Tuesday, May 29, 2007

ദാ, കുഴൂര്‍ പറഞ്ഞ ആ കറുത്ത ക്രിസ്‌തു ഇവിടെ.


കുഴൂര്‍ വില്‍സന്റെ 'വിവര്‍ത്തനത്തിന്‌ ഒരു വിഫല ശ്രമം' എന്ന പുസ്‌തകത്തിലെ 'വെളുപ്പിക്കുകയെന്നാല്‍ എന്താണ്‌ ശരിയായ അര്‍ത്ഥം' എന്ന ലേഖനത്തിന്റെ പൂരണംപോലെയാണ്‌ ഈ ലേഖനം. ആ ലേഖനത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്ന ഒരു ക്രിസ്‌തു ചിത്രമുണ്ട്‌.

കുഴൂരിന്റെ ലേഖനത്തില്‍ നിന്നും : അമേരിക്കയില്‍ ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു ചിത്രത്തിന്‌ നിരോധനം ഏര്‍പ്പെടുത്തി. ആ ചിത്രകാരിയുടെ പേരു മറന്നുപോയി. ക്രിസ്‌തുവിന്റെ അവസാന അത്താഴമാണ്‌ ആ ചിത്രത്തിലെ പ്രമേയം. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരിയായ ഒരു ചിത്രകാരിയാണ്‌ അതിന്റെ ഉടമ. അവര്‍ ക്രിസ്‌തുവിന്റെ അവസാന അത്താഴം ചിത്രീകരിച്ചപ്പോള്‍ ചെയ്‌ത കാര്യം വളരെ ശ്രദ്ധേയമാണ്‌. ക്രിസ്‌തുവിനെയും പതിനൊന്ന് ശിഷ്യന്മാരെയും വരയ്ക്കാന്‍ ഉപയോഗിച്ചത്‌ കറുപ്പു നിറമാണ്‌. ക്രിസ്‌തുവിന്‌ പകരം നഗ്നയായി നില്‌ക്കുന്ന തന്റെ ഫോട്ടോയാണ്‌ അവര്‍ പതിച്ചത്‌. ചിത്രത്തില്‍ യൂദാസ്‌ മാത്രം വെളുത്ത നിറക്കാരനായി. (കറുത്ത വര്‍ഗ്ഗക്കാരും സ്‌ത്രീകളും ക്രൂശിക്കപ്പെടുന്ന വലിയൊരു തലത്തിലേക്ക്‌ ആ ചിത്രം നമ്മെ കൊണ്ടുപോകും.) അമേരിക്കന്‍ ഭരണകൂടത്തെ ആ ചിത്രം ഏറെ ചൊടിപ്പിച്ചു. വെളുത്തവനുനേരെ ശബ്ദമുയര്‍ത്തിയ ആ ചിത്രകാരിക്കുനേരെ അവര്‍ തിരിഞ്ഞു. ചിത്രം നിരോധിച്ചു.

കുഴൂരിന്റെ ലേഖനത്തിലെ ഈ ഭാഗം വായിച്ചപ്പോള്‍ ആ ചിത്രത്തെപ്പറ്റി ഞാന്‍ വായിച്ച്‌ അറിഞ്ഞിട്ടുള്ള കുടുതല്‍ വിവരങ്ങള്‍ ബൂലോഗവുമായി പങ്കുവയ്ക്കണമെന്ന് ആഗ്രഹം തോന്നി. കുഴൂര്‍ പറഞ്ഞ കറുത്ത വര്‍ഗ്ഗക്കാരിയായ ചിത്രകാരിയുടെ പേര്‌: റെനി കോക്‌സ്‌ എന്നാണ്‌. വിവാദമായ ആ പ്രശസ്‌ത ക്രിസ്‌തു ചിത്രത്തിന്റെ പേര്‌ 'യോ മാമസ്‌ ലാസ്‌റ്റ്‌ സപ്പര്‍' എന്നും.

1994 രചിച്ച ഈ ഫോട്ടോഗ്രാഫിന്‌ പതിനഞ്ച്‌ അടി നീളമുണ്ട്‌. ഡാവിഞ്ചിയുടെ മാസ്റ്റര്‍ പീസായ ലാസ്റ്റ്‌ സപ്പറിന്‌ ഒരു ആഫ്രിക്കന്‍ പാരഡി രചിക്കാനാണ്‌ റെനി കോക്‌സ്‌ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്‌. ഒരു കലാസൃഷ്ടി എന്ന നിലയില്‍ ഇത്‌ നല്ല നിലവാരം പുലര്‍ത്തുന്നു എന്ന് പല നിരൂപകരും വാഴ്ത്തിയിട്ടുണ്ട്‌. വളരെ ശക്‌തമായ ഇമേജുകള്‍കൊണ്ട്‌ അമേരിക്കയിലെ പാര്‍ശ്വവത്‌കരുടെ ജീവിതം ആവിഷ്‌കരിക്കുന്ന റെനി കോക്‌സിന്‌ ഭരണാധികാരികളില്‍ നിന്നും ശക്‌തമായ എതിര്‍പ്പാണ്‌ നേരിടേണ്ടി വന്നിട്ടുള്ളത്‌. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ മ്യൂസിയത്തില്‍ 2001-ല്‍ ഈ ചിത്രം പ്രദര്‍ശനത്തിനു വച്ചപ്പോള്‍ ഭരണാധികാരികള്‍ അതിനെതിരെ തിരിഞ്ഞു. ചിത്രം എടുത്തുമറ്റിയില്ലെങ്കില്‍ മ്യൂസിയത്തിനുള്ള സബ്‌സീഡിയായ 7.2 മില്യണ്‍ ഡോളര്‍ മരവിപ്പിക്കുമെന്ന് അന്നത്തെ ന്യൂയോര്‍ക്ക്‌ മേയര്‍ ഭഷണിപ്പെടുത്തി. റെനി ചോദിക്കുന്നത്‌ ഇതാണ്‌ : എന്തുകൊണ്ട്‌ ക്രിസ്‌തുവിന്‌ ഒരു സ്‌ത്രീയായിക്കൂടാ..? ദൈവത്തിന്റെ ഛായയില്‍ മനുഷ്യരെ സൃഷ്ടിച്ചുവെന്ന് ബൈബിള്‍ പറയുന്നു. ഞങ്ങള്‍ സ്‌ത്രീകള്‍ ജീവദാതാക്കളാണ്‌. എന്റെ ദൈവം എന്റെ ഛയയുള്ളതുതന്നെ. റെനി കോക്‌സിന്റെ യോ മാമാസ്‌ ലാസ്റ്റ്‌ സപ്പര്‍ കാണുക.

( ഈ ചിത്രത്തിനും ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ക്കും കടപ്പാട്‌ : ജയന്‍ കെ.സി. എന്ന കവിയും അദ്ദേഹത്തിന്റെ പോളിമോര്‍സിസം എന്ന കവിതാസമാഹാരവും)

അടി-ക്കുറിപ്പ്‌ : എന്റെ 'കാനാവില്‍ ഒരു കല്യാണ സദ്യ' എന്ന പോസ്‌റ്റിന്‌ അനോനി കമന്റയച്ച സുഹൃത്തിനോട്‌ ഒരു ചോദ്യം : ചിന്തയില്‍ മറ്റൊന്നും തെളിയാതെ വന്നപ്പോഴാകുമോ ഈ ചിത്രകാരി ക്രിസ്‌തുവിനെ ചിത്രീകരിക്കാന്‍ തുനി‍ഞ്ഞിറങ്ങിയിരിക്കുക? അതേത്‌ സമ്മാനം നേടാനാണ്‌? ജ്ഞാനപീഠമോ നോബലോ..? അവര്‍ക്ക്‌ ഭരണാധികാരികള്‍ കൊടുത്ത സമ്മാനം കണ്ടില്ലേ..? ബിംബങ്ങള്‍ക്കുനേരെ കൈചുണ്ടിയവരെയൊന്നും ഒരുകാലത്തും ആരും അവാര്‍ഡ്‌ കൊടുത്ത്‌ ആദരിച്ചിട്ടില്ല, (താങ്കളെപ്പോലെ) കല്ലെറിഞ്ഞിട്ടേയുള്ളു എന്ന് ആര്‍ക്കാണ്‌ അറിയാത്തത്‌? പരക്കെ അറിയപ്പെടുന്ന ഒരു ബിംബത്തിലൂടെ നമ്മുടെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതും ആ ബിംബത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന ചില മുഖംമൂടികള്‍ അഴിച്ചുകളയുന്നതും ആശയ ദാരിദ്ര്യംകൊണ്ടല്ലെന്ന് അദൃശ്യനായ സുഹൃത്തെ താങ്കളെന്നാണാവോ തിരിച്ചറിയുക..?!!

Saturday, May 26, 2007

കാനാവില്‍ ഒരു കല്യാണസദ്യ

(പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം എന്ന നോവലില്‍ നിന്ന് ഒരധ്യായം)
ഒലിവുമരങ്ങളുടെ പച്ചത്തഴപ്പുകള്‍ ആകാശച്ചരുവുകളില്‍ തിരിയിളക്കത്തിന്റെ രേഖാചിത്രം വരക്കുന്ന കാനാവിന്റെ അതിര്‍ത്തിയിലെത്തിയപ്പോഴേ അവര്‍ തപ്പുമേളങ്ങളുടെ മാറ്റൊലി കേട്ടുതുടങ്ങിയിരുന്നു. ദൂരങ്ങള്‍ പിന്നിടുന്തോറും അത്‌ മുറുകി വന്നു. ഗ്രാമത്തിലെ പ്രധാന നിരത്തുകളെല്ലാം കുരുത്തോലകളുടെ തളരസൗന്ദര്യങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. ഒരു ഉത്സവസന്ധ്യയുടെ മായികതയിലേക്കാണ്‌ ജനം ആ വഴികളിലൂടെ ഒരു പുഴപോലെ ഒഴുകിവന്നത്‌. കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ന്നുവരുന്ന ആഘോഷങ്ങളാല്‍ അനന്യാസ്‌ തന്റെ മകളുടെ വിവാഹം ആ ഗ്രാമത്തിന്റെ ഉത്സവമാക്കി തീര്‍ക്കുകയായിരുന്നു. ആ നിറവില്‍ അഭിമാനിതനായി അതിഥികളെ സ്വീകരിച്ചാനയിച്ച്‌ അയാള്‍ പടിവാതില്‍ക്കല്‍ത്തന്നെയുണ്ടായിരുന്നു.
യേശുവിനെ ദൂരെനിന്ന് കണ്ടതും അനന്യാസ്‌ ബാക്കിയെല്ലാവരെയും വേഗത്തില്‍ പറഞ്ഞുപേക്ഷിച്ച്‌ അവന്റെയരുകിലേക്ക്‌ ഓടിവന്നു."എന്നാലും എന്റെ സ്നേഹിതാ... ഈ മുഹൂര്‍ത്തസമയത്തെങ്കിലും നിനക്കൊന്ന് വരാന്‍ തോന്നിയല്ലോ..." അയാള്‍ സ്നേഹാതിഥ്യങ്ങളിലെ പതിവു പരിഭവമാവര്‍ത്തിച്ചു. "തന്റെ പിതാവുണ്ടായിരുന്നെങ്കില്‍ ഒരാഴ്ച മുന്‍പേ ഇവിടെയെത്തി ഈ വിവാഹം നടത്തിക്കൊടുത്തേനേം.."
യേശു ചിരിച്ചതേയുള്ളൂ. അവര്‍ ആശ്ലേഷത്തിലമര്‍ന്നു. അതില്‍നിന്ന് വിടര്‍ന്ന് അവന്‍ തന്റെ മൂന്നു ശിഷ്യരെയും അയാള്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു. അവരേയും അനന്യാസ്‌ ആശ്ലേഷങ്ങള്‍ കൊണ്ടുതന്നെ സ്വീകരിച്ചു.
"കേട്ടോ.. ഞാനും ഈ യേശുവിന്റെ അപ്പനും പഴയ സ്നേഹിതരാ.. ആ നല്ല മനുഷ്യന്‍ പോയതിനുശേഷവും എനിക്കാ കുടുംബവുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ടില്ല. ങാ.. അമ്മയും പെങ്ങന്മാരും അകത്തുണ്ട്‌. അവരിന്നലെയെങ്കിലും എത്തി. നിന്നെപ്പോലെ സ്നേഹമില്ലാത്തവരല്ല അവര്‍.."അനന്യാസ്‌ യേശുവിന്റെ കൈപിടിച്ച്‌ അകത്തേക്കു നടന്നു. ആ കൈ വിടുവിക്കാന്‍ അയാള്‍ കൂട്ടാക്കിയതേയില്ല. "അല്ല... ഞാനെന്തൊക്കെയാ കേള്‍ക്കുന്നത്‌ എന്റെ യേശൂ..? എന്തിനുള്ള പുറപ്പാടാ ഇത്‌..? അപ്പന്‍ കഷ്ടപ്പെട്ട്‌ സമ്പാദിച്ചതൊക്കെ ഇങ്ങനെ വഴിയാധാരമാക്കണോ..?"
"ഒന്നുമാവില്ല. എല്ലാം ഞാന്‍ യാക്കോബിനെ ഏല്‌പിച്ചിട്ടാണ്‌ പോയത്‌.."
"ങാ... അതുമതിയല്ലോ. അവനെക്കൊണ്ട്‌ അതെല്ലാം ഒറ്റയ്ക്ക്‌ നോക്കി നടത്താനാവുമോ..? ആ മരപ്പണിശാലയില്‍ത്തന്നെ രണ്ടു പേരുടെ കണ്ണെത്തണം. ഇളയവന്മാരുടെ കാര്യം ഞാനായിട്ട്‌ ഓര്‍മ്മിപ്പിക്കണോ.? കഴിഞ്ഞമാസം ഇത്തിരി മരസാമാനങ്ങളുടെ പണിയേല്‌പിക്കാന്‍ ചെന്നപ്പോഴല്ലേ യാക്കോബ്‌ കാര്യങ്ങളൊക്കെ പറയുന്നത്‌. നിന്റെ തലയില്‍ ഇപ്പോ പെട്ടെന്ന് ഏതു ചെകുത്താനാണ്‌ കുടിയേറിയിരിക്കുന്നത്‌..?!"
"ദൈവമെന്ന ചെകുത്താന്‍..!" യേശു ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"കേട്ടോ സ്നേഹിതന്മാരെ... ഒന്ന് സമ്മതം മൂളിയിരുന്നെങ്കില്‍ ഇന്നു വരനായി നില്‌ക്കേണ്ട ചെറുപ്പക്കാരനാണിവന്‍. ങാ.. പോകട്ടെ ഇനി അതൊക്കെ പറഞ്ഞിട്ടെന്താ കാര്യം. എന്റെ മകളുടെ വിധി മറ്റൊന്നായിപ്പോയി.."
"എന്റെ സ്വപ്നങ്ങള്‍ മറ്റു ചിലതാണ്‌.." യേശു പറ‍ഞ്ഞു
"ഒക്കെ ഞാനറിയുന്നുണ്ട്‌. ആരെങ്കിലുമൊക്കെ പറയുന്നതുകേട്ട്‌ ചാടിപ്പുറപ്പെട്ട്‌ ജീവിതം വെറുതേ തുലച്ചുകളയല്ലേ സ്നേഹിതാ... ഒരപ്പന്റെ സ്ഥാനത്തു നിന്നാ ഞാനിതൊക്കെ പറഞ്ഞുതരുന്നത്‌. ങാ- ഈ തിരക്കൊക്കെ ഒന്നു കഴിയട്ടെ നമുക്കൊന്ന് വിശദമായിട്ട്‌ സംസാരിക്കണം. പിന്നേ എത്ര തിരക്കായാലും കല്യാണം കഴിഞ്ഞ്‌ സഫീറയെ ഒന്നു കണ്ടിട്ടേ പോകാവേ... അവളെന്നും നിന്നെപ്പറ്റി തിരക്കും.."
പുഷ്പാലങ്കാരങ്ങള്‍ നടത്തിയ വിശാലമായ പന്തലിനുള്ളിലേക്ക്‌ അവര്‍ പ്രവേശിച്ചു. പരിചാരകര്‍ കാലുകഴുകിയും മുടിയും താടിയും എണ്ണകൊണ്ട്‌ അഭിഷേകം ചെയ്‌തും അവരെ സ്വീകരിച്ചാനയിച്ചു. അവര്‍ മുന്‍പന്തിയില്‍ തന്നെയിരുന്നു എന്ന് ഉറപ്പാക്കിയ ശേഷം അനന്യാസ്‌ പടിപ്പുര വാതിലിലേക്കു മടങ്ങി. പന്തലിന്റെ നടുഭാഗത്ത്‌ വിരിച്ചൊരുക്കിയ പരവതാനിയില്‍ അപ്പോള്‍ താളമേളങ്ങള്‍ കൂടുതല്‍ കൊഴുത്തിരുന്നു. അണിഞ്ഞൊരുങ്ങിയ നാടന്‍ പെണ്‍കൊടികള്‍ അവയ്ക്കൊപ്പം ചുവടുവയ്ക്കുന്നു. ആ നൃത്തം നിലച്ചപ്പോള്‍ അതിഥികള്‍ക്കിടയില്‍ ഉടുപ്പ്‌ വിതരണം ചെയ്‌തുതുടങ്ങി. പ്രഭുക്കന്മാരുടെ ഓരോരോ ആഢംബരങ്ങള്‍ എന്ന് യേശു മനസിലോര്‍ത്തു. അതുകഴിഞ്ഞ്‌ സ്‌ത്രീകളുടെ സംഘം ഗാനമാലപിച്ചു. ഏറ്റവും മുന്‍ നിരയിലിരിക്കുന്ന മൂപ്പന്മാര്‍ ആ നാടന്‍ശീലുകള്‍ തലയാട്ടി രസിക്കുന്നുണ്ട്‌.
പന്തല്‍ നിറഞ്ഞുകൊണ്ടിരുന്നു. ഒരു ഗ്രാമം മുഴുവന്‍ അതിലേക്ക്‌ പ്രവഹിച്ചെത്തി. അവരെ ഒക്കേയും സ്വീകരിച്ച്‌ യഥാസ്ഥാനത്ത്‌ ഇരുത്തുന്ന തിരക്കിനിടയിലും അനന്യാസ്‌ യേശുവിന്റെ അടുത്തെത്തി ക്ഷേമാന്വേഷണങ്ങള്‍ നടത്തിപ്പോകന്‍ മറന്നില്ല. അയാള്‍ക്ക്‌ അവിവാഹിതയായ ഒരു മകള്‍കൂടി ബാക്കിയുണ്ടായിരുന്നു!അകത്ത്‌ അപ്പോള്‍ വധുവിന്റെ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. അവളെ വാല്യക്കാരത്തികളും മുതിര്‍ന്ന സ്‌ത്രീകളും ചേര്‍ന്ന് കുളിപ്പിച്ച്‌ എണ്ണപൂശി. പിന്നെ മഹോഹരങ്ങളായ വിവാഹവസ്‌ത്രം ധരിപ്പിച്ചു. തഹശുതോലുകൊണ്ടുള്ള ചെരുപ്പിടുവിച്ചു. ശണപടംകൊണ്ടു ചുറ്റി പട്ടു പുതപ്പിച്ചു. പിന്നെ അവളുടെ കയ്യില്‍ വളകളും കഴുത്തില്‍ വിലകൂടിയ രത്‌നമാലകളും അണിയിച്ചു. മൂക്കുത്തിയും കാതില്‍ കുണുക്കുകളും ഇടുവിച്ചു. തലയില്‍ ഭംഗിയുള്ള ഒരു കിരീടം വെച്ചു. അരക്കച്ച കെട്ടി...
ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വധുവിനെ അതിഥികളുടെ ഇടയിലേക്ക്‌ ആനയിച്ചു. അപ്പോള്‍ അതുവരേയും പുറത്ത്‌ കാത്തുനിന്ന വരന്റെ ആള്‍ക്കാര്‍ അകത്തേക്ക്‌ പ്രവേശിച്ചു. 'ഇനിയും ആരെങ്കിലും അകത്ത്‌ കടക്കാനുണ്ടോ..?' എന്ന അചാരപരമായ ചോദ്യത്തിനുശേഷം അനന്യാസ്‌ പടിപ്പുരവതിലടച്ച്‌ കൊളുത്തിട്ടു!
അവിടെ സന്നിഹിതനായിരുന്ന മുഖ്യപുരോഹിതന്‍ എഴുനേറ്റ്‌ വരനെയും വധുവിനെയും അടുത്തുനിറുത്തി, യെഹോവയുടെ നാമത്തില്‍ തങ്ങള്‍ ജീവിതകാലം മുഴുവന്‍ വിശ്വസ്‌തതയുള്ള ഭാര്യാഭര്‍ത്താക്കന്മാരായി, മോശയുടെ ന്യായപ്രമാണങ്ങള്‍ പാലിച്ച്‌ ജിവിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുപ്പിച്ചു. പിന്നെ വരന്റെ പിതാവ്‌ സമൂഹമദ്ധ്യത്തില്‍ വെച്ച്‌ ഏല്ലാവരുടെയും അനുവാദത്തോടെ വധുവിന്റെ പിതാവിന്‌ ഒരു പണക്കിഴി കൈമാറി. അവര്‍ പരസ്പരം ആലിംഗനം ചെയ്‌തു.
വീണ്ടും ആഘോഷങ്ങള്‍ തുടങ്ങുകയായി. സ്‌ത്രീകള്‍ പാട്ടും നൃത്തവും ആരംഭിച്ചു. വിരുന്നുവാഴി എഴുന്നേറ്റ്‌ ഓരോരുത്തരെയും ഭക്ഷണത്തിനു ക്ഷണിച്ചു. ഉന്നതന്മാരുടെയും ബഹുമാനിതരുടെയും ആയിരുന്നു ആദ്യപന്തി. അതിനിരിക്കാതെ യേശു ശിഷ്യന്മാരെയും കൂട്ടി ഒഴിഞ്ഞുനിന്നു. അനന്യാസ്‌ അതറിഞ്ഞ്‌ തിരക്കിട്ടുവന്ന് അവരെ പന്തിയിലിരിക്കാന്‍ നിര്‍ബന്ധിച്ചു. "ഞാന്‍ അടുത്ത പന്തിക്കിരുന്നോളാം.." അവന്‍ പറഞ്ഞൊഴിഞ്ഞു."പറ്റില്ല. ഒരു ദാവീദന്‍ എന്റെ മകളുടെ വിവാഹത്തിന്‌ രണ്ടാം പന്തിക്കിരിക്കാനോ..? എനിക്കാണതിന്റെ മോശക്കേട്‌.."
"സാരമില്ല അനന്യാസ്‌. ഞാനതെപ്പറ്റി യാതൊന്നും വിചാരിക്കില്ല. പിന്നെന്താ.." അനന്യാസ്‌ വൈഷമ്യത്തോടെ പിന്‍വാങ്ങി. യേശുവിന്റെ ചില പരിചയക്കാര്‍ അവനു ചുറ്റുംകൂടി അവന്റെ പുതിയ സംഘത്തെപ്പറ്റി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു.ആദ്യ പന്തികഴിഞ്ഞിരുന്നു. രണ്ടാമത്തേതിന്‌ ജനം ഇരുന്നു തുടങ്ങി.
"യേശൂ- എന്റെ സ്നേഹിതാ... ഇതിലെങ്കിലും ഒന്നു വന്നിരിക്കൂ..." അനന്യാസ്‌ പിന്നെയും അവനെ വന്നുക്ഷണിച്ചു."സാരമില്ല. ഞാന്‍ പിന്നിരുന്നോളാം.."
"ശരിക്കും ഇവന്റെ തലയിലെന്തോ കൂടിയിട്ടുണ്ട്‌.." അയാള്‍ പരിതപിച്ചുകൊണ്ട്‌ നടന്നകന്നു. നീണ്ട ഏമ്പക്കങ്ങളുടെ അകമ്പടിയില്‍ ചില മൂപ്പന്മാരും യേശുവിനോടു ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കൊപ്പം കൂടി.അവന്‍ അവര്‍ക്ക്‌ തക്കതായ മറുപടി കൊടുത്തു.
രണ്ടും മുന്നും നാലും പന്തികള്‍ അവസാനിച്ചിരുന്നു. അടുത്തത്‌ സമൂഹത്തിലെ താഴ്‌ന്നപടിക്കാര്‍ക്കുള്ള പന്തിയായിരുന്നു. "വരൂ സ്നേഹിതരേ.. നമുക്കും ഇവരോടൊപ്പമിരിക്കാം." യേശു ശിഷ്യന്മാരെ ക്ഷണിച്ചു. കണ്ടുനിന്നവര്‍ക്ക്‌ അതും ഒരത്ഭുതമായിരുന്നു. ഒരു ദാവീദന്‍ - ഒരു പക്ഷേ ആദ്യമായി- താഴ്‌ന്നപടിക്കാര്‍ക്കൊപ്പം പന്തിപങ്കിടുന്നു! അവര്‍ സ്വപ്നത്തില്‍പ്പോലും അങ്ങനെയൊന്ന് സങ്കല്‍പിച്ചിട്ടില്ല. പക്ഷേ ഇതാ തങ്ങളുടെ കണ്‍ മുന്നില്‍... ചിലര്‍ മൂക്കത്ത്‌ വിരല്‍ വെച്ചു. ഇവന്‌ ശരിക്കും ഭ്രാന്തായിപ്പോയോ..?!
അനന്യാസ്‌ എവിടുന്നോ ഓടിക്കിതച്ചെത്തി. "എന്റെ സ്നേഹിതാ- നീ എന്താ ഈ കാട്ടുന്നത്‌..? നിനക്കും കുടുംബത്തിനും സമൂഹത്തില്‍ ഒരു വിലയും നിലയുമില്ലേ..? നീ ഇവര്‍ക്കൊപ്പമാണോ പന്തിക്കിരിക്കുന്നത്‌..? വരൂ... നിനക്കു ഞാന്‍ അകത്ത്‌ പ്രത്യേകം വെച്ചുവിരിക്കാം.."
യേശു ഒന്നു ചിരിച്ചു. "പരിഭ്രമിക്കാതെ അനന്യാസ്‌. ഈ സാധാരണക്കാര്‍ക്കൊപ്പം ഒരു ദാവീദന്‍ പന്തിപങ്കിട്ടാല്‍ ലോകത്തിന്‌ എന്തെങ്കിലും മാറിപ്പോകുമോ എന്നൊന്ന് നോക്കാം.."
"നിന്റിഷ്ടം പോലെ..." അവനുകൊടുക്കാന്‍ മറുപടിയില്ലാതെ അനന്യാസ്‌ അകത്തേക്കുപോയി.
ആഹാരം വിളമ്പിത്തുടങ്ങി. വിരുന്നുവാഴി യേശുവിന്റെ അരുകിലെത്തി കുശലാന്വേഷണം നടത്തി. അയാള്‍ പരിചാരകരെ വിളിച്ച്‌ യേശുവിനും ശിഷ്യന്മാര്‍ക്കും മാത്രമായി വീഞ്ഞ്‌ എടുപ്പിച്ചു.
"ഇതെന്താണ്‌ ഞങ്ങള്‍ക്കുമാത്രം വീഞ്ഞ്‌..? !" അവന്‍ കഴിക്കുന്നത്‌ നിറുത്തി "ഇവര്‍ക്കെല്ലാവര്‍ക്കും വീഞ്ഞ്‌ വിളമ്പൂ.."
വിരുന്നുവാഴി ആശ്ചര്യപ്പെട്ടു "അങ്ങെന്താണീ പറയുന്നത്‌..? ഈ സാധാരണക്കാര്‍ക്ക്‌ വീഞ്ഞു വിളമ്പാനോ..?! അത്‌ വീഞ്ഞിനര്‍ഹതപ്പെട്ട ഉന്നതരെ അപമാനിക്കലാണെന്ന് അറിയില്ലേ..?!"
"അതെങ്ങനെ അപമാനിക്കലാവും..?! ഇവര്‍ വീഞ്ഞുകുടിച്ചാല്‍ അവര്‍ കുടിച്ചതില്‍ വല്ലതും കുറഞ്ഞുപോകുമോ..?" യേശുവിന്റെ ശബ്ദം വല്ലാതെ ഉയര്‍ന്നിരുന്നു.
"ദയവായി അങ്ങ്‌ ശബ്ദം താഴ്ത്തി സംസാരിക്കൂ.. അപ്പുറത്ത്‌ വിശിഷ്ടാതിഥികള്‍ ഇരുപ്പുണ്ട്‌."
"അതിനെനിക്കെന്താണ്‌..? താങ്കള്‍ ഇവര്‍ക്കുകൂടി വീഞ്ഞ്‌ വിളമ്പുന്നില്ലായെങ്കില്‍ എനിക്ക്‌ ഈ പന്തിയുപേക്ഷിച്ച്‌ പോകേണ്ടിവരും.."യേശു കൈകുടഞ്ഞ്‌ എഴുന്നേറ്റു കഴിഞ്ഞു.
പെട്ടെന്ന് പാട്ടും മേളവും നൃത്തവും എല്ലാം നിലച്ചു. സര്‍വ്വം നിശബ്ദമായി. അനന്യാസ്‌ പിന്നെയും ഏതോ തിരക്കില്‍ നിന്നും ഓടിപ്പാഞ്ഞെത്തി. "എന്താണ്‌..? എന്താ പ്രശ്‌നം..?!"
"യജമാനന്‍.. സാധാരണക്കാര്‍ക്കുകൂടി വീഞ്ഞു വിളമ്പണമെന്ന്.." വിരുന്നുവാഴി തലചൊറിഞ്ഞുകൊണ്ട്‌ അറിയിച്ചു. അനന്യാസ്‌ കുറേ നേരത്തേക്ക്‌ മറുപടിയില്ലാതെ അന്തിച്ചു നിന്നു. ചില മൂപ്പന്മാര്‍ കൂടി കാര്യംതിരക്കി അവിടേക്കു വന്നു. "എന്താ നമ്മുടെ ആചാരങ്ങളും കീഴ്‌വഴക്കങ്ങളും ഒരു ദാവീദന്‌ ഇനിയും അറിയില്ലെന്നുണ്ടോ..? " അവരില്‍ ഒരാള്‍ ചോദിച്ചു.
"അതു തിരുത്താന്‍ തന്നെയാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌. സമൂഹത്തില്‍ ആരും വലിയവനും ചെറിയവനുമല്ല. ഇവര്‍ താഴ്‌ന്നഗോത്രങ്ങളില്‍ ജനിച്ചുപോയത്‌ ഇവരുടെ കുറ്റമാണോ.? അതുകൊണ്ടു മാത്രം ഇവര്‍ ഒരു വിവാഹസദ്യയില്‍ വെള്ളം കൊണ്ടു തൃപ്‌തിപ്പെടണോ..? ഇവര്‍ക്ക്‌ കുടിക്കാന്‍ എവിടുന്നെങ്കിലും അല്‌പം വീഞ്ഞ്‌ കിട്ടാതെയല്ല. പക്ഷേ ഒരു വിവാഹസദ്യയില്‍ അതു വിളമ്പുമ്പോള്‍ അവരും മറ്റുള്ളവര്‍ക്കൊപ്പം ആദരിക്കപ്പെടുകയാണ്‌. അതേ ഞാനാവശ്യപ്പെടുന്നൊള്ളൂ..."
"നിന്റെ വാദമൊന്നും കാനയുടെ മുറ്റത്ത്‌ വിലപ്പോവില്ല. ആതിഥേയനെ ബുദ്ധിമുട്ടിക്കാതെ കഴിച്ചിട്ട്‌ പോകുന്നതാണ്‌ നിനക്ക്‌ നല്ലത്‌.." മറ്റൊരു മൂപ്പന്റെ സ്വരം വല്ലാതെ കയര്‍ത്തിരുന്നു."ഞാനെന്താണ്‌ വേണ്ടത്‌..?" വിരുന്നുവാഴി ആശങ്കപ്പട്ടു.
"അനന്യാസ്‌.. താങ്കളിതിനു മുതിരുന്നില്ലായെങ്കില്‍ എനിക്ക്‌ നിശ്ചയമായും ഈ പന്തിയുപേക്ഷിച്ചുപോകേണ്ടിവരും.." യേശുവിന്റെ സ്വരത്തിലും നല്ല നിശ്ചയദൃഢതയുണ്ടായിരുന്നു.
"യേശു എന്റെ സ്നേഹിതാ... ഒരുവന്‍ എന്റെ പന്തിയുപേക്ഷിച്ചുപോകുന്നതില്‍പരം എന്ത്‌ അപമാനമാണ്‌ എനിക്കും എന്റെ മകള്‍ക്കും വരാനുള്ളത്‌..? വിരുന്നുവാഴി... ഇവന്‍ പറയുന്നതുപോലെ ചെയ്യൂ... എല്ലാവര്‍ക്കും വീഞ്ഞ്‌ വിളമ്പട്ടെ.."
അതുവരെ അന്തിച്ചുനിന്ന ജനത്തിന്റെ തൊണ്ടയില്‍ നിന്നും ഒരാരവം അറിയാതെ പൊന്തിവന്നു! തപ്പും മേളവും പാട്ടും നൃത്തവും പുനരാരംഭിച്ചു. കല്‍ഭരണികളില്‍ സൂക്ഷിച്ചിരുന്ന വീഞ്ഞുമായി പരിചാരകര്‍ പന്തികള്‍ക്കിടയിലൂടെ തിടുക്കപ്പെട്ട്‌ നടന്നു. മൂപ്പന്മാരും നാട്ടുപ്രമാണികളും അനന്യാസിനെ കരുതി മുറുമുറുപ്പിലൊടുങ്ങി. സാധാരണക്കാര്‍ സന്തോഷത്തിലും ചിരിയിലും നിറഞ്ഞ്‌ സദ്യയില്‍ പങ്കുകൊണ്ടു. ഇതാ ഞങ്ങളുടെ മുറ്റത്ത്‌ ഒരു മഹാത്ഭുതം നടന്നിരിക്കുന്നു! യെഹൂദചരിത്രത്തിലാദ്യമായി വെള്ളത്തിന്റെ ഈ തഴ്‌ന്നവര്‍ഗ്ഗം വീഞ്ഞിനാല്‍ ആദരിക്കപ്പെട്ടിരിക്കുന്നു!
അവര്‍ യേശുവിനെ വാഴ്ത്തി. അവന്റെ ധീരതയെ വാഴ്ത്തി. അവന്റെ അമ്മയെയും സഹോദരിമാരെയും കണ്ടവര്‍ അവനെപ്പറ്റി പുകഴ്‌ത്തി സംസാരിച്ചു. ഇതാ ഞങ്ങള്‍ക്കൊരു ധീരനായ രാജാവിനെ കിട്ടിയിരിക്കുന്നു എന്ന് തമ്മില്‍തമ്മില്‍ പറഞ്ഞാഹ്ലാദിച്ചു.
യെഹൂദജാതിക്കുമേലെ നസറേനിയ സംഘം വിതച്ചുപോയ കൊടുങ്കാറ്റുകളുടെ തുടക്കമായിരുന്നു അത്‌!
ആ രാത്രി അവര്‍ മടങ്ങുമ്പോള്‍ ഒരുവന്‍ യേശുവിനെ പിന്‍പറ്റിച്ചെന്നു. "ഗുരോ - ഞാന്‍ നിന്നെ കാത്തുനില്‌ക്കുകയായിരുന്നു.."
"സന്തോഷം സ്നേഹിതാ... നിന്റെ പേര്‌..?"
"മത്തായി!"
"നാട്‌..?"
"കഫര്‍ന്നഹോം.."
"പിന്നെ ഇവിടെ..? വരന്റെ ബന്ധുവോ വധുവിന്റെയോ..?"
"രണ്ടുമല്ല. ഞാന്‍ ഈ പ്രവിശ്യയുടെ ചുങ്കത്തലവനാണ്‌. വിവാഹത്തിന്‌ ആളെണ്ണി ചുങ്കം കണക്കാക്കാന്‍ വന്നതാണ്‌..."
"എന്തിനാണ്‌ നീ എനിക്കുവേണ്ടി കാത്തുനിന്നത്‌..?"
"ഗുരോ ഈപണിയുപേക്ഷിച്ച്‌ ഞാന്‍ നിന്നെ അനുഗമിച്ചോട്ടെ..?"
"എവിടേക്ക്‌..?"
"നീ നയിക്കുന്നത്‌ എവിടേക്കായാലും അവിടേക്ക്‌..!"
"വരൂ... ഇനിമുതല്‍ നീ ഞങ്ങളിലൊരുവനാണ്‌..!"

