശ്യം..?'
'ചരിത്രം ആവശ്യപ്പെടുന്ന പുതിയ ദൗത്യം. ഞാനിവിടെ ഒരു ഏകാധ്യാപക കമ്പ്യൂട്ടര്‍ സ്‌കൂള്‍ തുടങ്ങുന്നു..!

Sunday, October 08, 2006

മോറിയോടൊപ്പമുള്ള ചൊവ്വാഴ്ചകള്‍

എനിക്ക്‌ എല്‍.പി.സ്‌കൂളില്‍ ഒരധ്യാപികയുണ്ടായിരുന്നു. അമ്മിണിയമ്മ ടീച്ചര്‍. വല്ലാത്ത സ്നേഹവതി ആയിരുന്നു ടീച്ചര്‍. പൂവിടരുന്നപോലെ മുഖം മുഴുവന്‍ നിറയുന്ന ചിരിയാണ്‌ അമ്മിണിയമ്മ ടീച്ചറെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വന്നുനിറയുന്നത്‌. ശനിയാഴ്ചകളിലും ഞയറാഴ്ചകളിലും വീട്ടില്‍ നിന്ന് അനുവാദം വാങ്ങി അമ്മിണിയമ്മ ടീച്ചറിന്റെ വീട്ടില്‍ പോകുമായിരുന്നു. ടീച്ചറിന്റെ മുറ്റത്ത്‌ നിറയെ ചാമ്പയും പേരയും ആത്തയും ലെവലോലിയും മള്‍ബറിയും പാഷന്‍ ഫ്രൂട്ടും ഒക്കെയാണ്‌. ഞങ്ങളതിലൊക്കെ കുട്ടുക്കുരങ്ങന്മാരെപ്പോലെ ചാടിക്കയറി ഓരോന്ന് കൊതിയോടെ പറിച്ചു തിന്നും. ടീച്ചറിന്റെ ഭര്‍ത്താവ്‌ മറ്റൊരു സ്‌കൂളിലെ അധ്യാപകനാണ്‌. ഞങ്ങള്‍ ചെന്നാല്‍ അദ്ദേഹം വീടിന്റെ തിണ്ണയില്‍ വന്നിരുന്ന് ഞങ്ങളുടെ ഈ പ്രാന്തത്തരങ്ങള്‍ കണ്ടുരസിക്കും. ഒടുവില്‍ ഞങ്ങളോട്‌ ചില കുസൃതിച്ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും. മിക്കപ്പോഴും കടംകഥകള്‍. ഞങ്ങള്‍ക്ക്‌ ഉത്തരം അറിയില്ലെങ്കില്‍ നിങ്ങളും നിങ്ങളുടെ ടീച്ചറെപ്പോലെ മണ്ടന്മാരാണോ എന്ന് അദ്ദേഹം കളിയാക്കാറുണ്ടായിരുന്നു. മുഴുവന്‍ സന്തോഷം നിറഞ്ഞ ഒരു വീട്‌ എന്നാണ്‌ എനിക്ക്‌ ആ വീടിനെപ്പറ്റി തോന്നിയിട്ടുള്ളത്‌. പിന്നെ ഒരിക്കല്‍ വളരെ യാദൃശ്ചികമായാണ്‌ ഞാന്‍ ആ വീടിന്റെ ചിരികള്‍ക്കുമേല്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സങ്കടത്തെപ്പറ്റി അറിയുന്നത്‌ - ടീച്ചറിന്റെ ഏകമകള്‍ തളര്‍വാതം വന്ന് പൂര്‍ണ്ണമായും കിടപ്പിലായിരുന്നു! അതറിഞ്ഞതില്‍പ്പിന്നെ ഒരിക്കലും ഞാന്‍ ആ വീട്ടില്‍ പോയിട്ടില്ല. എന്താണെന്ന് എനിക്ക്‌ ഇപ്പോഴും അറിയില്ല. പക്ഷേ അമ്മിണിയമ്മ ടീച്ചറും ആ വീടും ഒരിക്കലും എന്റെ മനസില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല.
ഒരു നീണ്ട വിദ്യാഭ്യാസകാലത്തിന്റെ ചരിത്രവും ഓര്‍മ്മയും നമുക്കെല്ലാവര്‍ക്കുമുണ്ട്‌. ആ കാലത്തിനിടയില്‍ എത്രയധികം അധ്യാപകരാണ്‌ നമുക്ക്‌ വിജ്ഞാനം പകര്‍ന്നുതന്നുകൊണ്ട്‌ നമ്മെ കടന്നുപോയിട്ടുണ്ടാകുക. പക്ഷേ അതില്‍ എത്ര അധ്യാപകരെ നാം ഇന്ന് ഓര്‍മ്മിക്കുന്നു..? അതില്‍ എത്ര അധ്യാപകരുമായി നാം ഇന്നും ബന്ധപ്പെടുവാന്‍ ശ്രമിക്കുന്നു. ചിലപ്പോള്‍ ഉത്തരം ആരുമില്ല എന്നാവാം. ചിലപ്പോള്‍ ഒന്നോരണ്ടോ പേര്‍ ഉണ്ടായെന്നും വരാം. ഒരു നീണ്ട നിരയിലെ ബാക്കി അധ്യാപകര്‍ക്കൊക്കെ എന്താണ്‌ സംഭവിച്ചത്‌..? നാം എന്തുകൊണ്ട്‌ അവരെ ഓര്‍മ്മിക്കാതിരിക്കുന്നു..? ഉത്തരം ലളിതമാണ്‌. നിയതമായ പാഠ്യപദ്ധതികള്‍ക്കപ്പുറം മറ്റൊന്നും നമ്മില്‍ അവശേഷിപ്പിക്കുവാന്‍ അവര്‍ക്കായില്ല. നാം അതില്‍ ഒന്നോരണ്ടോ പേരെ ഓര്‍ക്കുന്നെങ്കില്‍ അതിനു കാരണം അവര്‍ പഠിപ്പിച്ച വിഷയമായിരിക്കില്ല, അവര്‍ നമുക്ക്‌ മറ്റേതെങ്കിലും വിധത്തില്‍ പകര്‍ന്നുതന്ന ചില ഓര്‍മ്മകളിലൂടെയോ വീക്ഷണങ്ങളിലൂടെയോ ആയിരിക്കണം അത്‌. അല്ലേ..?!
ഇപ്പോള്‍ ഈ ചിന്തകള്‍ എന്നില്‍ വന്നുനിറിയാന്‍ കാരണം അടുത്തിടെ വായിച്ചു തീര്‍ത്ത ഒരു പുസ്‌തകമാണ്‌. അതാണ്‌ - മോറിയോടൊപ്പമുള്ള ചൊവ്വാഴ്ചകള്‍ -
ഭാവിയില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എന്നെയും എണ്ണേണ്ടിവരും എന്ന് അധ്യാപനത്തിന്റെ ആദ്യദിവസം പറഞ്ഞ ഒരധ്യപകന്‍ നിങ്ങള്‍ക്കുണ്ടോ..? എല്ലാ സായംകാലത്തിലും നിങ്ങള്‍ക്കൊപ്പം കളിക്കുകയും ചിരിയ്ക്കുകയും നൃത്തംവയ്ക്കുകയും സന്തോഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്‌തിരുന്ന ഒരധ്യാപകന്‍..? നിനക്കൊരു കാമുകിയുണ്ടായോ എന്ന് ചോദിക്കാനും മാത്രം സൗഹൃദത്തിലേക്ക്‌ വളര്‍ന്ന ഒരധ്യാപകന്‍..? ഉണ്ടായിരുന്നെങ്കില്‍ അതൊരു സൗഭാഗ്യം തന്നെ ആയിരുന്നിരിക്കണം അല്ലേ..? അത്തരത്തിലുള്ള ഒരധ്യാപകനെക്കുറിച്ചുള്ള സജീവമായ ഓര്‍മ്മകളാണ്‌ അമേരിക്കയിലെ ഒന്നാം നമ്പര്‍ സ്പോര്‍ട്‌സ്‌ ലേഖകനായി അറിയപ്പെടുന്ന മിച്ച്‌ ആല്‍ബോം 'മോറിയോടൊപ്പമുള്ള ചൊവ്വഴ്‌ചകള്‍' എന്ന പുസ്‌തകത്തില്‍ നമ്മളുമായി പങ്കുവയ്ക്കുന്നത്‌.
വെറും കളിചിരികൊണ്ടും പഴഞ്ചന്‍ തമാശകള്‍കൊണ്ടുമല്ല മോറി അദ്ദേഹത്തിന്റെ കുട്ടികളുടെ മനസ്സ്‌ കവര്‍ന്നത്‌. ജീവിതത്തെ സംബന്ധിച്ച്‌ വ്യക്‌തമായ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുകൊടുക്കാന്‍ മോറി എന്നും ശ്രമിച്ചിരുന്നു. നിനക്ക്‌ കഴിയാവുന്നത്ര മനുഷ്യനായിരിക്കാന്‍ നീ ശ്രമിക്കുന്നുണ്ടോ..? എന്ന മോറിയുടെ ഒരു ചോദ്യം മാത്രം മതി അത്‌ സാധൂകരിക്കാന്‍.
