Thursday, June 12, 2008

കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന - ചര്‍ച്ച 1

സൗദി അറേബ്യയിലെ റിയാദില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കേളി ത്രൈമാസികയുടെ ഈ വര്‍ഷത്തെ വാര്‍ഷികപ്പതിപ്പ്‌ ഗള്‍ഫ്‌ സാഹിത്യത്തെ സംബന്ധിച്ച്‌ ഒരു ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി. 'കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന' എന്നാണ്‌ അതിന്‌ പേരു കൊടുത്തിരുന്നത്‌.
ഗള്‍ഫില്‍ നിന്ന് മുഖ്യധാരാ മാധ്യമങ്ങളില്‍ എഴുതിക്കൊണ്ടിരിക്കുന്ന സിതാര എസ്‌, സുറാബ്‌, കരുണാകരന്‍, ബെന്യാമിന്‍, ടി.പി, അനില്‍കുമാര്‍, പി.ജെ.ജെ. ആന്റണി, സഹീറ തങ്ങള്‍ എന്നിവരാണ്‌ ആ ചര്‍ച്ചയില്‍ പങ്കെടുത്തത്‌. ചര്‍ച്ചയുടെ ഭാഗമായി 11 ചോദ്യങ്ങളാണ്‌ ഉന്നയിക്കപ്പെട്ടത്‌. ആ ചോദ്യങ്ങളും അവയ്ക്കുള്ള എന്റെ മറുപടികളുമാണ്‌ താഴെ കൊടുക്കുന്നത്‌.
ഈ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവരുടെ ഉത്തരങ്ങള്‍ കൂടി ചേരുമ്പോഴേ ഇത് പൂര്‍ണ്ണമാകു എന്നിരുന്നാലും ചോദ്യങ്ങളോടും എന്റെ ഉത്തരങ്ങളോടും ബൂലോകത്തിന്റെ പ്രതികരണമാണ്‌ ഈ പോസ്റ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അങ്ങനെ ഈ ചോദ്യങ്ങള്‍ ബൂലോകത്തിലും ഒരു ചര്‍ച്ചയാവട്ടെ എന്നാഗ്രഹിക്കുന്നു.
ആദ്യത്തെ നാല് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ഇവിടെ, തുടര്‍ന്നുള്ളവ അടുത്ത പോസ്റ്റുകളില്‍:
1. ഗള്‍ഫ്‌ ജീവിതത്തെ പ്രവാസമായാണോ കുടിയേറ്റമായാണോ താങ്കള്‍ വിലയിരുത്തുന്നത്‌. വിശദീകരിക്കുമല്ലോ..
ഒരര്‍ത്ഥത്തില്‍ നമ്മുടേത്‌ പ്രവാസമാണ്‌ മറ്റൊരര്‍ത്ഥത്തില്‍ അത്‌ കുടിയേറ്റവുമാണ്‌. എന്നാല്‍ പൂര്‍ണ്ണമായും ഇതുരണ്ടുമല്ലതാനും. ഇത്‌ ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള ചേക്കേറലിന്റെ സന്നിഗ്ദ്ധാവസ്ഥയും ഐറണിയുമാണ്‌. ഇന്ത്യയില്‍ നിലനില്‌ക്കുന്ന പ്രത്യേക രാഷ്ട്രീയ സാമൂഹിക സാമ്പത്തിക കാരണങ്ങള്‍കൊണ്ടാണ്‌ നാമിവിടെ എത്തപ്പെട്ടത്‌ എന്നതുകൊണ്ടാണ്‌ ഒരര്‍ത്ഥത്തില്‍ നമ്മുടേത്‌ പ്രവാസമാണെന്ന് പറയേണ്ടിവരുന്നത്‌. അതേസമയം നമ്മള്‍ നിര്‍ബന്ധിതമായി രാഷ്ട്രീയ ഭ്രഷ്ടിനാലോ പലായനത്തിനാലോ ഇവിടെ എത്തപ്പെട്ടവരല്ല എന്നതിനാല്‍, സ്വമനസ്സോടെ ഇവിടേക്ക്‌ വന്നവരാണ്‌ എന്ന അര്‍ത്ഥത്തില്‍ നമ്മുടേത്‌ കുടിയേറ്റവുമാണ്‌. പ്രവാസത്തിനും കുടിയേറ്റത്തിനും സ്ഥിരമായി സ്വന്തം രാജ്യമുപേക്ഷിക്കുക എന്നൊരു അര്‍ത്ഥമുണ്ട്‌. എന്നാല്‍ നമുക്കങ്ങനെയൊന്നില്ല. അതാണ്‌ ഗള്‍ഫ്‌ ജീവിതത്തിന്റെ പേരിടിനാവാത്ത ഐറണി.
2. എഴുത്തില്‍ ഗള്‍ഫ്‌ ജീവിതം, ഇവിടെ നിന്നുള്ള രൂപകങ്ങള്‍ എന്നിവ സ്വാധീനിച്ചിട്ടുണ്ടോ..? സ്വാധീനിക്കുന്നുവെങ്കില്‍ അത്‌ ഏതു രീതിയിലാണ്‌..?
തീര്‍ച്ചയായും. കഴിഞ്ഞ 15 വര്‍ഷമായി ഗള്‍ഫില്‍ താമസിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഇവിടുത്തെ സാമൂഹിക ജീവിതം എന്റെ എഴുത്തിനെ നല്ലപോലെ സ്വാധീനിക്കുന്നുണ്ട്‌. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ വന്നുപാര്‍ക്കുന്നിടം എന്ന നിലയില്‍ ഗള്‍ഫ്‌ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരു നല്ല 'വിഭവകേന്ദ്ര'മാണ്‌. കേരളത്തില്‍ ജീവിക്കുന്ന ഒരെഴുത്തുകാരന്‌ ഇത്രയും വലിയ സാംസ്കാരിക വൈവിധ്യങ്ങളോട്‌ ഇടപഴകാന്‍ സാഹചര്യം ലഭിക്കുന്നില്ല. ഈ വൈവിധ്യം കണ്ടുപഠിച്ച്‌ അതിനെ കഥയും കവിതയുമാക്കി മാറ്റാന്‍ കഴിയുന്നോ എന്നത്‌ എഴുത്തുകാരന്റെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ മികച്ച കഥകള്‍ ഈ പശ്ചാത്തലത്തില്‍ നിന്ന് ഉണ്ടായതാണെന്ന് ഞാന്‍ കരുതുന്നു. 'മരീചിക, രണ്ടു പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, ഗസാന്റെ കല്ലുകള്‍, ആഡിസ്‌ അബാബ എന്നീ കഥകളൊക്കെ ഉദാഹരണങ്ങളായുണ്ട്‌. ഇനി വരുന്ന 'ആടുജീവിതം' എന്ന നോവലും.
3. ഗള്‍ഫിലേക്കു വന്ന ആദ്യ കുടിയേറ്റക്കരുടെ തലമുറകളില്‍ നിന്നെഴുത്തുകാര്‍ ഉണ്ടായില്ലെന്നു തന്നെ പറയാം. തീക്ഷ്‌ണാനുഭവങ്ങള്‍ ഉണ്ടായിരുന്ന ആ തലമുറ നമ്മുടെ സാഹിത്യത്തില്‍ അടയാളപ്പെടുക പോലുമുണ്ടായില്ല. ഇന്ന് ഗള്‍ഫില്‍ നിന്ന് ധാരാളം മുഖ്യധാരാ എഴുത്തുകാരുണ്ട്‌. ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹിക ലാവണ്യ പ്രശ്നങ്ങള്‍ എന്തായിരിക്കും..?