Thursday, May 24, 2007

പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം - പുതിയ നോവല്‍


പ്രിയ സുഹൃത്തുക്കളെ

എന്റെ പുതിയ നോവല്‍ 'പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം' കറന്റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ചു. ക്രിസ്‌തുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി എഴുതിയിരിക്കുന്ന ഒരു നോവലാണിത്‌.

പുസ്‌തകത്തിന്റെ പിന്‍പുറത്തില്‍ (back cover caption) നാം ഇങ്ങനെ വായിക്കുന്നു:

എത്രയൊക്കെ വിധത്തില്‍ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാസാധ്യതകള്‍ ഒഴിഞ്ഞുകിടക്കുന്നൊരു മഹാചരിതമാണ്‌ ക്രിസ്‌തുവിന്റെ ജീവിതം. ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളില്‍ നിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തില്‍ യേശുക്രിസ്‌തുവിന്റെ ജീവിതവും ചരിത്രവും അദ്ഭുതകരമാംവിധം മാറ്റിവായിക്കുന്ന മലയാളത്തിലെ ആദ്യനോവല്‍.ക്രിസ്‌തു മാത്രമല്ല; പത്രോസ്‌, ലാസര്‍, മറിയ ബാറാബാസ്‌, യൂദാസ്‌ എന്നിവരെല്ലാം ഇവിടെ തിരുത്തിയെഴുതപ്പെടുന്നു. ക്രിസ്‌ത്യന്‍ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചു പണിയുന്ന നോവല്‍.

എല്ലാ കറന്റ്ബുക്‌സ്‌/ ഡി.സി. ബുക്‌സ്‌ ശാഖകളിലും പുസ്‌തകം ലഭ്യമാണ്‌ വില: 100 രൂപ

(പിന്നാലെ ബൂലോക സുഹൃത്തുക്കള്‍ക്കായി ഒരദ്ധ്യായം ഞാന്‍ പ്രസിദ്ധീകരിക്കാം)

എല്ലാവരും പുസ്‌തകം വാങ്ങി വായിച്ച്‌ അഭിപ്രായം അറിയിക്കുമല്ലോ.

Wednesday, May 16, 2007

കേരളത്തിലേക്ക്‌ ഒരു തുമ്പിക്കൈ നീളുമ്പോള്‍...

ജെസിബി എന്ന ഓമനപ്പേരിലറിയപ്പെടുന്ന മണ്ണുമാന്തിയന്ത്രമാണ്‌ കേരളത്തിന്റെ ഇപ്പോഴത്തെ സാംസ്‌കാരികചിഹ്നം എന്നു പറഞ്ഞത്‌ നമ്മുടെ കവയത്രി സുഗതകുമാരിയാണ്‌. നേരത്തെ അത്‌ തെങ്ങ് ആയിരുന്നു. പിന്നീടത്‌ ആനയായി. ഇപ്പോള്‍ അത്‌ മണ്ണുമാന്തിയന്ത്രവും. ടീച്ചറിന്റെ നല്ലൊരു നിരീക്ഷണവും സറ്റയറുമായിട്ടാണ്‌ ഞാനതിനെ കാണുന്നത്‌.
ഒരു ദേശത്തിന്റെ തനിമയോട്‌ അടുത്തു നില്‌ക്കുന്നതായിരിക്കണമല്ലോ അതിന്റെ ചിഹ്നം. ആ അര്‍ത്ഥത്തില്‍ നമ്മുടെ സമകാലിക ജീവിതത്തോടെ ഇന്ന് ഏറ്റവും ഒട്ടി നില്‌ക്കുന്നതും നമ്മുടെ ദേശത്തിന്റെ വര്‍ത്തമാനകാലത്തിന്റെ ശരിയായ പ്രതിബിംബവുമാകുന്നു അത്‌. കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ തെങ്ങുണ്ടായിരുന്നതുപോലെ ആനയുണ്ടായിരുന്നതുപോലെ ഇന്ന് നമ്മുടെ റോഡുകളില്‍ പറമ്പുകളില്‍ ഈ ഒരു യന്ത്രം നിത്യക്കാഴ്ചയായി മാറിയിരിക്കുന്നു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലംകൊണ്ട്‌ ഈയൊരു യന്ത്രം നമ്മുടെ ദേശത്തിനുവരുത്തിയ മാറ്റങ്ങള്‍ വിവരിക്കാവുന്നതല്ല. നമ്മുടെ എത്ര മനോഹരകാഴ്ചകളെയാണ്‌, നമ്മുടെ എത്ര ലാന്റ്‌സ്കേപ്പുകളെയാണ്‌ നമ്മുടെ എത്ര കുന്നുകളെയാണ്‌ നമ്മുടെ എത്രയെത്ര സ്വപ്‌നങ്ങളെയാണ്‌ അത്‌ ഒരു ദിവസംകൊണ്ട്‌ കോരി മാറ്റിക്കളഞ്ഞത്‌. നമ്മുടെ എത്ര കുളങ്ങളെയാണ്‌ നീര്‍ത്തടങ്ങളെയാണ്‌ തോടുകളെയാണ്‌ കുന്നിന്‍ ചരുവുകളെയാണ്‌ അത്‌ ഒരു രാത്രികൊണ്ട്‌ മൂടിക്കളഞ്ഞത്‌. കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട്‌ നമ്മുടെ ഭൂപ്രകൃതിയ്ക്കുണ്ടായ മാറ്റം പഠിക്കുക ഭീകരമാവും.
കവി പി.പി, രാമചന്ദ്രന്‍ പറഞ്ഞതാണ്‌ ഓര്‍ക്കുന്നത്‌ ' ഇന്ന് കുന്നുകളെക്കുറിച്ചും മലകളെക്കുറിച്ചും എങ്ങനെ കവിതയെഴുതും. നമ്മള്‍ തലേന്നുവരെ കണ്ടുകൊണ്ടിരുന്ന ഒരു കുന്ന് പിറ്റേന്ന് നേരംവെളുക്കുമ്പോള്‍ നമ്മുടെ കാഴ്ചയില്‍ ഉണ്ടാകുമെന്നതിന്‌ ഇന്ന് എന്താണുറപ്പുള്ളത്‌' ശരിയായിരുന്നില്ലേ ആ ചോദ്യം. നമ്മുടെ ഒക്കെ സ്വപ്‌നത്തിലേക്ക്‌ ഒരു ഭീകരജീവിയുടെ നിഴല്‍പ്പാടോടെയാണ്‌ ആ യന്ത്രം കടന്നുവന്നുകൊണ്ടിരുന്നത്‌. എപ്പോഴാണ്‌ നമ്മുടെ സ്വപ്‌നങ്ങളെ തോണ്ടിയെടുക്കാന്‍ അതിന്റെ നീളന്‍ കൈകള്‍ നീണ്ടുവരുന്നതെന്ന ഭയത്തോടെ...
എന്നാല്‍ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി, നമ്മുടെ പ്രകൃതിയെ നശിപ്പിക്കാനല്ലാതെ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാന്‍ നമ്മുടെ ദേശത്തിന്റെ അവശേഷിക്കുന്ന മനോഹാരിത അത്രയെങ്കിലും നിലനിര്‍ത്താനായി ആ യന്ത്രം തന്റെ കൈ നീട്ടുന്നത്‌ നാം കഴിഞ്ഞ ദിവസങ്ങളില്‍ - അത്ഭുതത്തോടെ കുറേയൊക്കെ അതിശയത്തോടെ അതിലധികം അവിശ്വസനീയതയോടെ കണ്ടു. യന്ത്രത്തിന്റെ അങ്ങനെയൊരു രൂപമാറ്റം നാമാരും പ്രതീക്ഷിച്ചില്ല എന്നതാണ്‌ ശരി. ഇന്നലെവരെ പ്രകൃതിക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്രം പെട്ടെന്ന് കടകം തിരിഞ്ഞ്‌ പ്രകൃതിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ മോണ്‍സ്‌ടറുടെ മനംമാറ്റം അപ്രതീക്ഷിതമായിരുന്നു. മനംമാറിയത്‌ യന്ത്രത്തിന്‌ അല്ല മനുഷ്യര്‍ക്കാണെന്ന് നമുക്കറിയാം. മനുഷ്യര്‍ക്ക്‌ മനംമാറിയപ്പോള്‍ ഒരു യന്ത്രത്തിനുണ്ടായ രുപമാറ്റം അത്ഭുതാവഹമാണ്‌. ഇത്രകാലം ഭീതിയോടെ കണ്ടിരുന്ന ആ യന്ത്രത്തിനെ നാമിന്നെ സ്നേഹത്തോടെ നോക്കിക്കാണുന്നു. അതിന്റെ നീളന്‍തുമ്പിക്കൈയ്യിനെ നാം അഹ്ലാദപൂര്‍വ്വം സ്വപ്‌നം കാണുന്നു.
നമ്മുടെ അവശേഷിക്കുന്ന പ്രകൃതിയെയും ജൈവസമ്പത്തിനെയും സംരക്ഷിക്കാന്‍ മാത്രമാണ്‌ ആ തുമ്പികൈ ഇനിമേലില്‍ നീളുന്നതെങ്കില്‍ അതിനെ നമ്മുടെ ദേശീയ ചിഹ്നമാക്കുന്നതില്‍ ഒരു തെറ്റുമില്ല എന്നാണ്‌ എന്റെ പക്ഷം. അതേസമയം ഇനി ഒരിക്കലും ആ തുമ്പിക്കൈ പ്രകൃതി നാശത്തിനായി ഉയരില്ലെന്ന് ഉറപ്പാക്കേണ്ടത്‌ നമ്മള്‍ ഓരോ മലയാളിയുടെയും കടമയാണ്‌.

Saturday, May 05, 2007

എങ്ങോട്ടാ..? പോട്ട വരെ...

എണുപതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും കേരളത്തിലെ ഏത്‌ ക്രിസ്‌ത്യന്‍ യുവാവിനോടു ചോദിച്ചാലും കിട്ടുന്ന ഉത്തരമായിരുന്നു ഇത്‌. എന്തായിരുന്നു അന്നത്തെ ഒരു പുകില്‍. തലേന്നുവരെ ഒന്നിച്ചിരുന്ന് മദ്യപിച്ചവനെ പിറ്റേന്നു തൊട്ട്‌ കാണാനില്ല. ഒളിച്ചോട്ടത്തിന്‌ പത്രത്തില്‍ പരസ്യം കൊടുക്കണമോ എന്നാലോചിക്കുമ്പോള്‍ ടി വിദ്വാന്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. പോട്ടയുടെ മുരുങ്ങൂരിന്റെ രോഗശാന്തിശിശ്രൂഷയുടെ ഒടുങ്ങത്ത വാക്‌ധോരണിയുമായി. എത്ര പറഞ്ഞാലും അവന്‌ മതിയാവുന്നില്ല. വാചകമടിയില്‍ വീണുപോയ പലരും അവനെ അനുഗമിച്ച്‌ പോട്ടയുടെ ആരാധകരാകുന്നു. പിന്നെ വൈകിട്ടൊരു കൂടലിന്‌ ക്ഷണിച്ചാല്‍ ഞാനില്ലേ - പ്രാര്‍ത്ഥിക്കാനുണ്ട്‌ എന്നൊരു ആന്തലോടെ ടീ വിദ്വാന്‍ വീട്ടിലേക്കോടുന്നു.
ആരെന്തുപറഞ്ഞാലും - പ്രത്യേകിച്ച്‌ സുഹൃത്തുക്കള്‍ - വിശ്വസിക്കുന്ന പ്രായം - കൗമാരകാലത്തിലായിരുന്നിട്ടും എന്തോ എന്റെ ആന്തരിക ചോദന ഈ ആഘോഷപ്രാര്‍ത്ഥനകളില്‍ ഒരിക്കലും വിശ്വാസമര്‍പ്പിച്ചുമില്ല, വീണുപോയതുമില്ല.
പിന്നീട്‌ ഒരു പ്രലോഭനം വന്നത്‌ ഭാര്യയുടെ ഭാഗത്തുനിന്നാണ്‌. അക്കാലത്ത്‌ മിക്കവരും മധുവിധു ആഘോഷിക്കാന്‍ പോകുന്നതുവരെ പോട്ടയിലേക്കായിരുന്നു. ആദ്യനാളിലെ ആ പ്രലോഭനത്തിനും ഞാനേതായാലും വീണില്ല. പോട്ടയിലെ അച്ചന്മാര്‍ അലറിക്കൂവിത്തരുന്ന ആത്മീയത എനിക്കാവശ്യമില്ലെന്ന് പറയാന്‍ എനിക്കന്നും സാധിച്ചു. ഇത് വെറും ‘മാസ്‌ഹിസ്റ്റീരിയ’മാത്രമാണെന്ന് ഭാര്യയെ പറഞ്ഞുധരിപ്പിക്കാനും കഴിഞ്ഞു. അതുകൊണ്ട് ഞങ്ങളുടെ മധുവിധു പോട്ടയ്ക്കു പകരം കോവളത്തായിരുന്നു.
ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും രോഗികള്‍ സുഖം പ്രാപിക്കുന്നെങ്കിലും ഇല്ലെങ്കിലും പ്രാര്‍ത്ഥിക്കേണ്ടേതും ആത്മീയതയില്‍ നിറയേണ്ടതും ഇങ്ങനെയൊന്നുമല്ലെന്ന് ഒരു 'കോമണ്‍ സെന്‍സ്‌' അത്രമാത്രം. ഒരു ദിവസം പ്രാര്‍ത്ഥിച്ചതുകൊണ്ടോ കൈകൊട്ടിപാടിയതുകൊണ്ടോ മനസ്സില്‍ നിറയുന്നതാണോ ഈ ആത്മീയത എന്നൊരു തോന്നല്‍.
സംശയം സത്യമായിരുന്നു എന്ന് കാലം തെളിയിച്ചു. പോട്ടയുടെയും ദൈവീകതയുടെയും വചന ശിശ്രൂഷയുടെയും പ്രചാരകരായിരുന്നവരൊക്കെ പതിയെ തലയില്‍ മുണ്ടിട്ടുകൊണ്ട്‌ നാണത്തോടെ ഞങ്ങളുടെ മുന്നിലൂടെ ബാറിലേക്ക്‌ മടങ്ങി വരാന്‍ കാലം അധികം എടുത്തില്ല. ബാറ്‌ നല്ലതാണെന്നും പ്രാര്‍ത്ഥന മോശമാണെന്നുമല്ല പറഞ്ഞത്‌. ഒരാഴ്‌ചത്തെ പ്രാര്‍ത്ഥനകൊണ്ടും അനുഗ്രഹംകൊണ്ടുമൊന്നും ആരും അങ്ങനെയൊന്നും മാറില്ലെന്നു തന്നെ. അതിന്‌ മനസ്സുറച്ച കഠിനപ്രയത്നം തന്നെ വേണം. ധാരളം മനനങ്ങള്‍ വേണം. ആഴത്തില്‍ ഇറങ്ങിച്ചെന്നുള്ള പഠനങ്ങള്‍ വേണം. അങ്ങനെ ആ അനുഭവം സ്വയം ബോധ്യമാകണം. അല്ലാതെ ഇന്‍സ്‌റ്റന്റ്‌ പ്രാര്‍ത്ഥനകള്‍കൊണ്ട്‌ ലഭിക്കുന്നതല്ല ആ ആത്മീയത എന്നുതന്നെ.
ഇതുന്നുമല്ലാതെ ഇതിന്റെയൊക്കെ പിന്നില്‍ എന്തോ ഒരു നിഗൂഢത അന്നേ സംശയിച്ചിരുന്നു. വിദേശസഹായം തീര്‍ച്ചയായും ഉറപ്പായിരുന്നു. പക്ഷേ പറഞ്ഞപ്പോഴൊക്കെ ഇന്‍സ്‌റ്റന്റ്‌ വിശ്വാസികള്‍ എന്നെ പുച്‌ഛത്തോടെ തള്ളിക്കളന്നു. എല്ലാവര്‍ക്കും എല്ലാവരെയും എല്ലാ കാലത്തേക്കും പറ്റിക്കാന്‍ കഴിയില്ലെന്ന ആപ്‌തവാക്യം ഇതാ ശരിയായിവന്നിരിക്കുന്നു. ഈ റെയ്ഡുകള്‍ നേരത്തെ നടത്തേണ്ടതായിരുന്നു. ഈ കള്ളത്തരങ്ങള്‍ നേരത്തെ കണ്ടത്തേണ്ടതായിരുന്നു. പക്ഷേ ആര്‍ജ്ജവമില്ലാത്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ നാല്‌ വോട്ടിനു മുന്നില്‍ കഴ്‌ന്നു കിടന്നു നക്കുന്ന നേതാക്കള്‍ ഇതിനെയൊക്കെ മൂടിവയ്ക്കാനാണ്‌ ശ്രമിച്ചത്‌. ഒടുവില്‍ കോടതി വേണ്ടിവന്നു പൂച്ചയ്ക്ക്‌ മണികെട്ടാന്‍. പോട്ടപോലുള്ള ധ്യാനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന ഹിന്ദുസംഘടനകളുട ആവശ്യത്തിനോട്‌ ഞാനും യോജിക്കുന്നു, പക്ഷേ അതാവശ്യപ്പെടാന്‍ അവര്‍ക്കെന്തു യോഗ്യതയാണുള്ളത്‌..? ഇതിനേക്കള്‍ മാരകമായി വിഷം വമിക്കുന്ന അമൃതാന്ദമയീമഠത്തിന്റെ അരുമസന്താനങ്ങളല്ലേ അവര്‍. സ്വന്തംകണ്ണിലെ കോലെടുത്തിട്ട്‌ അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ പറഞ്ഞത്‌ എത്ര സത്യം. അമൃതാന്ദമയി മഠത്തിലും ഇതുപോലെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാന്‍ ധൈര്യമുള്ള എത്ര ഹിന്ദുക്കളുണ്ട്‌..? എത്ര രാഷ്ട്രീയ പാര്‍ട്ടികളുണ്ട്‌.