കോളേജ്‌ ദിനങ്ങള്‍ കഴിഞ്ഞ്‌ നീണ്ട പതിനാറുവര്‍ഷങ്ങള്‍ക്കുശേഷം പഴയ അധ്യാപകനെ തേടിച്ചെല്ലുന്ന മിച്ചിനെയാണ്‌ നാം ആദ്യം ഈ പുസ്‌തകത്തില്‍ കാണുന്നത്‌. പക്ഷേ അപ്പോഴേക്കും മോറി 'അമിയോട്രോഫിക്‌ ലാറ്ററല്‍ സ്കെലോറൊസിസ്‌' എന്ന മാരകമായ ഞരമ്പുരോഗത്തിന്‌ അടിമയായി മരണത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ അപ്പോഴും തന്നെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കൊക്കെ ജീവിതത്തെ സംബന്ധിച്ച്‌ പുതിയ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‌കാനാണ്‌ മോറി ശ്രമിക്കുന്നത്‌. അങ്ങനെയാണ്‌ മോറി ഒരു അധ്യാപകന്‍ എന്ന നിലയില്‍ നിന്നും മഹാനായ ഒരു തത്വചിന്തകന്‍ എന്ന നിലയിലേക്ക്‌ ഉയരുന്നത്‌. മോറി പറയുന്നുണ്ട്‌ ' മിച്ച്‌, എനിക്കറിയാം ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയണ്‌. പക്ഷേ ഞാനിപ്പോഴും നിരവധി ആളുകളുടെ സ്നേഹത്താല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ജീവിച്ചിരിക്കുന്ന എത്രപേര്‍ക്ക്‌ എന്നെപ്പോലെ അങ്ങനെ പറയാന്‍ കഴിയും..?'
ജീവിതത്തില്‍ നാം എന്തൊക്കെ നേടിയാലും സഹജീവികളുടെ സ്നേഹം നേടാനായില്ലെങ്കില്‍ പിന്നെ എന്ത്‌..? എന്നൊരു ചോദ്യമാണ്‌ മോറി ഇവിടെ ഉന്നയിക്കുന്നത്‌.
മോറി മരിക്കുംവരെയുള്ള പിന്നെത്തെ എല്ലാ ചൊവ്വാഴ്ചകളിലും മിച്ച്‌ 700 മെയില്‍ 'പറന്ന്' മോറിയെ കാണാന്‍ വരുമായിരുന്നു എന്നത്‌ ആ അധ്യാപകവിദ്യാര്‍ത്ഥി ബന്ധത്തിന്റെ ഊഷ്മളത വിളിച്ചു പറയുന്നു. എല്ലാ ചൊവ്വാഴ്ചകളിലും മോറി ജീവിതത്തെ സംബന്ധിച്ച വിവിധ ആശയങ്ങള്‍ മിച്ചുമായി പങ്കുവയ്ക്കുകയും ചെയ്യുമായിരുന്നു.
സാവധാനം മരിച്ചുകൊണ്ടിരിക്കുന്ന ഒരു സാധുമനുഷ്യന്റെ ദൈന്യതകള്‍കൊണ്ട്‌ സങ്കടം നിറയ്ക്കുന്നതാണ്‌ ഈ പുസ്‌തകത്തിലെ പലഭാഗങ്ങളും. ഒരു ദിവസം നിറയെ ആഹാരങ്ങളും വാങ്ങി മിച്ച്‌ മോറിക്കരുകിലെത്തുമ്പോള്‍ അദ്ദേഹം ആഹാരം കഴിക്കാനാവാത്തവിധം പരിക്ഷീണിതനായിപ്പോയിക്കഴിഞ്ഞിരുന്നു.
സ്വന്തം ജീവിതാവസ്ഥയെ ഓര്‍ത്ത്‌ സങ്കടം തോന്നാറില്ലേ..? മിച്ചിന്റെ ഒരു ചോദ്യം.
രാവിലെ എഴുനേല്‌കുമ്പോള്‍ ഞാന്‍ എന്റെ അവയവങ്ങള്‍ ഓരോന്നായി ചലിപ്പിക്കാന്‍ നോക്കും. എന്തിന്റെയൊക്കെ പ്രവര്‍ത്തനങ്ങള്‍ നിലച്ചുകഴിഞ്ഞു എന്നറിയാന്‍ - മോറി പറഞ്ഞതാണ്‌ - അന്നേരം മാത്രം ഞാന്‍ എനിക്കുവേണ്ടി അല്‌പം ദുഃഖിക്കും. എന്നാല്‍ ഉടന്‍ തന്നെ ഞാന്‍ എന്നില്‍ അവശേഷിക്കുന്ന നല്ല കാര്യങ്ങളെ ഓര്‍ത്ത്‌ സന്തോഷിക്കും. ഏത്‌ സമയത്തും സന്തോഷത്തോടെ ജീവിതത്തിന്‌ യാത്ര പറയാന്‍ ഞാന്‍ തയ്യാറായിരിക്കുന്നു. എല്ലാവരും എന്നെപ്പോലെ അത്ര ഭാഗ്യവാന്മാരല്ല!
ഭാഗ്യവാന്‍..?! മിച്ച്‌ അതിശയിക്കുന്നുണ്ട്‌. അതെ മോറി അങ്ങനെതന്നെയാണ്‌ പറഞ്ഞത്‌. ഇതാണ്‌ മോറി എന്ന മനുഷ്യന്റെ/ മോറി എന്ന അധ്യാപകന്റെ ജീവിതത്തിനോടുള്ള അനുകൂലഭാവം!. ഒരു ചെറിയ സങ്കടത്തില്‍ നിരാശയിലേക്കും ആത്മഹത്യയിലേക്കും നീങ്ങുന്ന മലയാളി മനസ്സ്‌ ഈ വാക്കുകള്‍ രണ്ടുവട്ടം വായിച്ചു ഗ്രഹിക്കേണ്ടതുണ്ട്‌!
ഒരു ദിവസം മിച്ച്‌ ചെല്ലുമ്പോള്‍ മോറി വളരെ സങ്കടപ്പെട്ടിരിക്കുകയാണ്‌. മുന്നില്‍ ന്യൂസ്‌പേപ്പര്‍ കിടപ്പുണ്ട്‌. കാര്യമന്വേഷിക്കുമ്പോഴാണ്‌ അറിയുന്നത്‌, ബോസ്‌നിയയിലെ ആഭ്യന്തരകലാപവും അവിടുത്തെ ജനങ്ങളുടെ അവസ്ഥയും ഓര്‍ത്താണ്‌ ഈ സങ്കടം. മിച്ചിന്‌ ആത്മനിന്ദ തോന്നുന്ന നിമിഷങ്ങളിലൊന്നാണിത്‌. മിച്ച്‌ പറയുന്നു, എന്റെ തൊഴിലിന്റെ ഭാഗമായി (പത്രപ്രവര്‍ത്തനം) എനിക്ക്‌ നിരവധി കഷ്ടപ്പെടുന്നവരുടെ അഭിമുഖങ്ങള്‍ നടത്തേണ്ടി വന്നിട്ടുണ്ട്‌. നിരവധി പ്രമുഖരുടെ ശവസംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്‌. ധാരാളം ദുഃഖകരമായ അവസ്ഥകള്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടി വന്നിട്ടുണ്ട്‌. ഒരിക്കലും ഞാന്‍ കരഞ്ഞിട്ടില്ല. പക്ഷേ നോക്കൂ ഈ അര്‍ദ്ധമൃതനായ ഈ മനുഷ്യന്‍ ലോകത്തിയെയോര്‍ത്ത്‌, ബോസ്‌നിയയെ ഓര്‍ത്ത്‌ സങ്കടപ്പെടുന്നു.
ഇതായിരുന്നു മോറിയുടെ സമസൃഷ്ടികളോടുള്ള നിലപാട്‌! അതാണ്‌ മോറിയെ ഒരു സാധാരണ അധ്യാപകന്‍ എന്ന നിലയില്‍ നിന്നും ഓര്‍മ്മിക്കപ്പെടേണ്ട വ്യക്‌തിയായി മാറ്റുന്ന ഘടകം!
തികച്ചും ദരിദ്രമായ ഒരു അവസ്ഥയിലൂടെയാണ്‌ മോറിയുടെ ബാല്യം കടന്നുപോയിട്ടുള്ളത്‌. ചെറുതിലേ നഷ്ടപ്പെട്ട അമ്മ, ജോലിയൊന്നുമില്ലാത്ത അച്ഛന്‍. ദുരിതം, കഷ്ടപ്പാട്‌, ദാരിദ്ര്യം.... എവിടെയെങ്കിലും തെരുവില്‍ അവസാനിക്കേണ്ടതായിരുന്നു മോറിയുടേ ജീവിതം. പക്ഷേ നമ്മള്‍ കേട്ടിട്ടുള്ള കഥകളില്‍ നിന്നു വ്യത്യസ്‌തമായി ഒരാള്‍ മോറിയുടെ ജീവിതത്തിന്‌ പ്രകാശമാകുകയായിരുന്നു, മോറിയുടെ രണ്ടാനമ്മ!! സ്നേഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും ശുഭചിന്തകളുടെയും പ്രതീകമായിരുന്ന ആ സ്‌ത്രീയാണ്‌ മോറിയുടെ ജീവിതത്തെ ഉന്നതങ്ങളിലേക്ക്‌ നയിച്ചത്‌. എല്ലാ ദുരിതങ്ങള്‍ക്കിടയിലും രാത്രി പാട്ടുപാടിക്കൊടുത്തും കഥപറഞ്ഞും ഉന്നതമായി പഠിക്കേണ്ടതിനെപ്പറ്റി ഓര്‍മ്മപ്പെടുത്തിയും സ്വന്തം അമ്മയെക്കാളേറെ സ്നേഹിച്ച മറ്റൊരമ്മ!
മനുഷ്യസ്നേഹിയായ ഒരധ്യാപകന്റെ മാത്രമല്ല കഠിനാധ്വാനിയായ ഒരു വിദ്യാര്‍ത്ഥിയുടെ കഥകൂടിയാണ്‌ ഈ പുസ്‌തകം!
ഓരോ നല്ല പുസ്‌തകത്തിന്റെ വായനയും നമ്മെ ചില ഭൂതകാലസ്‌മൃതികളിലേക്ക്‌ ഉണര്‍ത്തി വിടാറുണ്ട്‌. അത്തരത്തിലൊരു പുസ്‌തകമാണ്‌ മോറിയോടൊപ്പമുള്ള ചൊവ്വാഴ്ചകള്‍!