ഗള്‍ഫിലെ മാത്രമല്ല, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ കുടിയേറിയവരില്‍ നിന്നും കഥകളൊന്നും വന്നില്ല എന്നു നാം ഓര്‍ക്കണം. എഴുത്തിനുവേണ്ട 'സ്വാസ്ഥ്യം' കൊടുക്കുന്ന തൊഴില്‍ സാഹചര്യങ്ങളായിരുന്നില്ല ഇവിടെയെങ്ങും ഉണ്ടായിരുന്നത്‌ എന്നതാവാം അതിനു കാരണം. എന്നുമാത്രമല്ല അക്കാലത്തെ എഴുത്തിന്റെ വരേണ്യസംഘത്തിലേക്ക്‌ ഒന്ന് എത്തിനോക്കാന്‍ പോലും ഈ പാവങ്ങള്‍ക്കൊന്നും കഴിയുമായിരുന്നില്ല. തൊണ്ണൂറുകളോടെ സാഹചര്യം മാറി. വളരെ കുറച്ചുപേര്‍ക്കെങ്കിലും എഴുത്തിലേക്ക്‌ ഒതുങ്ങുവാനുള്ള തൊഴില്‍ സാഹചര്യങ്ങള്‍ ഒത്തുകിട്ടി. അതേപോലെ തന്നെ നാട്ടില്‍, എഴുത്തിനും എഴുത്തുകാര്‍ക്കുമുള്ള അപ്രമാദിത്യം നഷ്ടപ്പെട്ടു. പ്രമാണ്യവര്‍ഗ്ഗത്തിന്റെ നോട്ടം എഴുത്തുവിട്ട്‌ സിനിമയായി. അതിനിടെ പ്രസിദ്ധീകരണങ്ങള്‍ വര്‍ദ്ധിച്ചു. സാധാരണക്കാരനും ചെന്നുകയറാവുന്ന ഇടമായി എഴുത്തിന്റെ മേഖല തുറന്നുകിട്ടി. അക്കൂട്ടത്തില്‍ ഗള്‍ഫില്‍ നിന്നുള്ള കുറച്ചുപേരും എഴുതുന്നു എന്നേയുള്ളൂ.
4. വലിയ മലയാളി സമൂഹത്തിന്റെ നടുക്ക്‌ അന്യനാട്ടില്‍ കഴിയാന്‍ പറ്റുന്നത്‌ എഴുത്തിനെ കൂടുതല്‍ സഹായിക്കുന്നുണ്ടോ..? ഗള്‍ഫിലെ എഴുത്തുകാര്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്‌..? അല്ലെങ്കില്‍ അങ്ങനെ ഒന്നില്ലെന്നുണ്ടോ..?
മലയാളിത്വം അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കാന്‍ കഴിയും എന്നൊരു പ്രത്യേകത ഈ ജീവിതത്തിനുണ്ട്‌. അതിന്റെ ആഘോഷങ്ങളും അല്‌പത്തരങ്ങളും വഷളത്തരങ്ങളും നന്മയും ഒക്കെ നമുക്കിവിടെ ആസ്വദിക്കാനാവുന്നുണ്ട്‌. അതുകൊണ്ടുതന്നെയാവും ഇവിടെ നിന്ന് എഴുതുന്നവരുടെ കഥകളില്‍ കേരളത്തിന്റെ സാമൂഹികസാഹചര്യങ്ങള്‍ നിറഞ്ഞുനില്‌ക്കുന്നതും. പക്ഷേ വ്യത്യസ്‌തമായ കഥകള്‍ എഴുതാന്‍ മോഹിക്കുന്ന ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഈ ജീവിതം ഒരു നഷ്ടമാണ്‌. തൊട്ടുമുന്നിലുള്ള നിരവധി ബാഹ്യസംസ്കാരങ്ങളുമായി ഇടപഴകാന്‍ കിട്ടുന്ന അപൂര്‍വ്വ അവസരങ്ങളും അതില്‍ നിന്ന് സൃഷ്ടിച്ചെടുക്കാവുന്ന രചനകളുമാണ്‌ അവന്‌ ഈ സമൂഹത്തില്‍ മുഴുകി കഴിയുന്നതുകൊണ്ട്‌ നഷ്ടമാവുന്നത്‌.