Sunday, March 25, 2007

അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍


പ്രീയപ്പെട്ട ബൂലോകം സുഹൃത്തുക്കളെ ഒരു സന്തോഷ വാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നു. എന്റെ പുതിയ നോവല്‍ ‘അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍’ അടുത്ത ലക്കം (ലക്കം 476- ഏപ്രില്‍ 6) മുതല്‍ മാധ്യമം വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു തുടങ്ങുന്നു. എല്ലാവരും വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ.
സ്‌നേഹപൂര്‍വ്വം നിങ്ങളുടെ
ബെന്യാമിന്‍.
മാധ്യമം വാരികയുടെ കഴിഞ്ഞ ലക്കത്തില്‍ വന്ന അറിയിപ്പു കാണുക.

Saturday, March 17, 2007

ഗള്‍ഫ്‌ മലയാളിയും ഡയസ്‌പോറ സാഹിത്യവും.

മലയാളിയുടെ ഗള്‍ഫ്‌ കുടിയേറ്റ ചരിത്രത്തിന്‌ കേരളത്തോളം അല്ലെങ്കില്‍ അതിനെക്കാള്‍ പ്രായമുണ്ട്‌. ചിതറിയതും ഒറ്റപ്പെട്ടതുമായ കുടിയേറ്റങ്ങളായിരുന്നില്ല അത്‌. എഴുപതുകളുടെ തുടക്കത്തിലാണ്‌ അത്‌ ഏറ്റവും ശക്‌തി പ്രാപിച്ചതെങ്കിലും അന്‍പതുകളില്‍ തന്നെ ശക്‌തമായ സാമുഹിക സംഘടനാബോധമുള്ള മലയാളി സമൂഹം ഗള്‍ഫ്‌ മേഖലയില്‍ രൂപപ്പെട്ടുകഴിഞ്ഞിരുന്നു എന്നതിന്‌ തെളിവുകള്‍ ഉണ്ട്‌.
ആധുനിക കാലത്ത്‌ മൂലധനത്തിന്റെ സഞ്ചാരത്തിന്‌ അനസൃതമായി തൊഴില്‍ തേടി ലോകത്തെല്ലായിടത്തുമുള്ള ജനത വിവിധ ഭൂപ്രദേശങ്ങളിലേക്ക്‌ നീങ്ങിയതിന്റെ തുടര്‍ച്ചയായിട്ടാണ്‌ മലയാളിയും ഗള്‍ഫിലേക്ക്‌ കുടിയേറുന്നത്‌. ഇങ്ങനെ വിവിധ ദേശങ്ങളില്‍ രൂപപ്പെട്ട പുതിയ 'വംശീയ ഭൂപ്രദേശങ്ങളെ' ഡയസ്‌പോറ എന്ന വാക്കുകൊണ്ടാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡയസ്‌പോറകളില്‍ ഒന്നാവാം ഇരുപതുലക്ഷത്തോളം അംഗസംഖ്യയുള്ള ഗള്‍ഫ്‌ മലയാളി സമൂഹം എന്നു തോന്നുന്നു. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ പ്രവാസവുമായി ബന്ധപ്പെട്ടാണ്‌ ഡയസ്‌പോറ പരാമര്‍ശിക്കപ്പെടാറുണ്ടായിരുന്നതെങ്കില്‍ ഇന്നത്‌ എല്ലാത്തരം പ്രവാസത്തെയും കുറിക്കാനുപയോഗിക്കുന്ന പദമായിക്കഴിഞ്ഞു. ഏതര്‍ത്ഥത്തിലും മലയാളിയുടേത്‌, പ്രവാസത്തിനു തുല്യമായ കുടിയേറ്റമാണെന്ന വിവക്ഷയില്‍ ഗള്‍ഫ്‌ മലയാളി സമൂഹത്തെയും ഒരു ഡയസ്‌പോറയായി എണ്ണാം. (കേരളത്തിലെയും ഇന്ത്യയിലെയും സവിശേഷമായ രാഷ്ട്രീയ കാലവസ്ഥയാണ്‌ ഗള്‍ഫ്‌ മലയാളികളെ അവിടേക്ക്‌ ആട്ടിത്തെളിച്ചത്‌ എന്നതുകൊണ്ടുകൂടി)
സ്വഭാവികമായും ലോകത്തെമ്പാടുമുള്ള എല്ലാ ഡയസ്‌പോറകള്‍ക്കും അവരുടെ സ്വന്തം സംസ്കാരവും കലയും സാഹിത്യവും ഉണ്ടായി. അതില്‍ ഡയസ്‌പോറ സാഹിത്യം ഇന്ന് പഠനാര്‍ഹമായ ഒരു സാഹിത്യശാഖയായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. അങ്ങനെ ഡയസ്‌പോറ സാഹിത്യത്തില്‍ ഗള്‍ഫ്‌ മലയാളിക്കുള്ള പങ്കും പ്രാധാന്യവും അന്വേഷിക്കുകയാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
എന്താണ്‌ ഡയസ്‌പോറ സാഹിത്യം..? അതെങ്ങനെ പ്രവാസ സാഹിത്യത്തില്‍ നിന്നും വേറിട്ടു നില്‌ക്കുന്നു..?
രണ്ടു സംസ്‌കാരങ്ങള്‍ക്കിടയില്‍ പെട്ട്‌ സ്വന്തം അസ്ഥിത്വം നഷ്ടപ്പെട്ടുപോകുന്നവന്റെ ആകുലതകളും വേദനകളും ആവാം ഡയസ്‌പോറ സാഹിത്യത്തിന്റെ ചാലകശക്‌തി. അതുകൊണ്ടുതന്നെ കുടിയേറ്റത്തിലോ പ്രവാസത്തിലോ നേരിട്ട്‌ പങ്കാളികളാകുന്ന ഒന്നാംതലമുറയില്‍ നിന്നാണ്‌ ശക്‌തമായ ഡയസ്‌പോറ സാഹിത്യം ഉരുത്തിരിഞ്ഞുവരേണ്ടത്‌. കാരണം ഒന്നാം തലമുറ അവരുടെ ബാല്യവും കൗമാരവും പിന്നിട്ടത്‌ മാതൃദേശത്തായതിനാല്‍ അവരുടെ ഓര്‍മ്മകള്‍, സ്വപ്‌നങ്ങള്‍ അറിവുകള്‍ ജീവിതരീതി എന്നിവയെല്ല്ലാം സ്വദേശവുമായി ബന്ധപ്പെട്ടു കിടക്കും. പിന്നിലാക്കിപ്പോന്ന സ്വന്തം നാടിന്റെയും ജീവിതം നല്‌കുന്ന ആതിഥേയദേശത്തിന്റെയും ഇടയില്‍പെട്ട്‌ അവര്‍ ദ്വന്ദമനസ്സുള്ളവരായി തീരുന്നു. അങ്ങനെ സ്വന്തം ഭൂമിയെവിടെ എന്ന്, താന്‍ ഏതു ദേശത്തിനുള്ളവനാണ്‌ എന്ന്, തന്റെ രാഷ്ട്രീയം എന്ത്‌ എന്ന്, തന്റെ സംസ്കാരം ഏത്‌ എന്ന്, എന്നിങ്ങനെയുള്ള നിരവധി സംശയങ്ങളില്‍ നിന്നാണ്‌ ഡയസ്‌പോറ സാഹിത്യം ഉണ്ടാവുന്നത്‌.
മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ കുടിയേറ്റത്തിന്റെ ഒന്നാം തലമുറ എഴുത്തുകാരില്‍ നിന്ന് ശുദ്ധമായ പ്രവാസ സാഹിത്യം ഉണ്ടാവുക സാധ്യമല്ല. തായ്‌വേരുകള്‍ പൂര്‍ണ്ണമായും അറുക്കപ്പെട്ടു കഴിഞ്ഞവന്റെയും മടങ്ങിച്ചെല്ലാന്‍ ഒരിടമില്ലാത്തെ നിസ്സഹായകനായിപ്പോയവന്റെയും സാഹിത്യത്തെയാണ്‌ പ്രവാസ സാഹിത്യം എന്നു വിളിക്കേണ്ടത്‌. അതുണ്ടാവുന്നത്‌ രണ്ടാം തലമുറയില്‍ നിന്നും അനന്തര തലമുറകളില്‍ നിന്നുമാണ്‌. അവര്‍ക്ക്‌ മാതൃദേശമെന്നത്‌ ഒരു സ്വപ്നം മാത്രമാണ്‌. ഒരുപക്ഷേ ജീവിതത്തില്‍ വല്ലപ്പോഴുമൊരിക്കല്‍ വിരുന്നിനു പോയിട്ടുള്ള ഒരിടം, ചിലപ്പോള്‍ ഒരിക്കലും കണ്ടിട്ടേയില്ലാത്ത ഒരിടം. അവന്‍ ആ മാതൃദേശത്തെ സൃഷ്ടിക്കുന്നത്‌ സാങ്കല്‌പിക കഥകളില്‍ നിന്നുമാത്രമാണ്‌. അത്‌ ഒന്നാം തലമുറയില്‍പ്പെട്ട ഒരെഴുത്തുകാരന്‍ സൃഷ്ടിക്കുന്ന ദേശത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായിരിക്കും. അതുകൊണ്ടാണ്‌ ഇന്ത്യയില്‍ നിന്ന് കുടിയേറി യൂറോപ്പിലും അമേരിക്കയിലും എത്തപ്പെട്ടവരുടെ രണ്ടാംതലമുറയില്‍പെട്ട ആഭാ ദാവേസര്‍, ത്ധും പ ലാഹിരി, ചിത്രാ ദിവാകരി, ശശി ദേശ്‌പാണ്‌ഡേ, മീന അലക്‌സാണ്ടര്‍, കാവ്യാ വിശ്വനാഥാന്‍ എന്നിവരുടെയൊന്നും രചനകളെ ഡയസ്‌പോറ സാഹിത്യമായി വിലയിരുത്താനാവാത്തത്‌. എന്നാല്‍ അത്‌ ഒന്നാന്തരം പ്രവാസ സാഹിത്യമായി മാറുന്നത്‌ നാം കാണുകയും കെയ്യുന്നു. ഇവ തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്‌. ഈ വ്യത്യാസം തിരിച്ചറിയുന്നതില്‍ നമ്മുടെ വായനക്കാരും നിരൂപകരും എന്തിന്‌ ഗള്‍ഫിലെ എഴുത്തുകാര്‍ തന്നെയും പരജായപ്പെട്ടു പോവുകയാണ്‌ ഉണ്ടായത്‌. ഡയസ്‌പോറ സാഹിത്യത്തെയും പ്രവാസസാഹിത്യത്തെയും കൃത്യമായി വേര്‍തിരിച്ചു കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മറ്റേതൊരു ഭൂമികയെക്കാളും ഡയസ്‌പോറ സാഹിത്യത്തിന്‌ ഏറ്റവും വളക്കൂറുള്ള മണ്ണായിരുന്നു ഗള്‍ഫിന്റേത്‌. കാരണം മറ്റുരാജ്യങ്ങളിലെ ഡയസ്‌പോറ സമൂഹങ്ങളുടെ ഒന്നാം തലമുറ മാത്രമാണ്‌ യഥാര്‍ത്ഥ ഡയസ്‌പോറകളായി നിലകൊള്ളുന്നത്‌ രണ്ടാംതലമുറയും അനന്തര തലമുറകളും എത്തപ്പെട്ട ദേശത്തിന്റെ സത്വത്തോട്‌ രാഷ്ട്രീയമായും സാമൂഹികമായും ലയിച്ചുചേരുകയും ഡയസ്‌പോറ എന്ന യഥാര്‍ത്ഥ്യം പതിയെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. എന്നാല്‍ ഗള്‍ഫില്‍ അങ്ങനെ ഒരു സാധ്യതയില്ല. തലമുറ എത്ര കഴിഞ്ഞാലും ഗള്‍ഫ്‌ മലയാളിയുടേത്‌ യഥാര്‍ത്ഥ മലയാളിസത്വം വഹിക്കുന്ന ഒരു ശുദ്ധഡയസ്‌പോറ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ലോകത്തെവിടെയുമുള്ള ഡയസ്‌പോറകളില്‍ നിന്നും വ്യത്യസ്‌തമായി ഡയസ്‌പോറ സാഹിത്യത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ഏറ്റവും നന്നായി വായിച്ചെടുക്കാനാവുക ഗള്‍ഫിലുള്ള ഡയസ്‌പോറകളില്‍ നിന്നു തന്നെയാണ്‌. അതുതന്നെയാണ്‌ ഡയസ്‌പോറ സാഹിത്യത്തില്‍ ഗള്‍ഫ്‌ മലയാളിക്കുള്ള പങ്കും പ്രാധാന്യവും.
എങ്കില്‍ എന്തുകൊണ്ട്‌ അന്‍പതുവര്‍ഷം നീണ്ട കുടിയേറ്റ ചരിത്രത്തില്‍ ഒരിക്കലും ഗള്‍ഫില്‍ നിന്ന് ശക്‌തമായ ഒരു ഡയസ്‌പോറ സാഹിത്യം ഉണ്ടായില്ല...?
നേരത്തെ സൂചിപ്പിച്ചതുപോലെ കുടിയേറ്റക്കാരന്റെ സത്വപ്രതിസന്ധികളാണ്‌ പൊതുവേ ഡയസ്‌പോറ സാഹിത്യത്തിന്‌ ഹേതു. എങ്കില്‍ ഗള്‍ഫ്‌ കുടിയേറ്റം ആരംഭിച്ച അതേ കാലഘട്ടത്തില്‍ തന്നെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക്‌ പ്രത്യേകിച്ച്‌ ഡല്‍ഹിയിലേക്കും ബോംബയിലേക്കും കുടിയേറിയ മലയാളികള്‍ സൃഷ്ടിച്ച തദ്ദേശീയ ഡയസ്‌പോറകളില്‍ നിന്നും ധീഷണാശാലികളായ എഴുത്തുകാര്‍ ഉണ്ടാവുകയും ശക്‌തമായ സാഹിത്യം സൃഷ്ടിക്കപ്പെടുകയും ചെയ്‌തു. ആനന്ദിന്റെയും മുകുന്ദന്റെയും വിജയന്റെയും ഉജ്ജ്വല കൃതികള്‍ക്കു മുന്നില്‍ പകച്ചുപോയ ആദ്യകാല ഗള്‍ഫ്‌ കുടിയേറ്റക്കാര്‍ തങ്ങളുടെ ജീവിതം എഴുതാതെ മാറ്റിവച്ചു. അവരെ കവച്ചുവയ്ക്കാന്‍ പറ്റിയ എഴുത്തുകാര്‍ നിര്‍ഭാഗ്യവശാല്‍ ഇവിടെ നിന്നും ഉണ്ടായതുമില്ല. അങ്ങനെ ഗള്‍ഫ്‌ മലയാളിയുടെ ഡയസ്‌പോറ സാഹിത്യം എഴുതപ്പെടാതെ റദ്ദു ചെയ്യപ്പെട്ടു പോവുകയാണുണ്ടായാത്‌.
തുടര്‍ന്നു വന്നവരാകട്ടെ, ഡയസ്‌പോറ സാഹിത്യത്തിന്റെ സാധ്യതകളും പ്രത്യേകതകളും മനസ്സിലാക്കി അതിലേക്ക്‌ നീങ്ങുന്നതിനു പകരം സ്വദേശരചനകളോ പ്രവാസരചനകളോ ആയിരിക്കും തങ്ങളുടെ രചനാഭൂമിക എന്നു ധരിച്ച്‌ അത്തരത്തിലുള്ള രചനകള്‍ക്ക്‌ മുതിര്‍ന്നു. കുടിയേറ്റത്തിന്റെ ഒന്നാം തലമുറയുടെ മുന്‍പു പറഞ്ഞ സവിശേഷതകള്‍കൊണ്ട്‌ ഇവര്‍ക്ക്‌ ഇതുരണ്ടും അപ്രാപ്യമാണെന്നിരിക്കെ നല്ലൊരു ശതമാനം രചനകളും സ്വഭാവികമായും പരാജയപ്പെട്ടുപോവുകയും ചെയ്‌തു.
നമുക്ക്‌ ഗള്‍ഫ്‌ മലയാളികള്‍ക്കിടയിലെ രണ്ടാം തലമുറയിലേക്ക്‌ വരാം. ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന രണ്ടാം തലമുറ, ഗള്‍ഫിന്റെ കാറ്റേറ്റ്‌, ഗള്‍ഫിന്റെ ഭൂപ്രകൃതികണ്ട്‌, ഗള്‍ഫിന്റെ കാലാവസ്ഥ അനുഭവിച്ചു ഗള്‍ഫിന്റെ സംസ്‌കാരം ഉള്‍ക്കൊണ്ട്‌, വളര്‍ന്ന ഒരു രണ്ടാം തലമുറ എന്നേ പാകപ്പെട്ടു കഴിഞ്ഞു. അവന്‍ വിദ്യാഭ്യാസകാലം കഴിഞ്ഞ്‌ പല ഉന്നതമായ ജോലിയിലും കയറിപ്പറ്റിയിരിക്കുന്നു. അവന്‍ സ്വന്തമായ ജീവിതം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. അവരില്‍ ആരെങ്കിലും ഒരാളില്‍ ഒരു എഴുത്തുകാരന്‍ ഒളിച്ചിരിക്കുന്നുവെങ്കില്‍ അത്‌ കൂടുപൊളിച്ചു പുറത്തുവരേണ്ട കാലം എന്നേ കടന്നുപോയി.
പിന്നെ എന്തുകൊണ്ട്‌ രണ്ടാം തലമുറയില്‍പ്പെട്ട ഒരെഴുത്തുകാരന്‍ ഗള്‍ഫില്‍ സംഭവിച്ചില്ല? എന്തുകൊണ്ട്‌ അവരില്‍ നിന്ന് ശക്‌തമായ ഒരു പ്രവാസരചന ഉണ്ടായില്ല..? അമേരിക്കയിലെയും യൂറോപ്പിലെയും രണ്ടാം തലമുറയില്‍ നിന്നും ലോകപ്രശസ്‌തരായ എഴുത്തുകാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതും നാം ഇതേസമയം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഒരു വലിയ തലമുറ അപ്പാടെ കലാപ്രവീണ്യമില്ലാത്തവരായി ആയിരിക്കില്ലല്ലോ ജനിച്ചിരിക്കുക. തന്നെയുമല്ല എഴുത്തിലല്ലാതെ, പാട്ടില്‍, അഭിനയത്തില്‍ നൃത്തത്തില്‍ ഒക്കെ ഈ രണ്ടാം തലമുറയില്‍ നിന്ന് ശക്‌തരായ പ്രതിഭകള്‍ ഇരുത്തിരിഞ്ഞു വരുകയും ചെയ്‌തു. പിന്നെന്താണ്‌ സംഭവിച്ചത്‌..? നമ്മുടെ രണ്ടാംതലമുറയ്ക്ക്‌ ഭാഷയുടേതായ ഒരു വലിയ അപ്രാപ്യതയുണ്ടായി എന്നതാണ്‌ അതിനുകാരണമായി ഞാന്‍ കരുതുന്നത്‌.
ഇതര ലോകരാജ്യങ്ങളില്‍ നിന്നും വ്യത്യസ്‌തമായി രണ്ടാം തലമുറ വന്നിട്ടും ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ ശുദ്ധ ഡയപോറയായിത്തന്നെ നിലനില്‌ക്കേണ്ടിവരുന്നതിന്റെ സങ്കീര്‍ണ്ണതകളില്‍ നിന്നാണ്‌ ഇങ്ങനെയൊരു അപ്രാപ്യത ഉണ്ടായത്‌. എപ്പോള്‍ വേണമെങ്കിലും പ്രവാസം അവസാനിപ്പിച്ച്‌ തിരിച്ചയക്കപ്പെടാം എന്ന അവസ്ഥയും പൗരത്വവും വിദ്യാഭ്യാസവും ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ സ്വദേശവുമായുള്ള പിരിയാത്ത ബന്ധവും രണ്ടാംതലമുറയെ മാതൃഭാഷയുടെ കണ്ണികള്‍ വലിച്ചെറിയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. യൂറോപ്പിലും മറ്റും കുടിയേറിവര്‍ക്ക്‌ ആ പ്രശ്നം ഇല്ലായിരുന്നു. ജര്‍മ്മനിയിലും ഫ്രാന്‍സിലും ഒക്കെ എത്തപ്പെട്ടവര്‍ മാതൃഭാഷയെ അപ്പാടെ ഉപേക്ഷിച്ച്‌ രണ്ടാംതലമുറയെ ആതിഥേയരാജ്യത്തിലെ ഭാഷ പഠിപ്പിക്കുന്നതാണ്‌ നാം കാണുന്നത്‌. എന്തിന്‌ ഇതര സംസ്ഥാനങ്ങളിലേക്ക്‌ ചേക്കേറിയവരില്‍പ്പോലും ആ പ്രതിഭാസം കണ്ടു.
എന്നാല്‍ ഒരു സാധാരണ ഗള്‍ഫ്‌ മലയാളിയുടെ രണ്ടാം തലമുറ ചിന്തിക്കുന്നതും സ്വപ്‌നം കാണുന്നതും ഇടപഴകുന്നതും മലയാളത്തിലാണ്‌ എന്നാല്‍ അവന്‍ പഠിക്കുന്നതോ ഇംഗ്ലീഷും. അവന്‍ മലയാളത്തില്‍ സംസാരിച്ചു ശീലിച്ചെങ്കിലും കൈയ്യടക്കത്തോടെ ഭാഷ കൈകാര്യം ചെയ്യാന്‍ അവന്‍ പഠിച്ചില്ല. അതുകൊണ്ടുതന്നെ അവനില്‍ ഉയര്‍ന്നുവന്ന ചിന്തകളും വിചാരങ്ങളും വാചകങ്ങളിലേക്ക്‌ തര്‍ജ്ജിമ ചെയ്യാനാവാതെ അവന്റെയുള്ളില്‍ വച്ചുതന്നെ കൊലചെയ്യപ്പെട്ടിട്ടുണ്ടാകാം. അവന്റെ ചിന്തകളെയും വിചാരങ്ങളെയും അവനെഴുതാനറിയാവുന്ന ഒരു ഭാഷയിലേക്ക്‌ - ഇംഗ്ലീഷിലേക്ക്‌ - വിവര്‍ത്തനം ചെയ്‌തെടുക്കുവാന്‍ തക്കവണ്ണം അവനെ ഭാഷാപരമായി പാകപ്പെടുത്തുന്നതില്‍ ഗള്‍ഫിലെ ഒന്നാം തലമുറ കുറ്റകരമായ അശ്രദ്ധ കാണിക്കുകയും കെയ്‌തു. ഈ സങ്കീര്‍ണ്ണാവസ്ഥകള്‍ അത്രപെട്ടെന്നൊന്നും പരിഹരിക്കാന്‍ ഇടയില്ലാത്തതുകൊണ്ട്‌ രണ്ടാംതലമുറയില്‍ നിന്ന് ഒരു പ്രവാസസാഹിത്യം ഉണ്ടായിവരാനുള്ള സാധ്യത വിരളമാണ്‌. എന്നാല്‍ ശുദ്ധഡയസ്‌പോറ അതുപോലെ നിലനില്‌ക്കുന്നതിന്റെ സാധ്യതകളില്‍ നിന്ന് ശക്‌തമായ ഒരു ഡയസ്‌പോറ സാഹിത്യം സൃഷ്ടിക്കാനുള്ള വലിയ അവസരമാണ്‌ ഗള്‍ഫിലെ മലയാള സാഹിത്യകാരന്മാരെ കാത്തിരിക്കുന്നത്‌.
ഡയസ്‌പോറ സാഹിത്യത്തിന്റെ സാധ്യതകള്‍ കണ്ടെത്തി അത്തരത്തിലുള്ള രചനകള്‍ നിര്‍വ്വഹിച്ച്‌ ലോകവായനയില്‍ തന്നെ ഇടം നേടുകയാണ്‌ ഗള്‍ഫിലെ ഒന്നാം തലമുറയില്‍ പെട്ട എഴുത്തുകാരുടെ ഇനിയുള്ള ദൗത്യം. അതുകൂടാതെ ഇവിടെനിന്നും പ്രവാസസാഹിത്യത്തിന്റെ അടരുകള്‍ കണ്ടെത്തി അത്‌ ഉത്തമരചനകളാക്കാന്‍ രണ്ടാം തലമുറയെ പ്രാപ്‌തരാക്കുക എന്നൊരു വലിയ ഉത്തരവാദിത്വംകൂടി ഗള്‍ഫ്‌ മലയാളികളില്‍ അവശേഷിക്കുന്നുണ്ട്‌.