Tuesdays with Morrie. an old man, a young man and life's greatest lesson
by Mitch Albom .
Published by DOUBLEDAY. (US $7.50)

(ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫെയറിലെ പുസ്‌തകസ്റ്റാളുകള്‍ക്കിടയിലൂടെ ഏത്‌ പുസ്‌തകം തിരഞ്ഞെടുക്കണമെന്നറിയാതെ കാട്ടുപന്നിയെപ്പോലെ അലഞ്ഞുനടക്കുന്നതിനിടെ ഈ പുസ്‌തകം എന്നെക്കൊണ്ട്‌ നിര്‍ബന്ധിപ്പിച്ച്‌ വാങ്ങിപ്പിച്ച അപരിതിചയായ അറബിപ്പെണ്‍കുട്ടിയ്ക്ക്‌ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു!)

Saturday, September 30, 2006

വര്‍ഗ്ഗീയമായി ചേരിതിരിയുന്ന 'മണലെഴുത്ത്‌'

വിജയദശമി നാളില്‍ കുട്ടികളുടെ നവില്‍ ആദ്യാക്ഷരം കുറിയ്കുക എന്നത്‌ കാലങ്ങളായി നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു പുണ്യകര്‍മ്മമാണ്‌. പണ്ടൊക്കെ ആ കര്‍മ്മം നിര്‍വ്വഹിച്ചിരുന്നത്‌ കുടിപ്പള്ളിക്കുടങ്ങളില്‍ എഴുത്താശാന്മാരായിരുന്നു. ഓലപ്പള്ളിക്കുടത്തില്‍ ആശാന്റെ മുന്നില്‍ ആദ്യാക്ഷരം കുറിക്കാന്‍ ഭീതിയോടെ ചമ്രം പൂട്ടിട്ട്‌ ഇരിക്കുന്നതും ആശാന്‍ എന്റെ കൈപിടിച്ച്‌ മണലില്‍ 'ഹരിശ്രീ ഗണപതായേ നമ' എന്ന് എഴുതിക്കുന്നതും ആശാന്‌ വെറ്റിലയില്‍ പൊതിഞ്ഞ ഒരു ചെറുനാണയം കൈനീട്ടമായി കൊടുക്കുന്നതും ഇന്നലെ എന്ന പോലെ എന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട്‌. അതെ. നിങ്ങളില്‍ പലര്‍ക്കുമെന്നപോലെ എന്റെയും ആദ്യ എഴുത്ത്‌ ആശാന്‍പള്ളിക്കുടത്തിലെ 'മണലെഴുത്ത്‌' തന്നെയായിരുന്നു!
കഴിഞ്ഞ പത്തുപതിഞ്ച്‌ വര്‍ഷങ്ങളേ ആയിട്ടുള്ളു, ഈ മണലെഴുത്ത്‌ ഒരു വലിയ ആഘോഷമായിത്തീര്‍ന്നിട്ട്‌. എഴുതിനിരുത്ത്‌ ഇന്ന് വലിയൊരു ചടങ്ങാണ്‌. ചോറൂണുപോലെ, ശുന്നത്തുകല്യാണം പോലെ, വിവാഹം പോലെ ഒരാഘോഷം! ആയിക്കോട്ടെ, എന്തിലും ഏതിലും ഒരു ആഘോഷം കണ്ടെത്താനും അതിനിത്തിരി പണം പൊടിക്കാനും കാത്തിരിക്കുന്ന മലയാളിയ്ക്ക്‌ വീണുകിട്ടിയ ഒരവസരം. എഴുത്തിനിരുത്ത്‌ പതിയെ കുടിപ്പള്ളിക്കുടത്തില്‍ നിന്നും പറിച്ചുനടപ്പെട്ടു. സാംസ്‌കാരിക കേന്ദ്രങ്ങളായി അതിനുള്ള വേദി. വലിയ വലിയ എഴുത്തുകാര്‍ അതിന്‌ നേതൃത്വംകൊടുക്കാന്‍ തുടങ്ങി. തങ്ങളുടെ കുട്ടികള്‍ക്ക്‌ ആദ്യാക്ഷരം കുറിച്ചുകൊടുക്കാന്‍ ഏറ്റവും വലിയ എഴുത്തുകാരെനെ തപ്പിനടക്കുന്നതും പിന്നെ അതൊരു മേനിയായി പറഞ്ഞുനടക്കുന്നതും മലയാളിയുടെ മറ്റൊരു ശീലമായിത്തീര്‍ന്നു. മലയാളമനോരമ വലിയ എഴുത്തുകാരെ സംഘടിപ്പിച്ച്‌ എഴുത്തിനിരുത്ത്‌ തുടങ്ങിയപ്പോള്‍ വിമര്‍ശിച്ച പലര്‍ക്കും മറ്റുപത്രങ്ങള്‍കൂടി അത്‌ തുടങ്ങി വച്ചപ്പോള്‍ നാവടക്കേണ്ടി വന്നു. അതിനിടെ പാവം എഴുത്താശാന്മാരും കുടിപ്പള്ളിക്കുടങ്ങളും നാട്ടില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്‌ ആരും ശ്രദ്ധിച്ചില്ല. നമ്മുടെ കുട്ടികളുടെ പഠനം നേഴ്‌സറികളിലേക്ക്‌ പറിച്ചു നട്ടപ്പോള്‍ അന്നം നഷ്‌ടപ്പെട്ട എഴുത്താശാന്മാരുടെ ഏക ആശ്രയമായിരുന്നു വര്‍ഷം തോറുമുള്ള എഴുത്തിനിരുത്ത്‌. അതും നമ്മള്‍ അവരില്‍ നിന്നും തട്ടിപ്പറിച്ചു.
അടുത്തിടെയാണ്‌ അപകടകരമായ മറ്റൊരു പ്രവണത കണ്ടുതുടങ്ങിയത്‌. മണലെഴുത്തിലെ വര്‍ഗ്ഗീയവത്‌കരണം! ജാതി തിരിഞ്ഞും വര്‍ഗ്ഗം തിരിഞ്ഞും മതം തിരിഞ്ഞുമുള്ള മണലെഴുത്തുകള്‍! ഹരിശ്രീഗണ പതായേ എന്നെഴുതിയാല്‍ നമ്മുടെ വിശ്വാസങ്ങള്‍ ആകെ തകിടം മറിഞ്ഞുപോകുമെന്നും അതിനാല്‍ ആദ്യാക്ഷരം കുറിയ്ക്കേണ്ടത്‌ ക്രിസ്‌തുദേവാ നമ എന്നു വേണമെന്നും ശഠിക്കുന്ന പുരോഹിതന്മാര്‍. അള്ളാഹു അക്‌ബര്‍ എന്നു മാത്രമേ എഴുതാവൂ എന്ന് പറയുന്ന മുല്ലാമാര്‍. എഴുത്തിനിരുത്ത്‌ ഗുരുനാരായണ സന്നിധിയില്‍ മാത്രമേ ആകാവൂ എന്ന് ആഹ്വാനം ചെയ്യുന്ന ശ്രീനാരായണ ഭക്‌തര്‍. ഇപ്പറയുന്നവര്‍ ഒക്കെ അവരുടെ ചെറുപ്പകാലത്ത്‌ എന്തെഴുതിയാണ്‌ ആദ്യാക്ഷരം കുറിച്ചതെന്ന് ഓര്‍മ്മയുണ്ടാകുമോ ആവോ..? എന്നിട്ട്‌ അവരുടെ വിശ്വാസങ്ങള്‍ വല്ലതും ആരെങ്കിലും കവര്‍ന്നെടുക്കുകയോ നഷ്‌ടപ്പെടുകയോ ചെയ്യുകയുണ്ടായോ..?
കുടിപ്പള്ളിക്കുടങ്ങളിലും സാംസ്‌കാരിക സ്ഥപനങ്ങളിലും നടന്നിരുന്ന മണലെഴുത്ത്‌ ഇന്ന് എവിടേക്കെല്ലാം പറിച്ചു നടപ്പെട്ടിരിക്കുന്നു. എങ്ങനെ ഒന്നിക്കാം എന്നല്ല എങ്ങനെ ഭിന്നിക്കാം എന്നാണ്‌ നമ്മുടെ വിചാരമെന്ന് തോന്നുന്നു. ഇപ്പോള്‍ ഓരോ മത വര്‍ഗ്ഗീയ സ്ഥാപനങ്ങളും തങ്ങളുടെ മതസ്ഥനായ/ ജാതിയില്‍ പിറന്ന ഒരു എഴുത്തുകാരനെത്തിരഞ്ഞ്‌ നെട്ടോട്ടമാണ്‌.
എഴുത്തിനിരുത്ത്‌ എന്ന പുണ്യകര്‍മ്മത്തില്‍പ്പോലും ജാതിമത ചിന്തകള്‍ കയറ്റി നമ്മുടെ സമൂഹത്തെ ദുഷിപ്പിക്കുന്ന ഈ പ്രവണത അവസാനിപ്പിക്കാന്‍. അതിരുകളും മതിലുകളും ഇല്ലാതെ അനന്തതയിലേക്ക്‌ പടര്‍ന്നുകിടക്കുന്ന ബൂലോകമേ.. നമുക്ക്‌ എന്തു ചെയ്യാനാവുമെന്ന് മറ്റൊരു മണലെഴുത്തിന്റെ ആധിപൂണ്ട ചോദ്യം...