5 comments:

Unknown said...

പ്രവാസത്തിനും കുടിയേറ്റത്തിനും സ്ഥിരമായി സ്വന്തം രാജ്യമുപേക്ഷിക്കുക എന്നൊരു അര്‍ത്ഥമുണ്ട്‌. എന്നാല്‍ നമുക്കങ്ങനെയൊന്നില്ല. അതാണ്‌ ഗള്‍ഫ്‌ ജീവിതത്തിന്റെ പേരിടിനാവാത്ത ഐറണി

ഗള്‍ഫിലെ മാത്രമല്ല, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ കുടിയേറിയവരില്‍ നിന്നും കഥകളൊന്നും വന്നില്ല എന്നു നാം ഓര്‍ക്കണം.

പ്രമാണ്യവര്‍ഗ്ഗത്തിന്റെ നോട്ടം എഴുത്തുവിട്ട്‌ സിനിമയായി. അതിനിടെ പ്രസിദ്ധീകരണങ്ങള്‍ വര്‍ദ്ധിച്ചു. സാധാരണക്കാരനും ചെന്നുകയറാവുന്ന ഇടമായി എഴുത്തിന്റെ മേഖല തുറന്നുകിട്ടി. അക്കൂട്ടത്തില്‍ ഗള്‍ഫില്‍ നിന്നുള്ള കുറച്ചുപേരും എഴുതുന്നു എന്നേയുള്ളൂ.

കൊള്ളാം നല്ല നിരീക്ഷണങള്‍. അതില്‍ ഏറ്റവും ഇഷ്ടമായത്‌ മലയാളിയുടെ ഗള്‍ഫ്‌ ജീവിതത്തിന്റെ നിര്‍വ്വചനം തന്നെ.
ഇത്‌ പ്രവാസവുമല്ല കുടിയേറ്റവുമല്ല എന്ന്‌ തര്‍ക്കിച്ച്‌ മടുത്തിട്ടുണ്ട്‌ പലപ്പോഴും. നന്നായിരിക്കുന്നു.

വല്യമ്മായി said...

എല്ലാ ഉത്തരങ്ങളോടും യോജിക്കുന്നു,പ്രത്യേകിച്ചും ആദ്യത്തേത്

കുട്ടനാടന്‍ said...

പ്രസിദ്ധീകരണങ്ങള്‍ വര്‍ദ്ധിച്ചു. സാധാരണക്കാരനും ചെന്നുകയറാവുന്ന ഇടമായി എഴുത്തിന്റെ മേഖല തുറന്നുകിട്ടി. അക്കൂട്ടത്തില്‍ ഗള്‍ഫില്‍ നിന്നുള്ള കുറച്ചുപേരും എഴുതുന്നു എന്നേയുള്ളൂ.

ഗൾഫിൽ നിന്നു മാത്രമല്ലോ ഇപ്പോ ‘കുറച്ചുപേർ’ എഴുതുന്നത്..? മറിച്ച് ഗൾഫിലുള്ള ധാരളം പേർ എഴുത്തിന്റെ ധാരയിലേക്കാ വരാതിരിക്കുന്നുമുണ്ട്. സാഹചര്യങ്ങൾ ഏറെ മാറിയിട്ടുണ്ടെങ്കിലും വ്യക്തി പരമായോ തൊഴിൽ പരമായോ ഉള്ള കാരണങ്ങളാൽ പലർക്കും സമയവും മാനസികാവസ്ഥയും ലഭിക്കാത്ത എന്നൽ വായനയിലൂടെ സജീവമായും നിൽക്കുന്ന ഒരു വലിയ സമൂഹം കൂടിയുണ്ട്.

നിരീക്ഷണങ്ങളോട് ഏറെ യോജിക്കുന്നു

തറവാടി said...

എന്‍‌റ്റെ അഭിപ്രായം / ഉത്തരങ്ങള്‍
ഇവിടെ

പോസ്റ്റായി ഇട്ടിട്ടുണ്ട്. തങ്കളുടെ ഉത്തരത്തിനോട് പൂര്‍ണ്ണമായി യോജിക്കാനാവാത്തതിനാല്‍ ഉത്തരങ്ങളെല്ലാം ഇട്ടിട്ടുണ്ട്. :)

Sureshkumar Punjhayil said...

Best wishes..!