Monday, March 12, 2007

'ആഡീസ്‌ അബാബ' മാതൃഭൂമി വാരികയില്‍

പ്രിയ സുഹൃത്തുക്കളെ,
എന്റെ പുതിയ കഥ 'ആഡീസ്‌ അബാബ' മാതൃഭൂമി വാരികയുടെ പുതിയ ലക്കത്തില്‍. (2007 മാര്‍ച്ച്‌ 11 ലക്കം -2. മുഖചിത്രം - മാധവിക്കുട്ടി) വായിച്ച്‌ അഭിപ്രായം അറിയുക്കുവാന്‍ താത്‌പര്യപ്പെടുന്നു.

Wednesday, February 21, 2007

ക്രിക്കറ്റ്‌: ഒറ്റുകാരുടെയും വഞ്ചകരുടെയും കളി...?

അടുത്തിടെ ഒരു കഥ വായിച്ചു. പി.എന്‍. കിഷോര്‍ കുമാറിന്റെ 'ഒരു ഫുട്ബോളറുടെ ദുരന്തങ്ങള്‍'. ക്രിക്കറ്റിനെയും ഫുട്ട്ബോളിനെയും താരതമ്യം ചെയ്‌തുകൊണ്ട്‌ വികസിക്കുന്ന ഒരു കഥയാണത്‌. അതില്‍ ഫുട്ട്ബോളിനെ പുകഴ്‌ത്താനും ക്രിക്കറ്റിനെ ഇകഴ്‌ത്താനുമായി നടത്തുന്ന ചില പ്രസ്ഥാവനകളാണ്‌ എന്നെ ഈ കുറിപ്പിന്‌ പ്രേരിപ്പിക്കുന്നത്‌.

ആ കഥയില്‍ നാം ഇങ്ങനെ ചിലത്‌ വായിക്കുന്നു: (ബ്രാക്കറ്റില്‍ എന്റെ ചോദ്യങ്ങള്‍..)
1. റണ്ണുകള്‍ക്കുവേണ്ടി ഓടുമ്പോള്‍ കൂട്ടുകാരനെ അവശ്വസിക്കേണ്ടി വരുന്നത്‌ ഒരു ക്രിക്കറ്ററുടെ ദുര്‍വിധിയാകുന്നു. റണ്ണൗട്ടാകും എന്ന അവസരത്തില്‍ പലപ്പോഴും അയാള്‍ തന്റെ സഹകളികാരനാല്‍ ഒറ്റുകൊടുക്കപ്പെട്ടേക്കാം. തിരിച്ചും. ക്രിക്കറ്റില്‍ ധാര്‍മ്മിതയ്ക്ക്‌ ഒരു പരിധിയില്‍ കവിഞ്ഞ്‌ സ്ഥാനമൊന്നുമില്ല.
(സ്വാര്‍ത്ഥത മാത്രമാണോ ക്രിക്കറ്റിലെ ധാര്‍മ്മികത..? ചിലപ്പോഴെങ്കിലും കൂട്ടുകാരനെ രക്ഷിക്കാനായി നാം സ്വയം റണ്ണൗട്ടായ ചരിത്രങ്ങളില്ലേ..? സ്വയം ബലിയാടാവുക എന്നൊരു നീതികൂടി ക്രിക്കറ്റിനുണ്ട്‌ എന്നല്ല്ലേ അതിനര്‍ത്ഥം..?!)

2. സ്വന്തം വിക്കറ്റ്‌ നമ്മുടെ പ്രാണനാണെന്നിരിക്കെ നാം എപ്പോഴും കരുതിയിരിക്കുക, കൂട്ടുകാരനെ അവിശ്വസിക്കുക
(അതിനപ്പുറം, കൂട്ടുകാരന്റെ കയ്യില്‍ സ്വന്തം 'ജീവന്‍' ഏല്‌പിക്കുന്ന വിശ്വാസത്തിന്റെ ഒരു പാഠം കൂടി ക്രിക്കറ്റ്‌ തരുന്നില്ലേ..?)

3. ഒറ്റപ്പെട്ടുപോയ ബാറ്റ്‌സ്‌മാന്‍ ഒരു മാന്‍കിടാവാണെന്നും എതിര്‍ ടീമിലെ കളിക്കാര്‍ ചെന്നായ്‌ക്കൂട്ടമാണെന്നും അയാള്‍ വിലയിരുത്തി. പദ്‌മവ്യൂഹത്തില്‍ അകപ്പെട്ടുപോയ അഭിമന്യുവിനെക്കൊന്ന കൗരവസൈന്യത്തിന്റെ ക്രൗര്യം മാത്രം അയാള്‍ അതില്‍ ദര്‍ശിച്ചു
(അതിലുപരി ഒരാള്‍ ഒറ്റയ്ക്ക്‌ ഒരു പടയോട്‌ ഏറ്റുമുട്ടുന്നതിന്റെ ധീരതയും സൗന്ദര്യവും ക്രിക്കറ്റ്‌ നമുക്ക്‌ കൊണ്ടുത്തരുന്നില്ലേ..?)

4. ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ നമ്മുടെ വിക്കറ്റ്‌ വീണാല്‍ മാത്രം ബാറ്റു ചെയ്യാം എന്ന് കാത്തിരിക്കുന്ന നമ്മുടെ സ്വന്തം ടീമംഗങ്ങള്‍ നമ്മുടെ സുഹൃത്ത്‌ ആവുന്നതെങ്ങനെ..?
(അങ്ങനെ ഒരു സ്വാര്‍ത്ഥത ഉണ്ടാവാറുണ്ടോ..? ഉണ്ട്‌. ഒരാള്‍ തട്ടിമുട്ടി നിന്ന് ബോളുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ നമ്മളിറങ്ങിയിരുന്നെങ്കില്‍ നാലടി അടിക്കാമായിരുന്നു എന്ന് തോന്നാറുണ്ട്‌. അതുപക്ഷേ ടീമിന്റെ മൊത്തം ഗുണത്തിനുവേണ്ടിയല്ലേ..? അല്ലാതെ അത്‌ സ്വാര്‍ത്ഥതയാണോ..?)

5. ക്രിക്കറ്റ്‌ ഗ്രൗണ്ട്‌ കാട്ടുനീതികള്‍ മാത്രം നടപ്പിലാവുന്ന ഒരു വന്യഭൂമിയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.
(എതിര്‍ ടീമിലെ അംഗത്തിനെ ഇടിച്ചും തൊഴിച്ചും താഴയിടുന്ന ഫുട്ബോളിനോളം വന്യത ക്രിക്കറ്റിനുണ്ടോ..?)

6. താന്‍ നേടുന്ന സെഞ്ച്വറികളും അര്‍ദ്ധസ്വഞ്ച്വറികളും വിക്കറ്റുകളും മാത്രം അയാള്‍ സ്വപ്നം കണ്ടു.. ഞാന്‍... ഞാന്‍.. ഞാന്‍.. (അങ്ങനെയൊരു 'അവനവനിസം' ക്രിക്കറ്റിന്റെ മുഖമുദ്രയാണോ..? ഒരാള്‍ സെഞ്ച്വറി നേടുന്നെങ്കില്‍ അത്‌ ടീമിനുവേണ്ടിയുള്ള പ്രയ്ത്നത്തിനിടയില്‍ കിട്ടുന്ന വ്യക്‌തിഗത നേട്ടമല്ലേ..? ഒരാളുടെ സെഞ്ച്വറിയില്‍ പിന്തുണകൊടുത്ത സഹകളിക്കാരനും പങ്കില്ലേ..? ഒരാള്‍ നേടുന്ന വിക്കറ്റില്‍ ക്യാച്ചെടുന്ന സഹകളിക്കാരന്റെ പങ്ക്‌ വിസ്‌മരിക്കാറില്ലല്ലോ..!)

7. ഒരാള്‍ എല്ലാവര്‍ക്കും വേണ്ടി എല്ലാവരും ഒരാള്‍ക്കുവേണ്ടി. അങ്ങനെയൊരു സോഷ്യലിസം ഫുട്ട്ബോളില്‍ കാണുന്നു.
(ക്രിക്കറ്റില്‍ കാണുന്നില്ലന്നാണോ..? ബാറ്റു ചെയ്യുന്ന ഒരാള്‍ എല്ലാവര്‍ക്കും വേണ്ടിയല്ലേ വിയര്‍പ്പൊഴുക്കുന്നത്‌..? ഫീല്‍ഡില്‍ നില്‌ക്കുന്ന പത്തുപേരും ബൗളറുടെ പ്രയത്നം സാഫല്യത്തിലെത്താന്‍ സഹകരിക്കുന്നവരല്ലേ..? അങ്ങനെയെങ്കില്‍ ക്രിക്കറ്റിലുമുണ്ട്‌ ഒരു സോഷ്യലിസം.)

8. സ്വന്തം റിക്കോഡിനുവേണ്ടി ടീമിന്റെ വിജയം നഷ്ടപ്പെടുത്തി കളയുന്ന കളിക്കാരനെ അയാള്‍ ക്രിക്കറ്റില്‍ കാണുന്നു
(സ്വന്തം റിക്കോഡ്‌ മറന്നുകൊണ്ട്‌ ടീമിനുവേണ്ടി 'ആത്മഹത്യ' ചെയ്‌ത എത്രയോ സംഭവങ്ങള്‍ നമുക്ക്‌ ക്രിക്കറ്റില്‍ ചൂണ്ടിക്കാണിക്കാനുണ്ട്‌..)

ഇനി കേള്‍ക്കട്ടെ കൂട്ടരേ... നിങ്ങളുടെ അഭിപ്രായം. ഫുട്ട്ബോള്‍ മാത്രമാണോ പാരസ്പര്യത്തിന്റെയും സോഷ്യലിസത്തിന്റെയും കൂട്ടായ്‌മയുടെയും കളി..? മറ്റൊരു തലത്തിലൂടെ ക്രിക്കറ്റും അതു പ്രകടിപ്പിക്കുന്നില്ലേ..? ക്രിക്കറ്റ്‌ കളിക്കുന്നവരും ആസ്വദിക്കുന്നവരും എല്ലാം സ്വാര്‍ത്ഥതയുടെയും അവനവനിസത്തിന്റെയും പ്രവാചകന്മാരാണോ..?

കുറിപ്പ്‌: പി.എന്‍. കിഷോര്‍ കുമാറിന്റെ ഈ കഥ 'സഖാവ്‌ കുഞ്ഞനന്തന്റെ കുടുംബ ചരിത്രത്തില്‍ ലോക കമ്യൂണിസത്തിന്റെ പങ്ക്‌' എന്ന പുസ്‌തകത്തില്‍. (പ്രസിദ്ധീകരണം : കറന്റ്‌ ബുക്‌സ്‌)

Wednesday, January 24, 2007

യു.എ.ഇ. യിലെ ബൂലോഗര്‍ക്ക്‌ സ്‌നേഹപൂര്‍വ്വം

ഇതൊരു നല്ല രാത്രിയുടെ നനുത്ത ഓര്‍മ്മകളാണ്‌. ഇന്തോ- അറബ്‌ സാംസ്കാരിക സമ്മേളനത്തില്‍ സംബന്ധിക്കാനായി അബുദാബിയില്‍ എത്തിയതായിരുന്നു ഞാന്‍. അത്തരമൊരു വലിയ പരിപാടിയില്‍ സംബന്ധിക്കുക എന്നതിലുപരിയായി ബ്ലോഗിലൂടെയും ഓര്‍ക്കുട്ടിലൂടെയും എന്റെ ഹൃദയത്തിന്റെയും വിചാരങ്ങളുടെയും സ്വന്തമായിക്കഴിഞ്ഞ ഒട്ടനവധിപേരെ നേരില്‍ കാണാമല്ലോ എന്ന സന്തോഷമായിരുന്നു എനിക്കുണ്ടായിരുന്നത്‌. അത്തരം ഹൃദയസംവാദങ്ങളാണ്‌ ഒരു പക്ഷേ മറ്റേത്‌ സാംസ്കാരിക- ബൗദ്ധിക സംവാദങ്ങളെക്കാളും അര്‍ത്ഥപൂര്‍ണ്ണമായത്‌ എന്ന് ഞാന്‍ വിചാരിക്കുന്നു. ഷാര്‍ജ എയര്‍പോര്‍ട്ടില്‍ വച്ച്‌ സുനില്‍ സലാം എന്ന ബ്ലോഗര്‍ സുഹൃത്തിനെ പരിചയപ്പെട്ടുകൊണ്ടാണ്‌ എന്റെ ആ യാത്രയ്ക്ക്‌ തുടക്കം കുറിക്കുന്നത്‌. പിന്നെ ഒരാഴ്കക്കാലം നീണ്ട യു.എ.ഇ. വാസത്തിലെപ്പോഴും നിരവധി ബ്ലോഗ്‌ സുഹൃത്തുക്കളുടെ നിര്‍ലോഭമായ സ്‌നേഹത്തിനു പാത്രീഭവിക്കുവാന്‍ എനിക്ക്‌ അവസരമുണ്ടായി. സാംസ്കാരിക സമ്മേളത്തിന്റെ ഉദ്ഘാടനത്തിനൊടുവില്‍ നേരിട്ട്‌ പരിചയമില്ലാത്ത - ബ്ലോഗ്‌ നാമങ്ങളിലൂടെ മാത്രം അറിയപ്പെട്ടുന്ന എത്രയധികം സുഹൃത്തുക്കള്‍ എന്റെ അടുത്തേക്ക്‌ ഓടി വന്ന് സൗഹൃദം സ്ഥാപിക്കുന്നതും ചിരപരിചിതരപ്പോലെ ഇടപഴകുന്നതും കണ്ടപ്പോള്‍ ബ്ലോഗ്‌ എന്നത്‌ അയഥാര്‍ത്ഥ്യതയുടെ ഒരു സാങ്കല്‌പികലോകമല്ലെന്നും ലോകത്തിന്റെ വിവിധകോണുകളില്‍ മോണിറ്ററിന്റെ മുന്നിലിരിക്കുന്ന നമ്മെതമ്മില്‍ സ്‌നേഹത്തിന്റെ ഒരു അദൃശ്യമായ ചരട്‌ ബന്ധിപ്പിക്കുന്നുണ്ടെന്നും എനിക്ക്‌ ബോധ്യപ്പെടുകയായിരുന്നു. പെരിങ്ങോടന്‍, വിശാലന്‍, കൈപ്പള്ളി, ദില്‍ബു, സാക്ഷി, സങ്കുചിതന്‍, കുറുമാന്‍, ദേവരാഗം.... പേരുകള്‍ക്കു പിന്നില്‍ മറഞ്ഞിരുന്ന ഓരോരുത്തരായി എന്റെ മുന്നില്‍ മുഖങ്ങളായി വെളിപ്പെടുകയായിരുന്നു.
ഒരാള്‍ തന്റെ പേരിനേക്കാളുപരി രചനയാല്‍ അറിയപ്പെടുന്നതിന്റെ സുഖമായിരുന്നു അതുല്യചേച്ചി എന്റെ അടുക്കലേക്ക്‌ പരുങ്ങി വന്ന് 'ശ്രീവിദ്യയെക്കുറിച്ചെഴുതിയ...' എന്ന് സന്ദേഹപ്പെട്ടപ്പോള്‍ എനിക്കുണ്ടായത്‌.
യു.എ.ഇ. ബോലോകര്‍ എനിക്കായി കരുതി വച്ചിരുന്ന സ്‌നേഹത്തിന്റെയും അദ്ഭുതത്തിന്റെയും നിമിഷങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. അവരെന്നെ പിന്നൊരു സ്‌നേഹവിരുന്നിലേക്കാണ്‌ ആ രാത്രി കൂട്ടിക്കൊണ്ടുപോയത്‌. പ്രശാന്ത സുന്ദരമായ ഇടം. അടുത്ത്‌ ജലപ്പരപ്പിന്റെ നിശബ്ദസാന്നിദ്ധ്യം, അകലെ കൂറ്റന്‍ കെട്ടിടങ്ങളില്‍ നിന്ന് പാറിവീഴുന്ന മങ്ങിയ വെളിച്ചം, വിസ്‌തൃതമായ പുല്‍ത്തകിടി, കത്തിച്ചുവെച്ച മെഴുകുതിരി നാളം, വട്ടമിട്ടിരിക്കാന്‍ പുല്‍പ്പായ.... തിരക്കുകളുടെ നഗരത്തില്‍ ഞങ്ങള്‍ക്കു ഒത്തുകൂടാന്‍ അങ്ങനെയൊരു ഇടം ഞാന്‍ പ്രതീക്ഷിച്ചതേയല്ല. സമൃദ്ധവും സുഭിക്ഷവും രുചിയൂറുന്നതുമായ ആഹാരത്തിന്റെ നീണ്ട നിമിഷങ്ങള്‍. മേമ്പൊടിയായി വിശാലന്റെ പാരടി, കുറുമാന്റെ ഹാസ്യം എല്ലാവരുടെയും പാട്ട്‌, ചിരി... നിമിഷങ്ങള്‍ മുയല്‍വേഗത്തിലാണ്‌ ഞങ്ങളെ കടന്നുപോയത്‌.
ഓരോ കാഴ്ചയും എത്ര വേഗത്തിലാണ്‌ വിശലന്റെ മനസ്സില്‍ ഹാസ്യത്തിന്റെ ചിത്രങ്ങളാവുന്നത്‌ എന്നതിന്‌ ഒരു നേര്‍സാക്ഷ്യം വഹിക്കാനും എനിക്കു ഭാഗ്യമുണ്ടായി. കുറുമാന്റെ, ചില്ലുമേടയിലിരുന്നെന്നെ... കുഷ്ഠരോഗാഭിനയം കണ്ട്‌ 'ഇതെന്ത്‌ തീയില്‍ വീണ പ്ലാസ്റ്റിക്കുപാത്രംപോലെ' എന്ന ഒറ്റക്കമന്റു മതിയായിരുന്നു വിശാലന്റെ പ്രതിഭ രുചിച്ചറിയാന്‍.
കൈപ്പള്ളിയുടെ തീക്ഷ്‌ണതവിങ്ങിയ നിരീക്ഷണങ്ങളും കുറിക്കുകൊള്ളുന്ന കമന്റുകളും നേരിട്ടനുഭവിക്കാനും ഈ യാത്രയില്‍ എനിക്ക്‌ നിരവധി അവസരങ്ങളുണ്ടായി.
കൈപ്പള്ളി, സാമി, ഇവിടെ ജനിച്ചുവളര്‍ന്നിട്ടും നിങ്ങള്‍ മലയാളത്തോടു കാണിക്കുന്ന ആഭിമുഖ്യം എന്നില്‍ ആദരവുണ്ടാക്കുന്നു. രാജിന്റെയും മറ്റ്‌ നിരവധിപേരുടെയും ഭാഷാപ്രവര്‍ത്തനങ്ങളും.
ആഹാരത്തിനുശേഷം സ്വന്തം കൂടാരങ്ങളിലേക്ക്‌ മടങ്ങാം എന്ന് വിചാരിച്ചു വന്നവര്‍ക്കാര്‍ക്കും അത്രയുംനേരം പിന്നിട്ടപ്പോഴേക്കും പിന്നെ പോകണമെന്നേ ഇല്ലെന്നായി. അതായിരുന്നു ആ രാത്രിയുടെ രുചി. ഒരു അറബിക്കഥയിലെ ജിന്നിനെപോലെ ആ രാത്രി ഞങ്ങളെ വശീകരിച്ചും മോഹിപ്പിച്ചും അതിന്റെ നിഗൂഢതകളിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇന്തോ- അറബ്‌ ഫെസ്റ്റിവല്‍ ഭാരവാഹികള്‍ ഞങ്ങള്‍ക്കായി അനുവദിച്ച ഫ്ലാറ്റിലേക്ക്‌ രാജിന്റെ കാറിന്റെ ഒരു തീപിടിച്ച യാത്ര. വഴി തെറ്റിയും തിരഞ്ഞും വിളിച്ചും പറഞ്ഞും ഞങ്ങള്‍ അവിടെ വീണ്ടും ഒത്തുകൂടി. പിന്നെ ഒരു മുഴുരാത്രി മുഴുവന്‍ ചര്‍ച്ചയും കവിതയും പാട്ടും ബഹളവും. പെരിങ്ങോടന്റെ സ്‌ത്രീപര്‍വ്വം മുതല്‍ സദ്ദാമിന്റെ ഹീറോയിസം വരെ. 'ഒഴിഞ്ഞ താള്‍' എന്ന കവിത മറക്കില്ല. (അങ്ങനെയായിരുന്നുവോ ആ കവിതയുടെ പേര്‌- അല്ലെങ്കിലും സാരമില്ല. ആ കവിതയുടെ മണമെന്റെ മനസ്സിലുണ്ട്‌) എല്ലാത്തിനും ഉത്സാഹം പകരാന്‍ കത്തുന്ന ലഹരിയും.
'ഇത്ര ധീഷണാശീലരും ഊര്‍ജ്ജസ്വലരുമായ ഒരുകൂട്ടം ചെറുപ്പക്കാരെ ഒത്തിരിക്കലത്തിനുശേഷമാണ്‌ ഒന്നിച്ചുകാണുന്നത്‌' എന്ന മേതിലിന്റെ പിന്നത്തെ ഒരു കമന്റ്‌ അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരുന്നു. ഈ കൂട്ടായ്‌മ അദ്ദേഹത്തെ പഴയ ഏതോ കാലത്തിലേക്കു കൂട്ടിക്കൊണ്ടുപോയെങ്കില്‍ അതില്‍ അതിശയിക്കാനൊന്നുമില്ല. നാട്ടിലെ ചെറുപ്പക്കാരുടെ ഇടയില്‍ നിന്നും ഇത്തരം സൗഹൃദക്കൂട്ടായ്‌മകളും മനസുതുറന്ന ചര്‍ച്ചകളും അന്യമായിട്ട്‌ എത്രയോ കാലമായി. നിങ്ങളെങ്കിലും ഈ കൂടിച്ചേരല്‍ തുടരണം അതിന്റെ വ്യാപ്‌തിയും ആഴവും വര്‍ദ്ധിപ്പിക്കണം എന്നുമാത്രം ഈ അതിഥിയുടെ അപേക്ഷ. ജീവിതത്തിന്റെ പില്‌ക്കാലങ്ങളില്‍ ഓര്‍ത്തുരുചിക്കാന്‍ അതുമാത്രമാവും ഈ വേനല്‍ക്കാലത്തിന്റെ ബാക്കിപത്രമായി നമുക്കുണ്ടാവുക.
ദുബായിലെ പ്രോഗ്രാമിനുശേഷം എല്ലാവരോടും യാത്രപറഞ്ഞു പിരിയാന്‍ കഴിയാഞ്ഞതില്‍ ഖേദമുണ്ട്‌. അല്ലെങ്കില്‍ സ്‌നേഹിതരേ, നമുക്കിടയില്‍ എന്തിനൊരു യാത്ര പറച്ചില്‍ നാം സ്‌നേഹത്തിന്റെ മറ്റൊരിടത്തില്‍ എന്നും കണ്ടുമുട്ടുന്നവരല്ലേ. വീണ്ടും കണ്ടുമുട്ടേണ്ടവരല്ലേ... എല്ലാവര്‍ക്കും നന്ദി. എല്ലാത്തിനും. കൈപ്പള്ളിയ്‌ക്ക്‌ പ്രത്യേകിച്ച്‌... നിങ്ങളുടെ തീക്ഷ്ണതയുള്ള കണ്ണുകള്‍ക്ക്‌. ചിരിയൂറുന്ന ചിത്രത്തിനും!!

Sunday, December 17, 2006

സുരേഷ്‌ഗോപിയ്‌ക്കുണ്ട്‌ അഞ്ചുമക്കള്‍!!