Friday, September 22, 2006

ലോംഗ്‌ മാര്‍ച്ച്‌

ടോര്‍ച്ചെടുക്കാനോ മറന്നു. ടൗണില്‍ നിന്ന് ഒരു മെഴുകുതിരിയെങ്കിലും വാങ്ങേണ്ടതായിരുന്നു. ഈ രാത്രിക്ക്‌ ഇത്ര ഇരുട്ടുണ്ടാവുമെന്നൂഹിച്ചതേയില്ല. മനസ്സില്‍ സ്വയം ശപിച്ചുകൊണ്ട്‌ വേഗം നടന്നു.
നീലനീള്‍ക്കരിമ്പെന്മകന്‍ താലോ...
ഏഴവാര്‍ക്കുഴലെന്മകന്‍ താലോ...
താമരമലര്‍ക്കണ്ണനെ താലോ...
നീലനെ കടല്‍ വര്‍ണ്ണനെ താലോ...
അമ്മ പണ്ട്‌ തോളത്തിട്ട്‌ ചന്തിയില്‍ തട്ടി ഉറങ്ങും വരെ പാടിത്തരുന്ന പാട്ടാണ്‌. വെറുതെ അതിങ്ങനെ മൂളിനടക്കുമ്പോള്‍ വഴിയറിയുന്നില്ല. കുലശേഖര ആഴ്‌വാര്‍ വിരചിച്ച പെരുമാള്‍ തിരുമൊഴിയെന്ന് പിന്നീടാരോ എഴുതിക്കണ്ടു. അമ്മയ്ക്ക്‌ ഈ പാട്ടുകളൊക്കെ പണ്ടേ ഹൃദിസ്ഥമാണ്‌.
പാലക്കാട്ട്‌ പാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനം കഴിഞ്ഞു വരുന്ന വഴിയാണ്‌. രൂക്ഷമായിരുന്നു വാദപ്രതിവാദങ്ങള്‍. ചില നേതാക്കളോടൊക്കെ ഒന്നിടയേണ്ടി പോലും വന്നു. മറ്റു ചിലരോട്‌ മുഖം കറുത്തുസംസാരിക്കുക തന്നെ ചെയ്‌തു. ഇത്രകാലം പാര്‍ട്ടിക്കു വേണ്ടി ജീവിച്ച എന്നെയാണ്‌ ഇനി പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തുന്നത്‌...
കൂടെ വന്ന സഖാക്കളെല്ലാം കവലയില്‍ വണ്ടിയിറങ്ങി പലവഴിക്കു പിരിഞ്ഞു. ഒരൊന്നര നാഴിക ദൂരമുണ്ടാവും വീട്ടിലേക്ക്‌... പണ്ടൊക്കെ വെളിച്ചം കാട്ടി, സംശയങ്ങളുന്നയിച്ച്‌, അഭിപ്രായങ്ങളാരാഞ്ഞ്‌ വീടുവരെ അനുഗമിക്കുമായിരുന്ന സഖാക്കള്‍... ഇന്നെന്തോ എല്ലാവര്‍ക്കും ധാരാളം ധൃതികള്‍, വല്ലാത്ത ഉറക്കക്ഷീണം, വഴിയിലൊരാളെ അത്യാവശ്യമായി കാണാനുണ്ട്‌... ഒഴികഴിവുകള്‍. ഇനി എന്നോടൊപ്പം നടക്കുന്നത്‌ പാര്‍ട്ടിക്കുള്ളില്‍ അത്ര സെയ്ഫല്ലെന്ന് അവര്‍ക്കറിയാം.
താന്‍ ഇനി എവിടെയും ഒറ്റയ്ക്കാണെന്നു മനസ്സിലാക്കിത്തന്നെയാണ്‌ എല്ലാം തുറന്നെതിര്‍ത്തതും. അല്ലെങ്കില്‍ത്തന്നെ തനിക്കെന്തിനാണു കൂട്ട്‌..? രാഷ്ട്രീയക്കാരനാണെങ്കിലും തന്റെ തലയെടുക്കാന്‍ തനിക്കീ നാട്ടില്‍ ശത്രുക്കളില്ലല്ലൊ. പിന്നെ കൈരേഖകള്‍ പോലെ സുപരിചിതമായ വഴികള്‍, കണ്ണടച്ചു നടക്കാം. പേടിക്കാനൊന്നുമില്ല.
എന്നിട്ടും ചങ്കിനകത്തെന്തേ ഒരു പടപടപ്പ്‌..?
അസ്വാസ്ഥ്യജനകമായ ഒരു പൊറുതികേട്‌..! ഭീതിയുടെ കൂടുവെയ്പ്പ്‌..!!
രാത്രിയുടെ കൂരാകൂരിരുട്ടിന്റെ മറവില്‍ ഞങ്ങളുടെ സംഘം ആ കാട്ടില്‍ നിന്ന് വരിവരിയായി യാതൊരു ഒച്ചയും അനക്കവും ഉണ്ടാക്കാതെ നടന്നു നീങ്ങി. അങ്ങനെ രണ്ടുമൂന്നു മെയിലുകള്‍ നടന്നപ്പോള്‍ പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തിന്റെ പരിസരത്തുള്ള ഒരു പറമ്പിലെത്തി. - അജിത പിന്നീട്‌, ജീവിതം സുരക്ഷിതമാണെന്നു തോന്നിത്തുടങ്ങിയപ്പോള്‍ എഴുതിയതാണ്‌...
അവരോടൊപ്പം അന്നു ഞാനും ഉണ്ടാവേണ്ടതായിരുന്നു. അമ്മയ്ക്ക്‌ രോഗം കലശലായി എന്നറിയിച്ചപ്പോള്‍ സംഘം വിട്ടു പോന്നതാണ്‌. പിന്നെ മടങ്ങാന്‍ കഴിഞ്ഞില്ല.
ഈ ഇടവഴിയുടെ ഒരുവശം മുഴുവന്‍ മുളങ്കാടുകളാണ്‌. കാറ്റത്ത്‌ തമ്മിലുരഞ്ഞ്‌ അവ നേര്‍ത്ത ചൂളം മുഴക്കുന്നു. പണ്ടെന്നോ വസൂരി വന്നു മരിച്ചവരെ കൂട്ടത്തോടെ കുഴിച്ചിട്ട സ്ഥലമാണെന്നു കേട്ടിട്ടുണ്ട്‌. തനിക്കോര്‍മ്മയില്ല. അന്നു മൃതപ്രായരായിക്കിടന്ന ഒത്തിരിപ്പേരെ ചത്തെന്നു കരുതി ജീവനോടെ കുഴിച്ചിട്ടത്രെ..! അവരുടെ മേലെയാണ്‌ ഈ മുളങ്കാടുകള്‍ വളരുന്നത്‌. നട്ടുച്ചയ്ക്കുപോലും, ഇവിടെ നിന്ന്, ദാഹിച്ച്‌ തൊണ്ടപൊട്ടിയ ചില ആത്മാക്കളുടെ ഞരക്കങ്ങള്‍ കേള്‍ക്കാറുണ്ടെന്നാണ്‌ നാട്ടിലെ പഴമക്കാരുടെ പറച്ചില്‍. അമാവാസി രാത്രികളില്‍ വായ്ക്കുരവകളും മണിക്കിലുക്കങ്ങളും നീലവെളിച്ചങ്ങളുമായി പ്രേതസഞ്ചാരങ്ങളുണ്ടാവാറുണ്ടത്രെ!
പ്രേതസഞ്ചാരമെ- ചിരിക്കാന്‍ തോന്നുന്നു! വെറുതെ നാട്ടുകാരെ പറ്റിക്കാന്‍ ആരോ പടച്ചു വിടുന്ന കള്ളക്കഥകള്‍. അച്ഛമുത്തച്ഛന്മാര്‍ അമ്മന്നൂരിന്റെ സുഭദ്രാധനഞ്ജയത്തിലെ അര്‍ജ്ജുനനെയും രാമന്‍ കുട്ടിയാശാന്റെ ധര്‍മ്മപുത്രരെയും ആസ്വദിച്ചിരിക്കുമ്പോള്‍ ഈ കാടിന്റെ മറവുപട്ടി ഞാന്‍ പാര്‍ട്ടിയോഗങ്ങള്‍ കഴിഞ്ഞു വരികയാവും. അന്നൊന്നും ഒരു പ്രേതത്തിന്റെ വായ്ക്കുരവകളും ഞാന്‍ കേട്ടിട്ടില്ല. ചില നാട്ടു പ്രേതങ്ങളുടെ രാക്കേളികള്‍ കാണാനിടവന്നിട്ടുണ്ടെന്നല്ലാതെ.. ഇവിടെയും ഒരു പുല്‍പ്പള്ളി ആവര്‍ത്തിക്കേണ്ടിയിരുന്നു.
വര്‍ഗ്ഗശത്രുവായ വയര്‍ലെസ്സ്‌ ഓപ്പറേറ്ററെ കൊന്നശേഷം സ്റ്റേഷന്‍ മുറ്റത്തു കൂടിനിന്ന് അവര്‍ നക്സല്‍ബാരി ലാല്‍ സലാം, സായുധകര്‍ഷകവിപ്ലവം സിന്ദാബാദ്‌, ചെയര്‍മാന്‍ മാവോ നീണാള്‍ വാഴട്ടെ... എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ ഞാന്‍ അമ്മയുടെ ചിതയ്ക്കു മുന്നില്‍ നിന്ന് അവര്‍ക്കു വിപ്ലവാഭിവാദനങ്ങള്‍ അര്‍പ്പിക്കുകയായിരുന്നു. പിന്നെ അടിയന്തരാവസ്ഥക്കാലത്താണ്‌ ഞാന്‍ എല്‍.സി യില്‍ കയറിക്കൂടുന്നത്‌. അന്ന് അതായിരുന്നു കിട്ടാവുന്നതില്‍ വെച്ച്‌ ഏറ്റവും നല്ല സെയ്‌ഫ്‌പ്ലേസ്‌!
വല്ലാത്തൊരു നിശ്ശബ്ദത. വല്ലപ്പോഴുമൊരു കൂമന്‍ കരച്ചില്‍! തമിഴ്‌നാട്ടുനാട്യപ്പെരുമയിന്‍ ഭാവാഭിനയ ചക്രവര്‍ത്തി നടികര്‍തിലകം ശിവാജി ഗണേശന്‍ നടിക്കും - ഈസ്റ്റുമാന്‍ വര്‍ണ്ണചിത്രം...
തര്‍ക്കോവ്‌സ്കിയുടെ സാക്രിഫൈസും കിസലോവ്‌സ്കിയുടെ ത്രീ കളേഴ്സും കാണാന്‍ കഴിഞ്ഞിട്ടില്ല പഴയൊരു സിനിമാപ്പരസ്യം ഓര്‍മ്മ വന്നു. ഒരു നെടുങ്കന്‍ ഡയലോഗും- 'നീങ്കള്‍ കരിപ്പുടിത്തായാ..? കാളൈ കുളിത്തായാ..? കഞ്ചിക്കലം ചുമന്തായാ..? അഞ്ചിക്കൊഞ്ചി വിളയാടും എങ്കനാട്ടും പൊണ്‍കളുക്കു മഞ്ചള്‍ അരൈത്തു കൊടുത്തായാ..? നീ മാമനാ മച്ചാനാ മാനംകെട്ടവനെ..?!'
അതിങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു നടക്കുമ്പോള്‍ മനസ്സിനെന്തൊരയവ്‌! 'നീങ്കള്‍ കരിപ്പുടിത്തായാ...കാളൈ...'
പെട്ടെന്നു പിന്നിലെന്തോ ശബ്ദം! ഒന്നു നടുങ്ങി !!
ഒരു കടവാവല്‍ ചില്ലവിട്ടു പറന്നതാണ്‌.
ഇപ്പോള്‍ വഴിയുടെ തെക്കുവശം മുഴുവന്‍ കാവാണ്‌. കാടും പടലവും ഇലഞ്ഞിയും പാലയും പേരാലും പുന്നാഗവും പിന്നെയും പേരറിയാത്ത ഒത്തിരിയൊത്തിരി മരങ്ങളും. പണ്ടേ തോന്നിയതാണ്‌ എല്ലാം വെട്ടിത്തെളിച്ച്‌ കൃഷിയിറക്കണമെന്ന്. കഴിഞ്ഞില്ല. ഇനി ഇതിനെ വല്ല ഇക്കോ ടൂറിസ്റ്റ്‌ കേന്ദ്രവുമാക്കി വികസിപ്പിക്കാന്‍ വല്ല സാധ്യതയുമുണ്ടോയെന്ന് ഒന്നാരായണം.
കാടിനുള്ളില്‍ പവിഴക്കൂണുകള്‍ പൊതിഞ്ഞ ചിത്രകൂടകല്ലുകള്‍! അവയ്ക്കടിയിലെ ഗുഹാലോകങ്ങളില്‍ നൂറും പാലും പുള്ളോര്‍ക്കുടത്തിന്റെ ആദിനാദവും കാത്തു കഴിയുന്ന നാഗത്താന്മാര്‍!
വന്മരങ്ങള്‍ തലകീഴായിക്കിടക്കുന്ന വാവലുകളുടെ സങ്കേതമാണ്‌. കരച്ചിലും ചിറകടിയും കൂര്‍ത്തനോട്ടവും കൊണ്ട്‌ പകല്‍പോലും ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കും ആ ഗതിയറ്റ ജീവികള്‍! പിതൃശാപമേറ്റ്‌ മോക്ഷം കിട്ടാതലയുന്ന പ്രേതങ്ങളാണത്രെ ആ കിടക്കുന്നത്‌, നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട്‌ പറന്നു നടക്കുന്നത്‌...