സുരേഷ്‌ ഗോപി ഇവിടെ ഒരു പ്രതീകം മാത്രമാണ്‌. പക്ഷേ ഇവിടെ സുരേഷ്‌ ഗോപിയെത്തന്നെ ഈ വിഷയത്തിന്‌ തിരഞ്ഞെടുത്തതിന്‌ കാരണം ,അദ്ദേഹം ഇതര സിനിമാനടന്മാരില്‍ നിന്നും വ്യത്യസ്‌തനായി സാമൂഹിക പ്രശ്‌നങ്ങളില്‍ നേരിട്ട്‌ ഇടപെടുവാന്‍ താത്‌പര്യം കാണിക്കുന്നവനും രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കൊള്ളാമെന്ന് അതിയായ മോഹമുള്ളവനും ആയതുകൊണ്ടു കൂടിയാണ്‌.
കേരളം അതിന്റെ അന്‍പതാം രൂപീകരണവര്‍ഷം ആഘോഷിക്കുന്ന അല്ലെങ്കില്‍ ആഘോഷിച്ചുകഴിഞ്ഞ ഈ വേളയില്‍ നാം കേരളത്തിന്റെ വളര്‍ച്ചയും വിളര്‍ച്ചയും പലതലങ്ങളില്‍ നിന്ന് ചര്‍ച്ച ചെയ്യുകയുണ്ടായല്ലോ. എന്നാല്‍ ആ ചര്‍ച്ചകളില്‍ ഒന്നും മനഃപൂര്‍വ്വമായോ അല്ലാതെയോ നാം ആരും ശ്രദ്ധിക്കതെപോയ ഒരു വിഷയമാണ്‌, കുടുംബാസൂത്രണവിഷയത്തില്‍ നമുക്കുള്ള പിന്നോട്ടു പോക്ക്‌!!.
കേരളം രൂപംകൊള്ളുന്ന കാലത്തെ തലമുറ ഒരു ആദര്‍ശം പോലെ കൊണ്ടാടിയ ഒരു വിഷയമായിരുന്നു കുടുംബാസൂത്രണം. അന്ന് സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തിയ 'നാം രണ്ട്‌ നമുക്കു രണ്ട്‌' എന്ന കാമ്പയിന്‍ കേരളത്തിലെ വിദ്യാഭ്യാസമുള്ള എല്ലാ ജനങ്ങള്‍ക്കും ഒരാവേശമായിരുന്നു. പിന്നീട്‌ അത്‌ കൂറേക്കൂടി പരിഷ്കരിച്ച്‌ 'നാം ഒന്ന് നമുക്കൊന്ന്' എന്നായി മാറി. അപ്പോഴും കേരളത്തിലെ ജനങ്ങള്‍ അതിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. അതിന്റെ ഫലമാണ്‌ ഇന്നത്തെ കേരളത്തിന്റെ കുറഞ്ഞ ജനസംഖ്യാവര്‍ദ്ധനവ്‌.
പക്ഷേ ഇടയ്ക്ക്‌ എവിടെവച്ചോ മറ്റു പലതും എന്നപോലെ നാം ഇതും വഴിയിലെവിടെയോ ഉപേക്ഷിച്ചപോലെ. സത്യം ആദ്യം ഉപേക്ഷിച്ചത്‌ സര്‍ക്കാര്‍ തന്നെയാണ്‌. അല്ലെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍. (അവര്‍ക്കത്‌ പല ന്യൂനപക്ഷതാത്‌പര്യങ്ങളും സംരക്ഷിക്കുക എന്നൊരു സ്ഥാപിത താത്‌പര്യത്തിന്റെ ഭാഗമായിരുന്നു എന്നു കാണാം) അതിന്റെ പിന്നാലെ ഓരോ ജനവിഭാഗങ്ങളായി അത്‌ ഉപേക്ഷിക്കുന്ന കാഴ്ചയാണ്‌ നാം സൂക്ഷ്മമായി വീക്ഷിച്ചാല്‍ കാണാനാവുന്നത്‌. ഇന്ന് ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌സ്റ്റാന്റിലെ പഴഞ്ചന്‍ ബോര്‍ഡില്‍ മാത്രമാവും അങ്ങനെയൊരു ആഹ്വാനമുള്ളത്‌.
പുതിയ തലമുറയിലെ ദമ്പതികളില്‍ രണ്ടലധികം കുട്ടികള്‍ എന്നത്‌ സര്‍വ്വസാധാരണമായി വരുകയാണ്‌. പ്രത്യേകിച്ചും പ്രവാസികളുടെ ഇടയില്‍. അതിനവര്‍ നിരത്തുന്ന കാരണങ്ങള്‍ പലതാണ്‌. 1. പണ്ടത്തെ പട്ടിണി കാരണമാണ്‌ ജനങ്ങള്‍ രണ്ടു കുട്ടികളിലേക്ക്‌ തിരിഞ്ഞത്‌ എന്ന് അവരില്‍ ഒരു കൂട്ടര്‍ വിശ്വസിക്കുന്നു( ഇന്ത്യയിലെ ജനസംഖ്യാവര്‍ദ്ധനവ്‌ ഒന്നും അവര്‍ക്ക്‌ ബാധകമല്ല) ഇന്ന് പട്ടിണിയൊക്കെ ഒഴിഞ്ഞപ്പോള്‍ കുട്ടികള്‍ കൂടുതലാവാം എന്ന് അവര്‍ വിചാരിക്കുന്നു. 2. അണു കുടുംബത്തിലുള്ള വിശ്വാസത്തകര്‍ച്ച ( പക്ഷേ പുതിയ വലിയ 'ഫാമിലി'യും പ്രായമായ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഒഴിവാക്കി വലിയ അണുക്കളായിത്തന്നെയാണ്‌ ജീവിക്കുന്നത്‌ എന്ന് കാണാം) 3. അബദ്ധത്തില്‍ സംഭവിക്കുന്നത്‌ (പിന്നതിനെ കളയാന്‍ ഗള്‍ഫിലും മറ്റും മാര്‍ഗ്ഗങ്ങളില്ലാത്തതിന്റെ അഭാവം.)
എന്നാല്‍ ഞാനിതിനെ സമൂഹത്തിലേക്ക്‌ മതത്തിന്റെ മടങ്ങിവരവിന്റെ ഭാഗമായാണ്‌ കാണുന്നത്‌. മിക്ക മുസ്ലീം തീക്ഷ്‌ണവാദികളും കത്തോലിക്ക പോലുള്ള ക്രിസ്‌ത്യന്‍ സഭകളും ഗര്‍ഭഛിദ്രത്തെയും ഗര്‍ഭനിരോധന ഉപാധികളെയും അംഗീകരിക്കുന്നില്ല എന്നുമാത്രമല്ല അത്‌ ദൈവവിരുദ്ധവുമാണെന്ന് പ്രചരിപ്പിക്കുന്നു. അതിലൂടെ തങ്ങളുടെ മതവിഭാഗങ്ങള്‍ക്ക്‌ കൂടുതല്‍ സന്തതികളെ സമ്മാനിക്കാന്‍ പ്രേരിപ്പിക്കുന്നു. സമൂഹത്തെയും സാമൂഹിക വിപത്തിനെയും ഒന്നായി കാണാതെ തങ്ങളുടെ മാത്രം ഇംഗിതത്തിന്‌ അനുസരിച്ച്‌ ജീവിതം ക്രമീകരിക്കാന്‍ പ്രേരിപ്പിക്കുന്ന മത വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു മകുടോദാഹരണമാണിത്‌.
സത്യത്തില്‍ ഇന്ന് ഇന്ത്യനേരിടുന്ന വലിയ വിപത്തുകളില്‍ ഒന്നുതന്നെയാണ്‌ ജനസംഖ്യാവര്‍ദ്ധനവ്‌. മതപ്രീണനത്തിന്റെ ഭാഗമായി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ വടക്കേ ഇന്ത്യയില്‍ അത്‌ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല (അടിയന്താരാവസ്ഥകാലത്തെ പ്രവര്‍ത്തികള്‍ കൂനിന്മേല്‍ കുരു ആവുകയും ചെയ്‌തു) ഇടതുപക്ഷത്തിന്‌ ശക്‌തമായ വേരോട്ടമുണ്ടായിരുന്ന കേരളത്തില്‍ അത്‌ ശക്‌തമായി നടപ്പിലാക്കുകയും ജനങ്ങള്‍ അതിനെ ഒരു കരുത്തായി അംഗീകരിക്കുകയും ചെയ്‌തിരുന്നു. മറ്റുപലതും പോലെ ഇതും കേരളത്തില്‍ നിന്ന് ഒഴിഞ്ഞുപോകുന്നത്‌ ഇടതുപക്ഷത്തിന്റെ അപചയത്തിന്റെ ഭാഗമായി വേണം കാണാന്‍. അവരുടെ വോട്ടുബാങ്ക്‌ ലക്ഷ്യം വച്ചുള്ള പല 'അയവു' നയങ്ങളും കേരളത്തിലെ പല സാമൂഹിക പരിഷ്‌കരണങ്ങളെയും പിന്നോട്ടടിച്ചിട്ടുണ്ട്‌. അതില്‍ ഏറ്റവും ഒടുവിലിതാ കുടുംബാസൂത്രണവും..! സമുഹത്തില്‍ ഒരു മാതൃകാപുരുഷനാവാന്‍ യത്‌നിക്കുന്ന സുരേഷ്‌ ഗോപിയ്ക്ക്‌ അഞ്ചു മക്കളാണുള്ളത്‌. അതില്‍ നമുക്കാര്‍ക്കും ഒരു വൈക്ലബ്യവും തോന്നുന്നില്ല എന്നിടത്താണ്‌ നാം പിന്നോട്ടുപോയ പോക്ക്‌ മനസ്സിലാവുന്നത്‌. നിങ്ങള്‍ക്കെത്ര മക്കള്‍ വേണെമെന്നാണാഗ്രഹം..?!!

Monday, November 20, 2006

ഒരേയൊരു കൊച്ചുബാവ.

സാഹിത്യസ്‌നേഹികളായ ഗള്‍ഫുകാരെ സംബന്ധിച്ചിടത്തോളം നവംബര്‍ തീരാനഷ്ടത്തിന്റെയും സങ്കടത്തിന്റെയും വ്യര്‍ത്ഥമാസമാണ്‌. മലയാളത്തെയും മലയാള ചെറുകഥയെയും സ്നേഹിക്കുന്ന ആര്‍ക്കും പ്രിയങ്കരനായിരുന്ന കൊച്ചുബാവ നമ്മെ വിട്ടുപോയത്‌ ഇതുപോലെ ഒരു നവംബറിന്റെ ഒടുവിലാണ്‌. കൃത്യമായി പറഞ്ഞാല്‍ 1999 നവംബര്‍ 25ന്‌. കല്‌പിച്ചുകിട്ടിയ ഇത്തിരി സമയത്തിനുള്ളില്‍ ഈ മരുഭൂമിയിലെ തിരക്കുകള്‍ക്കിടയിലിരുന്ന് അദ്ദേഹം മറ്റൊരൊഴുത്തുകാരന്‍ തന്റെ ഒരു പൂര്‍ണ്ണജീവിതത്തിനിടയില്‍ എഴുതുന്നതില്‍ അധികം എഴുതി. നാലുനോവലുകളും നിരവധി കഥാസമാഹാരങ്ങളും ഒരു വിവര്‍ത്തനവും ഒരു തിരക്കഥയും അടക്കം 23 കൃതികള്‍. കാല്‍ നൂറ്റാണ്ടുകാലത്തെ സജീവമായ സാഹിത്യ ഇടപെടലുകള്‍ക്കിടയിലെ ഒട്ടും ചെറുതല്ലാത്ത ശേഖരം. കൊച്ചുബാവയുടെ കഥകളിലധികവും കാലത്തിനു മുന്‍പേ നടക്കുന്നവയായിരുന്നു. വൃദ്ധസദനം പോലെയുള്ള നെറികെട്ട സാമൂഹികസാഹചര്യം കേരളത്തില്‍ ഉരുത്തിരിഞ്ഞുവരുന്നതേയുള്ളൂ. എന്നാല്‍ അതിന്റെ വരവ്‌ ഒരു പതിറ്റാണ്ടു മുന്‍പേ തന്റെ വാക്കുകളില്‍ കോറിയിട്ട പ്രവാചകനായിരുന്നു കൊച്ചുബാവ. നമ്മുടെ കാലത്തിന്റെ ക്രൗര്യങ്ങളിലേക്കും പൊങ്ങച്ചങ്ങളിലേക്കും കറുത്തചിരിയോടെ കടന്നുവന്ന നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നവയായിരുന്നു കൊച്ചുബാവയുടെ കഥകളില്‍ മിക്കവയും. അതുകൊണ്ടുതന്നെ നാം അവയില്‍ ചിലതിനെയെങ്കിലും മുഖം ചുളിച്ചുകൊണ്ടാണ്‌ സ്വീകരിച്ചത്‌. ജാരന്മാരും പാപികളും പ്രാര്‍ത്ഥനക്കാരും നിലവിളിക്കുന്നവരും പല്ലുകടിക്കുന്നവരും അദ്ദേഹത്തിന്റെ കഥകളിലൂടെ നമ്മിലേക്ക്‌ കയറിവന്നു. നന്മയെ ചാരിനിന്നുകൊണ്ട്‌ തിന്മയെ തൊട്ടുകാട്ടുന്ന വിസ്മയങ്ങളായിരുന്നു അദ്ദേഹത്തിന്റെ കഥക്കൂട്ട്‌. ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മായാത്തതും മലയാള കഥാലോകത്തിലെ മികച്ച കഥകളെ എണ്ണുമ്പോള്‍ ഒന്നാം നിരയില്‍ വരുന്നതുമായ ഒരുപിടി കഥകള്‍ കൊച്ചുബാവ എഴുതിയിട്ടുണ്ട്‌. ഇറച്ചി, നനഞ്ഞ ശിരോവസ്‌ത്രങ്ങള്‍, കൊക്കരിണി, വൃദ്ധമാതാവ്‌, പ്രാര്‍ത്ഥനകളോടെ നില്‌ക്കുന്നു അങ്ങനെ ഒരുപിടി കഥകള്‍. ഓരോ കഥയ്ക്കുമുണ്ടായിരുന്നു എടുത്തു പറയാവുന്ന ഓരോ മേന്മകള്‍, ദൗത്യങ്ങള്‍, നിറവേറലുകള്‍.
മരണത്തിന്റെ കറുത്ത തിരശ്ശീലയ്ക്ക്‌ ഒരിക്കലും മൂടിക്കളയാനാവാത്ത കഥകളുടെ ലോകത്ത്‌ അനിഷേധ്യമായ ഒരു സ്ഥാനവും കൊതിതീരാത്ത വായനകളും പുനര്‍ജന്മവും കൊച്ചുബാവയ്ക്കുണ്ട്‌ എന്നതില്‍ തര്‍ക്കമില്ല.
നന്മയുടെയും സ്നേഹത്തിന്റെയും കരച്ചിലിന്റെയും കഥ പറച്ചിലിലൂടെ നമ്മുടെ ഉള്ളില്‍ മായാത്ത ഇടം നേടിയ ആ എഴുത്തുകാരന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ മലയാള കഥലോകത്തിനൊപ്പം ഈയുള്ളവനും നമിക്കുന്നു..!

Sunday, November 05, 2006

നിങ്ങള്‍ കണ്ടുവോ ആ ഏകാധിപതിയുടെ വീഴ്‌ച..?

കണ്ടിരിക്കും. അറിഞ്ഞിരിക്കും. എന്നാല്‍ ചിലര്‍ അത്ര ശ്രദ്ധിച്ചിരിക്കില്ല. പ്രധാനമന്ത്രി വന്നപ്പോള്‍ നടന്ന പുകിലൊക്കെ അറിഞ്ഞല്ലോ. അതിനിടെയാണ്‌ ഇതു സംഭവിച്ചത്‌. ടി വിദ്വാന്‍ കേരളപ്പിറവിയുടെ അന്‍പതാം വാര്‍ഷികാഘോഷത്തിനു വന്നതായിരുന്നു. പക്ഷേ പതിവുപോലെ അല്‌പം വൈകിപ്പോയി എത്തിച്ചേരാന്‍. എല്ലയിടത്തുമെന്നപോലെ താന്‍ വരാതെ പരിപാടികളൊന്നും തുടങ്ങില്ലെന്നു വിചാരിച്ചു കാണും. എത്തിയപ്പോഴല്ലേ അറിയുന്നത്‌. പരിപാടി തുടങ്ങിക്കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ ആ അനിവര്യമായ വീഴ്‌ച സംഭവിക്കുന്നത്‌. പറഞ്ഞുവരുന്നത്‌ ആരെപ്പറ്റിയാണെന്ന് നിങ്ങള്‍ക്ക്‌ മനസ്സിലായിക്കാണുമല്ലോ. അതേ സാക്ഷാല്‍ കെ. കരുണാകരന്‍ എന്ന രാഷ്ട്രീയ ഭീഷ്‌മാചാര്യനെക്കുറിച്ചു തന്നെ. പരിപാടി നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തേക്ക്‌ ടി ആചാര്യനെ കടത്തിവിട്ടില്ല എന്നു മാത്രമല്ല, നിഷ്‌കരുണം ഗേറ്റ്‌ വലിച്ചടച്ചു കളയുകയും ചെയ്‌തു. അതുചെയ്‌ത പോലീസുകാരന്‍ അപ്പോള്‍ ഓര്‍ത്തിരിക്കില്ല, താന്‍ ഒരു ചരിത്രസംഭവത്തിനാണ്‌ മുഹൂര്‍ത്തം കുറിക്കുന്നതെന്ന്!!
കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും ഒരു പോലീസുകാരനും ചെയ്യാന്‍ അറയ്‌ക്കുന്ന ഒരു കാര്യമാണ്‌ ആ പോലീസുകാരന്‍ അന്നേരം നിര്‍വ്വഹിച്ചത്‌. കാരണം കേരളത്തിലെ ഏതൊരു പോലീസിനും എക്കാലത്തും കരുണാകരനെ ഭയമായിരുന്നു എന്നതാണ്‌ സത്യം. ഭരിക്കുന്നത്‌ ഏതു മുന്നണി ആയിരുന്നാലും അതായിരുന്നു സ്ഥിതി. സ്വന്തം മുന്നണി ഭരിക്കുന്ന ഏതുകാലത്തും കരുണാകരന്‌ പോലീസില്‍ മറ്റാര്‍ക്കുമില്ലാത്തത്ര ആജ്ഞാശക്‌തിയുണ്ടായിരുന്നു. അത്‌ ലംഘിക്കുന്നവന്റെ സ്ഥിതി കേരളത്തിലെ ഏതൊരു പോലീസിനും അറിയാം. ഇനി അഥവാ ഇടതു മുന്നണിയാണ്‌ ഭരിക്കുന്നതെങ്കിലും ഒരു പോലീസുകാരനും കരുണാകരനെതിരെ ചൂണ്ടുവിരല്‍ പൊക്കാന്‍ ധൈര്യപ്പെടില്ലായിരുന്നു. നാളെ ഒരിക്കല്‍ ഇയാള്‍ ഭരണത്തിലെത്തും എന്ന ഭീതിയായിരുന്നു അതിനു കാരണം. അങ്ങനെയെങ്കില്‍ കരുണാകരന്‍ ആദ്യം 'പൊക്കുന്നത്‌' ആ ചൂണ്ടുവിരല്‍ പൊക്കിയവനെയാവും. അതുതന്നെയാണ്‌ കഴിഞ്ഞ 30 വര്‍ഷക്കാലം കരുണാകരനു കിട്ടിയ അപ്രമാദിത്യസ്ഥാനത്തിനു കാരണവും. അക്കാലത്തിനിടെയില്‍ ഒരിക്കലും കരുണാകരന്‍ എവിടെയും തിരസ്‌കരിക്കപ്പെട്ടിട്ടില്ല. പ്രത്യേകിച്ച്‌ പോലിസിനാല്‍.
ഇന്നൊരാള്‍ അതിനു മുതിര്‍ന്നിരിക്കുന്നു. ആ രാഷ്‌ട്രീയ കുലപതിയ്ക്കുമുന്നില്‍ വാതില്‍ നിഷ്‌കരുണം കൊട്ടിയടച്ചിരിക്കുന്നു. 'നീ ആരാണ്‌ നിന്നെ ഞാന്‍ അറിയുന്നില്ല' എന്നു പറഞ്ഞിരിക്കുന്നു.
തികഞ്ഞ ആത്മവിശ്വാസത്തിലാവും അന്നേരം അയാളത്‌ ചെയ്‌തിരിക്കുക. ഒരു സാധാരണ കേരളീയന്റെ സര്‍വ്വ ആത്മാഭിമാനത്തോടെയും. ഇനി ഒരിക്കലും തങ്ങളുടെ മേല്‍ അധികാരത്തിന്റെ ചിറകുവിരിക്കാന്‍ ഈ വൃദ്ധനുണ്ടാവില്ല എന്ന ഉത്തമ ബോധ്യമായിരിക്കണം അയാളെക്കൊണ്ട്‌ അത്‌ ചെയ്യിച്ചത്‌. ഒരു ജനത അതിന്റെ വെറുക്കപ്പെട്ട നേതാവിനുകൊടുക്കാവുന്ന ഏറ്റവും വലിയ തിരസ്‌കാരമാണത്‌. താന്‍ ഏറ്റവും അധികം അടക്കിഭരിച്ച പോലീസിനാല്‍ തന്നെയാണ്‌ ആ തിരസ്‌കാരമുണ്ടായത്‌ എന്നത്‌ ആ പടിയടയ്ക്കലിന്‌ വല്ലാതെ മൂര്‍ച്ചകൂട്ടുന്നുണ്ട്‌.
എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്‌ ഒരു പതനം. പരിഹാസ്യജന്യമായ ഒരു പതനം!!

Sunday, October 29, 2006

പ്രവാസിയേ നിന്റെ പണം ഒഴുകുന്നതാര്‍ക്കുവേണ്ടി..?

ആദ്യം ഒരു ചെറിയ കണക്കു പറയാം. പത്തനംതിട്ട ജില്ലയിലെ കുളനട എന്ന എന്റെ സ്വന്തം ഗ്രാമത്തില്‍ നിന്നുള്ളതാണ്‌. ഈ ഗ്രാമത്തിലെ 60% നിവാസികളും 55 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്‌. ഇരുപത്തഞ്ചില്‍ ഒരു വീട്‌ എന്ന കണക്കില്‍ ഏകദേശം 200 ഓളം വീടുകള്‍ ആള്‍പ്പാര്‍പ്പില്ലാതെ പൂട്ടിക്കിടക്കുന്നു. 39% കൃഷിയിടങ്ങളും ഉപയോഗ്യശൂന്യമായി കിടക്കുന്നു.
അവിടെനിന്നും വിദേശത്തേക്ക്‌ കുടിയേറിയിരിക്കുന്നത്‌ 2500 ആളുകളാണ്‌. അതിന്റെ ശതമാനക്കണക്കിങ്ങനെ. 39% അമേരിക്കയിലേക്ക്‌. 26.3% യു.എ.ഇ യിലേക്ക്‌. 11% ബഹ്‌റൈനില്‍. ബാക്കി രാജ്യങ്ങളിലേക്കെല്ലാം കൂടി ഏകദേശം 25%.
ഇവരെല്ലാം കൂടി ഈ ഗ്രമത്തിലേക്ക്‌ ഒരു വര്‍ഷം അയക്കുന്ന തുക 7കോടി രൂപ! മൂന്ന് പ്രമുഖ ബാങ്കുകളിലായി ഇവര്‍ നിക്ഷേപിച്ചിരിക്കുന്ന തുകയാകട്ടെ 158 കോടി രൂപ!!
ഇതില്‍നിന്നും ഗ്രാമത്തിലേക്ക്‌ ചിലവഴിക്കപ്പെടുന്ന തുക വെറും 7% മാത്രം. അതുതന്നെയാകട്ടെ കൈമാറ്റ വില്‌പന സാധ്യതയില്ലാത്ത കെട്ടിടനിര്‍മ്മാണം, തൊഴിലാളികള്‍ക്കുള്ള വേതനം എന്നിവയ്ക്കു വേണ്ടിയാണ്‌ ചെലവഴിക്കപ്പെടുന്നത്‌. കെട്ടിടനിര്‍മ്മാണം വളരെ ഊര്‍ജ്ജിതമായി നടക്കുന്നതിനാല്‍ ആ മേഖലയില്‍ നല്ല തൊഴില്‍ സാധ്യതയുണ്ടെങ്കിലും ആ അവസരങ്ങളെല്ലാം തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ പിടിച്ചെടുത്തതു കാരണം നാട്ടിലെ തൊഴിലില്ലായ്‌മ രൂക്ഷമാണ്‌!!
ഇത്‌ കുളനട എന്ന ഗ്രാമത്തിന്റെ ചിത്രം മാത്രമല്ല. ഇത്‌ കേരളത്തിലെ ഓരോ ഗ്രാമത്തിന്റെയും പരിശ്ചേതം തന്നെയാണ്‌. വിദേശത്തുള്ളവരുടെ ശതമാനക്കണക്കില്‍ ചെറിയ ഏറ്റക്കുറച്ചില്‍ വന്നേക്കാം എന്നു മാത്രം.
ഇക്കണക്കില്‍ ഇനി പറയാന്‍ പോകുന്നതാണ്‌ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന വസ്‌തുത. കുളനട ഗ്രാമപഞ്ചായത്തിന്റെ ഒരു വര്‍ഷത്തെ ബജറ്റ്‌ തുക വെറും 7 ലക്ഷം രൂപ മാത്രമാണ്‌. എന്നാല്‍ കുളനടയില്‍ ഒരു ക്രിസ്‌തീയ ദേവാലയത്തിന്റെ മാത്രം ബജറ്റ്‌ 5 ലക്ഷം രൂപ. അങ്ങനെ ആറും ദേവാലയങ്ങളും മൂന്നോളം പെന്തിക്കോസ്‌തു ആരാധനാലയങ്ങളും ഈ ഗ്രാമത്തിലുണ്ട്‌. അവയ്ക്കെല്ലാം കൂടിയുള്ള ബജറ്റ്‌ കണക്കുകൂട്ടിയാല്‍ അത്‌ അന്‍പത്‌ ലക്ഷത്തോളം വരും!! കഴിഞ്ഞ വര്‍ഷം കുളനടയില്‍ ഒരു ക്രിസ്‌തീയ ദേവാലയം പണികഴിപ്പിച്ചത്‌ ഒന്നരക്കോടി രൂപ മുതല്‍ മുടക്കിയാണ്‌. (ഹൈന്ദവക്ഷേത്രങ്ങളുടെയും ഏക മുസ്ലീം പള്ളിയുടെയും ബജറ്റ്‌ കണക്ക്‌ ലഭ്യമല്ല. എന്തായാലും തീരെ മോശമാകാന്‍ വഴിയില്ല. കേട്ട്‌ നാം അമ്പരന്നില്ലങ്കിലേ അദ്ഭുതപ്പെടേണ്ടിവരൂ)
ഇനിയാണ്‌ എന്റെ പ്രസക്‌തമായ ചോദ്യത്തിലേക്ക്‌ ഞാന്‍ വരുന്നത്‌. നിവാസികളില്‍ അധികവും പെന്‍ഷന്‍ പറ്റിയവര്‍/ പ്രായമായവര്‍, കൃഷിയിടങ്ങള്‍ തരിശുകിടക്കുന്നു, വ്യവസായങ്ങള്‍ ഇല്ല. തൊഴിലില്ലായ്മ രൂക്ഷം. പിന്നെങ്ങനെ ഈ മതസ്ഥാപനങ്ങള്‍ക്ക്‌ ഇത്രയും അധികം പണം ക്രയവിക്രയം നടത്താന്‍ സാധിക്കുന്നു..? എടോ തിരുമണ്ടന്‍ പ്രവാസി, അത്‌ എന്റെയും നിന്റെയും വിയര്‍പ്പിന്റെ വിലയാണ്‌. അറേബ്യയിലെ കൊടുംചൂടിലും അമേരിക്കയിലെ അതിശൈത്യത്തിലും ബന്ദില്ലാതെ ഹര്‍ത്താലില്ലാതെ സമരങ്ങള്‍ ചെയ്യാതെ രാപകല്‍ മെടച്ചുണ്ടാക്കുന്ന തുക.
കേരളത്തിലെ ഏതു ഗ്രാമത്തിലും എന്തു പിരിവു നടന്നാലും ആദ്യ രസീതുകുറ്റി അയയ്ക്കുക ഗള്‍ഫിലേക്ക്‌ ആയിരിക്കും. അക്കാര്യത്തില്‍ യൂറോപ്പിലെയും അമേരിക്കയിലേയും പ്രവാസികള്‍ ഭാഗ്യവാന്മാരാണ്‌. നാട്ടില്‍ വരുമ്പോള്‍ നക്കാപ്പിച്ച ഡോളര്‍ സംഭാവനകൊടുത്ത്‌ ഒഴിയുന്നതല്ലാതെ മറ്റു പിരിവുകളൊന്നും അവര്‍ക്ക്‌ ബാധകമല്ലല്ലോ. നാട്ടില്‍ ഓണാഘോഷം നടത്തിയാലും, മീനഭരണി നടത്തിയാലും വെടിക്കെട്ടു നടത്തിയാലും പള്ളി പണിഞ്ഞാലും ചന്ദനക്കുടം നടത്തിയാലും നടു ഒടിയുന്നത്‌ പാവം ഗള്‍ഫ്‌ പ്രവാസികളുടേത്‌. അതൊന്നും പോരാഞ്ഞിട്ടാണ്‌ വണ്ടി കയറിവരുന്ന പിരിവുകള്‍. അതില്‍ രാഷ്ട്രീയക്കാരും സാമൂഹിക സേവകരും മതമേലാളന്മാരും എല്ലാം പെടും. ആര്‍ക്കെന്താവശ്യം വന്നാലും ഓടിച്ചെന്ന് പിഴിയാന്‍ ഒരു കറവപ്പശു ഇവിടെയുണ്ടല്ലോ. അടുത്തിടെ തന്നെ ബഹ്‌റൈനില്‍ നടന്ന രണ്ടു പിരിവുകളെപ്പറ്റി പറയം. രണ്ടും നാട്ടില്‍ മതമേലാളന്മാര്‍ക്ക്‌ വസിക്കാന്‍ മണിമാളികകള്‍ കെട്ടിപ്പൊക്കാനായിരുന്നു. ഒന്നിന്‌ 45 ലക്ഷം രൂപയും അടുത്തതിന്‌ 22 ലക്ഷം രൂപയുമാണ്‌ ഈ ചെറിയ ദ്വീപില്‍ നിന്ന് പിഴിഞ്ഞുകൊണ്ടുപോയത്‌. ഇതൊക്കെ അത്ര ചെറിയ തുകയാണോ..? അങ്ങനെ ഏതെല്ലാം ദേശത്ത്‌ ഏതെല്ലാം മതസ്ഥരുടെ പിരിവുകള്‍ നടന്നുകൊണ്ടിരിക്കുന്നു. നാടു പുരോഗമിക്കുന്നതിലല്ല, ഒരു വ്യവസായസ്ഥാപനം വരുന്നതിലല്ല, കൃഷി പ്രോത്സാഹിപ്പിക്കുന്നതിലല്ല, സാഹിത്യവും സംസ്‌കാരവും വളര്‍ത്തുന്നതിലല്ല ഇന്നത്തെ പ്രവാസി അഭിമാനിക്കുന്നത്‌. സ്വന്തം നാട്ടില്‍ സ്വന്തം മതത്തിന്റെ സ്വന്തം ജാതിയുടെ ഒരു കൂറ്റന്‍ മാളിക ഉയരുന്നതിലാണ്‌ അവന്റെ അഭിമാനമത്രയും കെട്ടിപ്പൊക്കുന്നത്‌.
ഇങ്ങനെ വല്ലതും ചോദിച്ചാല്‍ ഉടന്‍ പ്രവാസിയില്‍ നിന്നും വരുന്ന ഒരു മറുപടിയുണ്ട്‌. ദൈവത്തിന്‌ കൊടുക്കുന്നതല്ലേ. അതിന്‌ കണക്കു പറയാമോ..?
നിന്റെ വിശ്വാസ്യം നിന്നെ രക്ഷിക്കട്ടെ.
ഇതൊന്നും പിഴിയുന്നതല്ലല്ലോ മനസ്സോടെ കൊടുക്കുന്നതല്ലേ..?
അതില്‍ ഞാന്‍ വിയോജിക്കും. കാരണം ഇപ്പോള്‍ ഇവിടെ വീടുവീടാന്തരം കയറി പിഴിയുക തന്നെയാണ്‌. ദൈവത്തിന്റെ പേരു പറഞ്ഞ്‌.
സത്യം പറയട്ടെ, പാവപ്പെട്ട പ്രവാസി നീ ഈ വിശ്വാസത്തിന്റെ പേരില്‍ ഒഴുക്കിക്കൊടുക്കുന്ന പണം കൊണ്ടാണ്‌ നാട്ടിലെ മതമേലാളന്മാര്‍ ആരെയും കൂസാത്ത ധാര്‍ഷ്‌ടികളായി മാറുന്നതെന്ന്, മതതീവ്രവാദം കളിക്കുന്നതെന്ന് (മതതീവ്രവാദം പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി ഒഴുകുന്നതില്‍ നല്ലൊരു ശതമാനം തുകയും പ്രവാസികള്‍ അവിഹിതമാര്‍ഗ്ഗത്തിലൂടെ സമ്പാദിച്ചതാണ്‌ എന്നത്‌ ഒരു സത്യം) , മതദ്വേഷം പടര്‍ത്തുന്നതെന്ന്, സ്വാശ്രയം പണിത്‌ പണക്കാരന്റെ മക്കളെ ഇഞ്ചിനിയറന്മാരും ഡോക്‌ടറുന്മാരും ആക്കുന്നതെന്ന്, നിങ്ങള്‍ അറിയുന്നില്ലേ..?
ഇനി നിന്റെ ഒരാവശ്യവുമായി നീ വരെ ഒന്നു സമീപിച്ചു നോക്കു. അപ്പോഴറിയാം വിവരം. നിന്റെ കുട്ടിയ്ക്ക്‌ ഒരഡ്‌മിഷന്‍ വേണമെങ്കില്‍ നീ എത്ര ക്യാപിറ്റേഷന്‍ കൊടുക്കേണ്ടി വരും..? നിന്റെ മകളുടെ വിവാഹം നടത്തുന്നതിന്‌ പള്ളിക്കെത്ര സംഭാവന കൊടുക്കേണ്ടി വരും..? നിന്റെ ഒരു ആത്മീയാവശ്യതിന്‌ പുരോഹിതനെ സമീപിച്ചാന്‍ കൊടുക്കേണ്ട കൈ മടക്ക്‌ എത്ര..?
അമേരിക്കയിലെയും യൂറോപ്പിലെയും പ്രവാസികള്‍ ഭാഗ്യവാന്മാര്‍ അവര്‍ക്ക്‌ തങ്ങളുടെ ശിഷ്ടകാലം അവിടെ സുഖമായി കഴിയാം. എന്നാല്‍ എന്റെ ഗള്‍ഫുകാരാ പ്രവാസം മതിയാക്കി നീ മടങ്ങിച്ചെല്ലുമ്പോള്‍ നിന്റെ ഈ സംഭാവനകൊണ്ട്‌ വളര്‍ത്തിയ മതസ്ഥാപനങ്ങള്‍ അവിടെ നിന്റെ പുനരധിവാസത്തിനായി എന്തു കുന്തമാണ്‌ ഒരുക്കി വച്ചിരിക്കുന്നത്‌..? അതിന്റെ പടി ചവുട്ടാന്‍ അവര്‍ നിന്നെ അനുവദിക്കുമോ..? അപ്പോഴും ഒന്നും സമ്പാദിക്കാതെ തിരികെച്ചെന്ന ധൂര്‍ത്തന്‍ എന്നല്ലേ വീട്ടുകാരും നാട്ടുകാരും മതവും നിന്നെ പഴിക്കുക..?!!
കണ്ണില്‍കൊള്ളുന്ന ചോദ്യങ്ങള്‍ക്ക്‌ നേരെനില്‌ക്കാന്‍ കെല്‌പുള്ളവര്‍ വരട്ടെ എനിക്കൊരുത്തരവുമായി...