പിന്നെ കരിമ്പനകള്‍. അത്‌ യക്ഷികളുടെ ആവാസകേന്ദ്രമാണ്‌. കാളി, നീലി... പാതിരാത്രിയില്‍ അവകളുടെ രക്‌തദാഹം പൂണ്ട ചടുലനൃത്തങ്ങള്‍... നാവു നീട്ടി, അലറിക്കൂവി, മുടിയഴിച്ചിട്ട്‌...
ഈ അറിവുകളും വിശേഷങ്ങളുമൊക്കെ ഇത്രയും കാലം ഓര്‍മ്മയുടെ ഏതു ഗഹ്വരങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്നു..? ഇവ ഇപ്പോഴെന്തിനാണ്‌ പുനര്‍ജ്ജനിച്ച്‌ മനസ്സിലേക്കു നീന്തിയെത്തുന്നത്‌..? എന്നെ ഭീതിയുടെ ആവരണമണിയിക്കാനോ..?
യക്ഷികളെ എന്നെ പിടിക്കാന്‍ നോക്കണ്ട. ഞാനൊരു യുക്‌തിവാദിയാണ്‌. മാവോയുടെ ലോംഗ്‌ മാര്‍ച്ച്‌ സ്വപ്‌നം കണ്ടു വളര്‍ന്നവന്‍. നക്സല്‍ബാരികളും പുല്‍പ്പള്ളികളും നാട്ടില്‍ ഇനിയുമാവര്‍ത്തിക്കണേ എന്നു മാത്രം പ്രാര്‍ത്ഥിച്ചു ശീലിച്ചവന്‍. മാര്‍ക്സിനെയും ചെഗുവേരയെയും ഇടമറുകിനെയും പവനനെയും വായിച്ചു പഠിച്ചവന്‍. കോവൂരിന്റെ ശിഷ്യന്‍!
എന്നിട്ടും പനമുകളിലേക്കൊന്നു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ഒരാദിമ ഭീതി!
അവിടെ എന്തൊക്കെയോ തിളങ്ങുന്നു!
കണ്ണുകളാവും - ആര്‍ത്തിയോടെ നോക്കുന്നുണ്ടാവും . എത്രയോ പേരെ കൊന്നു ചോരകുടിച്ച കഥകള്‍! രാവിലെ നോക്കുമ്പോള്‍ കുറെ എല്ലിന്‍ കൂമ്പാരം മാത്രം!
പഴമയിലെ നീണ്ട തലമുറകള്‍ മുഴുവന്‍ പാഴ്ക്കഥകള്‍ വെറുതെ വിശ്വസിച്ചതായിരിക്കുമോ..? അതിലൊരു കഥയെങ്കിലും ശരിയാണെന്നു വന്നാല്‍...
കൈ ചുരുട്ടിപ്പിടിച്ചു നടന്നു. ലെഫ്റ്റ്‌, റൈറ്റ്‌, ലെഫ്റ്റ്‌, റൈറ്റ്‌... ഞാന്‍ മാവോയുടെ ലോംഗ്‌ മാര്‍ച്ചിലാണ്‌. ലെഫ്റ്റ്‌, റൈറ്റ്‌....
തെക്കന്‍ കിയാങ്ങ്‌സിയിലെ യുതുവില്‍ കേന്ദ്രീകരിച്ച്‌ ഞങ്ങളിരിക്കുമ്പോഴാണ്‌ ലോംഗ്‌ മാര്‍ച്ചിനുള്ള ആജ്ഞ കിട്ടുന്നത്‌. വിപ്ലവസേന പെട്ടെന്ന് രണ്ടു വ്യൂഹങ്ങളായി അണിനിരന്ന് പടിഞ്ഞാറോട്ടും തെക്കോട്ടും നീങ്ങിത്തുടങ്ങി. ഹുനാനിയിലെയും ക്വങ്ങ്‌തൂവിലെയും ശത്രുദുര്‍ഗങ്ങള്‍ ഞങ്ങള്‍ കീഴടക്കി. ശത്രു മുന്നേറുമ്പോള്‍ ഞങ്ങള്‍ പിന്മാറി. ശത്രു വിശ്രമിക്കുമ്പോള്‍ ഞങ്ങളവരെ ശല്യപ്പെടുത്തി. ശത്രു പിന്മാറുമ്പോള്‍ ഞങ്ങളവരെ ആക്രമിച്ചു. ഗ്രാമങ്ങളില്‍ ഞങ്ങള്‍ സോവിയറ്റുകള്‍ സ്ഥാപിച്ചു. അയ്യായിരത്തില്‍പ്പരം മെയിലുകള്‍ ഞങ്ങള്‍ യാത്ര ചെയ്‌തു. പതിനെട്ടു പര്‍വ്വത നിരകള്‍ ഞങ്ങള്‍ മറികടന്നു. പന്ത്രണ്ടു വ്യത്യസ്‌ത പ്രവിശ്യകളിലൂടെ ഞങ്ങള്‍ സഞ്ചരിച്ചു. ഒടുവില്‍ ഗ്രാമങ്ങള്‍ നഗരങ്ങളെ വളഞ്ഞു കീഴ്പ്പെടുത്തി... ലെഫ്റ്റ്‌, റൈറ്റ്‌, ലെഫ്റ്റ്‌, റൈറ്റ്‌.....
പിന്നില്‍ പിന്നെയും എന്തൊക്കെയോ അനക്കങ്ങള്‍... ഇതവള്‍ തന്നെ !
യക്ഷികളെ ഞാന്‍ പിന്നെയും നിങ്ങളോടു പറയുന്നു, എന്നോടു കളിക്കരുത്‌. മുപ്പതിനായിരം നായര്‍ യോദ്ധാക്കള്‍ക്ക്‌ പടത്തലവനായി നാടുവാണ ഏറനാട്ടുടയവര്‍ നെടിയിരുപ്പ്‌ സ്വരൂപം എന്റെ പൂര്‍വ്വികര്‍! നിങ്ങള്‍ ചത്തും കൊന്നും നാടടക്കിക്കൊള്‍ക എന്ന ഉപദേശത്തോടെ ചേരമാന്‍ പെരുമാള്‍ കല്‌പിച്ചു നല്‌കിയ ഉടവാള്‍ ഇപ്പോഴും മച്ചിലിരുപ്പുണ്ട്‌. അരയില്‍ പൊന്നുരുക്കും കയ്യില്‍ മാന്ത്രികക്കോലുമായി കളത്തട്ടിലിരുന്ന് ആഭിചാരക്രിയകള്‍ നടത്തി യക്ഷികളെ ആവാഹിച്ചു വരുത്തി കാഞ്ഞിരപ്പലകമേല്‍ ആണിയടിച്ചു തളയ്ക്കുന്ന മഹാമാന്ത്രികര്‍ ജീവിച്ച തറവാട്‌! അതിലൊരു പിന്മുറക്കാരനോടാണോ നിങ്ങളുടെ കളി...?! ആവാഹിച്ചിരുത്തും ഞാന്‍ !
വിടുന്ന മട്ടില്ലല്ലൊ.
ഇത്‌ കള്ളിയങ്കാട്ട്‌ നീലി തന്നെ. മറ്റൊരുത്തിക്കും ഏറനാട്ടുടയവരോടു കളിക്കാന്‍ ഇത്ര ധൈര്യം വരില്ല. ഒത്തിരിക്കാലമായിക്കാണും ഇത്തിരി ചോര കുടിച്ചിട്ട്‌. എടീ കള്ളിക്കരിനീലി എന്നാലും നിനക്കീ വയസന്‍ യുക്‌തിവാദിയുടെ ചോര തന്നെ വേണമല്ലേ..?
ഒറ്റ ഓട്ടമായിരുന്നു!
എത്തിയത്‌ കുടുംബവക ക്ഷേത്രനടയില്‍... വീണ്‌ സാഷ്‌ടാഗം നമസ്കരിച്ചു.
വിദേശത്തു കിടന്ന മാര്‍ക്സിനോ ഡല്‍ ഹിയില്‍ ജീവിച്ച ഇടമറുകിനോ നമ്മുടെ നാട്ടിലെ കള്ളിയങ്കാട്ട്‌ നീലിയുടെ ശക്‌തിയെപ്പറ്റി എന്തറിയാം..?! കല്ലേക്കാവിലമ്മേ കാത്തോണേ...!!

(അടുത്തിടെ റെയ്‌ന്‍ബോ ബുക്സ്‌ പ്രസിദ്ധീകരിച്ച 'പെണ്‍ മാറാട്ടം' എന്ന കഥാസമാഹാരത്തില്‍ നിന്നും ഒരു കഥ)

Friday, September 15, 2006

4 മിനിക്കഥകള്‍

പൂവ്‌

നഗരത്തില്‍ പുഷ്പോത്സവം!
കണ്ണുകളെ വിരുന്നൂട്ടാന്‍ ഞാനും പോയി.
നിരത്തിവച്ച വസന്തകാലം
വര്‍ണ്ണങ്ങളുടെ മലഞ്ചരിവുകള്‍
പൂക്കളുടെ പെരുമഴ
പൂക്കള്‍ക്കിടയില്‍ മനോഹരമായ
മറ്റൊരു പൂവ്‌! - ഒരു സൂര്യകാന്തിപ്പൂവ്‌!
അതെന്നെ മിഴിച്ചുനോക്കുന്നു...
അത്‌ അവളായിരുന്നു..!!