Saturday, October 21, 2006

ശ്രീവിദ്യയും 'ഭാവന'യ്‌ക്ക്‌ പഠിക്കുന്ന പെണ്‍കുട്ടികളും.

അന്തരിച്ച നടി ശ്രീവിദ്യയുടെയും ചെറുപ്പക്കാരുടെ സ്വപ്‌ന നായിക ഭാവനയുടെയും അഭിനയ രീതികളെ വിലയിരുത്തുന്ന ഒരു ലേഖനമല്ല ഇത്‌. പക്ഷേ ഇവര്‍ രണ്ടുപേരും മലയാളികളുടെ സൗന്ദര്യസങ്കല്‍പത്തില്‍ എങ്ങനെയുള്ള സ്വാധീനമാണ്‌ ചെലുത്തിയിരുന്നത്‌ എന്നൊരന്വേഷണമാണ്‌ ഇവിടെ നടത്തുന്നത്‌. ശ്രീവിദ്യയുടെ മൃതശരീരം അവസാനമായി ഒരുനോക്കു കാണാന്‍ ഇടിച്ചുകയറിയ ജനക്കൂട്ടത്തെക്കണ്ടപ്പോഴാണ്‌ ഇങ്ങനെയൊരു വിചാരമുണ്ടായത്‌. നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല, അവിടെ വന്നവരില്‍ 99.9 ശതമാനവും സ്‌ത്രീകള്‍ ആയിരുന്നു. സത്യത്തില്‍ ഒരു പെണ്‍നടി അന്തരിക്കുമ്പോള്‍ അവിടെ വരേണ്ടത്‌ സ്വഭാവികമായും അവരുടെ ആണ്‍ ആരാധകരാണ്‌. അതായത്‌ ശ്രീവിദ്യയ്ക്ക്‌ നമ്മള്‍ വിചാരിച്ചിരുന്നതിനു വിപരീതമായി ആണാരാധകരെക്കാള്‍ പെണ്ണാരാധകരായിരുന്നു കൂടുതല്‍ എന്നുതെളിയുന്നു. ചെറുപ്പക്കാരൊന്നും ആ വഴിക്ക്‌ തിരിഞ്ഞു നോക്കിയതുകൂടിയില്ല എന്നതില്‍ നിന്നും അവര്‍ക്കിടയിലെ ശ്രീവിദ്യയുടെ അസ്വീകാര്യത തെളിയുന്നു (അഭിനയത്തോടുള്ള ആരാധനയല്ല, സൗന്ദര്യത്തോടുള്ള ആരാധനയാണ്‌ ഇവിടെ പറയുന്നത്‌, പലപ്പോഴും തള്ളിക്കയറ്റം സൃഷ്ടിക്കുന്നത്‌ ഈ ആരാധന മാത്രമാണ്‌)
ശ്രീവിദ്യയുടെ ശരീരസൗന്ദര്യം മലയാളിയുടെ തനത്‌ രൂപലാവണ്യ സങ്കല്‌പത്തിന്റെ വാര്‍പ്പ്‌ രൂപമായിരുന്നു. ഉയര്‍ന്ന നിതംബവും ഉയര്‍ന്ന മാറിടവും മാംസളമേനിയും സൗന്ദര്യത്തിന്റെ ഉത്തമരൂപമായി മലയാളി കരുതിയിരുന്നു. ഇങ്ങനെയല്ലാത്തെ സ്‌ത്രീരൂപങ്ങളെ എഴുത്തുകാരി മാധവിക്കുട്ടി ഒരിക്കലും സൗന്ദര്യവതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോഴും കേരളത്തിലെ ഒട്ടുമുക്കാലും എല്ലാ സ്‌ത്രീകളുടെയും സൗന്ദര്യസങ്കല്‌പവും ഇതുതന്നെയാണ്‌ എന്നാണ്‌ ശ്രീവിദ്യയോടുണ്ടായിരുന്ന ഈ ആരാധനയും ഒടുവിലത്തെ ഈ തള്ളിക്കയറ്റവും തെളിയിക്കുന്നത്‌. അതായത്‌ മിക്കവാറും എല്ലാ സ്‌ത്രീകളും ശ്രീവിദ്യയുടെ രൂപലാവണ്യം കിട്ടാന്‍ രഹസ്യത്തില്‍ കൊതിക്കുന്നവരാണ്‌ എന്നര്‍ത്ഥം. പിന്നെന്തുകൊണ്ട്‌ കേരളത്തിലെ പെണ്‍കുട്ടികളില്‍ നല്ലൊരു ശതമനവും ഇപ്പോള്‍ 'ഭാവന'യ്ക്ക്‌ പഠിക്കുന്നവരായി..?
ഇനി പുരുഷന്മാരിലേക്കു വരാം. പ്രത്യേകിച്ച്‌ ചെറുപ്പക്കാരിലേക്ക്‌. അവര്‍ക്ക്‌ ശ്രീവിദ്യയുടെ രൂപലാവണ്യം അത്ര പഥ്യമായിരുന്നില്ല എന്ന് ഈ മരണസമയം തെളിയിക്കുന്നു. അവരുടെ സങ്കല്‌പം തീര്‍ച്ചയായും ഭാവനയാണ്‌. നിതംബവും മാറിടവും ഒന്നുമില്ലാത്ത ഒരു കോലുരൂപം. ശരീരത്തില്‍ മാംസത്തിന്റെ ഒരു തുണ്ടു വളര്‍ച്ചപോലും പുരുഷസങ്കല്‌പം അനുവദിക്കുന്നില്ല. കുറച്ചുകാലം മുന്‍പ്‌ ഒരു വനിതാമസിക മലയാളത്തിലെ ഏറ്റവും സെക്‌സിയായ സ്‌ത്രീയെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ - ശ്രീവിദ്യയുടെ പുതുരൂപമായ മീരജാസ്‌മിനെ പിന്തള്ളി മറ്റൊരു 'ഭാവനാ'രൂപമായ നയന്‍ താരയെയാണ്‌ കേരളത്തിലെ പുരുഷന്മാര്‍ തിരഞ്ഞെടുത്തത്‌ എന്നത്‌ എന്റെ വാദം സാധൂകരിക്കുന്നുണ്ട്‌.
അതായത്‌ കേരളത്തിലെ പെണ്‍കുട്ടികള്‍ നമ്മുടെ തനത്‌ സ്‌ത്രീ സൗന്ദര്യസങ്കല്‌പത്തെ ഇപ്പോഴും ആരാധിക്കുന്നു. അങ്ങനെയാവാന്‍ രഹസ്യത്തില്‍ മോഹിക്കുന്നു. എന്നാല്‍ പുരുഷസങ്കല്‌പം വേറെ ആയതു കാരണം അവരെ തൃപ്‌തിപ്പെടുത്താന്‍ വേണ്ടി മാത്രം തങ്ങളുടെ ഇംഗിതത്തിന്‌ വിരുദ്ധമായി പട്ടിണികിടന്ന് 'ഭാവന'യാകുന്നു. പക്ഷേ ഇതു പറഞ്ഞാല്‍ നമ്മുടെ പെണ്‍കുട്ടികള്‍ സമ്മതിക്കില്ല. അവര്‍ ഭാവനയ്ക്കുവേണ്ടി അക്ഷീണം വാദിക്കും. ശ്രീവിദ്യയെയും മീരാജാസ്‌മിനെയും അവര്‍ തള്ളിക്കളയും. കാരണം തങ്ങളുടെ സ്വപ്‌നത്തെപ്പോലും മറികടന്നുകൊണ്ട്‌ പുരുഷസൗന്ദര്യസങ്കല്‌പം തങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു എന്ന് അവര്‍ അറിയുന്നതേയില്ല. എന്തിന്‌ മലയാളി പെണ്‍കുട്ടികളെപ്പറ്റി മാത്രം പറയുന്നു. ലോകത്തെവിടെയും ഉള്ള പെണ്‍കുട്ടികളുടെ സ്ഥിതി ഇതല്ലേ..? അല്ലെങ്കില്‍ പറയൂ, ഐശ്വര്യാ റായ്‌യെ ലോകസുന്ദരിയാക്കിയത്‌ ആരുടെ സങ്കല്‌പം..?!!

Monday, October 16, 2006

ഈ വൃദ്ധരെല്ലാം അത്രവേഗം മരിക്കേണ്ടവരോ..?

ചിക്കുന്‍ ഗുനിയ എന്ന രോഗം കേരളത്തില്‍ പടര്‍ന്നുപിടിച്ചത്‌ നന്നായി എന്നു വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍. രണ്ടുണ്ട്‌ കാരണങ്ങള്‍.
ഒന്ന്) കേരളീയരുടെ അലസതയ്ക്കും പരിസര ശുചിത്വമില്ലായ്‌മയ്ക്കും കിട്ടിയ കനത്ത ശിക്ഷയാണ്‌ ഈ ഗുനിയമരണങ്ങള്‍. പരിസരശുചീരണത്തെപ്പറ്റി എത്ര പറഞ്ഞാലും മനസ്സിലാവാത്ത ഒരു വര്‍ഗ്ഗമായി നാം മാറിയിട്ട്‌ കുറച്ചു നാളുകളായി.
രണ്ട്‌) കേരളീയചിന്തയുടെ മറ്റൊരു മ്ലേച്‌ഛമുഖം വെളിപ്പെടുത്താന്‍ ഈ മരണങ്ങള്‍ കാരണമായിട്ടുണ്ട്‌.
ഇതില്‍ ഒന്നാമത്തെ വിഷയത്തെപ്പറ്റി നിരവധി പോസ്‌റ്റുകള്‍ വന്നതുകാരണം അതേപ്പറ്റി ഇനി പറയുന്നില്ല. കണ്ടാല്‍പ്പഠിക്കാത്തവന്‍ കൊണ്ടാല്‍പഠിക്കും അത്രതന്നെ!
രണ്ടാമത്തെ വിഷയം കൂടുതല്‍ ഗൗരവമാര്‍ന്നതാണ്‌ എന്ന് വിചാരിക്കുന്നു. ചിക്കുന്‍ ഗുനിയയുടെ വ്യാപനം മൂലം കേരളത്തില്‍(മരണകാരണത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ അവിടെ നില്‌ക്കട്ടെ) മരണപ്പെട്ടവരില്‍ നല്ലൊരു ശതമാനവും വൃദ്ധരാണ്‌. അല്ലെങ്കില്‍ അറുപത്‌ വയസ്സുകഴിഞ്ഞവരാണ്‌. അതേ സംബന്ധിച്ച്‌ രാഷ്‌ട്രീയ നേതാക്കന്മാരില്‍ നിന്ന് ഭരണകര്‍ത്താക്കളില്‍ നിന്ന് എന്തിന്‌ പൊതു സമൂഹത്തില്‍ നിന്നു തന്നെ ഉയര്‍ന്നുവന്നിട്ടുള്ള ഉദാസീനത നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. മരിച്ചവരില്‍ അധികവും പ്രായമുള്ളവരാണ്‌ അതുകൊണ്ട്‌ സാരമില്ല എന്ന മട്ടിലായിരുന്നു ആ പ്രതികരണങ്ങള്‍ അത്രയും ഉണ്ടായത്‌. 'ഇന്നല്ലെങ്കില്‍ നാളെ ഇവനൊക്കെ അങ്ങ്‌ പോകേണ്ടവനാണ്‌. ഇന്നായത്‌ അത്രയും നന്ന്. ഇല്ലെങ്കില്‍ ഇവനൊക്കെ കിടന്ന് ഞങ്ങള്‍ക്ക്‌ ഒരു ശല്യമായിത്തീര്‍ന്നേനേം.' എന്നൊരു മനസ്സ്‌ ആ വാക്കുകള്‍ക്ക്‌ പിന്നിലിരുന്ന് സംസാരിക്കുന്നതായി തോന്നി. അതായത്‌ അറുപതു കഴിഞ്ഞവരെല്ലാം വേഗം മരിക്കേണ്ടവരാണ്‌ എന്നൊരു ചിന്ത നമ്മുടെ പൊതുസമൂഹത്തില്‍ പടര്‍ന്നുപിടിച്ചോ എന്നു ഞാന്‍ ഭീതിയോടെ സംശയിക്കുന്നു.
കേരളത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന വൃദ്ധസദനങ്ങള്‍, ശരണാലയങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവകൂടി പരിഗണിച്ചുവേണം നാം ഈ വിഷയത്തെ സമീപിക്കുവാന്‍. കേരളത്തില്‍ ഇത്രയും മരണങ്ങള്‍ നടന്നിട്ടും നമ്മുടെ മനഃസാക്ഷി കുലുങ്ങാതെ നില്‌ക്കുന്നത്‌, ഭരണകൂടം ചലിക്കാതെ നില്‌ക്കുന്നത്‌ മരിച്ചവരിലേറെയും പ്രായവയവര്‍ തന്നെ ആയിട്ടല്ലേ എന്ന് നമുക്കോരോരുത്തര്‍ക്കും സ്വയം ചോദിച്ചുനോക്കാം. അപ്പോള്‍ കിട്ടും കൃത്യമായ ഉത്തരം. ഇത്രയും കുട്ടികളായിരുന്നു ഇവിടെ മരിച്ചതെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ ഭീതിയും അങ്കലാപ്പും അരാഷ്‌ട്രീയ പൊതുസമൂഹം ഉണ്ടാക്കുമായിരുന്ന ബഹളവും.
എങ്ങനെ വന്നു വൃദ്ധരോട്‌ നമുക്കിത്ര വിദ്വേഷം..? നമ്മില്‍ അനുദിനം വ്യാപരിക്കുന്ന ഉപഭോഗസംസ്‌കാരത്തിന്റെ ഭാഗമാണോ ഇതും..? എല്ലാം ഉപയോഗിച്ചു കളയുന്നതിനൊപ്പം നാം നമ്മുടെ മാതാപിതാക്കളെയും ഉപയോഗിച്ചു കളയാന്‍ തക്കവണ്ണം പ്രാപ്‌തരായോ..? പ്രായമായവര്‍ ഒരു സമൂഹത്തിന്റെ സമ്പത്താണ്‌ അവരെ സംരക്ഷികേണ്ടത്‌ സമൂഹത്തിന്റെ തന്നെ ചുമതലയാണ്‌ എന്ന സാമൂഹികബോധവും ധാര്‍മ്മികബോധവും എങ്ങനെ നമുക്ക്‌ നഷ്‌ടമായി..?
പെന്‍ഷന്‍പറ്റി മക്കളെ ഒരു കരയ്ക്ക്‌ എത്തിച്ചു കഴിഞ്ഞാല്‍ മാതാപിതാക്കള്‍ വേഗം അടുത്ത അഗതിമന്ദിരം പിടിച്ചുകൊള്ളുക അല്ലെങ്കില്‍ നിങ്ങള്‍ മരണയോഗ്യന്‍ എന്നാണോ ഈ സൂചനകളിലൂടെ കേരളത്തിന്റെ യുവമനസ്സ്‌ മന്ത്രിക്കുന്നത്‌..? സത്യത്തില്‍ ഗുനിയ പിടിപെട്ടത്‌ ആര്‍ക്ക്‌..? വൃദ്ധരുടെ ശരീരത്തിനോ യുവത്വത്തിന്റെ മനസ്സിനോ..?!!

Thursday, October 12, 2006

ഖസാക്കിലേക്ക്‌ വീണ്ടും

കാലാന്തരങ്ങള്‍ക്കുശേഷം കൂനന്മാവില്‍ പിന്നെയും ഒരു ബസ്‌ വന്നുനിന്നു. അതില്‍ നിന്നും പതിയെ രവിയുടെ ഒരു ചടച്ചരൂപം!
രവി കണ്ടു - കാലം കൂനന്മാവിനു വലിയ മാറ്റം ഒന്നും വരുത്തിയിട്ടില്ല. കുറച്ചു കോണ്‍ക്രീറ്റു കെട്ടിടങ്ങളുടെ വളര്‍ച്ച മാത്രം!. നിരത്തിയിട്ടിരിക്കുന്ന കുറച്ച്‌ ഓട്ടോറിക്ഷകള്‍.. അവകള്‍ ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്നിടത്താണ്‌ താന്‍ പണ്ട്‌ മരണം കാത്തുകിടന്നത്‌. അന്നത്തെ കൊടും മഴ തന്റെ വിഷത്തെ കഴുകിക്കളഞ്ഞു. പ്രകൃതിയുടെ ദാഷണ്യം. മരണത്തിന്റെ സുഖത്തില്‍ നിന്നും വീണ്ടും വ്യഥകളുടെ ജീവിതത്തിലേക്ക്‌... നിയോഗമായ പ്രയാണദിനങ്ങളിലേക്ക്‌...
പഴയ സര്‍ബത്ത്‌ കട ഇപ്പോഴും ഉണ്ട്‌. സര്‍ബത്തിനു പകരം നിരന്നിരിക്കുന്നത്‌ പെപ്‌സിയും കോളയും മറ്റ്‌ വിദേശപാനിയങ്ങളും.
കടക്കാരന്‍ രവിയെ തിരിച്ചറിഞ്ഞു 'വീണ്ടും വന്നുവല്ലേ..?'
രവി വെറുതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്‌തു.
ഖസാക്കിലേക്ക്‌ ഇപ്പോഴും ചെമ്മണ്‍ പാതതന്നെ. രവിക്ക്‌ പണ്ടത്തെപ്പോലെ നടക്കേണ്ടി വന്നില്ല. ഒരു ഓട്ടോക്കാരന്‍ അര്‍ദ്ധസമ്മതത്തോടെയാണെങ്കിലും കൊണ്ടുവിട്ടു.
രവി ഖസാക്കിലെത്തിയപ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു.
അലിയാരുടെ ചായപ്പീടികയില്‍ ആരൊക്കെയോ അപരിചിതര്‍. അവര്‍ ഓട്ടോയില്‍ വന്നിറങ്ങിയ അതിഥിയെ സാകൂതം വീക്ഷിക്കുന്നു. പിന്നെ അമേരിക്കയുടെ വിദേശനയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയുടെ ബാക്കി ഭാഗങ്ങളിലേക്ക്‌ തിരിച്ചുപോയി.
ഖസാക്കിന്‌ ഒത്തിരി മാറ്റങ്ങള്‍. മാറാതെ ചെതലിയുടെ താഴ്‌വര മാത്രം!
കരിമ്പനകളില്‍ അപ്പോഴും കിഴക്കന്‍ കാറ്റ്‌ വീശുന്നുണ്ടായിരുന്നു.
രവി ചായക്കടയിലേക്ക്‌ കയറി. അലിയാര്‍ അല്ല മറ്റാരോ ആണ്‌ കട നടത്തുന്നത്‌. ചായ കുടിച്ച്‌ ചര്‍ച്ചയില്‍ മുഴുകിയിരിക്കുന്നവരുടെ മുഖങ്ങളിലൂടെ രവി സഞ്ചരിച്ചു. പഴയ മുഖങ്ങളുടെ പ്രായം ചെന്ന രൂപത്തെ ഓര്‍ത്തെടുക്കാന്‍ ഒരു ശ്രമം നടത്തിക്കൊണ്ട്‌. പക്ഷേ കഴിഞ്ഞില്ല.
രവി ഒരു ചായയ്ക്ക്‌ പറഞ്ഞു. അത്‌ കുടിച്ചിരിക്കുമ്പോള്‍ പുറത്തുനിന്ന് ഒരു വിളി 'ഏ..ത്തോ..'
രവി തിരിഞ്ഞു നോക്കി. കിളി! തന്റെ സ്വന്തം അപ്പുക്കിളി!! അവനു മാത്രം ഒരു മാറ്റവും ഇല്ല.
ഒരു തുമ്പിയേയും പിടിച്ചുകൊണ്ട്‌...
'കിളിയേ...' രവി സ്നേഹത്തോടെ വിളിച്ചു.
'നീ പിന്നേം കത പതയാന്‍ വന്നതാ..'
രവി ചിരിച്ചതേയുള്ളൂ.
അപ്പുറത്തെ ടേബിളില്‍ ചായ കുടിച്ചിരുന്ന ഒരു ചെറുപ്പക്കാരന്‍ ചാടി എഴുനേറ്റുവന്ന് രവിയുടെ കൈ കടന്നുപിടിച്ചു.
'രവി മാഷ്‌ടരാ...?'
'അതെ.'
'നമ്മ ആരാണ്‌ന്നു മാഷ്‌ടരക്ക്‌ മന്‌ഷിലായോ..?'
രവി ഒത്തിരി നേരം സൂക്ഷിച്ചുപഠിച്ചിട്ടും ഓര്‍മ്മ വന്നില്ല.
അവസാനം തോല്‌വി സമ്മതിച്ച്‌ തല കുലുക്കി.
'ചാത്തന്‍! മാഷ്‌ടരുടെ പഴയ ഇഷ്‌കൂളില്‍ ..'
ഓര്‍മ്മ തെളിഞ്ഞു. താന്‍ സ്വന്തം പണമെടുത്ത്‌ കുപ്പായം വാങ്ങിക്കൊടുത്ത പയ്യന്‍.
'ഇപ്പോ..'
'പണിയൊന്നുമില്ല. കുറച്ചുനാള്‍ ഓബുഡ്‌സ്‌മാനായിരുന്നു. ജനകീയാസൂത്രണം പോയപ്പോ അതും പോയി..'
'ഇതെന്താ മുഖത്തൊരു പാട്‌..?' രവി ചോദിച്ചു.
'മുത്തങ്ങ!!'
രവി മുഖം കുനിച്ചു.
'മാഷ്‌ടരിന്റെ ഖസാക്കിലേക്കുള്ള പുതിയ വരവിന്റെ ഉദ്ദേശ്യം..?'
'ചരിത്രം ആവശ്യപ്പെടുന്ന പുതിയ ദൗത്യം. ഞാനിവിടെ ഒരു ഏകാധ്യാപക കമ്പ്യൂട്ടര്‍ സ്‌കൂള്‍ തുടങ്ങുന്നു..!