ലിഫ്‌റ്റ്‌

അവള്‍ വഴിവക്കില്‍ ഒരു 'ലിഫ്‌റ്റിനു' കാത്തുനില്‌ക്കുകയായിരുന്നു
ഞാന്‍ ഒരു യാത്രക്കാരനും!
എന്റെ കൂടെ പോരുന്നോ..? ഞാന്‍ ചോദിച്ചു
'ഏതാണ്‌ വാഹനം? കാറോ ബൈക്കോ..?'
അവളുടെ അന്വേഷണം.
'രണ്ടുമില്ല നടക്കാന്‍ കൈകോര്‍ത്ത്‌ നടക്കാന്‍..!'
അവള്‍ വന്നു
അവള്‍ എന്റെ ഭാര്യയായി..!!

ബോധിബുദ്ധന്‍

ഈ ജീവിതം മടുത്തു.
എനിക്ക്‌ മുക്‌തി നേടണം.
ഞാന്‍ ബുദ്ധനാവാന്‍ തീരുമാനിച്ചു.
ഭാര്യ കണ്ണീരോടെ എന്നെ യാത്രയാക്കി.
ഞാന്‍ ബോധി വൃക്ഷത്തിന്റെ തണലും
ബോധോദയത്തിന്റെ പുലര്‍ച്ചയും തേടി
അലന്‍ഞ്ഞുനടന്നു.
രാത്രി- കൂരിരുട്ട്‌ - നല്ല തണുപ്പ്‌!
ബോധോദയം - ഒറ്റ നടപ്പ്‌ - തിരിച്ച്‌!!
കിടക്ക വിരിച്ച്‌ ഭാര്യ കാത്തിരിപ്പുണ്ടായിരുന്നു.
സമൃദ്ധമായ ഒരു ഭോഗത്തിനുശേഷം
ഞങ്ങള്‍ സുഖമായി കിടന്നുറങ്ങി!!


വാന്‍ ഗോഖിന്റെ ചെവി

എനിക്ക്‌ വാന്‍ ഗോഖിന്റെ ഒരു ചിത്രം വേണം
സ്വീകരണ മുറി അലങ്കരിക്കാന്‍.
ഞാന്‍ അദ്ദേഹത്തിന്റെ വീടന്വേഷിച്ച്‌ പുറപ്പെട്ടു.
പഴയ വാന്‍ ഗോഗല്ല. ഏറെ മാറിപ്പോയിരിക്കുന്നു.
ആഹാരത്തിന്‌ വകയില്ലാതെ കഴിഞ്ഞ ആളാണ്‌
ഇപ്പോള്‍ പക്ഷേ ബഹുനില മന്ദിരം.
മുറ്റത്ത്‌ വിശാലമായ പുന്തോട്ടം, ജലധാര,
നിരത്തിയിട്ടിരിക്കുന്ന കാറുകള്‍ - മെര്‍സിഡസ്‌, ലക്‌സസ്‌, റോള്‍സ്‌ റോയ്‌സ്‌....
കോളിംഗ്‌ ബല്ലടിച്ച്‌ കാത്തിരുന്നു.
അല്‌പം കഴിഞ്ഞപ്പോള്‍ ഒരു പരിചാരകന്‍ വന്ന് കാരണമന്വേഷിച്ചു പോയി.
പിന്നെയും കാത്തിരുപ്പ്‌.
ഒടുവില്‍ അദ്ദേഹം - വാന്‍ ഗോഖ്‌!
ഉടയാത്ത മുഷിയാത്ത വസ്‌ത്രങ്ങളില്‍ പൊതിഞ്ഞ്‌!
'എനിക്കൊരു ചിത്രം വേണം' ഞാന്‍ വിക്കി.
'ആര്‍ക്കും സൗജന്യമായി ചിത്രങ്ങള്‍ കൊടുക്കാറില്ല. നിങ്ങളെനിക്കെന്തു പകരം തരും?'
പണം - ലക്ഷങ്ങള്‍, മുല്ല്യണ്‍, ബില്ല്യണ്‍.. എത്രവേണം?
വാന്‍ ഗോഖ്‌ പറഞ്ഞു: 'ഞാനിപ്പോള്‍ ആവശ്യത്തിലേറെ സമ്പന്നനാണ്‌. എനിക്ക്‌ നിങ്ങളൂടെ പണം വേണ്ട.'
'പിന്നെ?'
എനിക്ക്‌ നിങ്ങളുടെ ഒരു ചെവി വേണം..!!

Tuesday, September 12, 2006

മടങ്ങിവരവിന്റെ സെപ്‌റ്റംബര്‍

മദ്ധ്യവേനലവധിയുടെ ആലസ്യവും ഓണാഘോഷങ്ങളുടെ ആരവവും ഒടുക്കി പ്രവാസഭൂമിയിലെ യാന്ത്രികപതിവുകളിലേക്കുള്ള മടങ്ങി വരവിന്റെ മാസമാണ്‌ സെപ്‌റ്റംബര്‍! കത്തുന്ന വേനല്‍ച്ചുടില്‍ തളര്‍ന്നുകിടന്ന പ്രവാസഭൂമി വീണ്ടും ഉണരുകയായി.
പ്രിയപ്പെട്ടവരെ പിരിഞ്ഞുപോന്നതിന്റെ ഖേദമാവും ആദ്യത്തെ കുറച്ച്‌ ദിവസത്തേക്ക്‌, മടങ്ങി വന്നവന്റെ മുഖത്താകെ നിറഞ്ഞുനില്‌ക്കുക. യാഥാര്‍ത്ഥ്യത്തിലേക്കു തിരിച്ചുകയറുന്നതിനു മുന്‍പുള്ള സ്വപ്‌നങ്ങളുടെ ഹാങ്ങോവര്‍ എന്നാണതിനെ അവന്‍ വിശേഷിപ്പിക്കുന്നത്‌. എന്നാലും നാടിനെക്കുറിച്ചന്വേഷിക്കുമ്പോള്‍ അവന്റെ മുഖത്ത്‌ അറിയാതെ തെളിയുന്ന ഒരു പ്രകാശമുണ്ട്‌. പിന്നെ എത്ര വലിയ ധൃതിയിലും നാടിന്റെ അവസ്ഥകളെക്കുറിച്ച്‌ ഒന്നുവര്‍ണ്ണിക്കാതെ അവന്‍ നമ്മെ വിട്ടുപോകില്ല. മഴ, രാഷ്‌ട്രീയം, സിനിമ, ചൂട്‌, റോഡുകള്‍, അയല്‍ക്കാരന്റെ മുറ്റത്തെ വിദേശക്കാറുകള്‍ എന്നിങ്ങനെയാണ്‌ ആ പറച്ചിലിന്റെ ഒരു പൊതുസ്വഭാവം. അന്നേരം ഇത്തവണ നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന ഹതഭാഗ്യന്റെ മുഖത്ത്‌ ഗോപ്യമായി നിറയുന്നത്‌, അസൂയയോ ഖേദമോ.. അതോ ഭാവിയിലേക്കുള്ള സ്വപ്‌നങ്ങളോ?
മടങ്ങിവരുന്നവരൊക്കെ നാടിനെക്കുറിച്ച്‌ അസൂയയോടെ പറയുന്ന രണ്ടുകാര്യങ്ങളുണ്ട്‌. കാശുണ്ടെങ്കില്‍ നാട്ടിലെ ജീവിതം പരമസുഖമാണടോ. നാടാകെ മാറിപ്പോയെടോ, ഇപ്പോ നാട്ടുകാരുടെ കയ്യിലൊക്കെ എന്താ പണം?!! നമ്മള്‍ പാവം പ്രവാസികള്‍ പത്തിന്റെയും നൂറിന്റെയും താളുകള്‍ പോക്കറ്റില്‍ വച്ചിറുക്കിക്കൊടുക്കുമ്പോള്‍ അവര്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും താളെടുത്ത്‌ വീശിയാണ്‌ നമ്മെ അസൂയപ്പെടുത്തുക. പണ്ടൊക്കെ നാട്ടില്‍ ഓരോന്നിനു വില കൂടുന്നതിനും നമ്മള്‍ പ്രവാസികളെ ആയിരുന്നു നാട്ടുകാര്‍ പഴി പറഞ്ഞിരുന്നത്‌, ഇവന്റെയൊക്കെ അല്‌പത്തരവും ധാരാളിത്തവുമാണ്‌ എല്ലാവിലക്കയറ്റത്തിന്റെയും കാരണമെന്ന്. ഇന്നുപക്ഷേ അവര്‍ നമ്മുടെ ഈ ഇറുക്കിപ്പിടുത്തം കണ്ട്‌ പുച്‌ഛിച്ചു ചിരിക്കുകയാണ്‌.
പ്രിയപ്പെട്ട പ്രവാസാ, നമ്മളിങ്ങനെ രാപകല്‍ അര്‍ബാബിന്റെ ചീത്തവിളി കേട്ട്‌ മെടഞ്ഞിട്ടും നമുക്കെന്താണ്‌ അന്തസ്സോടെ ജീവിക്കാന്‍ ഒരു സൗഭാഗ്യമില്ലാതെ പോകുന്നത്‌..? നാട്ടുകാരനെപ്പോലെ, ആളുന്ന നെഞ്ചത്ത്‌ കൈവയ്ക്കാതെ, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും താളെടുത്ത്‌ വീശാന്‍ കഴിയാത്തത്‌..?! വീടിന്റെ മുറ്റത്ത്‌ ഒരു വിദേശനിര്‍മ്മിത വാഹനം പോയിട്ട്‌ ഒരു നാടന്‍ സൈക്കിള്‍ പോലും വങ്ങിയിടാന്‍ നിവൃത്തിയില്ലാത്തവനായി പോകുന്നത്‌..? പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മയും നടമാടുന്നെന്ന് പറയുമ്പോഴും നാട്ടുകാരന്റെ പോക്കറ്റില്‍ ഈ പുത്തന്‍ താളുകള്‍ എവിടെ നിന്നു വരുന്നു..? ഈ സുഭിക്ഷിതയും ധാരാളിത്തവും എവിടെ നിന്നു വരുന്നു..? എല്ലാവരും കള്ളപ്പണക്കാരല്ലല്ലോ...
നാടിനെപ്പറ്റിയുള്ള നമ്മുടെ ഈ വമ്പുപറച്ചിലുകളെല്ലാം നമ്മുടെ ഗൃഹാതുരസ്വപ്‌നങ്ങളുടെ ബാക്കിപ്പത്രമായിക്കണ്ടാല്‍ മാത്രം മതിയോ..? അതോ, അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സ്വന്തം നാടിനെ മനസ്സിലാക്കാന്‍ വയ്യാതെ ഏറെ പിന്നിലായിപ്പോയ ഒരുവന്റെ ഭീതിപൂണ്ട അങ്കലാപ്പുകളോ..?!!