Sunday, October 08, 2006

മോറിയോടൊപ്പമുള്ള ചൊവ്വാഴ്ചകള്‍

എനിക്ക്‌ എല്‍.പി.സ്‌കൂളില്‍ ഒരധ്യാപികയുണ്ടായിരുന്നു. അമ്മിണിയമ്മ ടീച്ചര്‍. വല്ലാത്ത സ്നേഹവതി ആയിരുന്നു ടീച്ചര്‍. പൂവിടരുന്നപോലെ മുഖം മുഴുവന്‍ നിറയുന്ന ചിരിയാണ്‌ അമ്മിണിയമ്മ ടീച്ചറെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വന്നുനിറയുന്നത്‌. ശനിയാഴ്ചകളിലും ഞയറാഴ്ചകളിലും വീട്ടില്‍ നിന്ന് അനുവാദം വാങ്ങി അമ്മിണിയമ്മ ടീച്ചറിന്റെ വീട്ടില്‍ പോകുമായിരുന്നു. ടീച്ചറിന്റെ മുറ്റത്ത്‌ നിറയെ ചാമ്പയും പേരയും ആത്തയും ലെവലോലിയും മള്‍ബറിയും പാഷന്‍ ഫ്രൂട്ടും ഒക്കെയാണ്‌. ഞങ്ങളതിലൊക്കെ കുട്ടുക്കുരങ്ങന്മാരെപ്പോലെ ചാടിക്കയറി ഓരോന്ന് കൊതിയോടെ പറിച്ചു തിന്നും. ടീച്ചറിന്റെ ഭര്‍ത്താവ്‌ മറ്റൊരു സ്‌കൂളിലെ അധ്യാപകനാണ്‌. ഞങ്ങള്‍ ചെന്നാല്‍ അദ്ദേഹം വീടിന്റെ തിണ്ണയില്‍ വന്നിരുന്ന് ഞങ്ങളുടെ ഈ പ്രാന്തത്തരങ്ങള്‍ കണ്ടുരസിക്കും. ഒടുവില്‍ ഞങ്ങളോട്‌ ചില കുസൃതിച്ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും. മിക്കപ്പോഴും കടംകഥകള്‍. ഞങ്ങള്‍ക്ക്‌ ഉത്തരം അറിയില്ലെങ്കില്‍ നിങ്ങളും നിങ്ങളുടെ ടീച്ചറെപ്പോലെ മണ്ടന്മാരാണോ എന്ന് അദ്ദേഹം കളിയാക്കാറുണ്ടായിരുന്നു. മുഴുവന്‍ സന്തോഷം നിറഞ്ഞ ഒരു വീട്‌ എന്നാണ്‌ എനിക്ക്‌ ആ വീടിനെപ്പറ്റി തോന്നിയിട്ടുള്ളത്‌. പിന്നെ ഒരിക്കല്‍ വളരെ യാദൃശ്ചികമായാണ്‌ ഞാന്‍ ആ വീടിന്റെ ചിരികള്‍ക്കുമേല്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സങ്കടത്തെപ്പറ്റി അറിയുന്നത്‌ - ടീച്ചറിന്റെ ഏകമകള്‍ തളര്‍വാതം വന്ന് പൂര്‍ണ്ണമായും കിടപ്പിലായിരുന്നു! അതറിഞ്ഞതില്‍പ്പിന്നെ ഒരിക്കലും ഞാന്‍ ആ വീട്ടില്‍ പോയിട്ടില്ല. എന്താണെന്ന് എനിക്ക്‌ ഇപ്പോഴും അറിയില്ല. പക്ഷേ അമ്മിണിയമ്മ ടീച്ചറും ആ വീടും ഒരിക്കലും എന്റെ മനസില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല.
ഒരു നീണ്ട വിദ്യാഭ്യാസകാലത്തിന്റെ ചരിത്രവും ഓര്‍മ്മയും നമുക്കെല്ലാവര്‍ക്കുമുണ്ട്‌. ആ കാലത്തിനിടയില്‍ എത്രയധികം അധ്യാപകരാണ്‌ നമുക്ക്‌ വിജ്ഞാനം പകര്‍ന്നുതന്നുകൊണ്ട്‌ നമ്മെ കടന്നുപോയിട്ടുണ്ടാകുക. പക്ഷേ അതില്‍ എത്ര അധ്യാപകരെ നാം ഇന്ന് ഓര്‍മ്മിക്കുന്നു..? അതില്‍ എത്ര അധ്യാപകരുമായി നാം ഇന്നും ബന്ധപ്പെടുവാന്‍ ശ്രമിക്കുന്നു. ചിലപ്പോള്‍ ഉത്തരം ആരുമില്ല എന്നാവാം. ചിലപ്പോള്‍ ഒന്നോരണ്ടോ പേര്‍ ഉണ്ടായെന്നും വരാം. ഒരു നീണ്ട നിരയിലെ ബാക്കി അധ്യാപകര്‍ക്കൊക്കെ എന്താണ്‌ സംഭവിച്ചത്‌..? നാം എന്തുകൊണ്ട്‌ അവരെ ഓര്‍മ്മിക്കാതിരിക്കുന്നു..? ഉത്തരം ലളിതമാണ്‌. നിയതമായ പാഠ്യപദ്ധതികള്‍ക്കപ്പുറം മറ്റൊന്നും നമ്മില്‍ അവശേഷിപ്പിക്കുവാന്‍ അവര്‍ക്കായില്ല. നാം അതില്‍ ഒന്നോരണ്ടോ പേരെ ഓര്‍ക്കുന്നെങ്കില്‍ അതിനു കാരണം അവര്‍ പഠിപ്പിച്ച വിഷയമായിരിക്കില്ല, അവര്‍ നമുക്ക്‌ മറ്റേതെങ്കിലും വിധത്തില്‍ പകര്‍ന്നുതന്ന ചില ഓര്‍മ്മകളിലൂടെയോ വീക്ഷണങ്ങളിലൂടെയോ ആയിരിക്കണം അത്‌. അല്ലേ..?!
ഇപ്പോള്‍ ഈ ചിന്തകള്‍ എന്നില്‍ വന്നുനിറിയാന്‍ കാരണം അടുത്തിടെ വായിച്ചു തീര്‍ത്ത ഒരു പുസ്‌തകമാണ്‌. അതാണ്‌ - മോറിയോടൊപ്പമുള്ള ചൊവ്വാഴ്ചകള്‍ -
ഭാവിയില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എന്നെയും എണ്ണേണ്ടിവരും എന്ന് അധ്യാപനത്തിന്റെ ആദ്യദിവസം പറഞ്ഞ ഒരധ്യപകന്‍ നിങ്ങള്‍ക്കുണ്ടോ..? എല്ലാ സായംകാലത്തിലും നിങ്ങള്‍ക്കൊപ്പം കളിക്കുകയും ചിരിയ്ക്കുകയും നൃത്തംവയ്ക്കുകയും സന്തോഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്‌തിരുന്ന ഒരധ്യാപകന്‍..? നിനക്കൊരു കാമുകിയുണ്ടായോ എന്ന് ചോദിക്കാനും മാത്രം സൗഹൃദത്തിലേക്ക്‌ വളര്‍ന്ന ഒരധ്യാപകന്‍..? ഉണ്ടായിരുന്നെങ്കില്‍ അതൊരു സൗഭാഗ്യം തന്നെ ആയിരുന്നിരിക്കണം അല്ലേ..? അത്തരത്തിലുള്ള ഒരധ്യാപകനെക്കുറിച്ചുള്ള സജീവമായ ഓര്‍മ്മകളാണ്‌ അമേരിക്കയിലെ ഒന്നാം നമ്പര്‍ സ്പോര്‍ട്‌സ്‌ ലേഖകനായി അറിയപ്പെടുന്ന മിച്ച്‌ ആല്‍ബോം 'മോറിയോടൊപ്പമുള്ള ചൊവ്വഴ്‌ചകള്‍' എന്ന പുസ്‌തകത്തില്‍ നമ്മളുമായി പങ്കുവയ്ക്കുന്നത്‌.
വെറും കളിചിരികൊണ്ടും പഴഞ്ചന്‍ തമാശകള്‍കൊണ്ടുമല്ല മോറി അദ്ദേഹത്തിന്റെ കുട്ടികളുടെ മനസ്സ്‌ കവര്‍ന്നത്‌. ജീവിതത്തെ സംബന്ധിച്ച്‌ വ്യക്‌തമായ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുകൊടുക്കാന്‍ മോറി എന്നും ശ്രമിച്ചിരുന്നു. നിനക്ക്‌ കഴിയാവുന്നത്ര മനുഷ്യനായിരിക്കാന്‍ നീ ശ്രമിക്കുന്നുണ്ടോ..? എന്ന മോറിയുടെ ഒരു ചോദ്യം മാത്രം മതി അത്‌ സാധൂകരിക്കാന്‍.
കോളേജ്‌ ദിനങ്ങള്‍ കഴിഞ്ഞ്‌ നീണ്ട പതിനാറുവര്‍ഷങ്ങള്‍ക്കുശേഷം പഴയ അധ്യാപകനെ തേടിച്ചെല്ലുന്ന മിച്ചിനെയാണ്‌ നാം ആദ്യം ഈ പുസ്‌തകത്തില്‍ കാണുന്നത്‌. പക്ഷേ അപ്പോഴേക്കും മോറി 'അമിയോട്രോഫിക്‌ ലാറ്ററല്‍ സ്കെലോറൊസിസ്‌' എന്ന മാരകമായ ഞരമ്പുരോഗത്തിന്‌ അടിമയായി മരണത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ അപ്പോഴും തന്നെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കൊക്കെ ജീവിതത്തെ സംബന്ധിച്ച്‌ പുതിയ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‌കാനാണ്‌ മോറി ശ്രമിക്കുന്നത്‌. അങ്ങനെയാണ്‌ മോറി ഒരു അധ്യാപകന്‍ എന്ന നിലയില്‍ നിന്നും മഹാനായ ഒരു തത്വചിന്തകന്‍ എന്ന നിലയിലേക്ക്‌ ഉയരുന്നത്‌. മോറി പറയുന്നുണ്ട്‌ ' മിച്ച്‌, എനിക്കറിയാം ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയണ്‌. പക്ഷേ ഞാനിപ്പോഴും നിരവധി ആളുകളുടെ സ്നേഹത്താല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ജീവിച്ചിരിക്കുന്ന എത്രപേര്‍ക്ക്‌ എന്നെപ്പോലെ അങ്ങനെ പറയാന്‍ കഴിയും..?'
ജീവിതത്തില്‍ നാം എന്തൊക്കെ നേടിയാലും സഹജീവികളുടെ സ്നേഹം നേടാനായില്ലെങ്കില്‍ പിന്നെ എന്ത്‌..? എന്നൊരു ചോദ്യമാണ്‌ മോറി ഇവിടെ ഉന്നയിക്കുന്നത്‌.
മോറി മരിക്കുംവരെയുള്ള പിന്നെത്തെ എല്ലാ ചൊവ്വാഴ്ചകളിലും മിച്ച്‌ 700 മെയില്‍ 'പറന്ന്' മോറിയെ കാണാന്‍ വരുമായിരുന്നു എന്നത്‌ ആ അധ്യാപകവിദ്യാര്‍ത്ഥി ബന്ധത്തിന്റെ ഊഷ്മളത വിളിച്ചു പറയുന്നു. എല്ലാ ചൊവ്വാഴ്ചകളിലും മോറി ജീവിതത്തെ സംബന്ധിച്ച വിവിധ ആശയങ്ങള്‍ മിച്ചുമായി പങ്കുവയ്ക്കുകയും ചെയ്യുമായിരുന്നു.
സാവധാനം മരിച്ചുകൊണ്ടിരിക്കുന്ന ഒരു സാധുമനുഷ്യന്റെ ദൈന്യതകള്‍കൊണ്ട്‌ സങ്കടം നിറയ്ക്കുന്നതാണ്‌ ഈ പുസ്‌തകത്തിലെ പലഭാഗങ്ങളും. ഒരു ദിവസം നിറയെ ആഹാരങ്ങളും വാങ്ങി മിച്ച്‌ മോറിക്കരുകിലെത്തുമ്പോള്‍ അദ്ദേഹം ആഹാരം കഴിക്കാനാവാത്തവിധം പരിക്ഷീണിതനായിപ്പോയിക്കഴിഞ്ഞിരുന്നു.
സ്വന്തം ജീവിതാവസ്ഥയെ ഓര്‍ത്ത്‌ സങ്കടം തോന്നാറില്ലേ..? മിച്ചിന്റെ ഒരു ചോദ്യം.
രാവിലെ എഴുനേല്‌കുമ്പോള്‍ ഞാന്‍ എന്റെ അവയവങ്ങള്‍ ഓരോന്നായി ചലിപ്പിക്കാന്‍ നോക്കും. എന്തിന്റെയൊക്കെ പ്രവര്‍ത്തനങ്ങള്‍ നിലച്ചുകഴിഞ്ഞു എന്നറിയാന്‍ - മോറി പറഞ്ഞതാണ്‌ - അന്നേരം മാത്രം ഞാന്‍ എനിക്കുവേണ്ടി അല്‌പം ദുഃഖിക്കും. എന്നാല്‍ ഉടന്‍ തന്നെ ഞാന്‍ എന്നില്‍ അവശേഷിക്കുന്ന നല്ല കാര്യങ്ങളെ ഓര്‍ത്ത്‌ സന്തോഷിക്കും. ഏത്‌ സമയത്തും സന്തോഷത്തോടെ ജീവിതത്തിന്‌ യാത്ര പറയാന്‍ ഞാന്‍ തയ്യാറായിരിക്കുന്നു. എല്ലാവരും എന്നെപ്പോലെ അത്ര ഭാഗ്യവാന്മാരല്ല!
ഭാഗ്യവാന്‍..?! മിച്ച്‌ അതിശയിക്കുന്നുണ്ട്‌. അതെ മോറി അങ്ങനെതന്നെയാണ്‌ പറഞ്ഞത്‌. ഇതാണ്‌ മോറി എന്ന മനുഷ്യന്റെ/ മോറി എന്ന അധ്യാപകന്റെ ജീവിതത്തിനോടുള്ള അനുകൂലഭാവം!. ഒരു ചെറിയ സങ്കടത്തില്‍ നിരാശയിലേക്കും ആത്മഹത്യയിലേക്കും നീങ്ങുന്ന മലയാളി മനസ്സ്‌ ഈ വാക്കുകള്‍ രണ്ടുവട്ടം വായിച്ചു ഗ്രഹിക്കേണ്ടതുണ്ട്‌!
ഒരു ദിവസം മിച്ച്‌ ചെല്ലുമ്പോള്‍ മോറി വളരെ സങ്കടപ്പെട്ടിരിക്കുകയാണ്‌. മുന്നില്‍ ന്യൂസ്‌പേപ്പര്‍ കിടപ്പുണ്ട്‌. കാര്യമന്വേഷിക്കുമ്പോഴാണ്‌ അറിയുന്നത്‌, ബോസ്‌നിയയിലെ ആഭ്യന്തരകലാപവും അവിടുത്തെ ജനങ്ങളുടെ അവസ്ഥയും ഓര്‍ത്താണ്‌ ഈ സങ്കടം. മിച്ചിന്‌ ആത്മനിന്ദ തോന്നുന്ന നിമിഷങ്ങളിലൊന്നാണിത്‌. മിച്ച്‌ പറയുന്നു, എന്റെ തൊഴിലിന്റെ ഭാഗമായി (പത്രപ്രവര്‍ത്തനം) എനിക്ക്‌ നിരവധി കഷ്ടപ്പെടുന്നവരുടെ അഭിമുഖങ്ങള്‍ നടത്തേണ്ടി വന്നിട്ടുണ്ട്‌. നിരവധി പ്രമുഖരുടെ ശവസംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്‌. ധാരാളം ദുഃഖകരമായ അവസ്ഥകള്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടി വന്നിട്ടുണ്ട്‌. ഒരിക്കലും ഞാന്‍ കരഞ്ഞിട്ടില്ല. പക്ഷേ നോക്കൂ ഈ അര്‍ദ്ധമൃതനായ ഈ മനുഷ്യന്‍ ലോകത്തിയെയോര്‍ത്ത്‌, ബോസ്‌നിയയെ ഓര്‍ത്ത്‌ സങ്കടപ്പെടുന്നു.
ഇതായിരുന്നു മോറിയുടെ സമസൃഷ്ടികളോടുള്ള നിലപാട്‌! അതാണ്‌ മോറിയെ ഒരു സാധാരണ അധ്യാപകന്‍ എന്ന നിലയില്‍ നിന്നും ഓര്‍മ്മിക്കപ്പെടേണ്ട വ്യക്‌തിയായി മാറ്റുന്ന ഘടകം!
തികച്ചും ദരിദ്രമായ ഒരു അവസ്ഥയിലൂടെയാണ്‌ മോറിയുടെ ബാല്യം കടന്നുപോയിട്ടുള്ളത്‌. ചെറുതിലേ നഷ്ടപ്പെട്ട അമ്മ, ജോലിയൊന്നുമില്ലാത്ത അച്ഛന്‍. ദുരിതം, കഷ്ടപ്പാട്‌, ദാരിദ്ര്യം.... എവിടെയെങ്കിലും തെരുവില്‍ അവസാനിക്കേണ്ടതായിരുന്നു മോറിയുടേ ജീവിതം. പക്ഷേ നമ്മള്‍ കേട്ടിട്ടുള്ള കഥകളില്‍ നിന്നു വ്യത്യസ്‌തമായി ഒരാള്‍ മോറിയുടെ ജീവിതത്തിന്‌ പ്രകാശമാകുകയായിരുന്നു, മോറിയുടെ രണ്ടാനമ്മ!! സ്നേഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും ശുഭചിന്തകളുടെയും പ്രതീകമായിരുന്ന ആ സ്‌ത്രീയാണ്‌ മോറിയുടെ ജീവിതത്തെ ഉന്നതങ്ങളിലേക്ക്‌ നയിച്ചത്‌. എല്ലാ ദുരിതങ്ങള്‍ക്കിടയിലും രാത്രി പാട്ടുപാടിക്കൊടുത്തും കഥപറഞ്ഞും ഉന്നതമായി പഠിക്കേണ്ടതിനെപ്പറ്റി ഓര്‍മ്മപ്പെടുത്തിയും സ്വന്തം അമ്മയെക്കാളേറെ സ്നേഹിച്ച മറ്റൊരമ്മ!
മനുഷ്യസ്നേഹിയായ ഒരധ്യാപകന്റെ മാത്രമല്ല കഠിനാധ്വാനിയായ ഒരു വിദ്യാര്‍ത്ഥിയുടെ കഥകൂടിയാണ്‌ ഈ പുസ്‌തകം!
ഓരോ നല്ല പുസ്‌തകത്തിന്റെ വായനയും നമ്മെ ചില ഭൂതകാലസ്‌മൃതികളിലേക്ക്‌ ഉണര്‍ത്തി വിടാറുണ്ട്‌. അത്തരത്തിലൊരു പുസ്‌തകമാണ്‌ മോറിയോടൊപ്പമുള്ള ചൊവ്വാഴ്ചകള്‍!

Tuesdays with Morrie. an old man, a young man and life's greatest lesson
by Mitch Albom .
Published by DOUBLEDAY. (US $7.50)

(ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫെയറിലെ പുസ്‌തകസ്റ്റാളുകള്‍ക്കിടയിലൂടെ ഏത്‌ പുസ്‌തകം തിരഞ്ഞെടുക്കണമെന്നറിയാതെ കാട്ടുപന്നിയെപ്പോലെ അലഞ്ഞുനടക്കുന്നതിനിടെ ഈ പുസ്‌തകം എന്നെക്കൊണ്ട്‌ നിര്‍ബന്ധിപ്പിച്ച്‌ വാങ്ങിപ്പിച്ച അപരിതിചയായ അറബിപ്പെണ്‍കുട്ടിയ്ക്ക്‌ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു!)

Saturday, September 30, 2006

വര്‍ഗ്ഗീയമായി ചേരിതിരിയുന്ന 'മണലെഴുത്ത്‌'

വിജയദശമി നാളില്‍ കുട്ടികളുടെ നവില്‍ ആദ്യാക്ഷരം കുറിയ്കുക എന്നത്‌ കാലങ്ങളായി നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു പുണ്യകര്‍മ്മമാണ്‌. പണ്ടൊക്കെ ആ കര്‍മ്മം നിര്‍വ്വഹിച്ചിരുന്നത്‌ കുടിപ്പള്ളിക്കുടങ്ങളില്‍ എഴുത്താശാന്മാരായിരുന്നു. ഓലപ്പള്ളിക്കുടത്തില്‍ ആശാന്റെ മുന്നില്‍ ആദ്യാക്ഷരം കുറിക്കാന്‍ ഭീതിയോടെ ചമ്രം പൂട്ടിട്ട്‌ ഇരിക്കുന്നതും ആശാന്‍ എന്റെ കൈപിടിച്ച്‌ മണലില്‍ 'ഹരിശ്രീ ഗണപതായേ നമ' എന്ന് എഴുതിക്കുന്നതും ആശാന്‌ വെറ്റിലയില്‍ പൊതിഞ്ഞ ഒരു ചെറുനാണയം കൈനീട്ടമായി കൊടുക്കുന്നതും ഇന്നലെ എന്ന പോലെ എന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട്‌. അതെ. നിങ്ങളില്‍ പലര്‍ക്കുമെന്നപോലെ എന്റെയും ആദ്യ എഴുത്ത്‌ ആശാന്‍പള്ളിക്കുടത്തിലെ 'മണലെഴുത്ത്‌' തന്നെയായിരുന്നു!
കഴിഞ്ഞ പത്തുപതിഞ്ച്‌ വര്‍ഷങ്ങളേ ആയിട്ടുള്ളു, ഈ മണലെഴുത്ത്‌ ഒരു വലിയ ആഘോഷമായിത്തീര്‍ന്നിട്ട്‌. എഴുതിനിരുത്ത്‌ ഇന്ന് വലിയൊരു ചടങ്ങാണ്‌. ചോറൂണുപോലെ, ശുന്നത്തുകല്യാണം പോലെ, വിവാഹം പോലെ ഒരാഘോഷം! ആയിക്കോട്ടെ, എന്തിലും ഏതിലും ഒരു ആഘോഷം കണ്ടെത്താനും അതിനിത്തിരി പണം പൊടിക്കാനും കാത്തിരിക്കുന്ന മലയാളിയ്ക്ക്‌ വീണുകിട്ടിയ ഒരവസരം. എഴുത്തിനിരുത്ത്‌ പതിയെ കുടിപ്പള്ളിക്കുടത്തില്‍ നിന്നും പറിച്ചുനടപ്പെട്ടു. സാംസ്‌കാരിക കേന്ദ്രങ്ങളായി അതിനുള്ള വേദി. വലിയ വലിയ എഴുത്തുകാര്‍ അതിന്‌ നേതൃത്വംകൊടുക്കാന്‍ തുടങ്ങി. തങ്ങളുടെ കുട്ടികള്‍ക്ക്‌ ആദ്യാക്ഷരം കുറിച്ചുകൊടുക്കാന്‍ ഏറ്റവും വലിയ എഴുത്തുകാരെനെ തപ്പിനടക്കുന്നതും പിന്നെ അതൊരു മേനിയായി പറഞ്ഞുനടക്കുന്നതും മലയാളിയുടെ മറ്റൊരു ശീലമായിത്തീര്‍ന്നു. മലയാളമനോരമ വലിയ എഴുത്തുകാരെ സംഘടിപ്പിച്ച്‌ എഴുത്തിനിരുത്ത്‌ തുടങ്ങിയപ്പോള്‍ വിമര്‍ശിച്ച പലര്‍ക്കും മറ്റുപത്രങ്ങള്‍കൂടി അത്‌ തുടങ്ങി വച്ചപ്പോള്‍ നാവടക്കേണ്ടി വന്നു. അതിനിടെ പാവം എഴുത്താശാന്മാരും കുടിപ്പള്ളിക്കുടങ്ങളും നാട്ടില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്‌ ആരും ശ്രദ്ധിച്ചില്ല. നമ്മുടെ കുട്ടികളുടെ പഠനം നേഴ്‌സറികളിലേക്ക്‌ പറിച്ചു നട്ടപ്പോള്‍ അന്നം നഷ്‌ടപ്പെട്ട എഴുത്താശാന്മാരുടെ ഏക ആശ്രയമായിരുന്നു വര്‍ഷം തോറുമുള്ള എഴുത്തിനിരുത്ത്‌. അതും നമ്മള്‍ അവരില്‍ നിന്നും തട്ടിപ്പറിച്ചു.
അടുത്തിടെയാണ്‌ അപകടകരമായ മറ്റൊരു പ്രവണത കണ്ടുതുടങ്ങിയത്‌. മണലെഴുത്തിലെ വര്‍ഗ്ഗീയവത്‌കരണം! ജാതി തിരിഞ്ഞും വര്‍ഗ്ഗം തിരിഞ്ഞും മതം തിരിഞ്ഞുമുള്ള മണലെഴുത്തുകള്‍! ഹരിശ്രീഗണ പതായേ എന്നെഴുതിയാല്‍ നമ്മുടെ വിശ്വാസങ്ങള്‍ ആകെ തകിടം മറിഞ്ഞുപോകുമെന്നും അതിനാല്‍ ആദ്യാക്ഷരം കുറിയ്ക്കേണ്ടത്‌ ക്രിസ്‌തുദേവാ നമ എന്നു വേണമെന്നും ശഠിക്കുന്ന പുരോഹിതന്മാര്‍. അള്ളാഹു അക്‌ബര്‍ എന്നു മാത്രമേ എഴുതാവൂ എന്ന് പറയുന്ന മുല്ലാമാര്‍. എഴുത്തിനിരുത്ത്‌ ഗുരുനാരായണ സന്നിധിയില്‍ മാത്രമേ ആകാവൂ എന്ന് ആഹ്വാനം ചെയ്യുന്ന ശ്രീനാരായണ ഭക്‌തര്‍. ഇപ്പറയുന്നവര്‍ ഒക്കെ അവരുടെ ചെറുപ്പകാലത്ത്‌ എന്തെഴുതിയാണ്‌ ആദ്യാക്ഷരം കുറിച്ചതെന്ന് ഓര്‍മ്മയുണ്ടാകുമോ ആവോ..? എന്നിട്ട്‌ അവരുടെ വിശ്വാസങ്ങള്‍ വല്ലതും ആരെങ്കിലും കവര്‍ന്നെടുക്കുകയോ നഷ്‌ടപ്പെടുകയോ ചെയ്യുകയുണ്ടായോ..?
കുടിപ്പള്ളിക്കുടങ്ങളിലും സാംസ്‌കാരിക സ്ഥപനങ്ങളിലും നടന്നിരുന്ന മണലെഴുത്ത്‌ ഇന്ന് എവിടേക്കെല്ലാം പറിച്ചു നടപ്പെട്ടിരിക്കുന്നു. എങ്ങനെ ഒന്നിക്കാം എന്നല്ല എങ്ങനെ ഭിന്നിക്കാം എന്നാണ്‌ നമ്മുടെ വിചാരമെന്ന് തോന്നുന്നു. ഇപ്പോള്‍ ഓരോ മത വര്‍ഗ്ഗീയ സ്ഥാപനങ്ങളും തങ്ങളുടെ മതസ്ഥനായ/ ജാതിയില്‍ പിറന്ന ഒരു എഴുത്തുകാരനെത്തിരഞ്ഞ്‌ നെട്ടോട്ടമാണ്‌.
എഴുത്തിനിരുത്ത്‌ എന്ന പുണ്യകര്‍മ്മത്തില്‍പ്പോലും ജാതിമത ചിന്തകള്‍ കയറ്റി നമ്മുടെ സമൂഹത്തെ ദുഷിപ്പിക്കുന്ന ഈ പ്രവണത അവസാനിപ്പിക്കാന്‍. അതിരുകളും മതിലുകളും ഇല്ലാതെ അനന്തതയിലേക്ക്‌ പടര്‍ന്നുകിടക്കുന്ന ബൂലോകമേ.. നമുക്ക്‌ എന്തു ചെയ്യാനാവുമെന്ന് മറ്റൊരു മണലെഴുത്തിന്റെ ആധിപൂണ്ട ചോദ്യം...

Friday, September 22, 2006

ലോംഗ്‌ മാര്‍ച്ച്‌

ടോര്‍ച്ചെടുക്കാനോ മറന്നു. ടൗണില്‍ നിന്ന് ഒരു മെഴുകുതിരിയെങ്കിലും വാങ്ങേണ്ടതായിരുന്നു. ഈ രാത്രിക്ക്‌ ഇത്ര ഇരുട്ടുണ്ടാവുമെന്നൂഹിച്ചതേയില്ല. മനസ്സില്‍ സ്വയം ശപിച്ചുകൊണ്ട്‌ വേഗം നടന്നു.
നീലനീള്‍ക്കരിമ്പെന്മകന്‍ താലോ...
ഏഴവാര്‍ക്കുഴലെന്മകന്‍ താലോ...
താമരമലര്‍ക്കണ്ണനെ താലോ...
നീലനെ കടല്‍ വര്‍ണ്ണനെ താലോ...
അമ്മ പണ്ട്‌ തോളത്തിട്ട്‌ ചന്തിയില്‍ തട്ടി ഉറങ്ങും വരെ പാടിത്തരുന്ന പാട്ടാണ്‌. വെറുതെ അതിങ്ങനെ മൂളിനടക്കുമ്പോള്‍ വഴിയറിയുന്നില്ല. കുലശേഖര ആഴ്‌വാര്‍ വിരചിച്ച പെരുമാള്‍ തിരുമൊഴിയെന്ന് പിന്നീടാരോ എഴുതിക്കണ്ടു. അമ്മയ്ക്ക്‌ ഈ പാട്ടുകളൊക്കെ പണ്ടേ ഹൃദിസ്ഥമാണ്‌.
പാലക്കാട്ട്‌ പാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനം കഴിഞ്ഞു വരുന്ന വഴിയാണ്‌. രൂക്ഷമായിരുന്നു വാദപ്രതിവാദങ്ങള്‍. ചില നേതാക്കളോടൊക്കെ ഒന്നിടയേണ്ടി പോലും വന്നു. മറ്റു ചിലരോട്‌ മുഖം കറുത്തുസംസാരിക്കുക തന്നെ ചെയ്‌തു. ഇത്രകാലം പാര്‍ട്ടിക്കു വേണ്ടി ജീവിച്ച എന്നെയാണ്‌ ഇനി പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തുന്നത്‌...
കൂടെ വന്ന സഖാക്കളെല്ലാം കവലയില്‍ വണ്ടിയിറങ്ങി പലവഴിക്കു പിരിഞ്ഞു. ഒരൊന്നര നാഴിക ദൂരമുണ്ടാവും വീട്ടിലേക്ക്‌... പണ്ടൊക്കെ വെളിച്ചം കാട്ടി, സംശയങ്ങളുന്നയിച്ച്‌, അഭിപ്രായങ്ങളാരാഞ്ഞ്‌ വീടുവരെ അനുഗമിക്കുമായിരുന്ന സഖാക്കള്‍... ഇന്നെന്തോ എല്ലാവര്‍ക്കും ധാരാളം ധൃതികള്‍, വല്ലാത്ത ഉറക്കക്ഷീണം, വഴിയിലൊരാളെ അത്യാവശ്യമായി കാണാനുണ്ട്‌... ഒഴികഴിവുകള്‍. ഇനി എന്നോടൊപ്പം നടക്കുന്നത്‌ പാര്‍ട്ടിക്കുള്ളില്‍ അത്ര സെയ്ഫല്ലെന്ന് അവര്‍ക്കറിയാം.
താന്‍ ഇനി എവിടെയും ഒറ്റയ്ക്കാണെന്നു മനസ്സിലാക്കിത്തന്നെയാണ്‌ എല്ലാം തുറന്നെതിര്‍ത്തതും. അല്ലെങ്കില്‍ത്തന്നെ തനിക്കെന്തിനാണു കൂട്ട്‌..? രാഷ്ട്രീയക്കാരനാണെങ്കിലും തന്റെ തലയെടുക്കാന്‍ തനിക്കീ നാട്ടില്‍ ശത്രുക്കളില്ലല്ലൊ. പിന്നെ കൈരേഖകള്‍ പോലെ സുപരിചിതമായ വഴികള്‍, കണ്ണടച്ചു നടക്കാം. പേടിക്കാനൊന്നുമില്ല.
എന്നിട്ടും ചങ്കിനകത്തെന്തേ ഒരു പടപടപ്പ്‌..?
അസ്വാസ്ഥ്യജനകമായ ഒരു പൊറുതികേട്‌..! ഭീതിയുടെ കൂടുവെയ്പ്പ്‌..!!
രാത്രിയുടെ കൂരാകൂരിരുട്ടിന്റെ മറവില്‍ ഞങ്ങളുടെ സംഘം ആ കാട്ടില്‍ നിന്ന് വരിവരിയായി യാതൊരു ഒച്ചയും അനക്കവും ഉണ്ടാക്കാതെ നടന്നു നീങ്ങി. അങ്ങനെ രണ്ടുമൂന്നു മെയിലുകള്‍ നടന്നപ്പോള്‍ പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തിന്റെ പരിസരത്തുള്ള ഒരു പറമ്പിലെത്തി. - അജിത പിന്നീട്‌, ജീവിതം സുരക്ഷിതമാണെന്നു തോന്നിത്തുടങ്ങിയപ്പോള്‍ എഴുതിയതാണ്‌...
അവരോടൊപ്പം അന്നു ഞാനും ഉണ്ടാവേണ്ടതായിരുന്നു. അമ്മയ്ക്ക്‌ രോഗം കലശലായി എന്നറിയിച്ചപ്പോള്‍ സംഘം വിട്ടു പോന്നതാണ്‌. പിന്നെ മടങ്ങാന്‍ കഴിഞ്ഞില്ല.
ഈ ഇടവഴിയുടെ ഒരുവശം മുഴുവന്‍ മുളങ്കാടുകളാണ്‌. കാറ്റത്ത്‌ തമ്മിലുരഞ്ഞ്‌ അവ നേര്‍ത്ത ചൂളം മുഴക്കുന്നു. പണ്ടെന്നോ വസൂരി വന്നു മരിച്ചവരെ കൂട്ടത്തോടെ കുഴിച്ചിട്ട സ്ഥലമാണെന്നു കേട്ടിട്ടുണ്ട്‌. തനിക്കോര്‍മ്മയില്ല. അന്നു മൃതപ്രായരായിക്കിടന്ന ഒത്തിരിപ്പേരെ ചത്തെന്നു കരുതി ജീവനോടെ കുഴിച്ചിട്ടത്രെ..! അവരുടെ മേലെയാണ്‌ ഈ മുളങ്കാടുകള്‍ വളരുന്നത്‌. നട്ടുച്ചയ്ക്കുപോലും, ഇവിടെ നിന്ന്, ദാഹിച്ച്‌ തൊണ്ടപൊട്ടിയ ചില ആത്മാക്കളുടെ ഞരക്കങ്ങള്‍ കേള്‍ക്കാറുണ്ടെന്നാണ്‌ നാട്ടിലെ പഴമക്കാരുടെ പറച്ചില്‍. അമാവാസി രാത്രികളില്‍ വായ്ക്കുരവകളും മണിക്കിലുക്കങ്ങളും നീലവെളിച്ചങ്ങളുമായി പ്രേതസഞ്ചാരങ്ങളുണ്ടാവാറുണ്ടത്രെ!
പ്രേതസഞ്ചാരമെ- ചിരിക്കാന്‍ തോന്നുന്നു! വെറുതെ നാട്ടുകാരെ പറ്റിക്കാന്‍ ആരോ പടച്ചു വിടുന്ന കള്ളക്കഥകള്‍. അച്ഛമുത്തച്ഛന്മാര്‍ അമ്മന്നൂരിന്റെ സുഭദ്രാധനഞ്ജയത്തിലെ അര്‍ജ്ജുനനെയും രാമന്‍ കുട്ടിയാശാന്റെ ധര്‍മ്മപുത്രരെയും ആസ്വദിച്ചിരിക്കുമ്പോള്‍ ഈ കാടിന്റെ മറവുപട്ടി ഞാന്‍ പാര്‍ട്ടിയോഗങ്ങള്‍ കഴിഞ്ഞു വരികയാവും. അന്നൊന്നും ഒരു പ്രേതത്തിന്റെ വായ്ക്കുരവകളും ഞാന്‍ കേട്ടിട്ടില്ല. ചില നാട്ടു പ്രേതങ്ങളുടെ രാക്കേളികള്‍ കാണാനിടവന്നിട്ടുണ്ടെന്നല്ലാതെ.. ഇവിടെയും ഒരു പുല്‍പ്പള്ളി ആവര്‍ത്തിക്കേണ്ടിയിരുന്നു.
വര്‍ഗ്ഗശത്രുവായ വയര്‍ലെസ്സ്‌ ഓപ്പറേറ്ററെ കൊന്നശേഷം സ്റ്റേഷന്‍ മുറ്റത്തു കൂടിനിന്ന് അവര്‍ നക്സല്‍ബാരി ലാല്‍ സലാം, സായുധകര്‍ഷകവിപ്ലവം സിന്ദാബാദ്‌, ചെയര്‍മാന്‍ മാവോ നീണാള്‍ വാഴട്ടെ... എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ ഞാന്‍ അമ്മയുടെ ചിതയ്ക്കു മുന്നില്‍ നിന്ന് അവര്‍ക്കു വിപ്ലവാഭിവാദനങ്ങള്‍ അര്‍പ്പിക്കുകയായിരുന്നു. പിന്നെ അടിയന്തരാവസ്ഥക്കാലത്താണ്‌ ഞാന്‍ എല്‍.സി യില്‍ കയറിക്കൂടുന്നത്‌. അന്ന് അതായിരുന്നു കിട്ടാവുന്നതില്‍ വെച്ച്‌ ഏറ്റവും നല്ല സെയ്‌ഫ്‌പ്ലേസ്‌!
വല്ലാത്തൊരു നിശ്ശബ്ദത. വല്ലപ്പോഴുമൊരു കൂമന്‍ കരച്ചില്‍! തമിഴ്‌നാട്ടുനാട്യപ്പെരുമയിന്‍ ഭാവാഭിനയ ചക്രവര്‍ത്തി നടികര്‍തിലകം ശിവാജി ഗണേശന്‍ നടിക്കും - ഈസ്റ്റുമാന്‍ വര്‍ണ്ണചിത്രം...
തര്‍ക്കോവ്‌സ്കിയുടെ സാക്രിഫൈസും കിസലോവ്‌സ്കിയുടെ ത്രീ കളേഴ്സും കാണാന്‍ കഴിഞ്ഞിട്ടില്ല പഴയൊരു സിനിമാപ്പരസ്യം ഓര്‍മ്മ വന്നു. ഒരു നെടുങ്കന്‍ ഡയലോഗും- 'നീങ്കള്‍ കരിപ്പുടിത്തായാ..? കാളൈ കുളിത്തായാ..? കഞ്ചിക്കലം ചുമന്തായാ..? അഞ്ചിക്കൊഞ്ചി വിളയാടും എങ്കനാട്ടും പൊണ്‍കളുക്കു മഞ്ചള്‍ അരൈത്തു കൊടുത്തായാ..? നീ മാമനാ മച്ചാനാ മാനംകെട്ടവനെ..?!'
അതിങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു നടക്കുമ്പോള്‍ മനസ്സിനെന്തൊരയവ്‌! 'നീങ്കള്‍ കരിപ്പുടിത്തായാ...കാളൈ...'
പെട്ടെന്നു പിന്നിലെന്തോ ശബ്ദം! ഒന്നു നടുങ്ങി !!
ഒരു കടവാവല്‍ ചില്ലവിട്ടു പറന്നതാണ്‌.
ഇപ്പോള്‍ വഴിയുടെ തെക്കുവശം മുഴുവന്‍ കാവാണ്‌. കാടും പടലവും ഇലഞ്ഞിയും പാലയും പേരാലും പുന്നാഗവും പിന്നെയും പേരറിയാത്ത ഒത്തിരിയൊത്തിരി മരങ്ങളും. പണ്ടേ തോന്നിയതാണ്‌ എല്ലാം വെട്ടിത്തെളിച്ച്‌ കൃഷിയിറക്കണമെന്ന്. കഴിഞ്ഞില്ല. ഇനി ഇതിനെ വല്ല ഇക്കോ ടൂറിസ്റ്റ്‌ കേന്ദ്രവുമാക്കി വികസിപ്പിക്കാന്‍ വല്ല സാധ്യതയുമുണ്ടോയെന്ന് ഒന്നാരായണം.
കാടിനുള്ളില്‍ പവിഴക്കൂണുകള്‍ പൊതിഞ്ഞ ചിത്രകൂടകല്ലുകള്‍! അവയ്ക്കടിയിലെ ഗുഹാലോകങ്ങളില്‍ നൂറും പാലും പുള്ളോര്‍ക്കുടത്തിന്റെ ആദിനാദവും കാത്തു കഴിയുന്ന നാഗത്താന്മാര്‍!
വന്മരങ്ങള്‍ തലകീഴായിക്കിടക്കുന്ന വാവലുകളുടെ സങ്കേതമാണ്‌. കരച്ചിലും ചിറകടിയും കൂര്‍ത്തനോട്ടവും കൊണ്ട്‌ പകല്‍പോലും ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കും ആ ഗതിയറ്റ ജീവികള്‍! പിതൃശാപമേറ്റ്‌ മോക്ഷം കിട്ടാതലയുന്ന പ്രേതങ്ങളാണത്രെ ആ കിടക്കുന്നത്‌, നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട്‌ പറന്നു നടക്കുന്നത്‌...

പിന്നെ കരിമ്പനകള്‍. അത്‌ യക്ഷികളുടെ ആവാസകേന്ദ്രമാണ്‌. കാളി, നീലി... പാതിരാത്രിയില്‍ അവകളുടെ രക്‌തദാഹം പൂണ്ട ചടുലനൃത്തങ്ങള്‍... നാവു നീട്ടി, അലറിക്കൂവി, മുടിയഴിച്ചിട്ട്‌...
ഈ അറിവുകളും വിശേഷങ്ങളുമൊക്കെ ഇത്രയും കാലം ഓര്‍മ്മയുടെ ഏതു ഗഹ്വരങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്നു..? ഇവ ഇപ്പോഴെന്തിനാണ്‌ പുനര്‍ജ്ജനിച്ച്‌ മനസ്സിലേക്കു നീന്തിയെത്തുന്നത്‌..? എന്നെ ഭീതിയുടെ ആവരണമണിയിക്കാനോ..?
യക്ഷികളെ എന്നെ പിടിക്കാന്‍ നോക്കണ്ട. ഞാനൊരു യുക്‌തിവാദിയാണ്‌. മാവോയുടെ ലോംഗ്‌ മാര്‍ച്ച്‌ സ്വപ്‌നം കണ്ടു വളര്‍ന്നവന്‍. നക്സല്‍ബാരികളും പുല്‍പ്പള്ളികളും നാട്ടില്‍ ഇനിയുമാവര്‍ത്തിക്കണേ എന്നു മാത്രം പ്രാര്‍ത്ഥിച്ചു ശീലിച്ചവന്‍. മാര്‍ക്സിനെയും ചെഗുവേരയെയും ഇടമറുകിനെയും പവനനെയും വായിച്ചു പഠിച്ചവന്‍. കോവൂരിന്റെ ശിഷ്യന്‍!
എന്നിട്ടും പനമുകളിലേക്കൊന്നു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ഒരാദിമ ഭീതി!
അവിടെ എന്തൊക്കെയോ തിളങ്ങുന്നു!
കണ്ണുകളാവും - ആര്‍ത്തിയോടെ നോക്കുന്നുണ്ടാവും . എത്രയോ പേരെ കൊന്നു ചോരകുടിച്ച കഥകള്‍! രാവിലെ നോക്കുമ്പോള്‍ കുറെ എല്ലിന്‍ കൂമ്പാരം മാത്രം!
പഴമയിലെ നീണ്ട തലമുറകള്‍ മുഴുവന്‍ പാഴ്ക്കഥകള്‍ വെറുതെ വിശ്വസിച്ചതായിരിക്കുമോ..? അതിലൊരു കഥയെങ്കിലും ശരിയാണെന്നു വന്നാല്‍...
കൈ ചുരുട്ടിപ്പിടിച്ചു നടന്നു. ലെഫ്റ്റ്‌, റൈറ്റ്‌, ലെഫ്റ്റ്‌, റൈറ്റ്‌... ഞാന്‍ മാവോയുടെ ലോംഗ്‌ മാര്‍ച്ചിലാണ്‌. ലെഫ്റ്റ്‌, റൈറ്റ്‌....
തെക്കന്‍ കിയാങ്ങ്‌സിയിലെ യുതുവില്‍ കേന്ദ്രീകരിച്ച്‌ ഞങ്ങളിരിക്കുമ്പോഴാണ്‌ ലോംഗ്‌ മാര്‍ച്ചിനുള്ള ആജ്ഞ കിട്ടുന്നത്‌. വിപ്ലവസേന പെട്ടെന്ന് രണ്ടു വ്യൂഹങ്ങളായി അണിനിരന്ന് പടിഞ്ഞാറോട്ടും തെക്കോട്ടും നീങ്ങിത്തുടങ്ങി. ഹുനാനിയിലെയും ക്വങ്ങ്‌തൂവിലെയും ശത്രുദുര്‍ഗങ്ങള്‍ ഞങ്ങള്‍ കീഴടക്കി. ശത്രു മുന്നേറുമ്പോള്‍ ഞങ്ങള്‍ പിന്മാറി. ശത്രു വിശ്രമിക്കുമ്പോള്‍ ഞങ്ങളവരെ ശല്യപ്പെടുത്തി. ശത്രു പിന്മാറുമ്പോള്‍ ഞങ്ങളവരെ ആക്രമിച്ചു. ഗ്രാമങ്ങളില്‍ ഞങ്ങള്‍ സോവിയറ്റുകള്‍ സ്ഥാപിച്ചു. അയ്യായിരത്തില്‍പ്പരം മെയിലുകള്‍ ഞങ്ങള്‍ യാത്ര ചെയ്‌തു. പതിനെട്ടു പര്‍വ്വത നിരകള്‍ ഞങ്ങള്‍ മറികടന്നു. പന്ത്രണ്ടു വ്യത്യസ്‌ത പ്രവിശ്യകളിലൂടെ ഞങ്ങള്‍ സഞ്ചരിച്ചു. ഒടുവില്‍ ഗ്രാമങ്ങള്‍ നഗരങ്ങളെ വളഞ്ഞു കീഴ്പ്പെടുത്തി... ലെഫ്റ്റ്‌, റൈറ്റ്‌, ലെഫ്റ്റ്‌, റൈറ്റ്‌.....
പിന്നില്‍ പിന്നെയും എന്തൊക്കെയോ അനക്കങ്ങള്‍... ഇതവള്‍ തന്നെ !
യക്ഷികളെ ഞാന്‍ പിന്നെയും നിങ്ങളോടു പറയുന്നു, എന്നോടു കളിക്കരുത്‌. മുപ്പതിനായിരം നായര്‍ യോദ്ധാക്കള്‍ക്ക്‌ പടത്തലവനായി നാടുവാണ ഏറനാട്ടുടയവര്‍ നെടിയിരുപ്പ്‌ സ്വരൂപം എന്റെ പൂര്‍വ്വികര്‍! നിങ്ങള്‍ ചത്തും കൊന്നും നാടടക്കിക്കൊള്‍ക എന്ന ഉപദേശത്തോടെ ചേരമാന്‍ പെരുമാള്‍ കല്‌പിച്ചു നല്‌കിയ ഉടവാള്‍ ഇപ്പോഴും മച്ചിലിരുപ്പുണ്ട്‌. അരയില്‍ പൊന്നുരുക്കും കയ്യില്‍ മാന്ത്രികക്കോലുമായി കളത്തട്ടിലിരുന്ന് ആഭിചാരക്രിയകള്‍ നടത്തി യക്ഷികളെ ആവാഹിച്ചു വരുത്തി കാഞ്ഞിരപ്പലകമേല്‍ ആണിയടിച്ചു തളയ്ക്കുന്ന മഹാമാന്ത്രികര്‍ ജീവിച്ച തറവാട്‌! അതിലൊരു പിന്മുറക്കാരനോടാണോ നിങ്ങളുടെ കളി...?! ആവാഹിച്ചിരുത്തും ഞാന്‍ !
വിടുന്ന മട്ടില്ലല്ലൊ.
ഇത്‌ കള്ളിയങ്കാട്ട്‌ നീലി തന്നെ. മറ്റൊരുത്തിക്കും ഏറനാട്ടുടയവരോടു കളിക്കാന്‍ ഇത്ര ധൈര്യം വരില്ല. ഒത്തിരിക്കാലമായിക്കാണും ഇത്തിരി ചോര കുടിച്ചിട്ട്‌. എടീ കള്ളിക്കരിനീലി എന്നാലും നിനക്കീ വയസന്‍ യുക്‌തിവാദിയുടെ ചോര തന്നെ വേണമല്ലേ..?
ഒറ്റ ഓട്ടമായിരുന്നു!
എത്തിയത്‌ കുടുംബവക ക്ഷേത്രനടയില്‍... വീണ്‌ സാഷ്‌ടാഗം നമസ്കരിച്ചു.
വിദേശത്തു കിടന്ന മാര്‍ക്സിനോ ഡല്‍ ഹിയില്‍ ജീവിച്ച ഇടമറുകിനോ നമ്മുടെ നാട്ടിലെ കള്ളിയങ്കാട്ട്‌ നീലിയുടെ ശക്‌തിയെപ്പറ്റി എന്തറിയാം..?! കല്ലേക്കാവിലമ്മേ കാത്തോണേ...!!

(അടുത്തിടെ റെയ്‌ന്‍ബോ ബുക്സ്‌ പ്രസിദ്ധീകരിച്ച 'പെണ്‍ മാറാട്ടം' എന്ന കഥാസമാഹാരത്തില്‍ നിന്നും ഒരു കഥ)