Sunday, September 10, 2006

ആരുടെ ഓണം..?

സമകാലികലോകത്തില്‍ വളരെ പ്രസക്‌തമായ ഒരു ചോദ്യമാണിതെന്ന് ഞാന്‍ വിചാരിക്കുന്നു. കാരണം കേരളത്തിന്റെ നനാജതി മതസ്ഥര്‍ വര്‍ഗ്ഗവര്‍ണ്ണ വ്യതാസങ്ങളില്ലാതെ ആഘോഷിച്ചിരുന്ന ഈ ഉത്സവത്തെ ആരൊക്കെയോ ശക്‌തികള്‍ ഹൈജാക്ക്‌ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു കേരളക്കാഴ്ച നാം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്‌.

ഇതുപറയാന്‍ ഇപ്പോള്‍ ഒരു പ്രധാന കാരണമുണ്ട്‌. കഴിഞ്ഞ ദിവസം കണ്ട ഒരു വാര്‍ത്ത - ഓണത്തിന്‌ അവധി നല്‌കാത്തതിനാല്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ - അവധി നല്‌കാന്‍ഞ്ഞതിന്‌ കോളേജ്‌ പ്രിന്‍സിപ്പലിന്റെ നീതീകരണം ഇങ്ങനെ - ഞങ്ങള്‍ മതാഘോഷങ്ങള്‍ക്ക്‌ അവധി നല്‌കാറില്ല.
ചോദ്യം ഒന്ന് - ഓണം ഒരു മതാഘോഷമാണെന്ന് ആ പ്രഫസറെ പഠിപ്പിച്ചതാര്‌. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ പിന്നില്‍ കേരളത്തില്‍ നാമൊക്കെ വിചാരിക്കുന്നതിലും അപ്പുറത്തുള്ള ഒരു മതവൈരവും മതവൈരുധ്യവും വളര്‍ന്നു വരുന്നുണ്ട്‌ എന്ന സൂചനയില്ലേ..?
ഒരു ഇരുപത്‌ വര്‍ഷമുന്‍പ്‌ കേരളത്തില്‍ ആരെങ്കിലും ഇങ്ങനെ ഓണത്തെപ്പറ്റി പറയാന്‍ പോയിട്ട്‌ ചിന്തിക്കാനെങ്കിലും തയ്യാറാവുമോ..?

ചോദ്യം രണ്ട്‌ - പ്രഫസറെ മാത്രം നമുക്ക്‌ കുറ്റം പറയാനാവുമോ...? അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ പിന്നില്‍ തികഞ്ഞ മതാന്ധതയ്ക്കപ്പുറം മറ്റൊരു സത്യം ഒളിഞ്ഞുകിടപ്പില്ലേ.? അതായത്‌ ഓണത്തെ ഹൈജാക്കു ചെയ്യാന്‍ ഹൈന്ദവ ഫാസ്‌സിറ്റ്‌ കക്ഷികള്‍ ശ്രമിക്കുന്നതിന്റെ അത്‌ ഫലം കാണുന്നതിന്റെ ഒരു സൂചന..?!
ആരും പരിഭവിച്ചിട്ട്‌ കാര്യമൊന്നുമില്ല. ഓണം ഇന്ന് ആരുടെയൊക്കെയോ ശ്രമഫലമായി തികഞ്ഞ ഹൈന്ദവാഘോഷമായി തീര്‍ന്നുകൊണ്ടിരിക്കുന്നു. അതില്‍ എങ്ങനെയൊക്കെയോ ഹൈന്ദവദൈവങ്ങളെ കടത്തി വിടാനും ഹൈന്ദവബിംബങ്ങളെ ആഘോഷിക്കാനും ഒരു ശ്രമം നടക്കുന്നുണ്ട്‌. ഓണത്തിനോടനുബന്ധിച്ച ഘോഷയാത്രകളില്‍ തെയ്യം വെളിച്ചപ്പാട്‌, എന്നിവരുടെ ഒക്കെ കടന്നുകയറ്റം സ്വഭാവികമെന്ന് കരുതി അവഗണിച്ചുകൂടാ. തികഞ്ഞ ഹൈന്ദവബിംബസൂചനകള്‍ തന്നെയാണത്‌. അതേസമയം ഈ അഘോഷങ്ങളില്‍ മതനിരപേക്ഷതയുടെയോ ഹൈന്ദവബാഹ്യമായതോ ആയ യാതൊരു ബിംബങ്ങളോ സൂചനകളോ ഇല്ലതാനും. അപ്പോള്‍ ഒരാാള്‍ ഓണത്തിനെ മതാഘോഷം എന്ന് വിളിച്ചെങ്കില്‍ അതിനെ തള്ളിക്കളയാന്‍ ഒക്കുമോ..?

ഓണത്തിനെ ഹൈന്ദവം എന്ന് വിശേഷിപ്പിച്ച പ്രഫസറുടെ വാക്കുകള്‍ എത്രത്തോളം നമ്മുടെ മതനിരപേക്ഷതയ്ക്ക്‌ കളങ്കം ചാര്‍ത്തുന്നുവോ അത്രതന്നെ ഗൗരവമായ ഒരു കാര്യമാണ്‌ ഓണത്തിനിടയില്‍ കയറിക്കൂടുന്ന ഹൈന്ദവബിംബങ്ങളും.
രണ്ടുതരം വിഭാഗീയ ചിന്തകളെയും വര്‍ഗ്ഗീയ ചിന്തകളെയും നാം തിരിച്ചറിയേണ്ടതുണ്ട്‌. രണ്ടിനെയും ചെറുക്കേണ്ടതുമുണ്ട്‌. ഇല്ലെങ്കില്‍ അത്‌ കേരളത്തിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും. ഓണത്തിന്റെ ഭാവിയെ അത്‌ ദോഷകരമായി ബാധിക്കും. സമത്വസുന്ദരമായ ഒരു ലോകം സ്വപ്നം കാണാന്‍ അവസരം തരുന്ന ഓണം ആരെങ്കിലുമൊക്കെ തത്‌പരകക്ഷികള്‍ അവരുടെ ഇഷ്ടത്തിലേക്ക്‌ ഹൈജാക്കു ചെയ്‌തുകൊണ്ടുപോയെന്നിരിക്കും. ജാഗ്രതേ..!!